Sunday, November 1, 2015


സത്യമേവ ജയതേ


ശുനക പുരാണം

അവനെകുറിച്ചു പറയാന്‍ നൂറു നാവായിരുന്നു നമുക്ക്.എന്തൊരനുസരണശീലം യജമാനഭയം,കള്ളനെയും പെറുക്കികളെയും വായനോക്കികളെയും ക്ഷുദ്രജന്തുക്കളെയും ഭയക്കേണ്ട.കരിമ്പൂച്ചയോടൊപ്പം നടക്കുന്ന മന്ത്രിസത്തമന്‍റെ ഗമയായിരുന്നു നമുക്ക്.എങ്കിലും നന്ദികേട് കാണിക്കുന്ന മനുഷ്യരെ നായീന്‍റെ മോനെഎന്ന് വിളിക്കാനും മറന്നില്ല.എന്തൊരു വിരോധാഭാസം.മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം ഇതാണ്.പട്ടികളെ മനുഷ്യന്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല.എല്ലാം നമ്മുടെ സ്വാര്‍ത്ഥത. ഭക്ഷണാവിശിഷ്ടം കൊടുത്താന്‍ മതി.പിന്നെ ഒരു മരക്കൂടും. ജീവിതത്തില്‍ ഒരു സ്വാതന്ത്ര്യവും അനുവദിക്കില്ല.സ്വതന്ത്രയമായി ഒന്ന് ഉലാത്താനോ സുഹൃത്തുക്കളോടൊത്ത് അല്‍പനേരം ചിലവഴിക്കാനോ അനുവാദമില്ല.അയല്‍പക്കത്തെ ലൌലിയോട് സല്ലപിച്ച കൈസറിനെപറ്റി എന്തെല്ലാം ഇല്ലാവചനങ്ങളാണ് പറഞ്ഞ് പരത്തിയത്.അവന്‍ ലൈനടിക്കാന്‍ തുടങ്ങിയത്രെ.എല്ലാം നമ്മുടെ ഇച്ഛാനുസരണം മാത്രം നടക്കണം.വീട്ടിലെ കൊച്ചു കുഞ്ഞിനോട് അളവറ്റ സ്നേഹം തോന്നിയപ്പോള്‍ ഒന്ന് കെട്ടിപുണരാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞ് വാവിട്ട് നിലവിളിച്ചു.ഇതുകണ്ട് കുടുംബനാഥന്‍ പൊതിരെ തല്ലി.ഒരു വികാരപ്രകാടനത്തിനുപോലും സ്വാതന്ത്ര്യമില്ല.പതിരില്ലാത്ത പഴഞ്ചൊല്ലിലെ മോങ്ങുന്ന പട്ടിയും മുഴുവന്‍ തേങ്ങ കിട്ടിയ പട്ടിയും,ഏറ് കൊള്ളുന്ന പട്ടിയുമായി പട്ടി ഒരു പരിഹാസ പാത്രമായി തുടര്‍ന്നു.എല്ലാം സ്വാര്‍ത്ഥതയ്ക്കു മാത്രമായിരിക്കണം.പട്ടി പ്രസവിച്ചാല്‍ പ്രശ്നമാണ്. പെണ്‍പട്ടിയാണെങ്കില്‍ കടുത്തു നടപടി.ചാക്കില്‍ കെട്ടി തെരുവില്‍ കൊണ്ടുചെന്നാക്കും.കുറേ വണ്ടികയറി ചാകും.കുറേ മനുഷ്യന്‍വലിച്ചെറിയുന്ന എച്ചില്‍ ഭക്ഷിച്ച് പിടിച്ചു നില്‍ക്കും .മെലിഞ്ഞ് എല്ലുന്തിയ കില്ലപട്ടികളായിരുന്നു ഏറെയും.എങ്കിലും വിധേയരായിരുന്നു.വാല്‍ പൃഷ്ഠത്തിലൊതുക്കിമാത്രമായിരുന്നു നടത്തം. തമാശയ്ക്ക് ഓടിക്കുമെങ്കിലും തിരിഞ്ഞുനിന്നാല്‍ തിരിഞ്ഞോടുന്ന ഭീരുക്കളായിരുന്നു.കുരയ്ക്കും പക്ഷെ കടിയ്ക്കില്ല.തെരുവിലെ ജീവിതത്തില്‍അസുഖബാധിതര്‍ക്ക് പേ പിടിച്ചു.സ്വബോധം നശിച്ച അവര്‍ കണ്ടവരെയൊക്കെ കടിച്ചു.റോഡ് മുറിച്ച് കടന്നപ്പോള്‍ ബൈക്ക് യാത്രക്കാരനെ തട്ടിയിട്ടു.കുസൃതിപ്പിള്ലേരുടെ കണിശതയാര്‍ന്ന ഏറ് കൊണ്ട് കരഞ്ഞോടി. എങ്കിലും നഗരത്തിലെ യഥേഷ്ടം ലഭിക്കുന്ന അറവു മാലിന്യവും വീടുകളില്‍നിന്ന് വലിച്ചെറിയുന്ന ചിക്കന്‍ബിരിയാണിയും തിന്ന് കൊഴുത്ത് തടിച്ച് ഉന്മുക്തസംഭോഗം ചെയ്ത് വംശവര്‍ദ്ധ നവുണ്ടാക്കി.പട്ടിപിടിത്തക്കാരെത്തി.കൂട്ടകൊലയ്ക്കിരയാക്കി.ഒന്നിന് പത്ത് പത്തിന് നൂറ്.വാല് മുറിച്ച് എണ്ണമെടുത്തു.ദിവസങ്ങള്‍ പ്രായമായ പട്ടികുഞ്ഞിന്‍റെ വാലുപോലും മുറിച്ച് എണ്ണമെടുത്തു. കടപ്പുറത്ത് ചെറിയ കുഴികുഴിച്ച് മൂടി.കഴുകന്‍ വലിച്ച്പറിച്ചു. കൂട്ടത്തോടെയുള്ള പലായനത്തിലൂടെ വംശനാശത്തില്‍നിന്ന് രക്ഷപെട്ടു.വീണ്ടും പൂര്‍വ്വാധികം ശക്തിപ്രാപിച്ച് വംശവര്‍ദ്ധന.വംശനാശത്തെ പ്രതിരോധിക്കണം അപകടം തിരിച്ചറിയാനുള്ള കഴിവ്.മണത്തറിയാനുള്ള കഴിവ്,സംഘശക്തി മൂത്രമൊഴിച്ച് ആശയവിനിമയം.മനുഷ്യനില്ലാത്ത പലകഴിവുകളും പട്ടികള്‍ക്കുണ്ട്.പട്ടി പ്രേമികളും പട്ടിവിരോധികളും രണ്ട് തട്ടില്‍.കോടതി , പഞ്ചായത്ത് വന്ധ്യംകരണം പ്രൊജക്ട്.കൊല്ലാന്‍കു ത്തിവയ്ക്കുന്ന മരുന്ന് ലാഭിക്കാന്‍,തലയില്‍ പട്ടിക കൊണ്ട് അടിച്ച് കൊലപാതകം.
അങ്ങനെ പട്ടികള്‍ ഗതികെട്ട് മനുഷ്യവിരോധികളായി.ഇന്ന് പട്ടികള്‍ അരോഗദൃഢഗാത്രരാണ്.മുഖത്ത് ദൈന്യതയില്ല ആരെയും കൂസലില്ല.കുഴലിലിട്ടാല്‍ നിവരാത്ത വാല് പ്രഷ്ടത്തിനടിയിലല്ല.അത് അഭിമാനപൂര്‍വ്വം ഉയര്‍ത്തിപിടിച്ചിരിക്കുന്നു.കൂട്ടമായി നടക്കുന്നു.ഇന്ന് മനുഷ്യര്‍ അവരുടെ ദയയിലാണ്.ഇടവഴിയില്‍ നടന്നു പോകുമ്പോള്‍ രണ്ട് പട്ടികള്‍ എതിരെ വന്നാല്‍കടിയേല്‍ക്കാതെ രക്ഷപ്പെട്ടാല്‍ ഭാഗ്യം. ഒരു നോട്ടം കൊണ്ടോ വടിപ്രയോഗം കൊണ്ടോ അവന്‍ പിന്മാറില്ല കടികിട്ടിയാല്‍ പണികിട്ടി.മനുഷ്യരുടെ പടയൊരുക്കം അവനറിഞ്ഞിട്ടുണ്ടാകും.പോയി പണിനോക്കട്ടിഷ്ടാ എന്ന ഭാവമാണ്.ഇന്ന് അവന്‍ കുരച്ചാല്‍ കടിയുറപ്പാ.അവറ്റകള്‍ക്ക് എന്തോ പറ്റിയിട്ടുണ്ട് അസുഖമെന്തെങ്കിലും ? അല്ലെങ്കില്‍ ഇത്രയും കൂസലില്ലായ്മ !!! ഒന്നുമല്ല.നന്ദികേടിനൊരതിരുണ്ട്.ചരിത്രം സാക്ഷിയാണ്.അളമുട്ടിയാല്‍.....അതെ സംഘടിക്കും പ്രതികരിക്കും പുച്ഛിക്കും ആക്രമിക്കും നിലനില്‍പിന്‍റെ പ്രശ്നമാണ്.എല്ലാ പ്രാണികള്‍ക്കും അതിനുള്ള അവകാശമുണ്ട്.പരിണാമസിദ്ധാന്തപ്രകാരം ഇത്തരം എത്രയോ യുദ്ധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷമാണ് ഭൂമിയിലെ ജീവജാലങ്ങള്‍ ഈ അവസ്ഥയിലെത്തിയത്.എന്നാലും മനുഷ്യരാശിയ്ക്ക് നിലനിലനില്‍ക്കണം.കോടതി ഉത്തരവ് സമ്പാദിക്കണം.നിയന്ത്രിക്കണം.എങ്കിലും ഒന്നോര്‍ക്കണം സഹജീവികളോടെന്നപോലെ സഹപ്രാണികളോടും അല്‍പം ദയവും കാരുണ്യവുമൊക്കെ ആവാം.അല്ലെ .....ഏയ്.....എവടെ

ഏകാന്തം..........


ചിതലരിക്കുന്ന ഭിത്തികൾ
ഞരങ്ങുന്ന പലകകൾ
പൊടിവിതറുന്ന മച്ച്
ചിലന്തികൾ മാറാല കെട്ടിയ ജനാല
പഴമയുടെ മണം പേറുന്ന പഴന്തുണികൾ
മാതൃസ്നേഹം തുളുമ്പുന്ന ഹൃദയം
അസ്വസ്ത്ഥ ചിത്തം
ചുളിഞ്ഞു പഴകിയ ദേഹം
കൃശഗാത്രം താങ്ങാനാവാതെ കാലുകൾ
ഒന്നുനിവർത്തുവാൻ കൊതിക്കുന്ന നട്ടെല്ല്
താങ്ങില്ലാത്തൊരമ്മയ്ക്ക് താങ്ങായിനിൽക്കുന്ന കൈവടി
ഒരു നൂറുനാവായി ചെറുമക്കൾതന്നുടെ ചെറുതായ വികൃതികൾ
ഓർത്തുചിലയ്കുന്ന നാവ്
ഉറ്റവർതന്നുടെ കാൽപെരുമാറ്റത്തിനായ്
കാതോർക്കുന്ന കാതുകൾ
ഇടുങ്ങിയ വഴികളിൽ മുക്കിയും
മൂളിയും ചലിക്കുന്ന ശ്വാസം
നഷ്ട വസന്തത്തിൻപ്രിയനായകൻറെ വശംകെടുത്തുന്ന ഓർമ്മകൾ
ചെറുവിരലനക്കത്തിലുംഭയപ്പാടിൻറെ ഉടുക്ക് കൊട്ടുന്ന നെഞ്ചകം
അനായേസേന മരണ
മതി ശീഘ്രം എന്ന പ്രാർത്ഥന
എല്ലാമറിയുന്ന ദൈവം
ഇവയുടെയൊക്കെ ആകെത്തുകയായ
ആർദ്രമായ രണ്ട്കണ്ണുകള്‍.

ഗാന്ധി

സബർമതിതീരം പുളകിതമായി
രഘുപതിരാഘവ മന്ത്രധ്വനിയിൽ
അതിശയമുജ്വലം ധീരമുദാത്തം
അനുപമ ജീവിത സാര സന്ദേശം
അഹിംസാ ധർമ്മം ഉജ്വലതേജം
സ്വാവലംബിത ദേശം ലക്ഷ്യം
ഹരിജനോദ്ധാരം സമരസഭാവം
സത്യാഗ്രഹം സമരസിദ്ധാന്തം
പരതന്ത്ര ബന്ധിത കുടില തന്ത്രം
സ്വാതന്ത്രത്തിൻ പഥ സഞ്ചലനം
ഐക്യമത്യ ബല സഹിത മുദാരം
നവയുഗഭാരത ജയ ജയഭേരി
ബഹു വിധഭാഷാസംസ്കൃ തി കേന്ദ്രം
അഗണിതജനമയ കേളീഗേഹം
പിതൃപദമർപ്പിതം തവപദപത്മം
ഭാരത ഭൂമി പരമം ധന്യം

അവകാശിയും അധികാരിയും

നവംബര്‍ 14 ന് ശിശുദിനത്തിന് ബദിയഡുക്കയില്‍ വച്ച് നടന്ന പെയിന്‍റിംഗ് മത്സരത്തിന് ചിത്രകലാദ്ധ്യാപകനായ കുഞ്ഞമ്പു മാഷ് എന്നെയും പൊന്‍മണിയെയുമാണ് (ചിത്രത്തില്‍ അറ്റത്ത് ഇരിയ്ക്കുന്ന പെണ്‍കുട്ടി) അയച്ചത്.ഞങ്ങള്‍ക്ക് ഓരോ ചിത്രങ്ങള്‍ പെയിന്‍റ് ചെയത് കാണിച്ചു തന്നു.അത് അതേപോലെ വരച്ചാല്‍ മതിയെന്നും പറഞ്ഞു.മത്സരം കഴിഞ്ഞ് ഫലം വന്നപ്പോള്‍ പൊന്‍മണിയ്ക്ക് ഒന്നാം സ്ഥാനം.എനിയ്ക്ക് പ്രോത്സാഹന സമ്മാനം പോലും കിട്ടിയില്ല.എനിയ്ക്ക് നല്ല നിരാശ തോന്നി.പൊന്‍മണിയ്ക്ക് മാഷ് വരച്ചു കൊടുത്ത ചിത്രം ഞാന്‍ വരച്ചിരുന്നെങ്കില്‍ എനിയ്ക്ക് സമ്മാനം കിട്ടുമായിരുന്നു എന്ന് ഞാന്‍ വിശ്വസിച്ചു.എന്നാലങ്ങനെയല്ല.അവിടന്നങ്ങോട്ട് പൊന്‍മണിയുടെ ജൈത്രയാത്രയായിരുന്നു.സബ്ജില്ല,ജില്ല,സംസ്ഥാന യുവജനോത്സവങ്ങളില്‍ സമ്മാനം നേടി പൊന്‍മണി മികവ് തെളിയിച്ചു.അതൊരു പ്രതിഭയുടെ ഉദയമായിരുന്നു.ഇന്ന് പൊന്‍മണി മാഹി കലാ കേന്ദ്രത്തിലെ അദ്ധ്യാപികയും പ്രശസ്ഥയായ ചിത്രകാരിയുമാണ്.ഒരു പ്രതിഭയെ കണ്ടെത്തിയതില്‍ കുഞ്ഞമ്പു മാഷിന് അഭിമാനിക്കാം.ഏറെ കാലത്തിനുശേഷം ഞാന്‍ മാഷെ കാണാനിടയാകുകയും ഇക്കാര്യം ഓര്‍മ്മിപ്പിക്കുകയും ചെയ്തപ്പോള്‍ വളരെ വിഷമത്തോടെയാണ് മാഷ് അക്കാര്യം പറഞ്ഞത്.പൊന്‍മണിയെ ഉയര്‍ത്തിക്കൊണ്ടുവന്നതിന്‍റെ ക്രെഡിറ്റ് നാട്ടിലെ പ്രശസ്ഥനായ മറ്റൊരു ചിത്രകാരന്‍ തട്ടിയെടുത്തു.അതെ അതങ്ങനെയാണ് പലകാര്യത്തിലും യഥാര്‍ത്ഥ വ്യക്തിയ്ക്കല്ല അംഗീകാരം ലഭിക്കുന്നത്.പക്ഷെ സത്യം ഞങ്ങള്‍ക്കല്ലെ അറിയൂ......

പുഞ്ചിരി

എതിരേവരുന്നവനപരനെന്നാകിലും
ഒരു ചെറുപുഞ്ചിരി അധികമാവില്ലെടോ
പകരമൊരുപ്രതികരണമവനിലില്ലെങ്കിലും
ഇരുവരിലുമകതളിരിലലിവേറെയുണ്ടാം
ഹൃദയങ്ങൾതമ്മിലുള്ളകലങ്ങളേറുന്നു
അഹമെന്നഭാവംഅകതാരിൽ വിളയുന്നു
അരികിലുള്ളവർതമ്മിലൊരുമയില്ലേതും
അവരവർതന്നുടെ ഇരുൾപൂണ്ടലോകം
മനുജരുടെമനതാരിൽ കുളിർമഴപെയ്യുവാൻ
അവരുടെ യകതാരിൽ ഒരുപുവിരിയുവാൻ
ഒരുനറുപുഞ്ചിരികടമായിനൽകിടാം
ഒരുനല്ലസൗഹൃദകൂട്ടമായ് വാണിടാം

ഇത് നിങ്ങളുടെ പീരിഡല്ല

ഫിസിക്സ് അദ്ധ്യപകനായിരുന്നു ദാമോദരന്‍മാഷ് ക്ലാസ്സ് മാഷും....ദീര്‍ഘകാലമായി കണക്ക് മാഷ് ഇല്ലാതിരുന്നതിനാല്‍ ദാമോദരന്‍ മാഷ് ഞങ്ങളെ കണക്ക് പഠിപ്പിക്കുമായിരുന്നു.ഒരു ദിവസം കണക്ക് പഠിപ്പിക്കുകയായിരുന്ന മാഷോട് ഞങ്ങളിലൊരാള്‍ ദേഷ്യപെട്ട് ഇത് നിങ്ങളുടെ പീര്യേഡല്ല എന്ന് പറഞ്ഞു.ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങളില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണമുണ്ടായത്. നിറകണ്ണുകളോടെ മാഷ് ഒന്നും പറയാതെ സ്റ്റാഫ് റൂമിലേയ്ക്ക് പോയി.എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.അതാ അല്‍പം കഴിയുമ്പോള്‍ മാഷ് തിരികെ വരുന്നു.ക്ലാസ്സും തുടങ്ങി.ഞങ്ങള്‍ക്ക് ആശ്വാസാമായി......ഞങ്ങള്‍ മാപ്പ് അപേക്ഷിക്കാതെതന്നെ കുട്ടികള്‍ അറിവില്ലായ്മ കൊണ്ട് പറഞ്ഞുപോയതാണെന്ന് വിചാരിച്ച് മാഷ് തന്നെ ഞങ്ങള്‍ക്ക് മാപ്പ് തന്നതായിരിക്കും.ഇന്ന് അതോര്‍ക്കുമ്പോള്‍ ഞങ്ങളുടെ കണ്ണ് നിറയുന്നു...........ആ ആത്മാര്‍ത്ഥതയ്ക്കു മുന്നില്‍ ഞങ്ങള്‍ ശിരസ് നമിക്കുന്നു.

ജമീല ടീച്ചറുടെ കുറ്റാന്വേഷണം

ജമീല ടീച്ചര്‍ എന്‍റെ ഹീറോ ആയിരുന്നു.വീട്ടിലെത്തിയാല്‍ വാതോരാതെ ടീച്ചറെ പറ്റി ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും.ടീച്ചറുടെ ഒരു കുറ്റാന്വേഷണ കഥ എനിയ്ക്ക് ഓര്‍മ്മ വരുന്നു.ക്ലാസ്സില്‍ നല്ല വണ്ണമുള്ള ഒരു ചൂരല്‍ വടിയുണ്ടായിരുന്നു.ഗ്രേസി ടീച്ചര്‍ നല്ല വടിപ്രയോഗം നടത്തുമായിരുന്നു.ഈ വടി ക്ലാസ്സിലെ കുസൃതികള്‍ക്കും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെയും ഉറക്കം കെടുത്തി.മേശയുടെ അടിവശത്ത് ചൂരല്‍ വളച്ച് കുടുക്കി വയ്ക്കും.ഒരു ദിവസം ആസന്ന ഘട്ടത്തില്‍ ടീച്ചര്‍ ഇരുന്ന ഇരുപ്പില്‍ വടി മേശയ്ക്കടിയില്‍ പരതി നോക്കിയപ്പോള്‍ കൈയ്യില്‍ തടയുന്നില്ല തമ്പാനെക്കൊണ്ട് മേശയുടെ അടിയില്‍ നോക്കിച്ചു.വടി കാണാനില്ല.ടീച്ചര്‍ സ്വന്തം കുനിഞ്ഞു നോക്കി ഉറപ്പു വരുത്തി.അതെ വടി അപ്രത്യക്ഷമായിരിക്കുന്നു.കസേരയില്‍ നിന്ന് എഴുന്നേറ്റ ഗ്രേസി ടീച്ചറുടെ സാരി കസേരയില്‍ ഒട്ടി പിടിച്ചിരിക്കുന്നു.ആരോ കസേരയില്‍ ടാര്‍ ഒട്ടിച്ചു വച്ചിരിക്കുന്നു.ചൂരല്‍ പ്രയോഗത്തിനെതിരെ ആരോ ശക്തമായി പ്രതികരിച്ചിരിക്കുന്നു.രോഷാകുലയായ ടീച്ചര്‍ മൊത്തം ക്ലാസ്സിനോടായി ചോദിച്ചു.ആരാണിത് ചെയ്തത്.ഉത്തരമില്ല.ടീച്ചര്‍ ആകെ വിഷമത്തിലായി പുതിയ സാരി മോശമായതിന്‍റെ വിഷമം വേറെ.വിഷയം ജമീല ടീച്ചറുടെ അടുത്തെത്തി.ക്ലാസ്സ് ജമീല ടീച്ചര്‍ ഏറ്റെടുത്തു.ആരാ ഇത് ചെയ്തത്......മറുപടിയില്ല.ടീച്ചര്‍ അന്വേഷണം തുടര്‍ന്നു.....ഇപ്പ പറഞ്ഞോണം ഇല്ലെങ്കില്‍ എല്ലാര്‍ക്കും കിട്ടും....ഇല്ല... പ്രതികരണമില്ല....എല്ലാവരും കൈകെട്ടി ഇരിക്ക്....എന്നെ തന്നെ നോക്ക്....ജമീല ടീച്ചര്‍ ആജ്ഞാപിച്ചു.ടീച്ചര്‍ കസേരയിലിരിക്കുകയാണ്.കൈരണ്ടും മേശയില്‍ കുത്തി ചൂരല്‍ നെറ്റിയില്‍ അമര്‍ത്തി ഞങ്ങളെ ഓരോരുത്തരെയും തീക്ഷ്ണമായി നോക്കുകയാണ്.എല്ലാവരും കൈകെട്ടി ഇരിക്കുകയാണ്.ചിലരൊക്കെ താനല്ല എന്ന മട്ടില്‍ ചിരിക്കാനും പല ഭാവങ്ങള്‍ മുഖത്ത് കൊണ്ടുവരാനും ശ്രമിക്കുന്നു.നിമിഷങ്ങള്‍ കടന്നു പോകുന്നു....ക്ലാസ്സ് റൂം നിശ്ശബ്ദ്ദം.....പെട്ടെന്ന് ഒരു കോണില്‍ നിന്ന് ഉച്ചത്തിലുള്ള കരച്ചില്‍ കുറ്റവാളിയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല.എല്ലാ കണ്ണുകളും ആ ഭാഗത്തേയ്ക്ക്..... അതാ മാങ്കു എന്ന മനോഹരന്‍ വലിയവായില്‍ നിലവിളിക്കുന്നു.ടീച്ചര്‍ മനോഹരനെ ചേര്‍ച്ച് പിടിച്ച് ആശ്വസിപ്പിക്കുകയാണ് ചെയ്തത്.എവിടെ വടി...മനോഹരന്‍ കരഞ്ഞു കൊണ്ട് പുറത്തേയ്ക്കോടി.തൊട്ടടുത്ത കുറ്റിക്കാട്ടില്‍ സുരക്ഷിതമായി വച്ചിരുന്ന വടിയുമായി മനോഹരന്‍ തിരിച്ചെത്തി.എല്ലാവരും അടിയുടെ പൊടി പൂരം പ്രതീക്ഷിച്ചിരിക്കുകയാണ്.കുറ്റവാളിയെ പിടിച്ചതറിഞ്ഞ് ഗ്രേസിടീച്ചറും ക്ലാസ്സിലെത്തി.ജമീല ടീച്ചറും ഗ്രേസി ടീച്ചറും എന്തോ സംസാരിക്കുകയായിരുന്നു.സംസാരത്തിനൊടുവില്‍ ജമീല ടീച്ചര്‍ ആ വടി പൊട്ടിച്ച് രണ്ടാക്കി പുറത്തേയ്ക്കെറിഞ്ഞു.പിന്നീടൊരിക്കലും ഗ്രേസിടീച്ചര്‍ ക്ലാസ്സില്‍ ചൂരല്‍ പ്രയോഗം നടത്തിയതായി എനിയ്ക്കറിയില്ല...........ഈ സംഭവത്തോടെ ജമീല ടീച്ചര്‍ എന്‍റെ ഹീറോ ആയി മാറി.അറബി ടീച്ചറായിരുന്നു.ഞങ്ങളെ സയന്‍സ് പഠിപ്പിച്ചിരുന്നു.ടീച്ചര്‍ കഴിഞ്ഞ വര്‍ഷം സേവന നിവൃത്തയായി.ഒരാശംസ അര്‍പ്പിക്കാന്‍ എത്തിച്ചേരണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല.....എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.

ബാല(അ)നീതി..............


കളിയേതുമില്ല ചിരിയുമൊട്ടില്ല
കുസൃതികാട്ടുവാൻ വഴിയേതുമില്ല
മുതുകിലെഭാരം ഗുണനിലവാരം
പ്രഥമനായിടാൻബഹുവിധ വേഷം
മുലപാലുമില്ലകിളികൊഞ്ചലില്ല
കൊതിയൂറുന്നോരു ലഹരി മിഠായികൾ
മനോമോഹമാം പൊതിക്കുള്ളിലാക്കി
കൊടുത്തിടുമ്പോഴും നമുക്കില്ല ചേതം
ഉടയവരില്ലാ അനാഥമാം ബാല്യം
പുതിയ പിതാവിൻറെകലുഷിതമനം
അവരുടെ വകകൊടിയപീഡനം
കരയുവാൻപോലുംവഴിയേതുമില്ല
ഭയാതുര മുഖംവ്രണിതമാം ദേഹം
ഒരു തലോടിനു കൊതിക്കുമാപൈതൽ
മനസ്സറിയുവോർസഹിച്ചിരിക്കുമോ
കലാപകാലത്തിൽപലായനംചെയ്യും
പരവശരായ ഹതഭാഗ്യർതൻ
വിറയാർന്ന കൈയ്യിൽകുസൃതികാട്ടിടും
അരുമകളവർവഴുതിവീഴുന്നു
ദുരമൂത്ത ലാഭകൊതിയർ തന്നുടെ
വിഷമഴയുടെഫലസ്വരൂപമായ്
നരകയാതനഅനുഭവിച്ചിടുംബാല്യം
നുറുങ്ങുമസ്ഥികൾ വളർച്ചയില്ലാത്തവർ
തളർച്ച ബാധിച്ചവർ മിതബുദ്ധികളും
മൃതപ്രായരാകും ബഹുവിധമവർ
ദുരിത മിതുകാട്ടി പണം പിടുങ്ങുവോർ
കൊടിയകാപാലികർ അനേകമായിരം
ഭയാനക യുദ്ധംവിതയ്ക്കുന്നു നാശം
പൊടിപുരമായ അവശിഷ്ടങ്ങളും
അവയ്ക്കിടയിലെ ശവശരീരവും
ദിഗന്ദങ്ങൾപൊട്ടുംവിജയഭേരിയിൽ
ഉടയവരില്ലാ ചെറുപൈതൽതൻറെ
കരളലിയിക്കുംകരച്ചിലാർകേൾക്കും
ഒരുകുടുംബത്തിൻ കടുത്ത ദാരിദ്ര്യം
അകറ്റുവാനായി പണിയുന്ന മക്കൾ
പകലന്തിയോളം പണിയെടുക്കുവോർ
വഴിമാറിപോകും അവരുടെ ബാല്യം
വിശന്നുതേങ്ങുന്ന ചൊറികിടാങ്ങളും
ഒരുവറ്റിനായി കൊതിക്കുന്ന ബാല്യം
കടുത്തരോഗവുംവിളർത്തമേനിയും
കണക്കേതുമില്ലദുരിതമീപർവ്വം
ദേവതുല്യരത്രെ ഭാവിവാഗ്ദാനമത്രെ
കളങ്കമൊട്ടില്ല ലവലേശംപോലും
പ്രതികരിക്കാനും തിരിച്ചടിക്കാനും
കഴിവില്ലാത്തവർ അരുമയാം മക്കൾ
ദുരാചാരങ്ങൾക്ക് വിധേയരായവർ
കൊടിയപാതകം അനുഭവിക്കുന്നു
ദിനംപ്രതിയിതുപെരുകുന്നു വേഗം
ശിശുക്ഷേമകാര്യംനിയമത്തിൽ മാത്രം
പിറക്കാത്തഭ്രൂണം കൊടുക്കാത്തവിദ്യ
ലിംഗനീതികൾ ഹനിക്കപ്പെടുന്നു
ഇരുട്ടിലെ കോണിൽപരക്കുന്നഭീതി
അറയ്ക്കുന്ന ചെയ്തി
വിറയ്ക്കുന്ന കാമംപിടയ്ക്കുന്ന ദേഹം
കുനിയുന്ന സ്വത്വംമനുഷ്യരോ നമ്മൾ
മൃഗങ്ങൾക്കുപോലുംതിരിവുണ്ടിതേറെ
വരപ്രസാദംപോൽലഭിച്ചീടും മക്കൾ
അഭിശപ്തരായി വളരുന്നതെന്ത്
വരുത്തേണ്ടതെല്ലാം വരുത്തീടും കാലം
കൊടുക്കില്ല മാപ്പ്നിനയ്ക്കേണം നന്നായ്

ദേവീ സ്തുതി

വീണ പാണിധാരിണീ
സിദ്ധി ബുദ്ധി ദായിനി
സർവ്വ പാപ ഹാരിണീ
ചിന്മയീ മനോഹരീ
ദുഷ്ടജന സംഹാരിണീ
ഖട്ഗ ശുലധാരിണീ
അസുര വർഗ്ഗ മർദ്ദിനീ
ചണ്ഡികേ ഭയങ്കരീ
ക്ഷിപ്രവര പ്രസാദിനീ
സജ്ജന പരിപാലിനീ
ലോക സൗഖ്യ കാരിണീ
സർവ്വ ലോക രഞ്ജിനീ
ആദിശക്തി മോഹിനീ
കദമ്പ മദ്ധ്യ വാസിനീ
ശൈലേന്ദ്ര രാജ നന്ദിനീ
ആദിശക്തി രുപിണീ
ഭക്തജന ഹർഷിണീ
കാരുണ്യ വർഷിണീ
പരബ്രഹ്മ സ്വരുപിണീ
കാത്തുകൊൾക മംഗലേ

ഈ അപ്പ കൊ..റഗ്ഗെ......

ഈ അപ്പ കൊ..റഗ്ഗെ......അന്ത്......കൊറഗ്ഗഗ് പാഡ് ലെ...... നവരാത്രി കാലങ്ങളിൽ മേലാസകലം കരിതേച്ച് തുളു ഭാഷയിൽ കൊച്ചു വർത്തമാനങ്ങളും രസികൻ തമാശകളും പറഞ്ഞ് തന്‍റെ പാള തൊപ്പി നീട്ടി നാണയതുട്ടുകൾ ആവശ്യപ്പെടുന്ന കൊറഗവേഷങ്ങൾ തുളു നാട്ടിൽ കണ്ടുവരുന്നു.പിശുക്കരുടെ കൈയ്യിൽ നിന്നുപോലും പുറകെ കൂടി പത്ത് പൈസയെങ്കിലും വാങ്ങാതെ കൊറഗൻ വിടില്ല.ചെറിയതുകയാണെങ്കിലും കൊറഗൻ നന്ദിയോടെ സ്വീകരിക്കുന്നു.ഇങ്ങനെ കഷ്ടപ്പെട്ട് സമാഹരിക്കുന്ന തുക ദേവീ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു.ഈശ്വരാനുഗ്രഹത്തതിനും ഇഷ്ടകാര്യ സിദ്ധ്യർത്ഥമായുംചെയ്യുന്ന ''ഹരികെ'' അഥവ പ്രാർത്ഥന യാണ് കൊറഗ വേഷം. കൈയ്യിലെ മുളന്തണ്ട് മനോഹരമായി വായിച്ചു കൊണ്ടാണ് കൊറഗൻ്റെ സഞ്ചാരം.അതോടൊപ്പം ആദിമ സംസ്കൃതിയിലിഴുകിച്ചേർന്ന ചില നാടൻ ശീലുകളും.കാലിൽ ചിലങ്കയും കൈയ്യിൽ വടിയുമായി ഓടിച്ചാടി നടക്കുന്ന കൊറഗ്ഗൻ എന്‍റെ ബാല്യകാല കൗതുകങ്ങളിൽ ഒന്നായിരുന്നു.