Friday, May 8, 2020

എലികെണി

ഹോസ്ദുർഗ് കോടതിയിൽ സാക്ഷി പറയേണ്ട ഡ്യൂട്ടിയിലാണ്.കേസ് വിളിയും മാറ്റിവയ്ക്കലും തകൃതിയായി നടക്കുന്നു.വാദികളും പ്രതികളും സാക്ഷികളുമായി കുറേപേർ വാതിൽക്കലും വരാന്തയിലുമായി തിങ്ങി ഞെരുങ്ങി തങ്ങുടെ ഊഴവും കാത്തിരിക്കുന്നുണ്ട്.എൻറെ കേസ് വിളിയ്ക്കായി കാതോർത്ത് ശ്വാസം പിടിച്ച് ഞാനും നിൽക്കുകയാണ്.
കോടതി ഡ്യൂട്ടി അങ്ങനെയാണ് ചിലപ്പോൾ വൈകുന്നേരം വരെ ഒരേ നിൽപ്പ് നിൽക്കേണ്ടിവരും.ഒന്ന് മാറി നിൽക്കാനും കഴിയില്ല. എപ്പഴാ വിളി  വരിക എന്ന അറിയില്ല.

പ്രശ്നം ഇതൊന്നുമല്ല.കലശലായ മൂത്രശങ്ക.ഇടയ്ക്കൊന്നു പോയി ഒഴിച്ചിട്ടുവരാമെന്ന് മനസ്സാവിചാരിച്ചു പോയി.ഇനിയിപ്പോൾ രക്ഷയില്ല.ഡ്യൂട്ടിയിലുള്ള പോലീസു കാരനോട് പറഞ്ഞ് ടോയ്ലറ്റ് കണ്ടെത്തി കാര്യം സാധിച്ചു.വാക്കുകൾക്കതീതമായ ആശ്വാസവുമായി ഇടനാഴിയിലൂടെ തിരികെ വരുമ്പോഴാണ് എൻറെ കണ്ണുകൾ ഒരെലിപെട്ടിയിലുടക്കിയത്.

അതെ അതിനകത്ത് ഒരു തടവുകാരനുണ്ടായിരുന്നു.അവൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല.അവൻ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുകയാണ്.അവൻറെ കണ്ണുകളിലെ പാരവശ്യം എൻറെ ഹൃദയത്തെ ഒരു ബ്ലേഡുകൊണ്ടെന്ന  പോലെ പരിക്കേൽപിച്ചു.വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അപ്പീലിനുപോലും നിർവ്വാഹമില്ലാതെ  മരണത്തെ കാത്ത് കിടക്കുന്ന കുറ്റവാളിയാണ് താനെന്ന് അവനറിഞ്ഞിരിക്കുമോ.കോടതിമുറിയിൽ നിന്ന് മൂത്രശങ്കയകറ്റാൻ അനുവാദം ചോദിച്ചു വന്നകാര്യം  ഞാനൽപനേരത്തേയ്ക്ക് മറന്നു.എന്തായിരിക്കാം അവൻ ചെയ്ത അക്ഷന്തവ്യമായ കുറ്റം.കോടതിയായതിനാൽ ഭക്ഷണപദാർത്ഥങ്ങളുടെ മോഷണകുറ്റമായിരിക്കില്ല.അനന്തമായി നീണ്ടുപോകുന്ന എതെങ്കിലും സിവിൽ കേസ് ഫയലിൽ അവൻ മൂത്രമൊഴിച്ചിരിക്കാം അല്ലെങ്കിൽ സമയം കൊല്ലാനായി കരണ്ട് തിന്നിരിക്കാം.അതോ ഏതെങ്കിലും എലിപ്പനിക്കാരൻ പ്രതികാരം തീർക്കാൻ കള്ളക്കേസിൽ കുടുക്കിയതുമായിരിക്കും.
ഞാനൊന്നു ചുറ്റും നോക്കി. ഇടനാഴിയിൽ മറ്റാരുമില്ല.ഞാൻ പതുക്കെ എലിപെട്ടിയുടെ   വാതിൽ പട്ടികയിൽ കൈ അമർത്തി.വാതിൽ തുറന്നു.ക്ഷണനേരം കൊണ്ട് എലി പുറത്തിറങ്ങി എങ്ങോ ഓടി മറഞ്ഞു . നന്ദി സൂചകമായി അവൻ എന്നെ നോക്കുക പോലും ചെയ്തില്ല.

ഒന്നു മറിയാത്തതുപോലെ ഞാൻ തിരികെ ഹാളിലെത്തി.ഞാൻ പിടിക്കപ്പെടുമോ എന്ന് ഭയന്നു.അവനെ തൂക്കിലേറ്റാൻ കാത്തിരുന്ന  ആരാച്ചാർ എന്നെപറ്റി ജഡ്ജിനോട് പരാതിപ്പെടുമോ എന്ന് ഞാൻ ഭയന്നു.
അന്ന് കേസ് വിളിക്കുന്നതുവരെ എൻറെ ചിന്തമുഴുവൻ ആ എലിയെ ചുറ്റിപറ്റിയായിരുന്നു.ജീവിതത്തിനും മരണത്തിനുമിടയിലുള്ള നേരിയ അന്തരം എന്നെ വിസ്മയിപ്പിച്ചുകൊണ്ടേ ഇരുന്നു.

No comments:

Post a Comment