Sunday, May 3, 2020

സൽപ്പേര് അവറാച്ചൻ

അവറാച്ചൻ നല്ലവനാ. ആർക്കും മനസ്സറിഞ്ഞോണ്ട് ഒരു ദ്രോഹവും ചെയ്യത്തില്ല. ആകാവുന്ന നല്ല കാര്യങ്ങൾ ചെയ്യേം ചെയ്യും. ഒരു കൊഴപ്പേ ഒള്ളൂ. ദെവസോം ഇച്ചിരി അകത്തു ചെന്നില്ലേ ഒരു വെറേലാ.

കള്ളുകുടി അപ്പൻ പഠിപ്പിച്ച ശീലാന്നാ നാട്ടുകാരുപറേന്നെ.കൊച്ചിലെ അപ്പന് ഷാപ്പീന്ന് കള്ള് കൊണ്ട കൊടുത്തിരുന്നത് കൊച്ചവറാച്ചനാ.വരുന്ന വഴീല് അവറാച്ചനിച്ചിരി രുചിച്ചു നോക്കും. വല്ലപ്പോഴും അപ്പനും ഇച്ചിരി നാക്കേ ഇറ്റിച്ചു കൊടുക്കും.

എന്നാ അണേലും അവറാച്ചൻ ഒരു ചെയിൻ കുടിയനായി.എന്നാലും "കുടിച്ചാ വയറ്റി കെടക്കണം" എന്ന പൊതു ന്യായം ശിരസാവഹിച്ചിരുന്നു. ഒരു ദെവസം ഓഫീസീ കാശ് അവറാച്ചന്റെ റിസ്കി ലൊണ്ടാരുന്നു. എത്ര ചോദിച്ചിട്ടും അവറാച്ചന് കാശ് എവിടാ വെച്ചേന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. അവസാനം പണാപഹരണം ചുമത്തി പോലീസിലേൽപ്പിക്കുന്നതുവരെയായി സ്ഥിതിഗതികൾ .അവറാച്ചൻ നിന്ന് വേർക്കുകയാ. കൈയ്യും കാലും വെറച്ച് നിൽക്കകള്ളിയില്ല.

സാർ ഒറ്റ മിനിറ്റ്.........

എന്ന് മാത്രം പറഞ്ഞ് അവറാച്ചൻ ആശുപത്രി വിട്ടു.നേരെ പോയത് കള്ള് ഷാപ്പിലേക്കാണ്. മൂക്കു മുട്ടെ കൂടിച്ചേച്ച് അവറാച്ചൻ തിരിച്ചു വന്നു.നേരേ ചെന്ന് പഴയ പത്രക്കെട്ടിൽ തിരുകി വെച്ചിരുന്ന കാശ് എടുത്ത് കൊടുത്ത് ഓഫീസർക്ക് മിലിറ്ററി സ്റ്റൈലിൽ ഒരു സല്യൂട്ടും കൊടുത്തു സാധാരണ മോഷനിൽ സ്വന്തം ശംബളം പോലും വാങ്ങാൻ നിക്കാതെ ഓഫീസിൽ നിന്നിറങ്ങി.

അതാണ് കള്ളും അവറാച്ചനും തമ്മിലൊള്ള അഭേദ്യമായ ബന്ധം.സാധനം അകത്തുചെന്നപ്പോൾ തലേ ദിവസം വൈകി ട്രഷറിയിൽ നിന്ന് കൊണ്ടുവന്ന കാശ് സുരക്ഷിതമായി വച്ച സ്ഥലം ഓർത്തെടുക്കാൻ കഴിഞ്ഞു. തന്റെ സൽപ്പേരിന് കളങ്കം വന്നു ചേരുമോ എന്ന് അന്ന് അവറാച്ചൻ വല്ലാതെ ഭയന്നു പോയി. പിന്നെ നാലഞ്ചു ദിവസം കഴിഞ്ഞിട്ടാണ് അവാച്ചൻ ആശുപത്രിയിൽ വന്നത്.

കാര്യങ്ങളിങ്ങനെയൊക്കെ ആണേലും മറിയാമ്മച്ചേടത്തിക്ക് കെട്ടിയോനെ കണ്ണെടുത്തു കാണരുത്.ധർമ്മാശുപത്രീല് കമ്പൗണ്ടരാണെന്ന് അറിഞ്ഞപ്പോ മുൻ പിൻ ചിന്തയില്ലാതെ ചേടത്തീടപ്പൻ കെട്ടങ്ങ് നിശ്ചയിച്ചു.അപ്പൻ നാട്ടിലെ പ്രമാണിയാരുന്ന്. അന്നുവരെ പുള്ളിക്കാരന് ഒരു കൈ പെഴേം പറ്റീട്ടില്ല. കെട്ട് കഴിഞ്ഞാ അവറാച്ചന്റെ കൈയ്യിലിരിപ്പ് പിടി കിട്ടിയത്. പോരാഞ്ഞേന് ആരാണ്ട് പറേം ചെയ്ത് അവറാച്ചന് ധർമ്മാശുപത്രീല് അടിച്ച് വാരണ ജോലിയാന്ന്.

തറവാടിയായ മറിയാമ്മ ചേടത്തി ഉടുത്തും ഒരുങ്ങിയൊക്കെ പുറത്തിറങ്ങത്തൊള്ളു. അവറാച്ചനെ കൂടെ കൊണ്ട് നടക്കാൻ മറിയാമ്മച്ചേടത്തിക്ക് കൊറവാ. അതു കൊണ്ട് പള്ളീ പോലും ഒന്നിച്ച് പോവുകേല. രണ്ട് പിള്ളാര് പഠിക്കുവാ. മൂത്തോൻ നാടകക്കാരനാ. മോന്റെ കഴിവുകളെ പറ്റി പറേമ്പോൾ ചേട്ടന് നൂറ് നാവാ. മോള് നന്നായി ചിത്രം വരുക്കും.

ബെസ്സീ കയറിയാൽ അവറാച്ചൻ പെണ്ണുങ്ങളോട് കിന്നരിക്കുന്നു എന്നൊരു പരാതിയുണ്ട്. പൂവാലൻമാരായ ആമ്പിള്ളേർക്ക് അവറാച്ചനെ കാണരുത്. അവറാച്ചൻ ബസ്സിലൊണ്ടേ സ്ത്രീകൾക്ക് ഒരു പ്രൊട്ടക്ഷനാ. പെണ്ണുങ്ങളോട് അവറാച്ചൻ സൊല്ലുന്നത് വേറെ ഒന്നുമല്ല. മക്കൾ പുരാണം വിളമ്പുകയാ.അത് ചെലര് തെറ്റിദ്ധരിക്കുന്നു എന്നു മാത്രം.

ഇതൊക്കെ കാണുമ്പോഴും കേക്കുമ്പോഴും മറിയാമ്മച്ചേടത്തിക്ക് ചൊറിഞ്ഞങ്ങ് കേറും.

അവറാച്ചൻ സേവന നിവൃത്തനാവുകയാ. പുള്ളിക്കാരന് ചില പോസ്റ്റ് റിട്ടയർമെന്റ് പ്ലാനൊക്കെ ഒണ്ട്. വേറെ ഒന്നുമല്ല. ഒരു പെട്ടിക്കട ചുമ്മാ നേരം പോക്കിനാ. മറിയാമ്മ ചേടത്തിക്കാണേൽ പിള്ളാരെ കുറിച്ച് ഓർത്ത് ആധിയാ.ജോമോന് ഒരു ജോലി വേണം. ഗ്രേസിയാണേൽ ഒടനെ കല്യാണപ്രായോം ആകും.

വീട്ടിൽ ആശയസംഘട്ടനം സ്ഥിരം സംഭവമാണ്. എനിക്കെന്നാടീ ഒരു കൊറവ്.ഞാൻ പിള്ളാരെ നോക്കുന്നില്ലേ.നെനക്ക് ചെലവിന് തരുന്നില്ലേ നെന്റെ തന്ത പടിയോട് ചെലവിന് കാശിന് ചോദിക്കണൊണ്ടോ? കള്ളും കുടിച്ച് ബഹളം വെക്കുന്നുണ്ടോ? നാട്ടുകാരോട് അടി കൂടുന്നുണ്ടോ? നെറികേട് കാണിക്കുന്നുണ്ടോ?

മറിയാമ്മച്ചേടത്തി ശബ്ദം താഴ്ത്തി പറയും "ഇതൊന്നു ചത്തു കിട്ടിയാ മതിയാരുന്നു." അവറാച്ചനിതു കേട്ടാലും മറിയാമ്മച്ചേടത്തി ദേഷ്യം കൊണ്ട് പറഞ്ഞു പോയതാന്നും കരുതി സമാധാനിക്കും. എന്നാലും മാറിയാമ്മ ചേടത്തിടെ ഉള്ളിലിരുപ്പ് വേറെയാ.റിട്ടയർമെന്റിന് മുമ്പ് കാഞ്ഞു പോയാ ജോമോന് വകുപ്പിലൊരു സർക്കാർ ജോലി. ഗ്രേസി ക്ക് ആലോചനകൾ വരുമ്പോ എങ്ങനാ അവറാച്ചനേം വെച്ചോണ്ട്‌.

എന്തോ ചേടത്തീടെ ചിന്താഗതി അങ്ങനെയൊക്കെയാ. ഇദൊന്നും അറിയാതെ തന്റെ കുഞ്ഞു ജീവിതം ജീവിച്ചു തീർക്കാൻ ഓടി നടക്കുന്ന അവറാച്ചനെ കാണുമ്പോഴൊക്കെ എന്റെ ഉള്ളൊന്നു നോവും.

No comments:

Post a Comment