Friday, May 8, 2020

പിരാന്തൻ

പിരാന്തന് ക്യാമ്പ് ഇഷ്ടപെട്ടെന്ന് തോന്നുന്നു.എന്തൊരു ശല്യമാണ്. വാവിട്ട് കരയുന്നവരോടൊപ്പം അയാളും കരയുന്നു. കുട്ടികളെ ചില കോപ്രായങ്ങൾ കാട്ടി ചിരിപ്പിക്കാൻ നോക്കുന്നു. ഇടയ്ക്കിടെ ഉച്ചത്തിൽ പൊട്ടി ചിരിക്കുന്നു.

അവിടെ വിതരണം നടത്താൻ അയാളുടെ കൈയ്യിലൊന്നുമില്ല. സാഹസ ക്യത്യങ്ങൾക്ക് കഴിവുമില്ല. ക്യാമ്പിലെ വി. ഐ.പി സമർശനവേളയിൽ മാത്രം അയാൾ മാറി നിൽക്കും.എല്ലാം ക്യാമറയിൽ പകർത്തുന്നതു പോലെ അഭിനയിക്കും എന്നിട്ട് ഉച്ചത്തിൽ ചിരിക്കും.

എല്ലാം കണ്ടും കേട്ടും അയാളവിടെ ഇരിക്കുകയാണ്. ക്യാമ്പിലെ മുഖ്യ ശല്യക്കാരനായി അയാൾ മുദ്ര കുത്തപെട്ടു കഴിഞ്ഞിരിക്കുന്നു. ആട്ടിയോടിക്കാൻ ശ്രമിച്ചിട്ടും അയാൾ കൂട്ടാക്കുന്നില്ല.

ദൂരെയുള്ള ഒരു പറങ്കിമാവിൽ കയറിയിരുന്ന് എന്തോ ഒരു നിയോഗം പോലെ കാഴ്ചകൾ കാണുകയാണ് ആ പിരാന്തൻ. പറങ്കിമാവിലിരുന്ന് അയാൾ തോറ്റംപാട്ടിന്റെ ഈണത്തിൽ ഉച്ചത്തിൽ പാടുന്നുണ്ട്. കുന്നുകളും മലകളും വയലുകളും പുഴകളും നദികളും ഒക്കെ ആ പാട്ടിന്റെ വിഷയമാകുന്നുണ്ട്. ഇടയ്ക്ക് പൊട്ടിച്ചിരിക്കുന്നു.പെട്ടെന്ന് പൊട്ടികരയുന്നതും കാണാം.

ക്യാമ്പിലാണെങ്കിൽ ഒന്നിനും ഒരു കുറവുമില്ല . വയറ് നിറയെ ഭക്ഷണം പോഷകാഹാര കിറ്റുകൾ . കമ്പിളിപുതപ്പുകൾ.ആരോഗ്യപരിപാലനത്തിന് ഡോക്ടർമാരുടെ സന്ദർശനം, ആവശ്യത്തിന് മരുന്നുകൾ,ഉത്തവാദപ്പെട്ടവർ ഒന്നിനും ഒരു വീഴ്ചയും വരാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്തുന്നു.പിരാന്തൻ മാത്രം ചിരിച്ചു കൊണ്ടേ ഇരിക്കുന്നു.

എന്താണിത്ര ചിരിക്കാൻ ?
ആർക്കും അറിയില്ല.
ഇതിനാണല്ലോ "പിരാന്ത് "എന്ന് പറയുന്നത്.നാടൻ ഭാഷയിൽ പറഞ്ഞാൽ "നട്ടപിരാന്ത്. "

ആരോ നീട്ടിയ ഭക്ഷണ സാധനം നോക്കി അയാൾ നീട്ടി തുപ്പിയത്രേ.
ആരാണയാൾ ?

ക്യാമ്പിലേയ്ക്ക് സാധനങ്ങൾ കൊണ്ടുവന്ന ഒരു ലോറി ഡ്രൈവറാണ് ആദ്യം അയാളെ തിരിച്ചറിഞ്ഞത്. ലോഡ് ചെയ്യുകയായിരുന്ന മണൽ ലോറിയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ട ദ്രോഹി അയാൾ വിളിച്ചു പറഞ്ഞു.

വിവരാവകാശ അപേക്ഷയുമായി തന്റെ ഓഫീസിൽ വന്ന് ബഹളം വച്ച ആ തല്ലുകൊള്ളിയല്ലേ ഇത്.മുതിർന്ന ഒരു റവന്യു ഉദ്യോഗസ്ഥൻ അഭിപ്രായപെട്ടു .

അല്ല ഇയാളല്ലെ മലയോര ഹൈവേ പണി നടക്കുമ്പോൾ ജെസിബി യ്ക്ക് മുന്നിൽ കിടന്ന് സമരം നടത്തിയത് ?

കുടുംബവും നോക്കില്ല. ഒരു ജോലിക്കും പോകില്ല.എന്ത് വികസന പ്രവർത്തനം നടന്നാലും ഇയാളുടെ വക ഒരൊടക്കുണ്ടാവും.

ക്രമേണ ഓരോരുത്തരും അയാളെ തിരിച്ചറിയാൻ തുടങ്ങി. വെറുതെയല്ല ഇയാളൊക്കെ ഗതികിട്ടാതെ അലയുന്നത്.
നാറി. പരമ നാറി.
അത്രയ്ക്ക് ദ്രോഹങ്ങളാണ് ഇയാൾ ചെയ്തു വച്ചത്. ഒരു കാര്യവും നടക്കരുത് .എത്ര ഉദ്യോഗസ്ഥരാണ് ഇയാൾ മൂലം ബുദ്ധിമുട്ടിയത്. ഇയാൾ
പ്രാന്ത് പിടിച്ച് പുഴുവരിച്ച് ചാകണം.

ക്യാമ്പ് കഴിഞ്ഞ് അവസാനത്തെ അഭയാർത്ഥിയും ഒഴിഞ്ഞു പോകുമ്പോഴും ഊറിയൂറി ചിരിച്ചു കൊണ്ട് അയാൾ പറങ്കിമാവിലിരിക്കുന്നുണ്ടായിരുന്നു

No comments:

Post a Comment