Wednesday, September 16, 2015


സത്യമേവ ജയതേ


വിനായകസ്തുതി


ആനന്ദനടനമാടുന്നുഗണപതി
ആമോദമമ്മതൻ തിരുമടിയിൽ
മോദകം കൊണ്ടുണ്ണി അമ്മാനമാടുന്നു
നന്തിയുമൻപോടു കൊമ്പുകുലുക്കുന്നു
 കൈലാസശൃംഗത്തിൽ നൃത്തമാടീടുന്നു.
ധിംധിമി ധിംധിമി ധിംധിമി ധീം
മാനസസരയുവിൽ മുങ്ങിക്കുളിക്കുന്നു
നടരാജനതുകണ്ട് ചുവടുകൾചേർക്കുന്നു
പരിഭവംമാറിതിങ്കളുദിക്കുന്നു
ആദിത്യനൂർജ്ജസ്വലനായിജ്വലിക്കുന്നു
ഇടിനാദം താളമേളമൊരുക്കുന്നു.
മേഘങ്ങളാനന്ദശ്രുപൊഴിക്കുന്നു
പന്നഗം ഫണമതാ നന്നായിളക്കുന്നു
തിരുജഡയിൽ ശാന്തമായ് ഗംഗയൊഴുകുന്നു.
കാനനവാസനും പുലിയേറിയെത്തുന്നു
സോദരനൊടുചേർന്നു നന്നായ് കളിക്കുന്നു.
മയിലതാ ആനന്ദ നൃത്തമാടീടുന്നു.
മുരുകനും അവിടവിടെ ഓടിക്കളിക്കുന്നു
ത്രൈമുർത്തീഭാവമാം വൃക്ഷ ലതാദികൾ
വിരവോടുശിഖരങ്ങളാട്ടികളിക്കുന്നു
കീരിയും പാമ്പും മയിലും പുലിയും
 വൈരംമറന്നൊത്തു ചേർന്നുകളിക്കുന്നു.
ഹിമഗിരിമുത്തച്ഛൻഗിരിജാസുതയുമായ്
പരിചൊടുവാത്സല്യശ്രുപൊഴിക്കുന്നു
ബാലഗജമുഖൻ തന്നുടെ നർത്തനം
അനുപമം അദ്ഭുതം ആനന്ദദായകം
പ്രകൃതിയുമീശനും പക്ഷിമൃഗാദിയും
സമരസമാകുന്ന ദിവ്യ മുഹൂർത്തം
വിഘ്ന വിനാശക മൂഷികവാഹന
പാർവതീനന്ദന പാലയമാം
ദോഷങ്ങളെല്ലാമകറ്റി വൈകീടാതെ
ലോകസുഖം വരൂത്തീടുക നീ

എന്‍റെ ഭൂമി

കീറിപറിഞ്ഞ കുടയുമായമ്മ
ചുറ്റികറങ്ങിനടന്നിടുന്നു
ഏറെയവശയാണെങ്കിലുമായമ്മ
മക്കളെ മാറോടു ചേർത്തിരുന്നു
ഘോരതാപത്തിന്നാഘാതമേറ്റവൾ
എരിപിരികൊണ്ടു തളർന്നു
ഉരുകിയൊലിക്കുന്നു അരുവികളായ്
ചുടുചോരയാ ദേഹത്തിലാകെ
ചുക്കിചുളിഞ്ഞുള്ള ഗാത്രവും
വറ്റിവരണ്ട നേത്രങ്ങളും
വിളറിവെളുത്ത മുഖവും
ജീർണ്ണമാം ഉടയാടകളും
മുടിയിഴയൊക്കവെ വാടിക്കൊഴിഞ്ഞുപോയ്
ഒരുമഹാരോഗിയെപോലെ
കാന്തികലർന്നൊരു മേനീയിൽ വരണ്ട
ശൽകങ്ങൾ തിങ്ങിനിറഞ്ഞു
അനുപമകാന്തിയായ് ശോഭച്ച ശ്രീരൂപം
എവിടെയോ പോയി മറഞ്ഞു
തങ്കകുടങ്ങൾക്കായ് ചുരത്തുന്ന പാലും
കരുതിയനീരും
സമൃദ്ധമാംവിഭവവൈവിദ്ധ്യവും
ഊറ്റിയെടുത്തും തിന്നും കുടിച്ചും മദിച്ചും
വിപണിയിലെത്തിച്ചും
വിഷലിപ്തമാക്കിയും
സുഖലോലചിത്തരാം മക്കളവർ
അമ്മതൻചുടുള്ള നിസ്വനമേറ്റു വലഞ്ഞു അതിനുള്ളപരിഹാരമെന്തെന്നറിയാതെ
ഉഴറിനടന്നവർ വെറുതെ
കാലൊന്നിടറിയാൽ ഒന്നുതികട്ടിയാൽ
പൈതങ്ങൾ ഗതിയറിയുന്നമ്മ
കരുതലോടായമ്മ അടിപതറാതെ
മക്കളെയോർത്തു നടന്നിടുന്നു
വികൃതിയാം പൈതങ്ങൾ
തന്നവിവേക മാണെന്നമ്മയറിയുന്നു നന്നായ്
അതിവേഗമായുള്ള വ്യവസായ വിപ്ളവം
വിഷമായതൊക്കെ ചുരത്തിടുന്നു
വീഷലിപ്തമായോരവശിഷ്ടമെല്ലാം
രക്ഷാ കവചത്തെ കാർന്നങ്ങുതിന്നിടുന്നു
അപ്പോഴുമായമ്മഅരുമയാംമക്കൾതൻ
ഗതിയോർത്ത് ഏറെകരഞ്ഞു
ദാഹജലമിറങ്ങുന്നില്ല കണ്ഠത്തിൽ
അവഗതിമാറിയൊലിച്ചുപായുന്നു
ചുട്ടുപൊള്ളുന്നോരഗ്നിതൻ ഗോളമായ്
തീരുമീയമ്മ വൈകാതെ
മക്കളെ നിങ്ങളുണരുക വൈകാതെ
അമ്മതൻ രോദനം കേൾക്കൂ
ഹരിതാഭമായുള്ളകുടയൊന്നുചൂടി
തണലായിതീരണംനിങ്ങൾ
വർജ്ജിക്കണം നിങ്ങളൊന്നായ്
അമ്മയ്ക്കിണങ്ങാത്തതൊക്കെ
അമ്മയറിഞ്ഞു തരുന്നോരു
കായ്കളും
കനികളും
തണലും
അമൃതിനെക്കാളും രുചിയുള്ളനീരും
പങ്കിട്ടെടുക്കണം
കാത്തു രക്ഷിക്കണം
കരുതിവച്ചീടണം
നാളെയുമമ്മ
ശുഭമംഗലയായി തൻമക്കളെകാത്ത്
പരിലസിക്കുമാറായീടണം
ക്ഷമയുള്ള അലിവുള്ള കനിവുള്ള നമ്മുടെ
സ്നേഹമയിയായൊരമ്മ
മതി മതി
കുസൃതികൾ
വികൃതികൾ
മക്കളെ......
പുതുതലമുറകൾതൻ അതിജീവനത്തിനായ്
നേർ വഴിയേ ചരിക്കുക നമ്മള്‍

Wednesday, September 9, 2015

അക്ഷരം

അറിവിൻറെ മധുവൂറുംനിറവാണക്ഷരം
നേരിന്‍റെ നൈർമല്യ സ്ഫുരണമാണക്ഷരം
കതിരിലും പതിരിലും തിരിവാണക്ഷരം
നാടിന്‍റെ വികസനമന്ത്രമാണക്ഷരം
ധർമയുദ്ധത്തിന്‍റെ പടവാളക്ഷരം
സുസ്ഥിര ഭാവിതൻ മൂലമാണക്ഷരം അജ്ഞാനതിമിരത്തിൻ വൈരിയാണക്ഷരം ആരോഗ്യദായക കാരകമക്ഷരം
ജനതതൻ അധികാരശക്തിയാണക്ഷരം
പതിതന്‍റെ മനതാരിൽഭയമാണക്ഷരം

Monday, September 7, 2015

ഓണം

പൂരം കഴിഞ്ഞു പറമ്പൊഴിഞ്ഞു
ആലസ്യമുകതയാകെപടർന്നു
ഒരു നല്ല കാലത്തിനോർമ്മയായ്
പതിവുകൾതെറ്റാതെ
 കേവലമൊരതിഥിയായ്
വന്നു പോകുന്നോരു
ചിന്തയോ കാലമോ സ്വപ്നമോ
ലഹരിയോ നന്മയോ നേട്ടമോ .......ഓണം
ഓണമുണ്ണാനായി കാണം
വിറ്റ് പെറുക്കിയും
കടം കേറി തളർന്നും
ലോഭമോഹങ്ങളിൽ വീണുരുണ്ടും
വഴിമാറിപോയതോർക്കാതെ
ഓർമപ്പെടുത്താതെ
ചിങ്ങവാനത്തിനുകീഴിൽ
ഓണനിലാവെളിച്ചത്തിൽ
കഥയറിയാതാട്ടമാടീടുന്നു
അറിവില്ലാപൈതങ്ങൾ നമ്മൾ
ആട്ടമതിൻ പേരാണ്....ഓണം
ആടിക്കളിക്കുന്ന നെൽകതിരും
 അൻപോടു പുഞ്ചിരി തൂകുന്നതുമ്പയും
ഉന്മുക്തമായോരു ബാല്യവും
ശബളിമയേറുന്ന പൂക്കളും
കലപിലകുട്ടുന്ന പക്ഷിജാലങ്ങളും
മറയേതുമില്ലാതെ ഏകമനസ്സായി
സഹവസിച്ചീടുന്ന മാനുഷവർഗ്ഗവും
മുത്തശ്ശിയോതുന്ന പതിരുള്ളപഴമയും
സദ് രൂപമായുള്ള വചനവും,
ഒരുമയും പെരുമയുംസ്നേഹവാത്സല്യങ്ങളും
ഇവയേതുമില്ലാതെ
നാടിന്നുഗുണമേതുമില്ലാതെ
കേവലം വാണിഭ സംസ്കാരം....ഓണം
പുഞ്ചനെൽപാടത്തിൽ
മണ്ണിൻറെമക്കൾ വിതച്ച്
മൈകണ്ണികൾ കൊയ്തു മെതിച്ച്
മുറ്റത്തെ മൂലയിൽ നന്നായ് പുഴുങ്ങി
തഴപായിലുണക്കി
പത്തായപെട്ടിയിൽ കരുതിയ
കുത്തിയെടുത്ത പുത്തനരിയുടെ
നറുഗന്ധമേറുന്ന നെൻമണിയും
തൊടിയിലെ വെണ്ടയും ചീരയും
കക്കരി കുമ്പളം വെള്ളരി ചേനയും
വരമ്പിലെ തുമ്പയും
വഴിയിലെപിച്ചിയും
നാട്ടാരും വീട്ടാരും ബന്ധുജനങ്ങളും
 തന്നും കൊടുത്തും തിന്നും കളിച്ചും
വറുതികൾക്കൊക്കെ അറുതിവരുമെന്നും
ഒരുമയോടൊന്നായൊരു നല്ലകാലത്തിൻ
പുലരിതൻ കാഹളം ഉടനേവരുമെന്നും
മനതാരിൽ നിനവോടെ
ആചരിക്കുന്നോരുത്സവമാകണം....ഓണം

Sunday, September 6, 2015

ആഴിയിലെ മുത്ത്

കഥകള്‍തന്‍ സാരമറിഞ്ഞീടുവാന്‍
വെറുതെയതങ്ങു ഗ്രഹിച്ചീടാതെ
ആഴത്തിലൂളിയിട്ടീടുകിലോ
ജ്ഞാനപഴമിതു കൈയ്യിലെത്തും

പ്രേമത്തെ കാമമായി കാണുകയാല്‍
ഭഗവാനുഭാര്യമാര്‍ പതിനായിരം
പ്രേമത്തെ പാവനമായികണ്ടാല്‍
ആത്മപരമാത്മബന്ധമത്

ബാലിയെ ഒളിയമ്പെയ്തകാര്യം
ചതിയായിതോന്നീടുമെങ്കിലത്
പരദാരമോര്‍ത്തു കഴിയുന്നോര്‍തന്‍
ഗതിയതായ് തീരുമെന്നോര്‍ത്തീടുക

ഭാരതയുദ്ധത്തിലന്നു ഭവാന്‍
കര്‍ണ്ണരഥത്തെ ചെളിയിലാഴ്തി
ധര്‍മ്മയുദ്ധത്തിലന്നു കര്‍ണ്ണന്‍
അധര്‍മ്മപഥികനായിരുന്നു

ആചാരവുമനുഷ്ഠാനങ്ങളും
ലോകസുഖത്തിനാണു നൂനം
പഴമയായതിനെ കരുതീടാതെ
സാരമറിഞ്ഞാചരിക്കവേണം

ആഴിതന്നാഴത്തിലാണു മുത്ത്
പക്വഫലത്തിനുള്ളിലാണുസത്ത്
സൌന്ദര്യമാനകമാണുചിത്ത്
കേവലജ്ഞാനമതല്ല സത്യം