Sunday, December 29, 2013

ഞങ്ങളുടെ രഘുനാഥന്‍ സാര്‍

പി എം രഘുനാഥന്‍
ഏ.....ഏ...ഏ......................രഘുനാഥന്‍ സാര്‍ നീട്ടി വിളിക്കുകയാണ്. തൊണ്ണൂറുകളിലെ കാസറഗോഡ് അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണറുടെ ഓഫീസാണ് രംഗം.ഞങ്ങള്‍ ആറ് ക്ലാര്‍ക്കുമാര്‍ ശ്വാസം പിടിച്ച് ഇരിക്കുകയാണ്.ഈ വിളിയുടെ ഒടുവില്‍ ഞങ്ങളില്‍ ഒരാളുടെ പേര് വരും.അയാള്‍ക്ക് കോളാണ്.അറവു ശാലയിലെ അറവുമാടുകളെപോലെ ഞങ്ങള്‍ കാതോര്‍ക്കുകയാണ്.ആരുടെ പേരായിരിക്കും വിളിക്കുക.
പത്മന്‍,ഷാജി,രാജു എന്നിവരോടൊപ്പം
രഘു നാഥന്‍ സാര്‍, കണിശക്കാരനാണ്.ഫയലുകള്‍ ശരിയായ രീതിയില്‍ തന്നെ സമര്‍പ്പിക്കണം.മാന്യുവല്‍ ഓഫ് ഓഫീസ് പ്രൊസീജറിന്‍റെ ശക്തനായ വക്താവ്.ഫയലുകളിലെ നോട്ട് ഫയല്‍,നോട്ട് ഫയലിന്‍റെ മാര്‍ജിന്‍റെ വീതി.പേജ് നമ്പര്‍,നമ്പര്‍ എഴുതിയ പേനയുടെ മഷി.ഫയല്‍, ടാഗ് ചെയ്ത കൃത്യത,ഫയലിന്‍റെ വൃത്തി വെടിപ്പ്,നോട്ട് ഫയലിന്‍റെ ഉള്ളടക്കം,ഫയല്‍ പാഡിന്‍റെ കെട്ട്,കരട് കത്തിന്‍റെ ഉള്ളടക്കം.ഈ വക കാര്യങ്ങളില്‍ സാറില്‍, നിന്ന് യാതൊരു ദാക്ഷിണ്യവും പ്രതീകിഷിക്കണ്ട.തെറ്റ് വരുത്തിയാല്‍ അത് തിരുത്തിയിട്ടേ അദ്ദേഹം അടങ്ങൂ.അതും തെറ്റ് ചെയ്തയാള്‍ തന്നെ തിരുത്തണം.ശാസിക്കും ,വിറപ്പിക്കും,ഭീഷണിപെടുത്തും,അറ്റകൈയ്ക്ക് ഫയലില്‍ കൊറി എഴുതും,കാരണം കാണിക്കല്‍ നോട്ടീസ് പോലും തന്നെന്നിരിക്കും.കാര്യങ്ങള്‍ നടക്കാന്‍ ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറാണ്.ജില്ലാ കലക്ടറുടെ വിശ്വസ്ഥനായതിനാല്‍, അദ്ദേഹത്തെ ശരിക്കും ഭയന്നേ ഒക്കൂ.എങ്കിലും ജില്ലാ ഓഫീസറായ അദ്ദേഹത്തിന് സ്വന്തം ഓഫീസിലെ ജീവനക്കാരോട് തെല്ലൊരു മയമുണ്ടായിരുന്നു.പക്ഷെ ബ്ലോക്ക് ഓഫീസിലെയും മറ്റു ഫീല്‍ഡ്തല ഉദ്യോഗസ്ഥരോടും അദ്ദേഹം വളരെ കര്‍ക്കശമായി പെരുമാറിയിരുന്നു.
ഏ......ഏ....ഏ..........................ഫയല്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍,എന്തെങ്കിലും പ്രശ്നം തോന്നി വിളിക്കാന്‍ തുടങ്ങിയിരിക്കുയാണ്.നീട്ടി വിളിക്കുന്നതിനിടയില്‍ അദ്ദേഹം ഓര്‍ത്തെടുക്കയാണ് ആരെയാണ് വിളിക്കേണ്ടതെന്ന്.
ഏ...ഏ...ഏ.............................ഞങ്ങളൊക്കെ പരസ്പരം നോക്കുകയാണ്.ആര്‍ക്കായിരിക്കും നറുക്ക് വീഴുക.
.................ഷാജി
ഷാജി ഒരു ഞെട്ടലോടെ എഴുന്നേറ്റു.ഞങ്ങള്‍ക്കൊക്കെ ആശ്വാസമായി.എല്ലാവരും ഷാജിയെ നോക്കി കുലുങ്ങിച്ചിരിച്ചു.ഷാജി ക്യാബിനിലേയ്ക്ക് തെല്ല് ആശങ്കയോടെ കടന്നു ചെന്നു.
ഷാജി... ആ... ഡി ടി പി സിയില്‍ നിന്ന് ഇന്നലെ വന്ന തപാല്‍, ഫയലില്‍ കാണുന്നില്ലല്ലോ.
അതുണ്ട് സാര്‍...ഷാജി ശാന്തനായി മറുപടി പറഞ്ഞു.
അതെ അത് എടുക്ക്......
ഷാജി തിരികെ സീറ്റിലേയ്ക്ക് ഓടിയെത്തി.പുറകെ സാറും എത്തി.
വെപ്രാളത്തില്‍ തലേന്ന് വന്ന ഡി ടി പി സിയില്‍, നിന്നുള്ള തപാല്‍ കാണുന്നില്ല.
നിങ്ങളത്....(തിരച്ചില്‍ തുടരുന്നു.)
കലക്ടറ് 11.00 മണിയ്ക്ക് സമയം തന്നിട്ടുള്ളതാണേ....(സാര്‍ വിടുന്നില്ല )
അതിവിടെയുണ്ടായിരുന്നു സാര്‍......,ഷാജി വീണ്ടും പരതുകയാണ്.
എന്നിട്ടതെവിടെ.....സാറിന്‍റെ ഒച്ച ഉയര്‍ന്നു.ആകെപ്പാടെ ജഗപൊഗ
പരിഭ്രാന്തി പരന്ന അന്തരീക്ഷം
എനിയ്ക്കിയാളെ വേണ്ട..ഞാനിയാളെ ജില്ലാ പഞ്ചായത്തിലേയ്ക്ക് അയയ്ക്കാന്‍ പോകുകയാണ്.ഒരു കാര്യം ശരിയ്ക്ക് ചെയ്യില്ല.സാറ് അക്ഷമനായി.
കിട്ടി സാര്‍.....ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്ററില്‍, തലേ ദിവസം കിട്ടിയ തപാല്‍ മടക്കി വച്ചിരിക്കുന്നു.
ഇതാ.... ഫയലില്‍ വച്ച് നോട്ടെഴുതി വേഗം തരൂ....സാര്‍ തല്‍ക്കാലം പിന്‍വാങ്ങി.
സീറ്റിലെത്തി സാര്‍ തുടര്‍ന്നു.അതായോ...വേഗം വേണം...
റെഡിയവുന്നു സാര്‍ ഷാജി ഉച്ചത്തില്‍,വിളിച്ചു പറയുന്നു.
അതെയത് എഡ്ക്ക്......
ഷാജിയെ സഹായിക്കാന്‍ മറ്റു ക്ലാര്‍ക്കുമാരും ജൂനിയര്‍, സൂപ്രണ്ടും എത്തുന്നു.ഫയലില്‍ തെറ്റുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി സൂപ്രണ്ട് ഫയലുമായി വീണ്ടും ക്യാബിനിലേയ്ക്ക്.
സൂപ്രണ്ടിനും അത്യാവശ്യം കിട്ടി....
ഫയലുമായി സാര്‍ കലക്ടറെ കാണാന്‍,പോകുന്നതോടെ രംഗം തണുക്കും.പിന്നീട് ഞങ്ങള്‍ ഈ സംഭവം പറഞ്ഞ് ചിരിക്കും.ജോലിതിരക്കൊന്നും ഇല്ലാത്ത ഓഫീസായതിനാല്‍,ഞങ്ങള്‍ സമപ്രായക്കാരായ ക്ലാര്‍ക്കുമാര്‍,ഇത്തരം സംഭവങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു.ഇന്ന് ഷാജിയാണെങ്കില്‍ അടുത്ത ദിവസം പത്മനോ ഞാനോ,രാജുവോ പ്രേമനോ ആയിരിക്കും.എല്ലാ ദിവസവും ഇത്തരം രംഗങ്ങള്‍, ഉണ്ടാകുമെങ്കിലും സംഭവത്തിനുശേഷം ഞങ്ങളത്  ശരിക്കും ആസ്വദിക്കുമായിരുന്നു.
ചൂടന്‍ രംഗങ്ങള്‍ക്ക് ശേഷം സാര്‍ ഞങ്ങളെ സമാധാനിപ്പിക്കാന്‍ മാജിക്കിന്‍റെ പൊടിക്കൈകളുമായി തിരികെ എത്തും.ഈ പൊടിക്കൈകള്‍ കാണിച്ചതിനുശേഷം സാര്‍ പൊട്ടിച്ചിരിക്കും.നേരത്തെ നടന്ന സംഭവങ്ങള്‍ ഞങ്ങളുടെ മനസ്സിലുണ്ടെന്നിരിക്കെ ഇത് ആരും ആസ്വദിക്കാറില്ല.ഇങ്ങനെ ഞങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി സാര്‍ പല തമാശകളും പറഞ്ഞിരുന്നു.ഞങ്ങളെ മാജിക്ക് ഷോയ്ക്ക് സാറിന്‍റെ അസിസ്റ്റന്‍റ് ആക്കാമെന്നു വരെ പറഞ്ഞിരുന്നു. 
ഞങ്ങളില്‍ വില്ലന്, പ്രേമനായിരുന്നു.പ്രേമന് ചെറിയ സംഘടനാ പ്രവര്‍ത്തനമുണ്ടായിരുന്നു.ചിട്ടയായി ജോലി ചെയ്തിട്ടും ശീലമില്ല.നന്നായി ചൂടാകുകയും ചെയ്യും. അതുകൊണ്ട് തന്നെ അപ്രധാന വിഷയങ്ങള്‍, മാത്രമേ പ്രേമന് നല്‍കിയിരുന്നുള്ളൂ.ഒരു ദിവസം പ്രേമനും കുടുങ്ങി.
മൂന്നാം നിലയിലായിരുന്ന ഞങ്ങളുടെ ഓഫീസില്‍, ഉച്ചയ്ക്ക് ശേഷം നല്ല കാറ്റാണ്.കാറ്റില്‍ പ്രേമന്‍റെ സീറ്റില്‍, നിന്ന് ഒരത്യാവശ്യ പേപ്പര്‍ പറന്നു പോയി.ഫയല്‍ സമര്‍പ്പിച്ചപ്പോള്‍,പേപ്പര്‍ ഇല്ല എന്ന കാര്യം സാറിന് ബോദ്ധ്യപെട്ടു.അത്ര പ്രധാനപ്പെട്ട പേപ്പറല്ലെങ്കിലും ഇന്നത്തെ പ്രയോഗം പ്രേമനോടാകട്ടെ എന്ന് സാര്‍ തീരുമാനിച്ച് കാണണം.പേപ്പറിനായി സാര്‍ വാശി പിടിച്ചു.പേപ്പര്‍ നഷ്ടപ്പെട്ട കാര്യം പ്രേമനും ബോദ്ധ്യമായി.കലക്ടറോട് പറഞ്ഞ് ഇമ്മീഡിയറ്റ് സസ്പെന്‍ഷന്‍ വരെ ശുപാര്‍ശ ചെയ്യുമെന്ന ഘട്ടത്തിലെത്തി.പ്രേമന്‍ എന്തു ചെയ്യണമെന്നറിയാതെ സീറ്റില്‍ ഇരിക്കുകയാണ്.പരതി നോക്കിയിട്ട് കാര്യമില്ലെന്ന് പ്രേമനറിയാം അതിനാല്‍ അങ്ങനെയൊരു ശ്രമവും കാണുന്നില്ല.ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്ററില്‍,നിന്ന് പ്രേമന്‍ തപാല്‍,ഒപ്പിട്ടെടുത്തിട്ടുണ്ട്.സാര്‍ ക്യാബിനില്‍ നിന്ന് വിളിച്ച് പറയുന്നുണ്ട്.
പ്രേമാ........കിട്ടിയോ...അതെവിടെ...അതെടുക്ക്....വേഗം....രംഗം കൊഴുക്കുന്നു.പ്രേമന്‍ കസേരയില്‍,ചാരി ഇരിക്കുകായാണ്.ഞങ്ങള്‍ക്കും ആശങ്കയായി.ഇന്നെന്തെങ്കിലും സംഭവിക്കും.
പെട്ടെന്ന് പ്രേമന്‍ എഴന്നേറ്റ് സാറിന്‍റെ ക്യാബിനിലെത്തി.
പേപ്പര്‍ ഫയലില്‍ത്തന്നെയുണ്ട് സാര്‍,
എന്നട്ടതെവിടെ....
ഞാനെടുത്ത് തരാം സാര്‍....
പ്രേമന്‍ ഫയല്‍ കെട്ടുമായി തിരികെ സീറ്റിലെത്തി.വളരെ ശാന്തനായി ഫയലില്‍ എന്തോ ചെയ്യുകയാണ്.
കിട്ടിയോ ...പ്രേമാ ...അതെടുക്ക് സാര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
പ്രേമന്‍ വീണ്ടും സാറിന്‍റെ ക്യാബിനിലെത്തി.പെട്ടെന്ന് ക്യാബിന്‍റെ വാതില്‍,അടഞ്ഞു.മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം പ്രേമന്‍.വാതില്‍ തുറന്ന് തിരികെ സീറ്റിലെത്തി.വളരെ ശാന്തനാണ്.സാറും ഒന്നും പറയുന്നത് കേള്‍ക്കുന്നില്ല.പേപ്പര്‍ കിട്ടികാണുമോ.പ്രേമനും ഒന്നും പറയുന്നില്ല.ഞങ്ങളെ കണ്ണിറുക്കി കാണിക്കുക മാത്രം ചെയ്യുന്നു.ഏതായാലും പ്രശ്നം പരിഹരിച്ചിരിക്കുന്നു.പക്ഷെ എങ്ങനെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത് എന്ന് അറിയുന്നില്ല.
അന്ന് വൈകീട്ട് സാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങി ഓഫീസ് ജീപ്പില്‍,സ്റ്റേഷനിലേയ്ക്ക് പോയി എന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍, പ്രേമനു ചുറ്റും കൂടി.പ്രേമന്‍ നടന്ന സംഭവം ഇങ്ങനെ വിവരിച്ചു.
ഞാന്‍ ഫയല്‍,സാറിന്‍റെ കൈയ്യില്‍, നിന്ന് തിരികെ വാങ്ങി.ഭാഗ്യത്തിന് ഫയലില്‍ പേജ് നംപര്‍ ഇട്ടിരുന്നില്ല.ഞാന്‍ നംപര്‍, ഇടാന്‍ തുടങ്ങി.നഷ്ടപ്പെട്ട് പേപ്പറിന്‍റെ നംപര്‍,ഒഴിവാക്കിയാണ് നംപര്‍ ഇട്ടത്.എന്നിട്ട് സാറിനോട് ഇങ്ങനെ പറഞഞു.നോക്ക് സാര്‍,പേപ്പര്‍ ഫയലില്‍ തന്നെയുണ്ടായിരുന്നു.സാര്‍ എന്നെ ചതിയ്ക്കാന്‍,വേണ്ടി മനപൂര്‍വ്വം അത് ഫയലില്‍,നിന്ന് എടുത്ത് മാറ്റിയാതാണ്.ഇത് കണ്ടാലറിഞ്ഞുകൂടെ പേജ് നംപര്‍ 43,44 എന്നിവ കാണുന്നില്ല.ഇത് ഞാന്‍ സംഘടനാ തലത്തില്‍, അറിയിക്കാന്‍ പോകുകയാണ്.”.
ഇത്രയുമായപ്പോള്‍ രഘുനാഥന്‍, സാറിന് അപകടം മണത്തു.പിന്നീട് ആ ഫയലിന് എന്തു സംഭവിച്ചു എന്ന് ഓര്‍മ്മയില്ല.അപകടത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞതിന്ന്‍ പ്രേമന്‍,അപ്പോള്‍ തന്നെ ഞങ്ങളെ എല്ലാവരെയും ക്യാന്‍റീനില്‍,കൊണ്ടുപോയി ചായയും ഗോളിബജയും വാങ്ങിത്തന്നു.
പിന്നീട് ഞങ്ങളോരോരുത്തരും ഓരോ ഓഫീസികളിലായി.സാര്‍ സേവന നിവൃത്തനുമായി.ഇന്നും പല വേദകളിലും ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍,ഈ തമാശകള്‍ ഒന്ന് അയവിറക്കിയതിനു ശേഷം മാത്രമെ ഞങ്ങള്‍,കാര്യത്തിലേയ്ക്ക് കടക്കാറുള്ളൂ.

എന്നിരിക്കിലും ആ ചെറിയ മനുഷ്യനെ അങ്ങേയറ്റം ആദരവോടുകൂടി മാത്രമെ ഞങ്ങളിന്നും കാണുന്നുള്ളു.ഓഫീസ് മേധാവിയുടെ  തസ്തികയിലിക്കുന്ന ഞങ്ങള്‍ക്ക് ഇന്ന് ബോദ്ധ്യമുണ്ട് ജീവനക്കാരെ മാനേജ് ചെയ്യുന്നത് എത്ര ബുദ്ധിമാട്ടാണെന്നും അതിന് എന്തെല്ലാം വെല്ലുവിളികളെ അതിജീവിക്കേണ്ടി വരും എന്നുള്ളത്.അന്ന് സാറിന്‍റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന അനുഭവ പാഠങ്ങള്‍,ഇന്ന് ഓഫീസ് കൈകാര്യം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരു മുതല് കൂട്ടാണ്.

Monday, December 23, 2013

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

1989
A U P SCHOOL MULLERIA -1981


G H S KARADKA BRANCH AT MULLERIA IX STD-1983
1986

VANI ARTS COLLEGE-1992
OFFICE OF ADC (Gl) KASARAGOD 1999

Saturday, December 7, 2013

അണ്ങ്ങ് ഏലിയാസ് പ്രേതം

സുകുമാരന്‍ പ്രൈമറി ക്ലാസ്സുകളില്‍, എന്‍റെ അടുത്ത സുഹൃത്തായിരുന്നു.പേരുപോലെത്തന്നെ സൌകുമാര്യമുള്ള മുഖം.ഏഴു മക്കളുള്ല അച്ഛനുമമ്മയ്ക്കും എട്ടാമനായി പിറന്ന സുകുമാരന്‍ ജനിച്ച് അധികം കഴിയുന്നതിനുമുമ്പു തന്നെ എളേപ്പനായി(ചെറിയച്ഛന്‍).തന്‍റെ മൂത്ത         സഹോദരന്‍റെ     മകള്‍, ശാന്തയെയും കൂട്ടി സുകുമാരന്‍, സ്കൂളില്‍, വരും.ശാന്തയെ സ്കൂളില്‍ ചേര്‍ത്തിരുന്നില്ല എന്നാലും എളേപ്പനോടൊപ്പം സന്തോഷപൂര്‍വ്വം ശാന്ത എന്ന കുസൃതി കുടുക്ക ക്ലാസ്സില്‍, വരുമായിരുന്നു. സൂകുമാരന് അധികം സുഹൃത്തുക്കളാരും ഇല്ലായിരുന്നു.തന്‍റെ സഹോദരങ്ങളെ അപേക്ഷിച്ച് നല്ല വെളുത്ത കുട്ടപ്പനായിരുന്നു സുകുമാരന്‍.നല്ല വടിവൊത്ത അക്ഷരത്തോടെ എഴുതുമെങ്കിലും സുകു,പഠനത്തില്‍ വലിയ നിലവാരം പുലര്‍ത്തിയിരുന്നില്ല.കഠിനമായ കളികളില്‍ ഏര്‍പ്പെടാനും സാഹസികമായ കാര്യങ്ങള്‍ ചെയ്യാനും,കെല്‍പി  ല്ലാത്തതിനാലാകാം അതേ ഗണത്തില്‍,പെട്ട എന്നെ സുകുമാരന്‍ സുഹൃത്തായി തിരഞ്ഞെടുത്തത്. 
സുകുമാരന്‍റെ പ്രധാന ശീലം മരണത്തെ പറ്റി സംസാരിക്കുക എന്നാതായിരുന്നു.അല്ലെങ്കില്‍ തന്നെ പേടിത്തൊണ്ടനായ എന്നെ സുകുമാരന്‍റെ കഥകള്‍, വല്ലാതെ പേടിപ്പെടുത്തിക്കൊണ്ടിരുന്നു.ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയില്‍,പോകണമെങ്കില്‍ പരസഹായം വേണ്ടിയിരുന്ന എന്‍റെ  അവസ്ഥ സുകുമാരന്‍,കൂടുതല്‍ വഷളാക്കി.മരണവും മരണാനന്തരം അണ്ങ്ങ് (പ്രേതം) ആയി മാറുന്ന കാര്യവും സുകുമാരന്‍റെ ഇഷ്ട വിഷയങ്ങളാണ്.

 ഒരു ദിവസം സുകുമരന്‍ ക്ലാസ്സില്‍, വന്ന് വലിയ ഭാവ വ്യത്യാസമൊന്നുമില്ലാതെ എന്നോട് പറഞ്ഞു

 ഇന്ന് എന്‍റെ അമ്മ ചത്തു.... 

ഞാന്‍ അത് ശരിയായിരിക്കാമെന്ന് വിചാരിക്കുകയും അതിന്‍റെ ഭീകരതയൊക്കെ മനസ്സില്‍കണ്ട് അങ്ങനെയിരിക്കുമ്പോഴാണ് പിന്‍ബഞ്ചില്‍,നിന്നും സുകുമാരന്‍ വീണ്ടും വിളിക്കുന്നു.അവന്‍ പുറത്തേയ്ക്ക് വിരല്‍ ചുണ്ടി തലയില്‍,പാത്രവും പാത്രത്തില്‍ അലക്കാനുള്ള തുണിയുമായി നടന്നു നീങ്ങുന്ന തന്‍റെ അമ്മയെ കാണിച്ചു തന്നു.

 അപ്പോ സുകു അല്ലെ പറഞ്ഞത് രാവിലെ അമ്മ ചത്തൂന്ന്... അതെന്‍റെ അമ്മയല്ല അമ്മേരമ്മ...ഇത്രയും പറഞ്ഞ് സുകു ബെഞ്ചില്‍ പോയിരുന്നു.

 മറ്റൊരു ദിവസം രാവിലെ സുകുമാരന്‍ ഓടിവന്ന് എന്നോടു പറഞ്ഞു. രാവിലെ ശാന്തേരമ്മ ചത്തു. സുകുവിന്‍റെ കൂടെ നടന്ന് കുസൃതി കാണിക്കുന്ന ശാന്തയെ ഞാന്‍,വിഷമത്തോടെ നോക്കി.കുറച്ചു കഴിഞ്ഞപ്പോള്‍ തോട്ടിലേയ്ക്ക് തുണിയലക്കാന്‍,പോകുന്ന ശാന്തേടെ അമ്മയെ സുകു കാണിച്ചു തന്നു.അതോടൊപ്പം രാവിലെ പറഞ്ഞ കാര്യം ശാന്തേടെ അമ്മേടെ അമ്മയെ കുറിച്ചാണെന്നും സുകുമാരന്‍ തിരുത്തി.

ഗംഗാധരന്‍റെ മുതുകത്ത് കണ്ട് മൂന്ന് ഉരഞ്ഞവരകള്‍.അണ്ങ്ങ് മാന്തിയതാണെന്ന് സുകുമാരന്‍ വിധിയെഴുതി.

ഇത്തരം മരണത്തിന്‍റെ നേമ്പോക്കുകളും അണ്ങ്ങിന്‍റെ (പ്രേതം) കഥകളുമായി സുകുമാരന്‍ എന്നെ കുഴപ്പത്തിലാക്കിക്കൊണ്ടിരുന്നു. ഞങ്ങള്‍ മീത്തലെ സ്കൂളിലെത്തി (യു പി സ്കൂള്‍ )

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം വാര്‍ത്ത പരന്നു.

സുകുമാരന്‍ മരിച്ചു.ജ്യേഷ്ഠന്റെ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍,കളിക്കുകയായിരുന്ന സുകുമരന്‍റെ സാന്നിദ്ധ്യം അറിയാതെ ലോറി പുറകോട്ടെടുത്തപ്പോള്‍ വീടിന്‍റെ മേല്‍ക്കീരയില്‍,തട്ടിയായിരുന്നു സുകുവിന്‍റെ അന്ത്യം.ഇത് സുകുമാരന്‍റെ മറ്റൊരു കഥയായിരിക്കുമെന്ന് മാത്രമെ ചെറിയ കുട്ടിയായ എനിയ്ക്ക് അപ്പോള്‍,തോന്നിയുള്ളൂ. ഞാന്‍ കൂടുതല്‍, ഭയപ്പെടുമെന്ന് തോന്നിയിട്ടായിരിക്കാം എന്നെ സുകുവിന്‍റെ   വീട്ടിലേയ്ക്ക് ബോഡി കാണിക്കാന്‍ കൊണ്ടു പോയിരുന്നില്ല.മരണവാര്‍ത്തയെ പറ്റി പറഞ്ഞപ്പോള്‍ സുകുമാരനെ കാണാന്‍,സുരേഷ് പോയില്ലായോ എന്ന് ഗ്രേസി ടീച്ചര്‍ ചോദിച്ചു.എന്‍റെയും സുകുമാരന്‍റെയും ഇരിപ്പ് വശം വച്ചാണ് ഗ്രേസിടീച്ചര്‍ ഇങ്ങനെ ചോദിച്ചത്.അടുത്ത പ്രവൃത്തി ദിവസം സ്കൂളിന് അവധിയായപ്പോഴും സുകുമാരന്‍രെ അസാന്നിദ്ധ്യവും എന്നെ യാഥാര്ത്ഥ്യ ത്തിലേയ്ക്ക് നയിച്ചു.യാഥാര്‍ത്ഥ്യത്തോടടത്തുപ്പോള്‍, എനിയ്ക്ക് ഭയം തോന്നിത്തുടങ്ങി.മരിച്ച സുകുമാരന്‍ അണ്ങ്ങായി വരുമോ എന്നായി എന്‍റെ ഭയം. എന്‍റെ അടുത്ത സുഹൃത്തായതിനാല്‍, എന്തായാലുംസുകുമാരന്‍റെ അണ്ങ്ങ് എന്നെ സമീപിക്കാതിരിക്കില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി.ഭയം എന്നില്‍ പൂര്‍വ്വാധികം ശക്തിപ്പെട്ടു.പകലുപോലും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാന്‍ എനിയ്ക്ക് കഴിയാതെയായി. 

ഒരു ദിവസം സന്ധ്യയ്ക്ക് കുറച്ച് തക്കാളിയും പച്ചമുളകും വാങ്ങാന്‍ എന്നെ നിര്ബനന്ധിച്ച് അമ്മ പറഞ്ഞയച്ചു.തിരകെ വീട്ടിലെത്താറായപ്പോള്‍ നേരം ഇരുട്ടിയിരുന്നു.തെരുവ് വിളക്കൊന്നും ഇല്ലാത്ത കാലമാണ്.വീടിനടുത്തെത്താറായപ്പോള്‍ അതാ എന്‍റെ എതിര്‍ദിശയില്‍,ഒരു വെളുത്ത രൂപം വരുന്നു.എന്‍റെ കൈയ്യും കാലും വിറയ്ക്കാന്‍,തുടങ്ങി.പേടികൊണ്ട് ഞാന്‍ വേലിയ്ക്കരികിലേയ്ക്ക് ചേര്‍ന്ന് നടന്നു.

എന്‍റെ അങ്കലാപ്പ് കണ്ട് അണ്ങ്ങ് ചോദിച്ചു. എന്ത്യേന...(എന്താണ്) 

അതെ.... അതേ ശബ്ദം ഇത് സുകുമാരന്‍റെ അണ്ങ്ങ് തന്നെ. ഞാന്‍ വലിയ വായില്‍, നിലവിളിച്ചു.

 അബ്ബേ................... 

കൈയ്യിലെ തക്കാളിയും പച്ചമുളകും അതിനെ ബന്ധിച്ച ചാക്കു നൂലും കടന്ന് പുറത്ത് തെറിച്ചു.ഞാന്‍ വേലിയോട് ചേര്‍ന്ന് ഇരിക്കുകയാണ്. ശബ്ദം കേട്ട് അണ്ങ്ങിനോടൊപ്പം അടുത്തുള്ല കുറച്ചു പേര്‍ ഓടിക്കൂടി.കണ്ട് പേടിച്ചതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.ഒരാളുടെ കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് അണ്ങ്ങിന്‍റെ മുഖത്ത് പതിഞ്ഞപ്പോഴാണ് മനസ്സിലായത് അത് തൊട്ടടുത്ത വീട്ടിലെ ലീലാമ്മയാണെന്ന്.

വീട്ടിലെത്തി വയറു നിറയെ വെള്ളം കുടിച്ച് അത്താഴം കൂടി കഴിക്കാതെ ഞാന്‍ കണ്ണ് ഇറുക്കിയടച്ച് കിടന്നുറങ്ങി. പിന്നെയും കുറെ കാലം ഭയം എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. ഞങ്ങള്‍ അഞ്ചാം ക്ലാസ്സില്‍,പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ആവര്‍ഷം സ്കൂളില്‍ നടന്ന രണ്ടാമത്തെ സഹപാഠിയുടെ മരണമായിരുന്നു അത്. 

കുസൃതി വിട്ട് മാറാത്ത സുകുമരന്റെത വിയോഗം ആ കുടുംബത്തെ വല്ലാതെ തളര്‍ത്തി .ആഴ്ചകളോളം ആരും തന്നെ വീട്ടില്‍നിന്ന് പുറത്ത് ഇറങ്ങിയില്ല.ദുഖം ഘനീഭവിച്ച മുഖവുമയി ഞങ്ങളുടെ വീട്ടിനുമുന്നിലൂടെ നടന്നു നീങ്ങുന്ന സുകുമാരന്‍റെ സഹോദരങ്ങളുടെ മുഖം ഇന്നും എന്‍റെ ഓര്‍മ്മ യിലുണ്ട്.