Friday, May 8, 2020

മായാമോഹിതം

ഒരു വേള ഞാൻ നിനച്ചിരുന്നു
ഞാനാണു തേരു തെളിപ്പതെന്ന് .
തേർ തെളിച്ചങ്ങനെ മുന്നേ ഗമിച്ചപ്പോൾ
ഞാനായി ഭൂലോകനാഥൻ
അങ്ങനെയങ്ങനെ മുന്നോട്ടു പോയപ്പോൾ
ചുറ്റിലും കണ്ടു
വിഡ്ഡി കൂശ്മാണ്ഡപരിഷകളനേകം
തേരും തെളിച്ച്
നടുവും ഞെളിച്ചു
ഞാൻ മുൻപേ ഗമിക്കുന്ന നേരം
തേരിന്റെ ചക്രങ്ങളെല്ലാമൊന്നായ്
പൂണ്ടു ചെളിയിൽ നന്നായ് .
കാലിൽ ചെളിപറ്റി
കൈയ്യിലും മെയ്യിലും
ചെളിയിൽ പൊതിഞ്ഞു പോയേനല്ലോ
ഒരു കൈ സഹായം
തേടി ഞാൻ ചുറ്റിലും
പിന്നെ മേലോട്ടും കൈ നീട്ടി നിന്നു.
എല്ലാം കഴിഞ്ഞു ...
ഞാൻ നന്നായറിഞ്ഞു
ക്ഷണഭംഗുരമെല്ലാമീ ഭൂവിൽ
ക്ഷണഭംഗുരമെല്ലാം ഈ ഭൂവിൽ !!!

സ്വപ്നം

ഒരു ദിവസം ഒരാൾ എന്നോട് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?

കണ്ടിട്ടെന്തു തോന്നുന്നു?

കണ്ടിട്ട് നിങ്ങൾ നല്ല സന്തോഷവാനായി തോന്നുന്നു.

അതു തന്നെ ഞാൻ സന്തോഷവാനാണ്.ആട്ടെ നിങ്ങളെന്താ അങ്ങനെ ചോദിച്ചത്?

ഇതു കേട്ട് അദ്ദേഹം അൽപം മടിയോടെ പറഞ്ഞു.
ഈയിടെ ഞാനൊരു സ്വപ്നം കണ്ടു.അതിൽ നിങ്ങൾ ഒരു കഥാപാത്രമായിരുന്നു. അതിൽ നിങ്ങളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു നിസ്സഹായത കണ്ടിരുന്നു. നിങ്ങൾ പലരോടും സഹായം അഭ്യർത്ഥിക്കുന്നു. ഒടുവിൽ എന്റെയടുത്ത് വന്ന് പൊട്ടി കരയുന്നു .

ഞാൻ അസ്വസ്ഥനായി.
എന്തിനായിരുന്നു അത്?

അത്.... അത് ഞാൻ ചോദിച്ചില്ല.

എന്നാലും സ്വപ്നത്തിൽ നിന്ന് എന്തെങ്കിലും ക്ലൂ ?

ഇല്ല ഒന്നും ഓർക്കുന്നില്ല. പക്ഷെ നിങ്ങളുടെ അവസ്ഥ അതിദയനീയമായിരുന്നു.

ഹേയ്...... എന്നെ ഇപ്പൊ കണ്ടാലങ്ങനെ തോന്നുമോ?

ഇല്ല.എനിക്കതു വിശ്വസിക്കാൻ കഴിയുന്നില്ല.

ശരിക്കും നിങ്ങൾക്ക് അങ്ങനെയെന്തെങ്കിലും ......

ഹേയ് എനിക്കൊരു പ്രശ്നവുമില്ല.
എന്നാലും ഞാൻ കരയാനുണ്ടായ കാരണം എന്നെങ്കിലും നിങ്ങൾക്ക് ഓർമ്മ വന്നാൽ എന്നോടു പറയണം.

അയാളൊരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു .
*****************************************

ആ സ്വപ്നം ഞാൻ കണ്ടതല്ലെങ്കിലും എന്നെ ദീർഘകാലം അലട്ടികൊണ്ടിരുന്നു. ഇന്നും .....
മായം
******
വെള്ളത്തിൽ മായം
ഉള്ളത്തിൽ മായം
ഉള്ളിലും വെളിയിലും സർവ്വത്ര മായം

വാർത്തയിൽ മായം
മൂർത്തിയിൽ മായം
ചിന്തയിലും ചെന്നു കൂടീ  മായം

ചിത്തത്തിൽ മായം
ഇഷ്ടത്തിൽ മായം 
മൊത്തത്തിൽ നോക്കിയാൽ എല്ലാം മായം

ചിരിയിലും മായം
കരുതലിൽ മായം
ദാനത്തിലും പിന്നെ ദയയിലും മായം

മായം കലരാത്തതെന്തുണ്ടു ഭൂവിൽ
മായം സർവ്ലത്ര മായമീ ഭൂവിൽ  !!!

സന്ദേശം

നിനക്ക് നന്മ വരട്ടെ...
ഞാനശംസിച്ചില്ലെങ്കിലും
വരാനിരിക്കുന്ന നന്മകൾ
വഴിയിൽ തങ്ങില്ലെന്നറിയാം
ദുഃഖം നിന്നെ മുടിയിട്ടുണ്ടെങ്കിൽ
ഇത് നിനക്ക് കരുത്തേകും ,
നീ സന്തോഷത്തിലാണെങ്കിൽ
ഇത് നിന്റെ സന്തോഷത്തെ
കൂടുതൽ വർണ്ണാഭമാക്കും
ഈ സന്ദേശം
നിനക്കൊരു ശല്യമാകില്ലെന്ന്
ഞാൻ പ്രതീക്ഷിക്കുന്നു.
കാരണം ഒരു വിധേനയും അങ്ങനെയാകാതിരിക്കാൻ
വേണ്ട കരുതലുകൾ
ഞാനതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പ്രതികരിച്ചില്ലെങ്കിൽ പരിഭവമില്ല.
ജീവിത യാഥാർത്ഥ്യങ്ങളുടെ കെട്ടുപാടുകളിൽ
നീ വലയുകയാവാം.
അല്ലെങ്കിൽ നീ ഇത്തരം ചെയ്തികളിൽ വിശ്വസിക്കുന്നുണ്ടാവില്ല.
ഞാനും നീയും
സർവ്വ ചരാചരങ്ങളിൽ ഒരാൾ മാത്രം.
എന്നു വച്ച് നിന്റെ സാന്നിദ്ധ്യം അപ്രസക്തമല്ല .
മറ്റുള്ളവരോടൊപ്പം
ഈ ഭൂമിയിലെ
വളരെ പ്രധാനപെട്ട
ഒരു വ്യക്തിയാണ് നീ എന്ന
ഒരോർമ്മ പെടുത്തലാണ് ഈ സന്ദേശം.
അനസ്യൂതം കൂടുതൽ ഉത്സാഹത്തോടെ കർമ്മനിരതനാകൂ.
ഇത് എന്റെ ഒരു സന്തോഷമാണ്.

പിരാന്തൻ

പിരാന്തന് ക്യാമ്പ് ഇഷ്ടപെട്ടെന്ന് തോന്നുന്നു.എന്തൊരു ശല്യമാണ്. വാവിട്ട് കരയുന്നവരോടൊപ്പം അയാളും കരയുന്നു. കുട്ടികളെ ചില കോപ്രായങ്ങൾ കാട്ടി ചിരിപ്പിക്കാൻ നോക്കുന്നു. ഇടയ്ക്കിടെ ഉച്ചത്തിൽ പൊട്ടി ചിരിക്കുന്നു.

അവിടെ വിതരണം നടത്താൻ അയാളുടെ കൈയ്യിലൊന്നുമില്ല. സാഹസ ക്യത്യങ്ങൾക്ക് കഴിവുമില്ല. ക്യാമ്പിലെ വി. ഐ.പി സമർശനവേളയിൽ മാത്രം അയാൾ മാറി നിൽക്കും.എല്ലാം ക്യാമറയിൽ പകർത്തുന്നതു പോലെ അഭിനയിക്കും എന്നിട്ട് ഉച്ചത്തിൽ ചിരിക്കും.

എല്ലാം കണ്ടും കേട്ടും അയാളവിടെ ഇരിക്കുകയാണ്. ക്യാമ്പിലെ മുഖ്യ ശല്യക്കാരനായി അയാൾ മുദ്ര കുത്തപെട്ടു കഴിഞ്ഞിരിക്കുന്നു. ആട്ടിയോടിക്കാൻ ശ്രമിച്ചിട്ടും അയാൾ കൂട്ടാക്കുന്നില്ല.

ദൂരെയുള്ള ഒരു പറങ്കിമാവിൽ കയറിയിരുന്ന് എന്തോ ഒരു നിയോഗം പോലെ കാഴ്ചകൾ കാണുകയാണ് ആ പിരാന്തൻ. പറങ്കിമാവിലിരുന്ന് അയാൾ തോറ്റംപാട്ടിന്റെ ഈണത്തിൽ ഉച്ചത്തിൽ പാടുന്നുണ്ട്. കുന്നുകളും മലകളും വയലുകളും പുഴകളും നദികളും ഒക്കെ ആ പാട്ടിന്റെ വിഷയമാകുന്നുണ്ട്. ഇടയ്ക്ക് പൊട്ടിച്ചിരിക്കുന്നു.പെട്ടെന്ന് പൊട്ടികരയുന്നതും കാണാം.

ക്യാമ്പിലാണെങ്കിൽ ഒന്നിനും ഒരു കുറവുമില്ല . വയറ് നിറയെ ഭക്ഷണം പോഷകാഹാര കിറ്റുകൾ . കമ്പിളിപുതപ്പുകൾ.ആരോഗ്യപരിപാലനത്തിന് ഡോക്ടർമാരുടെ സന്ദർശനം, ആവശ്യത്തിന് മരുന്നുകൾ,ഉത്തവാദപ്പെട്ടവർ ഒന്നിനും ഒരു വീഴ്ചയും വരാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്തുന്നു.പിരാന്തൻ മാത്രം ചിരിച്ചു കൊണ്ടേ ഇരിക്കുന്നു.

എന്താണിത്ര ചിരിക്കാൻ ?
ആർക്കും അറിയില്ല.
ഇതിനാണല്ലോ "പിരാന്ത് "എന്ന് പറയുന്നത്.നാടൻ ഭാഷയിൽ പറഞ്ഞാൽ "നട്ടപിരാന്ത്. "

ആരോ നീട്ടിയ ഭക്ഷണ സാധനം നോക്കി അയാൾ നീട്ടി തുപ്പിയത്രേ.
ആരാണയാൾ ?

ക്യാമ്പിലേയ്ക്ക് സാധനങ്ങൾ കൊണ്ടുവന്ന ഒരു ലോറി ഡ്രൈവറാണ് ആദ്യം അയാളെ തിരിച്ചറിഞ്ഞത്. ലോഡ് ചെയ്യുകയായിരുന്ന മണൽ ലോറിയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ട ദ്രോഹി അയാൾ വിളിച്ചു പറഞ്ഞു.

വിവരാവകാശ അപേക്ഷയുമായി തന്റെ ഓഫീസിൽ വന്ന് ബഹളം വച്ച ആ തല്ലുകൊള്ളിയല്ലേ ഇത്.മുതിർന്ന ഒരു റവന്യു ഉദ്യോഗസ്ഥൻ അഭിപ്രായപെട്ടു .

അല്ല ഇയാളല്ലെ മലയോര ഹൈവേ പണി നടക്കുമ്പോൾ ജെസിബി യ്ക്ക് മുന്നിൽ കിടന്ന് സമരം നടത്തിയത് ?

കുടുംബവും നോക്കില്ല. ഒരു ജോലിക്കും പോകില്ല.എന്ത് വികസന പ്രവർത്തനം നടന്നാലും ഇയാളുടെ വക ഒരൊടക്കുണ്ടാവും.

ക്രമേണ ഓരോരുത്തരും അയാളെ തിരിച്ചറിയാൻ തുടങ്ങി. വെറുതെയല്ല ഇയാളൊക്കെ ഗതികിട്ടാതെ അലയുന്നത്.
നാറി. പരമ നാറി.
അത്രയ്ക്ക് ദ്രോഹങ്ങളാണ് ഇയാൾ ചെയ്തു വച്ചത്. ഒരു കാര്യവും നടക്കരുത് .എത്ര ഉദ്യോഗസ്ഥരാണ് ഇയാൾ മൂലം ബുദ്ധിമുട്ടിയത്. ഇയാൾ
പ്രാന്ത് പിടിച്ച് പുഴുവരിച്ച് ചാകണം.

ക്യാമ്പ് കഴിഞ്ഞ് അവസാനത്തെ അഭയാർത്ഥിയും ഒഴിഞ്ഞു പോകുമ്പോഴും ഊറിയൂറി ചിരിച്ചു കൊണ്ട് അയാൾ പറങ്കിമാവിലിരിക്കുന്നുണ്ടായിരുന്നു

എലികെണി

ഹോസ്ദുർഗ് കോടതിയിൽ സാക്ഷി പറയേണ്ട ഡ്യൂട്ടിയിലാണ്.കേസ് വിളിയും മാറ്റിവയ്ക്കലും തകൃതിയായി നടക്കുന്നു.വാദികളും പ്രതികളും സാക്ഷികളുമായി കുറേപേർ വാതിൽക്കലും വരാന്തയിലുമായി തിങ്ങി ഞെരുങ്ങി തങ്ങുടെ ഊഴവും കാത്തിരിക്കുന്നുണ്ട്.എൻറെ കേസ് വിളിയ്ക്കായി കാതോർത്ത് ശ്വാസം പിടിച്ച് ഞാനും നിൽക്കുകയാണ്.
കോടതി ഡ്യൂട്ടി അങ്ങനെയാണ് ചിലപ്പോൾ വൈകുന്നേരം വരെ ഒരേ നിൽപ്പ് നിൽക്കേണ്ടിവരും.ഒന്ന് മാറി നിൽക്കാനും കഴിയില്ല. എപ്പഴാ വിളി  വരിക എന്ന അറിയില്ല.

പ്രശ്നം ഇതൊന്നുമല്ല.കലശലായ മൂത്രശങ്ക.ഇടയ്ക്കൊന്നു പോയി ഒഴിച്ചിട്ടുവരാമെന്ന് മനസ്സാവിചാരിച്ചു പോയി.ഇനിയിപ്പോൾ രക്ഷയില്ല.ഡ്യൂട്ടിയിലുള്ള പോലീസു കാരനോട് പറഞ്ഞ് ടോയ്ലറ്റ് കണ്ടെത്തി കാര്യം സാധിച്ചു.വാക്കുകൾക്കതീതമായ ആശ്വാസവുമായി ഇടനാഴിയിലൂടെ തിരികെ വരുമ്പോഴാണ് എൻറെ കണ്ണുകൾ ഒരെലിപെട്ടിയിലുടക്കിയത്.

അതെ അതിനകത്ത് ഒരു തടവുകാരനുണ്ടായിരുന്നു.അവൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല.അവൻ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുകയാണ്.അവൻറെ കണ്ണുകളിലെ പാരവശ്യം എൻറെ ഹൃദയത്തെ ഒരു ബ്ലേഡുകൊണ്ടെന്ന  പോലെ പരിക്കേൽപിച്ചു.വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അപ്പീലിനുപോലും നിർവ്വാഹമില്ലാതെ  മരണത്തെ കാത്ത് കിടക്കുന്ന കുറ്റവാളിയാണ് താനെന്ന് അവനറിഞ്ഞിരിക്കുമോ.കോടതിമുറിയിൽ നിന്ന് മൂത്രശങ്കയകറ്റാൻ അനുവാദം ചോദിച്ചു വന്നകാര്യം  ഞാനൽപനേരത്തേയ്ക്ക് മറന്നു.എന്തായിരിക്കാം അവൻ ചെയ്ത അക്ഷന്തവ്യമായ കുറ്റം.കോടതിയായതിനാൽ ഭക്ഷണപദാർത്ഥങ്ങളുടെ മോഷണകുറ്റമായിരിക്കില്ല.അനന്തമായി നീണ്ടുപോകുന്ന എതെങ്കിലും സിവിൽ കേസ് ഫയലിൽ അവൻ മൂത്രമൊഴിച്ചിരിക്കാം അല്ലെങ്കിൽ സമയം കൊല്ലാനായി കരണ്ട് തിന്നിരിക്കാം.അതോ ഏതെങ്കിലും എലിപ്പനിക്കാരൻ പ്രതികാരം തീർക്കാൻ കള്ളക്കേസിൽ കുടുക്കിയതുമായിരിക്കും.
ഞാനൊന്നു ചുറ്റും നോക്കി. ഇടനാഴിയിൽ മറ്റാരുമില്ല.ഞാൻ പതുക്കെ എലിപെട്ടിയുടെ   വാതിൽ പട്ടികയിൽ കൈ അമർത്തി.വാതിൽ തുറന്നു.ക്ഷണനേരം കൊണ്ട് എലി പുറത്തിറങ്ങി എങ്ങോ ഓടി മറഞ്ഞു . നന്ദി സൂചകമായി അവൻ എന്നെ നോക്കുക പോലും ചെയ്തില്ല.

ഒന്നു മറിയാത്തതുപോലെ ഞാൻ തിരികെ ഹാളിലെത്തി.ഞാൻ പിടിക്കപ്പെടുമോ എന്ന് ഭയന്നു.അവനെ തൂക്കിലേറ്റാൻ കാത്തിരുന്ന  ആരാച്ചാർ എന്നെപറ്റി ജഡ്ജിനോട് പരാതിപ്പെടുമോ എന്ന് ഞാൻ ഭയന്നു.
അന്ന് കേസ് വിളിക്കുന്നതുവരെ എൻറെ ചിന്തമുഴുവൻ ആ എലിയെ ചുറ്റിപറ്റിയായിരുന്നു.ജീവിതത്തിനും മരണത്തിനുമിടയിലുള്ള നേരിയ അന്തരം എന്നെ വിസ്മയിപ്പിച്ചുകൊണ്ടേ ഇരുന്നു.

ചങ്ങാതി

തത്തി തത്തി കളിക്കുന്ന ചങ്ങാതീ നിന്നെ മാടി മാടി വിളിക്കുന്നു മോനൂട്ടൻ

വാനിലാടി കളിക്കുന്ന ചില്ലകളിൽ
ചാടി ചാടി കളിക്കുന്ന കൂട്ടുകാരാ

മുത്തം തരാം മാമു തരാം പാലു തരാം
ചക്കര തേനപ്പം തരാം ഓടി വരൂ

വേഗം വന്നു ഞങ്ങളൊപ്പം കൂട്ടുകുടു
നല്ല നല്ല പാട്ടുകൾ ഞാൻ ചൊല്ലിത്തരും

മാവിലാടി തൂങ്ങുന്ന മാമ്പഴങ്ങൾ
ഒന്നു രണ്ടു മൂന്നെണ്ണമിട്ടു തരൂ.

മരംചാടി കളിച്ചങ്ങു രസിക്കുമ്പോൾ
പിടിവിട്ടാൽ പൊത്തോനു വീഴൂല്ലേ

ഇലയിലും തടിയിലും ചില്ലയിലും
ഒളിച്ചാലും ഞാൻ കണ്ടു പിടിക്കുമല്ലോ

പട്ടു പോലെ കൊതിപ്പിക്കും നിൻ മേനി
തൊട്ടു നോക്കാനെനിക്കുണ്ടതിമോഹം

ത്സിൽ ത്സിൽ ത്സിൽ ത്സിൽ
ത്സിൽ ത്സിൽ ത്സിൽ ത്സിൽ
താളത്തിൽ നീ വായോ
അണ്ണാറകണ്ണാ പൂവാലാ .........

अच्छे दिन

बच्चा था ।
मन था कच्चा ।
चिंता दूर,
प्यार दुलार भरपूर ।
ऐसा लगा था ।‌
वह दिन बहुत अच्छा था ।

चलते चलते,
बचपना बीता ।
लडकपन आया।
सोचा,
बीता मेरा अच्छा दिन।
खेलकूद की थी दुनिया,
लाई थी भरपूर खुशियां,
फिर लगने लगा,
लौट आये  मेरे अच्छे दिन ।

चलते चलते,
कुंवर होगया ।
बेचैनी शुरू होगया ।
सोचा,
बीते मेरे अच्छे दिन।
सपनों की थी दुनिया,
ऊंचे ऊचे सपने,
उम्मीद भरी अपने।
ऐसा मुझे लगने लगा,
अच्छे दिन फिर आने लगे ।

चलते चलते,
युवक बना।
जिम्मेदारी भारी बना।
सोचा,
मेरे बीते अच्छे दिन।
दुनिया की सुंदरता,
कर्म कांड की सफलता।
भर ली मेरी प्याली।
खुशियों की हरियाली।
अच्छे दिन की खुशहाली।

चलते चलते,
बूढापन  की दहलीज में घडा हुं।
आयू की लकीर,
करने लगी दिल को चीर।
चिंता में हुं,
बीत गई वह अच्छे दिन ।
आशा है यहां भी,
कुछ तो होगा ऐसा चीज।
जो वापस लाएगा,
मेरे अच्छे दिन ।

തുമ്പ പൂ

ആരുമെന്തേ വന്നീല തുമ്പേ
ആരും തിരിഞ്ഞു നോക്കീലേ

തൂമയെഴും
നിൻറെ കുഞ്ഞിളം പൂവുകൾ
ആരും ഇറുക്കാൻ വന്നീലേ .

മണ്ണുനിറച്ചു നിരപ്പായ കണ്ടത്തിൽ
അങ്ങേ തലയ്ക്കലെ
വേലിയ്ക്കരികിലായ്

രണ്ടു നാലഞ്ചു
കുഞ്ഞിളം പൂവുകൾ
ആരെയോ കാത്തതാ നിൽക്കുന്നു.

കുഞ്ഞികൈ ഉള്ളത്തിൽ നല്ല പൂക്കൂടയിൽ
ഒന്നു രണ്ടെണ്ണി നിറക്കാനായ്.

ബാലകാരാരുമെ എത്തിയില്ല.
പൂവിളിയെങ്ങും കേട്ടതില്ല.

തൂമയെഴും വെള്ള പൂക്കളിതാർക്കായി
ചാരുതരമിതു നീവിടർത്തി.

മുറ്റത്ത് മുത്തശ്ശി നന്നായ് മെഴുകിയ
വട്ടത്തിലുള്ളൊരു പൂക്കളത്തിൽ

തൂവെള്ള ശോഭയായ് പുഞ്ചിരി തൂകുന്ന
നിന്നെ കണികണ്ടതോർമ്മമാത്രം

ആരിക്കതിനുണ്ട് നേരമെൻ തുമ്പേ
നിന്നെയും തേടി നടന്നിടുവാൻ

പത്തിരുപത്തഞ്ചു വട്ടം കൊടുത്താലൊ
കിട്ടില്ലേ  ഒത്തിരി കാട്ടുപൂക്കൾ

നൈർമല്യം ചോർന്നോരാഘോഷവേളയിൽ
നിന്നെയെല്ലാരും മറന്നുപോയി.

നിർമ്മല കാന്തി കലർന്ന നിൻ മേനിയും
മോഹിച്ചു  തുമ്പികളലയുന്നു.

നിർമ്മല മാനസരായ മാലോകരും
നന്നേ കുറഞ്ഞില്ലേ പാരിടത്തിൽ

ചെത്തി മന്ദാരം മുകുറ്റി
കല്യാണിയും
കൂട്ടമകന്നു കരയുന്നു.

പൊന്നോണ നാളിൻറെ കേളികേട്ടുള്ളൊരു
പൂവിളി കേൾക്കുന്നു  കവലകളിൽ

കേടില്ല വാടില്ല ഉള്ളിൽ വിഷമുള്ള
മോടിയേറും  പുറം നാട്ടുപുക്കൾ.

മുറ്റത്തുപാകിയ മാർബിൾ പ്രതലത്തിൽ
വെട്ടിത്തിളങ്ങുന്ന പൂക്കളത്തിൽ

ചെന്നു വെറുതേ രസം കളയേണ്ടയെൻ
തമ്പുരാൻറോമന  കൊച്ചു തുമ്പേ.

ഓണ തമ്പുരാൻ്റോമന  കൊച്ചു തുമ്പേ.....

ആരുമെന്തേ....... വന്നീല ...... തുമ്പേ........
ആരും തിരിഞ്ഞു.......... നോക്കീലേ.........

ഓർക്കാതിരിക്കാൻ കഴിയുമോ?

അദ്ധ്യാപിക അയൽക്കാരിയായതിനാൽ അവരുടെ കൈ പിടിച്ചാണ് സ്കൂളിലേക്കുള്ള ആദ്യ യാത്ര.അതെന്നെ വ്യത്യസ്ഥനാക്കി.

പിന്നെ കരുതലും തലോടലും ഇടയ്ക്ക് ലഘുശിക്ഷകളും.

അദ്ധ്യാപനം അവേശമാക്കി മാറ്റിയ അദ്ധ്യാപകനൊപ്പം.

മറ്റു ക്ലാസ്സുകളിലെ ഭയപ്പെടുത്തുന്ന ശിക്ഷാവിധികൾ.ഭാഗ്യത്തിന് ആ അദ്ധ്യാപകരുടെ മുന്നിലെത്തിയില്ല.

പിന്നെ ഏതു നേരവും എനിക്ക് വീട്ടിൽ ഒരദ്ധ്യാപികയെ പറ്റി മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. എന്തോ ഒരിഷ്ടം.

പിന്നെ ഭയപ്പാടോടെ ഉയർന്ന ക്ലാസ്സിലേക്ക്. കാര്യം അടി തന്നെ. സ്കൂളിൽ പോകുന്നതിന് മുമ്പ് പൂജാമുറിയിൽ ചെന്ന് അടി കിട്ടരുതേ എന്ന പ്രാർത്ഥനയായിരുന്നു.

അത് അധികകാലം നീണ്ടുനിന്നില്ല. സ്നേഹത്തിന്റെ പര്യായമായ അദ്ധ്യാപിക വല്ലാത്ത ഒരു പ്രചോദനമായി.

ബി.എൻ എന്ന് വിളിച്ച് എന്നെ സ്പെഷ്യൽ ആക്കിയ സാർ.

എനിക്കെന്തൊക്കെയോ കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടം അദ്ധ്യാപകർ. പക്ഷെ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഒരിക്കലും ഉയരാൻ കഴിയാത്ത ഞാൻ.

 പിന്നെ നല്ല വാക്കുകളും പുകഴ്ത്തലുകളിലൂടെയും എന്നിലെ കഴിവുകളെ പുറത്തെടുക്കാൻ യത്നിച്ച അധ്യാപികമാർ.

സ്റ്റാഫ് റൂമിലേയ്ക്ക് പ്രത്യേകം വിളിച്ച് ലക്ഷ്യം ഒർമ്മിപ്പിച്ച ദ്രോണാചാര്യൻ.

മികവിലെത്തിക്കാൻ എന്റെ ദൗർബല്യങ്ങൾ കണ്ടറിഞ്ഞ് പ്രത്യേക പഠന സൗകര്യം ഒരുക്കിയ സാർ.

കലാലയ ജീവിതത്തിൽ എന്തു കൊണ്ടോ ഒരിക്കലും നല്ല വിദ്യാർത്ഥിയാകാനോ ശ്രദ്ധാകേന്ദ്രമാകാനോ കഴിഞ്ഞില്ലെങ്കിലും അറിവിന്റെ പൂമഴ പൊഴിച്ച ആദരണീയാർ.

പിന്നീട്
അത്മവിശ്വാസം നഷ്ടപെട്ട കാലത്ത് ഒരു പക്ഷെ പടുകുഴിയിൽ പതിക്കാമായിരുന്ന ഘട്ടത്തിൽ എന്നെ പ്രോത്സാഹിപ്പിക്കാൻ എനിക്ക് എന്തൊക്കെയോ കഴിവുണ്ടെന്ന് ധരിച്ച് (തെറ്റി ) വാക്കുകൾ നിർലോഭമായി ഉപയോഗിച്ചവർ.ഞാൻ അർഹിച്ചതല്ലെങ്കിലും ആ വാക്കുകൾ ഞാൻ കുറിക്കുന്നു." എന്റെ ജീവിതമാകുന്ന പുസ്തകത്തിലെ ഒരു പേജ് സുരേഷിനുള്ളതാണ് " വാഗ്മിയും വയോധികനു മായ ആ ആചാര്യന്റ വാക്കുകൾക്ക് അൽപം അതിശയോക്തി ഉണ്ടെങ്കിലും പലരാലും അടിച്ചമർത്തപെട്ടപ്പോഴും പഴി ചാർത്തപെട്ടപ്പോഴും എന്നെ അദ്ദേഹത്തിന്റെ ശരീരത്തോട് ചേർത്ത് നിർത്തി അദ്ദേഹം പറഞ്ഞ വാക്കുകൾ എനിക്ക് ഇന്നും ആശ്വാസമേകുന്നു.

പിന്നെ അദ്ധ്യാപകനെന്ന പേരില്ലാതെ തന്നെ ഫയലെഴുത്ത് പഠിപ്പിച്ചവർ.

നല്ല മാത്യക കാട്ടികൊതിപ്പിച്ച് പാഠം പകർന്ന് തന്നവർ.മോശം മാതൃക കാട്ടി എങ്ങനെയാവരുത് എന്ന പാഠം പറഞ്ഞു തന്നവർ. സൗഹൃദത്തിന്റെ മധുരത്തിൽ ചാലിച്ച് കൂടെ നിന്ന് പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നവർ.

"ഓർക്കാനെത്രയുണ്ടീ
നീണ്ട യാത്രയിൽ
അവയൊക്കെ
ഓർക്കാൻ
കഴിയുന്നതെത്ര ഭാഗ്യം
പറയുവാനില്ലെനിക്കൊരു
വാക്കു പോലും
കാരണം
വിലമതിക്കില്ലൊരു വാക്കും
പ്രത്യുപകാര ഹേതുവായ്
തിരികെ നൽകാൻ "

എന്റെ എല്ലാ ഗുരുവര്യന്മാർക്കും സാദരം പ്രണാമം.

ദാമോരൻറ മോൻ [കാസറഗോഡൻ]

“അല്ല ഇദാരി ആ ദാമോരൻറെ മോനല്ലേ....”

“കയ്യേലപ്പാ എന്ത്ന്നദ് ... റണ്‍ബീറ് തോറ്റോവ്വല്ലോപ്പാ...."

ഓന്‍റ ഒര് പേംടും സര്‍ട്ടും  കന്നടയു , അല്ല അദെന്ത് കാറാ കപ്പലാ.” പോന്ന പോക്ക് കണ്ടങ്ക് മദിയല്ലോ. ഇന്നല ബന്നദോലു. ഓന് ബോംബേല് എന്തോ പണീന്ന് പറേന്ന കേട്ടിന്.പയിനഞ്ച് കൊല്ലായി ഓന്നാ ട് ബിട്ടിട്ട്.നിങ്ങക്കറിയോ ഓന്‍റ കദ.  സംഗതി പറഞ്ഞിറ്റ് കാര്യല്ല.

പണ്ടൊരിക്ക നാട്ടില് ബയങ്കര കള്ളന്‍റ അലമ്പ്. ബേറൊന്നുല്ല ബളപ്പിലെ ഒറ്റ തേങ്ങ ബെച്ചേക്കേല.നാട്ടാര്‍ക്കെല്ലാ ബയങ്കര ബേജാറ്. കള്ളന പിടിക്കാന് കിട്ട്ന്നില്ല.രാത്രി കാവലിര്ന്ന് പോലീസില് പറഞ്ഞ് എന്തെന്തായായലു കള്ളനെ പിടിക്കാനാന്നില്ല. തേങ്ങ കക്ക്ന്നെ കൊറേന്നു ഇല്ല.

എന്ത്യേന ആക്ക്ന്നേന്ന് നാട്ടാറെല്ലാ ബിജാരിച്ചോണ്ടിരിക്കുമ്പോ ഒര്ദിവസം രാവിലെ ഈ ദേമോദരന്‍റ മോന് ബീട്ട്ലേക്ക് ബന്ന്. മോന് പൊര്‍ത്ത് എന്തോ കളിച്ചോണ്ടിണ്ടായി. ഓൻതായ മീത്ത നോക്ക്ന്ന  കാണ്ന്ന്. എന്ന കണ്ടിറ്റാമ്പൊ ഓന്‍ മെല്ല ജാറി. മോനോട് ചോയിക്കുമ്പ പറഞ്ഞ് എന്തെ്ങ്കിലു ചാക്കിരി പണി ഇണ്ടോന്ന് ചോയിക്കാന് ബന്നദ്ന്ന്.അപ്പോ ഞാ ചോയിച്ച് ചാക്കിരി പണി എന്തെ തെങ്ങിന്‍റെ മണ്ടേലോന്ന്.ചെക്കന് കാര്യം തിരിഞ്ഞിറ്റ്ല. എന്‍കപ്പളേ തംസ്യം കൂടീന്.

ദാമോരന്‍റെ മോന  ഞങ്ങ എഡക്ക് ചാക്കിരി പണിക്ക് ബിളിച്ചോണ്ടിണ്ടായി. ദാമോദര എന്‍റെ പയേ ദോസ്ത് ആയോനോണ്ട് പത്തുര്‍പ്യക്ക് ഇരുവദ് കൊഡ്ത്തോണ്ടിണ്ടായി.എത്ര കൊഡ്ത്തങ്കു നമ്മ പറഞ്ഞ താരീക്കിന് ഓന്‍ പണിക്ക് ബരേല.

എന്തായാലു സംഗതി പിടിക്കണല്ലോ ന്ന് പറഞ്ഞിറ്റ് ഞാന് രാത്രി ഒറക്ക് ഒയിഞ്ഞിറ്റ് ഇരിന്ന്.ഞാനെപ്പൊ ഒറങ്ങിയദ്ന്നറിയേല എന്തോ ഒര് കൂറ്റ് കേട്ടിറ്റ് നോക്കുമ്പ ആരോ തലേല് കെട്ട് പൊര്‍തിറ്റ് പായിന്ന്. ലൈട്ട് അഡിച്ച് നോക്കിയപ്പാ സംഗതി ഓനെന്നെ.ബാദില് തൊര്‍നിറ്റ്  പൊര്‍ത്ത് ബരുമ്പളേക്ക് ഓന്‍ പഞ്ഞിറ്റു.

പിറ്റേസം രാവിലെ ഞാന് ചെക്കനോട് കാര്യം പറഞ്ഞിറ്റാമ്പൊ ഓന്‍ പറഞ്ഞ്  അച്ച ബന്നിറ്റ് അലംബാക്കണ്ട ഞാനോൻറ് തരിമൂക്കിന് നാല് ബെച്ചിറ്റ് ബരാന്ന്.പോയോന് നേരെ ബന്നിറ്റ് പറേന്ന് അദോനല്ലച്ചാ ഓന് ഇന്നല കര്‍ണാട  കളിക്ക് പോയിനോലുന്ന്.

ഞാന്‍ പറഞ്ഞ് മോനെ നിന്‍ക്കറിയേല ഞാ കാണിച്ച് തരാ.ഞാന് സീദ ദാമോരന്‍റ  ബീട്ലേക്ക് പോയി.

ദാമോദര നല്ല കുസാല്ല് ബീഡ തിന്നോംണ്ട്  ഇരിക്ക്ന്ന്.ഞാനോന്‍റെ ബെറ് പോരേലേക്ക് നേരെ പോയിറ്റ് നോക്കുമ്പോ ഇണ്ട് രണ്ട് ചാക്ക് തേങ്ങ കെട്ടി ബെച്ചിറ്റിണ്ട്.തെങ്ങില്ലാത്ത ദാമോദരന് തേങ്ങ ഏഡ്ന്ന്ന്ന് ചോയിച്ചദും ദാമോദരന്‍ ദമ്മയ്യ ദക്കയ്യ പറയാന്തൊഡങ്ങി.

കര്‍ണാരേട്ടാ  ദമ്മയ്യ നിങ്ങ എന്ന് കേസ് കൊഡ്തെങ്ക് ഞാനെന്നെ അയിന്‍റെ ബേക്കില് പായണം നിങ്ങ ഒരിക്കല്‍ത്തേക്ക് മാപ്പാക്കീറ്.

അപ്പോ ദാമോരനു അറിഞ്ഞീറ്റെന്നെ ഈ കളവെല്ലാം.
പിന്നെന്ത്യേനപ്പാ ആക്ക്ന്നെ.....ഞാ പറഞ്ഞ് ദാമോരാ ആയദെല്ലാ ആയി. എന്ന് ഈ പണി മദിയാക്കണം.

അന്ന് ദാമോരനൊര് കരച്ചില് കരഞ്ഞിന് എന്‍കിപ്പളു ബിജാരിച്ചിറ്റ് ബേജാറാന്ന്.

പിന്ന നാല് ദിവസം കയിഞ്ഞിറ്റ് ഞാനറീന്നദ് ചെക്കന്‍നാട് ബിട്ടൂന്ന്.

കരുണാകരേട്ടാ...... ബിളി കേട്ടിറ്റ് പൊര്‍തേക്ക് നോക്കുമ്പ് അദാ ദാമോരന്‍റെ മോന് ബന്നിറ്റ്.

ഓര്‍മ്മയുണ്ടോ കരുണാകരേട്ടാ...

അഎസ് ...ബാസയെല്ലാ മാറിപ്പോയിന്.ഓന് നാട്ടില ബാസ മര്‍ന്നേ പോയിന്.

നിങ്ങളെ എനിയ്ക്ക് മറക്കാന്‍ കഴിയില്ല.

അപ്പൊ നീ പയേദൊന്നു മറന്നിറ്റ്ല അല്ലേന്ന് പറയുമ്പൊ ഓന്‍റ ഒര് ചിരി കാണണ്ടെന്നെ.

അത്രാമ്പൊ   ഓനിണ്ട് കാറ്ന്ന് ആരെയോ ബിളിക്ക്ന്ന്.

       “തൃപ്തീ ഇധര്‍ ആവോ ദേഖോ യേ കൌന്‍ ഹൈ.”

 കാറിന്ന് ഒര് പെണ്ണ്കീഞ്ഞിറ്റ് ബന്ന് .

ഞാന് ഫില്‍മില് കണ്ടോല ആയിപ്പോയി. കര്‍ത്ത കന്നഡ എല്ലാ ബെച്ചിറ്റ്.നല്ല ബെള്‍ത്ത  പെണ്ണ്.

“ഇദ്ദേഹം എന്‍റെ ആത്മീയ ഗുരുവാണ് കരുണാകരേട്ടന്‍.എന്‍റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍,ഇദ്ദേഹത്തിന്‍റെ അനുഗ്രഹമാണ്. “

ഇത്ര നല്ല ഓന തന്നേന് നന്ദി പറേന്നപോല ഓള് രണ്ട് കൈയ്യു ബച്ചിറ്റ് നമസ്കാര ആക്കി.

ഞാനെന്താക്കണ്ടേന്ന് നിരീച്ചിറ്റ് കൊയങ്ങിപോയി.

“ഇദിരിക്കട്ടെ ഒരു മൊബൈല്‍ ഫോണാണ്.”

ബേണ്ടപ്പാന്ന് പറേന്നേന് മുന്നേ ചെക്കന്‍ അദ് മേങ്ങീറ്റായിന്.

പെണ്ണ് കാറില് കേറിറ്റാമ്പൊ ഓനെന്‍റ അഡ്ത്ത് ബന്നിറ്റ് പറഞ്ഞു.

“ഞാനെന്ന് രണ്ട് മാസം ഈഡെന്നെ ഇണ്ടാവു.”
എന്നിറ്റ് കണ്ണിര്‍ക്കീറ്റ്  ഒര് ചിരിയും.

അത്രാമ്പൊ ഞാന്‍ പറഞ്ഞു.

“നാട്ടില് മണ്ടേരി ബന്നേനോണ്ട് തേങ്ങ തീരെ ഇല്ല.”

ഇദ് കേട്ടിട്ട് ഓന്‍ പിന്നേം ചിരിക്കാന്തൊടടങ്ങി.

കാറില് കുത്തിരിക്ക്ന്ന ഓക്ക്  സംഗതി പിടി കിട്ടീറ്റ്ല. ........

അംഗൻത്തെ സംഗതി.

മുങ്ങിയ നാട്

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

കാട് വെളുപ്പിൽ മുങ്ങി
നാട് കറുപ്പിൽ മുങ്ങി
കാട് വെളിപ്പിച്ചോരുടെ വീടും
മുങ്ങി പോയീലോ കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീല്ലോ

ആശ വിശപ്പിൽ മുങ്ങി
മൂശ ചിതലിൽ മുങ്ങി
മീശ പിരിച്ചു ചതിച്ചു പിരിച്ച കാശും
മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

നാവെല്ലാം ചവറിൽ മുങ്ങി
വാക്കുകൾ കേടിൽ മുങ്ങി
നാവ് വളച്ച് പറഞ്ഞൊരു വാക്കുകൾ പുഴയിൽ മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

മണ്ണെല്ലാം കാശിൽ മുങ്ങി
വിണ്ണെങ്കിൽ പൊടിയിൽ മുങ്ങി.
മണ്ണിനെ വിണ്ണാക്കാനായെത്തിയൊരണ്ണനും മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

വാർത്ത കീർത്തിയിൽ മുങ്ങി
രാഷ്ട്രീയം വോട്ടിൽ മുങ്ങി
രാഷ്ട്രപിതാവിൻ ചൊല്ലുകളൊക്കെ ഇരുളിൽ മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ
.
പാടങ്ങൾ മണ്ണിൽ മുങ്ങി
അന്നം റേഷനിൽ മുങ്ങി
പാടത്തിനു മേൽ മേടകൾ പണിയുന്നോരും മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

വേല വേഷത്തിൽ മുങ്ങി
വിത്ത് വിഷത്തിൽ മുങ്ങി
വേലയ്ക്കൊരു വിലയില്ലാത്തവനും പുഴയിൽ മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീല്ലോ

ഞാനോ മദത്തിൽ മുങ്ങി
മാനം പണത്തിൽ മുങ്ങി
മര്യാദ രാമൻ ചമയുന്നൊരും പാടേ മുങ്ങി പോയല്ലോ കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

പാച്ചിൽ

പാച്ചിലാണ് പാച്ചിൽ,
രണ്ടറ്റം കൂട്ടിമുട്ടിക്കണം,
എല്ലാരും സന്തോഷിക്കണം,
എല്ലാ മനസ്സും നിറയണം,
ബോദ്ധ്യമാവണം എല്ലാർക്കും,
കാലുകൾ തളരുന്നു,
കൈകൾ കുഴയുന്നു,
മനസ്സു തളരുന്നു,
എങ്കിലും,എങ്കിലും,
ആ സുദിനം പിറക്കും,
മനസ്സു കുളിർക്കും,
ചിരി പരക്കും,
സന്തോഷം നിറയും,
ആ ശുഭകരായ കാലത്തെ
ഓർമ്മിപ്പിച്ചു കൊണ്ട്,
വീണ്ടും ,
അങ്ങനെയൊരു കാലമുണ്ടാകുമെന്ന പ്രതീക്ഷ
ഉണർത്തിക്കൊണ്ട്,
ആ സുദിനം,
ഇനിയും വരും.
നിറംകെട്ട പ്രതീക്ഷകൾക്ക്
പുതുജീവൻ പകരാൻ .........

ബഡായി

ബഡായി വിടുന്നവർ പലപ്പോഴും മറ്റുള്ളവർക്ക് ഒരു തമാശയായിരിക്കും.നിർദോഷങ്ങളായ ബഡായികൾ പലപ്പോഴും നല്ല നേരമ്പോക്കുമായിരിക്കും.

കളിച്ചു നടന്ന കാലത്ത് ഞങ്ങൾക്ക് ഒരു കളിക്കൂട്ടുകാരനുണ്ടായിരുന്നു.കളിയോട് ആരാധന മൂത്ത് നടന്നിരുന്ന കളിക്കാലം.ടെണ്ടുൾക്കറുടെ വ്യക്തി പ്രഭാവം യുവഹൃദയങ്ങളിൽ  നിറഞ്ഞിരുന്ന  കാലം.ഓരോ വൈകുന്നേരങ്ങളും ഞങ്ങൾ ഒരുത്സവമാക്കിമാറ്റിയുരുന്ന ഓർമ്മയിൽ മായാത്ത ഇടം പിടിച്ച കാലം.

ഞങ്ങളോടൊപ്പം കളിക്കാൻ വല്ലപ്പോഴും ഒരു ഗോപാലകൃഷ്ണ ഭട്ട് വരുമായിരുന്നു.ഒരു മുണ്ടും ചന്ദന കുറിയുമൊക്കെയായി ഒരു പട്ടര് പയ്യൻ.കളിയിൽ ശരാശരി.അത്യാവശ്യം പന്തെറിയും.പിന്നെ ബാറ്റു വീശും.കൊണ്ടാൽ കൊണ്ടു.ആള് സൈലൻറാണ്.പക്ഷെ അബദ്ധവശാൽ ഒരു വിക്കറ്റ് വീഴ്ത്തിയാലോ,ബാറ്റിൽ നിന്ന് പന്ത് ബൗണ്ടറി കടന്നാലോ പിന്നെ മുഖഭാവവും ശരീരഭാഷയുമൊക്കെ മാറുകയായി.അത് ടെണ്ടുൾക്കറുടെയും വെങ്കടേഷ് പ്രസാദിൻറേതുമൊക്കെ ആയി മാറും.ബാറ്റ് നിലത്ത് കുത്തി പിച്ചിൻറെ നിലവാരം വിലയിരുത്തുക.കാൽമുട്ടുകൾ വളച്ച് പന്ത് നേരിടാൻ തയ്യാറെടുക്കുക.കൈ ഉയർത്തി വിക്കറ്റ് ആഘോഷിക്കുക.ബാറ്റസ്മാനെ രൂക്ഷമായി നോക്കുക.''ഹിന്ദി പ്രവീൺ'' പാസായതു കൊണ്ട് ചില ഹിന്ദി വാക്കുകളും   ഉപയോഗിക്കും.
''സബാഷ്  സബാഷ് '' എന്ന് നന്നായി കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും.കളിക്കിടയിൽ എന്തോ കളി യുടെ തന്ത്രങ്ങൾ ഉപദേശിക്കുന്നതുപോലെ സഹകളിക്കാരുടെ ചെവിയിൽ മന്ത്രിക്കും.

കക്ഷി ഇടയ്ക്ക് മുങ്ങും ഒരു മാസത്തേക്കൊക്കെ കളിക്കവാൻ വരാതിരിക്കും. മുംബെയിലെ എം ആർ എഫ് ക്ലബ്ബിനു വേണ്ടി കളിക്കാൻ പോയതാണെന്നും  തനിക്ക് തുടർച്ചയായി മാൻ ഓഫ് ദ മാച്ച് അവാർഡ് കിട്ടിയെന്നും അവകാശപ്പെടും.ഇതിൽ ഞങ്ങൾക്കുണ്ടായേക്കാവുന്ന സംശയം ദൂരീകരിക്കാൻ മത്സരങ്ങളിൾ ക്വാളിറ്റിയുള്ള പന്താണുപയോഗിക്കുന്നതെന്നും അത് നന്നായി സ്വിംഗ് ചെയ്യുമെന്നും തൻറെ പന്തുകൾക്കു മുന്നിൽ ബാറ്റസ്മാൻ മാർ വല്ലാതെ കുഴങ്ങുന്നുണ്ടെന്നും പറയും.ഭട്ടിൻറെ കളികാണാൻ ഇടയായ ആസ്ട്രേലിയൻ പേസർ ഡെന്നിസ് ലില്ലി അദ്ദേഹത്തെ ഇന്ത്യൻ ടീമിലേയ്ക്ക് ശുപാർശ ചെയ്യാമെന്നും പറഞ്ഞുവത്രെ. ആ കണ്ടു മുട്ടൽ അദ്ദേഹം അഭിനയിച്ചു കാണിക്കുമായിരുന്നു.''തും കോ ലേ ലേംഗെ....തും കൊ ലേ ലേംഗെ'' എന്ന് പറഞ്ഞ് കൈ പിടിച്ച് കുലുക്കിയത്രെ.

ബഡായിയാണെന്ന് നൂറു ശതമാനം ഉറപ്പാണെങ്കിലും ഞങ്ങൾ അദ്ദേഹത്തെ കൂടുതൽ ചോദ്യങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

ഭട്ട് വെങ്കടേഷ് പ്രസാദിനെ വെങ്കിയെന്നും കുംബ്ലെയെ അനിൽ എന്നും ടെണ്ടുൾക്കറെ സച്ചുവെന്നും ശ്രീനാഥിന് ശ്രീനി എന്നും വിളിക്കുമത്രെ.അവർ തിരിച്ച് ഗോപിയെന്നുംഭട്ടിനെ വിളിക്കും.
ടെണ്ടുൾക്കറുടെ കല്യാണത്തിന് ഹോളിക അദ്ദേഹം സ്പെഷ്യലായി ഉണ്ടാക്കി കൊണ്ടുപോയതാണെന്നും.അത് അതിഥികൾക്ക് അദ്ദേഹം തന്നെ വിളമ്പിക്കൊടുക്കണമെന്ന് ടെണ്ടുൾക്കർ നിർബന്ധിച്ചതായും ഹോളിക സൽക്കാരത്തിന് തികയാതെ വന്നതുമൊക്കെ അദ്ദേഹം പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചു.

പത്തിരുപതു ദിവസത്തെ ഇടവേളകൾക്കു ശേഷം കളിയ്ക്കാൻ വരുന്ന ഭട്ട് ഇത്തരം കഥകൾ വിവരിക്കുകയും ഞങ്ങൾ സാകൂതം കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പക്ഷെ അളിയൻ പൂജയ്ക്ക് പോകുന്ന സമയത്ത് പെങ്ങളുടെ  വീട് കാവലിനാണ് ഭട്ട് ഇടയ്ക്ക് പോകുന്നതെന്ന് ഞങ്ങൾ അന്വേഷിച്ച് കണ്ടെത്തിയിരുന്നു.

കാര്യങ്ങൾ ഇതുവരെ എത്തിയ സ്ഥിതിയ്ക്ക് കക്ഷിയ്ക്കൊരു പണികൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ജില്ലാ ക്രിക്കറ്റ് ടീം  സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ഭട്ടിനു മേൽ ഞങ്ങൾ സമ്മർദ്ദം ചെലുത്തി.കേരള ടീമിൽ കളിയ്ക്കാൻ താത്പര്യമില്ലെന്നും ക്ലബ്ബിൻറെ അനുമതി ലഭിക്കില്ലെന്നും പറഞ്ഞ് കക്ഷി ഓരോ ഒഴിവു കഴിവ് പറഞ്ഞു കൊണ്ടിരുന്നു.
ട്രയൽസിൽ പങ്കെടുക്കില്ലെന്ന് കരുതിയെങ്കിലും ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അതാ ഓട്ടോ റിക്ഷയിൽ താളിപടപ്പ് മൈതാനത്ത് വന്നിറങ്ങുന്നു നമ്മുടെ ഭട്ട്.അന്നാദ്യമായിട്ടാണ് ഭട്ടിനെ ഞങ്ങൾ പാൻറിട്ട് കാണുന്നത്. ഒരിറുകിയ
പാൻറ്.മൈതാനത്തിറങ്ങിയ ഭട്ടിനെ കമോൺ ഗോപി എന്ന് പറഞ്ഞ് ഞങ്ങൾ പ്രോത്സാഹിപ്പിച്ചു.

പന്ത് കൈയ്യിലെടുത്ത ഭട്ട് ബൗളിംഗ് മാർക്ക് ചെയ്തത് കണ്ട് എല്ലാവരും ഞെട്ടിപ്പോയി.പ്രതാപകാലത്തെ വെസ്റ്റിന്ത്യൻ ഫാസ്റ്റ് ബൗളർമാർക്കു  പോലും ഇത്രയും നീണ്ട ''റൺ അപ്പ്'' ഉണ്ടായിരുന്നില്ല.
പക്ഷെ ഭട്ടിൻറെ പന്തുകൾ ബാറ്റസ്മാനെന്നല്ല വിക്കറ്റ് കീപ്പർക്കുപോലും പിടിക്കാൻ കിട്ടുന്നില്ല.ഒരു പന്തുപോലും സ്റ്റമ്പിലേയ്ക്ക് വരുന്നില്ല .അഞ്ച് പന്തുകൾക്ക് ശേഷം സിലക്ടർ പന്ത് തിരികെ വാങ്ങി.
പന്ത് ഇംപോർട്ടഡ് ക്വാളിറ്റിയല്ലെന്നും ഇന്ന് ഫോമിലല്ലെന്നും നിലവാരമുള്ള ബാറ്റ്സ്മാനെതിരെ എറിയുമ്പഴെ ''ഒരിത്'' ഉള്ളൂ എന്നുമൊക്കെ പറഞ്ഞ് തൻറെ ബൗളിംഗ് പരാജയത്തെ ഭട്ട് സ്വയം സാധൂകരിച്ചു.ബാറ്റിംഗിൽ കുറവ് നികത്തുമെന്നും അദ്ദേഹം ആണയിട്ടു.

പാഡും ഗ്ലൗസുമൊക്കെ കെട്ടി നിന്ന അദ്ദേഹം അണ്ടിപാഡ് (Abdoman gaurd)  അണിയാൻ പാടുപെടുന്നത് കണ്ട് ഞങ്ങൾ സഹായത്തിനെത്തി.പാൻറ്  ഇറുകിയതായതു കാരണം പാഡ് വച്ചാൽ സിബ്ബ് ഇടാൻ കഴിയുന്നില്ല.ഒടുവിൽ ഭട്ട് ശ്രമമുപേക്ഷിച്ച് അതില്ലാതെ ബാറ്റ് ചെയ്യുമെന്ന ധീരമായ തീരുമാനമെടുത്തു.
ഞങ്ങൾ ആവതു പറഞ്ഞിട്ടും ഭട്ട് കേൾക്കാൻ തയ്യാറായില്ല.

ക്രീസിലെത്തിയ ഭട്ട് ആദ്യ പന്ത് വരുന്നതിന് മുന്നേ ടെണ്ടുൾക്കറുടെ ഭാവഹാവാദികളോടെ പിച്ച് പരിശോധിക്കുകയും ഗാർഡ് എടുക്കുകയും  ഫീൽഡ് നിരീക്ഷിക്കുകയും ചെയ്തു.
ഒറ്റ പന്തും ബാറ്റിൽ കൊള്ളുന്നില്ല.അഷ്ടമിക്ക് കണ്ണ് കെട്ടി ഉറിയടിക്കുന്നതു പോലെ ഭട്ട് ബാറ്റ് വീശുകയാണ്.ഒന്നും കൊള്ളുന്നില്ല.ചിരിയടക്കാൻ കഴിയാതെ ഞങ്ങളും.ഇന്നത്തോടെ  ബഡായിക്ക് വിരാമമാകുമെന്ന് ഞങ്ങളുറപ്പിച്ചു.പെട്ടന്നാണ് അത് സംഭവിച്ചത്.പന്ത് മർമ്മത്തിൽ കൊണ്ട് ഭട്ട് അതാ ശ്വാസം കിട്ടാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.ഭാഗ്യം അത് ഒരു സ്പിൻ ബൗളറുടെ പന്തായത്.ഇല്ലെങ്കിൽ  ഗോപിയുടെ കാര്യം ഗോപിയാകുമായിരുന്നു.അൽപം വിശ്രമിച്ചു കഴിയുമ്പോൾഭട്ട് നോർമലായി.

ഏതായാലും ഞങ്ങളുടെ ദൗത്യം വിജയിച്ചതായും ഇനി ജീവിതത്തിൽ ഭട്ട് ബഡായി വിടില്ലെന്നും ഞങ്ങളുറപ്പിച്ചു.

തിരികെ ഓട്ടോയിൽ ബസ്റ്റാൻറിലേയ്ക്കുള്ള യാത്രയിൽ ഞങ്ങൾ പരസ്പരം അർത്ഥഗർഭമായി നോക്കി ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

മൗനം ഭേദിച്ചുകൊണ്ട് ഭട്ട് പെട്ടെന്ന് ഓട്ടോ നിർത്താൻ ആവശ്യപെട്ടു.
അടുത്തയാഴ്ച ശ്രീലങ്ക പര്യടനത്തിന് എം ആർ എഫ് ക്ലബ്ബ് പോകുന്നുണ്ടെന്നും വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് അടുത്ത ബസ്സിലേ വരുന്നുള്ളു എന്ന് മറ്റൊരു വെടിപൊട്ടിച്ച് ഭട്ട് ഓട്ടോയിൽ നിന്നിറങ്ങിപോയി.
ഒന്നു പൊട്ടിച്ചിരിക്കാൻ പോലുമാകാതെ ഞങ്ങൾ പരസ്പരം പറഞ്ഞു.ഇങ്ങനെയുമുണ്ടോ ഈശ്വരാ ബഡായി.

''ബഡായി ഒരു മനോരോഗമാണെന്നും ശ്രോതാക്കൾ അത് ആസ്വദിക്കുമെന്നും അതുകൊണ്ട് ബഡായി വിടുന്നയാൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നും ഞാനന്ന് മനസ്സിലാക്കിയതു കാരണം അൽപസ്വൽപം ബഡായി കാച്ചുമെങ്കിലുംഅത് അതിരുവിടാതെ ശ്രദ്ധിക്കാറുണ്ട്.''

മഷിപ്പേന

വിരലിൽ
അൽപം മഷി പുരണ്ടേക്കാം.
പഴഞ്ചൻ എന്ന പഴി
കേട്ടേയ്ക്കാം
മഷി നിറയ്ക്കാൻ
ഓർമ്മപെടുത്തൽ വേണ്ടി വന്നേയ്ക്കാം.
മഷി പേനകൾ
ഓരോന്നും ഓരോ പതാകകളാണ്.
ചെളി പുരളാത്ത
കറ വീഴാത്ത
നിറമില്ലാത്ത
പ്രകൃതിയോട്
പ്രതിബദ്ധതയുള്ള പതാകകൾ.

സ്വച്ഛ് ഭാരത്

മേരാ ഭാരത് സ്വച്ച് ഹൊ
സുന്ദർ ഹൊ
ഔർ മഹാൻ ഹൊ !!!
ക്യോം നഹീം ?
അഗർ ഹമാരെ നവ് ജവാൻ
ഇസ് തരഹ് ഏക് ജുട് ഹോകർ
ഉസ് സപ് നെ കോ സാകാർ കർനെ മെം
മിൽ കർ കാം കരെ !!!

ഉറക്കം

അയാൾ കിടന്ന് ഉറങ്ങുകയാണ്
അവിടെ ഇരുന്നുറങ്ങുന്നവരും
നിന്ന് ഉറങ്ങുന്നവരും ഉണ്ട്.
പക്ഷെ ഒറ്റക്കാലിൽ കാലു കുത്താനിടമില്ലാതെ
ഉറക്കത്തെക്കുറിച്ച്
ചിന്തിക്കാൻ പോലുമാകാതെ,
ഒരു പാടു പേർ അവിടെയുണ്ട്.
ഇടങ്ങൾ പങ്കിട്ടെടുത്താൽ
ഏവർക്കും ഉറങ്ങാം.
ഇടയ്ക്ക് ഉറക്കം ഞെട്ടുന്നവരുണ്ട്.
ഇടംകണ്ണിട്ട്
അവർ ഉറക്കം വരാത്തവരെ നോക്കുന്നുമുണ്ട്.
ഒറ്റക്കാലിൽ നിൽക്കുന്നവരുടെ ഞരക്കങ്ങൾ അവരെ അലോസരപെടുത്തുന്നു.
തങ്ങളുടെ മേൽ
ആ കോലങ്ങളുടെ ദേഹമൊന്നു ചാഞ്ഞാൽ ദഹിപ്പിക്കുന്ന കണ്ണുകളോടെ
അവരെയോന്നു നോക്കും.
ചിലർ ഉറങ്ങുകയല്ല,
അവർ ഉറക്കം നടിക്കുകയാണ്. അവർക്കറിയില്ലല്ലോ.
ഉറക്കം വരാതെ
ഉറക്കത്തിനായി കണ്ണുചിമ്മി
അവർ ക്രമേണ ശവങ്ങളായി തീരുകയാണെന്ന്.

ഇഷ്ടങ്ങൾ

ആദ്യ പ്രണയം ഉഷയോടായിരുന്നു. അവളുടെ ഉണർവ്വും നൈർമല്യവും എന്നെ വല്ലാതെ ആകർഷിച്ചു.

ഒരു ദിവസം പൂന്തോപ്പിലൂടെ നടന്നു നീങ്ങുമ്പോഴാണ്
സുഗന്ധിയെ കണ്ടിഷ്ടപ്പെടുന്നത്.

പിന്നെ സന്ധ്യയെ കണ്ടപ്പോൾ അവളാകണമെന്റെ പെണ്ണെന്ന്
മനസ്സിൽ കുറിച്ചു.

അപ്പോഴാണ് രജനിയെ
കണ്ടുമുട്ടുന്നത്.

അവളെ ഇഷ്ടപെട്ടു വരുമ്പോഴാണ്
ചന്ദ്രികയുടെ പാൽ പുഞ്ചിരിയിൽ
വീണുപോയത്

പിന്നെ സ്വയം മറന്ന്
യാമിനിയോടൊപ്പം കുറച്ചു കാലം.

അങ്ങനെ കാലചക്രം കറങ്ങി കൊണ്ടിരിക്കുന്നു.
ഓരോ ഇഷ്ടങ്ങൾ നീട്ടി കൊതിപ്പിച്ചു കൊണ്ട്.

ഹാ ശലഭമേ .......

കോടതി വരാന്തയിൽ കേസ് വിളിക്കുന്നതും കാത്തിരിക്കുമ്പോഴാണ് ഭിത്തിയോട് ചേർന്ന് ഒരു മനോഹരമായ പൂമ്പാറ്റ നിലത്ത് ഇരിക്കുന്നത് കണ്ടത്. ചിറക്
മഞ്ഞയിൽ നല്ല ബോർഡറും അത്യാവശ്യം ക്രാഫ്റ്റ് വർക്കോടും കൂടിയ അതി മനോഹരമായ സ്റ്റഫാണ് . സമയമേറെ കഴിഞ്ഞിട്ടും അത് തത്സ്ഥാനത്തു നിന്ന് അനങ്ങാതിരിക്കുന്നതു കണ്ട് ഞാൻ എന്റെ അടുത്തിരിക്കുന്ന ഒരു പ്രതിയോട് കാര്യം സൂചിപ്പിച്ചു.

"അദ്ദേഹം അടിപിടി കേസിലെ പ്രതിയാണ് .തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വാടകക്കാരനെ അദ്ദേഹം തല്ലിയെന്നതാണ് കേസ്.ചേട്ടൻ പറയുന്നത് മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്യാൻ പോയപ്പോൾ ചില്ലറ വാക്തർക്കങ്ങൾ ഉണ്ടായതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നാണ്. കണ്ടിട്ട് അടിക്കാനും മാത്രമുള്ള ശൗര്യമോ അരോഗ്യമോ അദ്ദേഹത്തിനുള്ളതായി തോന്നിയില്ല. എങ്കിലും മനുഷ്യരുടെ കാര്യമല്ലെ ഒന്നും പറയാൻ കഴിയില്ലല്ലോ. അയാൾ കളവു പറയുകയാവാം.

ഏതായാലും ഞങ്ങൾ രണ്ടു പേരും പൂമ്പാറ്റയ്ക്കരികിലെത്തി. പതുക്കെ കൈ കൊണ്ട് ചിറകിലൊന്ന് തൊട്ടപ്പോൾ ഒന്ന് പറന്ന് അൽപം അകലെ വന്നിരുന്നു. കുറേ അധികം ആളുകൾ നടന്നു നീങ്ങുന്ന കോടതി വരാന്തയിൽ ആരുടെയെങ്കിലും ചെരിപ്പിനടിയിൽപെട്ട് അത് ചതഞ്ഞരയുമോ എന്ന് ഞാൻ ഭയന്നു. അതിനെ എടുത്ത് പുറത്ത് വച്ചാലോ എന്ന ചോദ്യത്തിനെ ചേട്ടൻ മുളയിലെ നുള്ളി.അതിന് എന്തെങ്കിലും ശാരീരിക അവശതളുണ്ടാകാമെന്നും പുറത്തു വച്ചാൽ ഇരപിടിയന്മാർ അതിനെ ഭക്ഷണമാക്കുമെന്നും ചേട്ടൻ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി.അത് പേടിച്ചായിരിക്കും സ്വന്തം ആവാസ മേഖല ഉപേക്ഷിച്ച് അത് കോടതി വരാന്തയിൽ അഭയം തേടിയത്.കോടതി വരാന്തയിൽ ഇരിപ്പിടം കീറിയ ഒരു കസേര നീക്കി വച്ച് അയാൾ അതിന് സുരക്ഷാവലയം തീർത്തു. പൂമ്പാറ്റയ്ക്ക് അതിഷ്ടപ്പെട്ടില്ലെന്നു തോന്നി. അത് വീണ്ടും കസേരയുടെ ചുവട്ടിൽ നിന്ന് പുറത്തുവന്നു.

എന്തായാലും അതിന്റെ ചിറകിന് ശോഭ നഷ്ടപെട്ടിരുന്നില്ല. കോടതി വരാന്തയിൽ അത് നീതി തേടുകയാണെന്ന് തോന്നിച്ചു . മരണം അല്ലെങ്കിൽ നീതി അതിനുള്ള കാത്തിരിപ്പായിരിക്കാം. ഇതിനിടയിൽ ചേട്ടൻ പ്രതിക്കൂട്ടിൽ കയറി. ചെറുപ്പക്കാരനായ വക്കീൽ ചേട്ടനെ തേജോവധം ചെയ്തു. വിചാരണയ്ക്കു ശേഷം അയാൾ വാദിയെ നോക്കി കണ്ണിറുക്കി കാണിച്ചു.തിരിച്ച് വാദിതന്റെ കീശയുടെ കനം ഒന്ന് അമർത്തി ഒതുക്കി കാണിച്ചു. അപ്പോഴും പൂമ്പാറ്റ തത്സ്ഥാനത്ത് ധ്യാന നിരതനായി തുടരുന്നുണ്ടായിരുന്നു.

വരാന്തയിലെ തിരക്ക് ഒഴിഞ്ഞിരുന്നു.എന്നെ അടുത്തതായി സാക്ഷിയായി വിളിച്ചു. വരാന്തയിൽ ക്ഷീണിച്ചിരിക്കുകയായിരുന്ന ചേട്ടനോട് എന്നെങ്കിലും കാണാമെന്ന് പറഞ്ഞ് ഞാനും കൂട്ടിലേറി.വിചാരണ കഴിഞ്ഞ് മഹസ്സറിൽ ഒപ്പിട്ട് തിരികെ എത്തിയപ്പോൾ പൂമ്പാറ്റ ചതഞ്ഞരഞ്ഞ് കിടക്കുകയായിരുന്നു. കോടതി വരാന്തയിൽ അപ്പോൾ ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ.  അതിന്റെ മനോഹരമായ ചിറകുകൾ നാനാവിധമായിരുന്നു. എങ്കിലും ആ ചിറകിൽ പിടിച്ചുയർത്തിയപ്പോൾ ആ ത്യണ ശരീരം അതോടൊപ്പം പൊങ്ങി വന്നു. അതിനെ മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞ് ഞാൻ കോടതി വരാന്തയിൽ നിന്നിറങ്ങി.

മടക്കയാത്രയിൽ ബസ്സിലെ നേരിയ മയക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു. കുറേ ഉറുമ്പുകൾ ഒരു ചിത്രശലഭത്തെയും വഹിച്ചുകൊണ്ടുള്ള ഒരു ഘോഷയാത്ര.

മഹാന്മാവിന് ആദരം

ദേശീയതയുടെ പാഠം
പഠിപ്പിച്ചതാര്?
സഹകരണത്തിന്റെ മന്ത്രം
ജപിച്ചതാര് ?

തൊട്ടു കൂടാത്തവരില്ലെന്നു
കാട്ടിയതാര് ?
സ്വാശ്രിത ഗ്രാമങ്ങൾ സ്വപ്നം
കണ്ടതാര് ?

അഹിംസാ ധർമ്മത്തെ
പടവാളാക്കിയതാര് ?
സത്യപരീക്ഷണ ഹേതു വായ്
ജീവിച്ചതാര് ?

സത്യാഗ്രഹം കൊണ്ട്
ശത്രുവെ വെന്നതാര് ?
നല്ല നടപ്പുകൾ ജീവിച്ചു
കാട്ടിയതാര് ?

രാജ്യത്തിന്നാത്മാവ് ഗ്രാമമെന്നു
ചൊന്നതാര് ?
തൊഴിലുപഠിച്ചു വളരാൻ
ചൊന്നതാര് ?

മഹാത്മാഗാന്ധി, മഹാത്മാഗാന്ധി, നമ്മുടെ രാഷ്ട്രപിതാവ് !!!

Sunday, May 3, 2020

ലോക്ക് ഡൌൺ

ഇനിയിപ്പോൾ എത്രകാലം ഈ കാലമാടനെ സഹിക്കണം.ജോലിക്ക് പോകുമായിരുന്നെങ്കിൽ പകൽ സഹിക്കേണ്ടിവരില്ലായിരുന്നു.ഇതിപ്പോൾ എവിടെയും പോകുകയും ഇല്ല....

സുനന്ദ സ്വയം പുലമ്പിക്കൊണ്ടിരുന്നു.

സുകുമാരൻ ഒട്ടും വിട്ടു കൊടുക്കില്ല.അത് അയാളുടെ കൂസലില്ലാത്ത മാനറിസത്തിലും ചില ഒളിഞ്ഞു തെളിഞ്ഞുമുള്ള ഡയലോഗുകളിലും വ്യക്തമാണ്.

" ആണിൻ്റെ വിലയെന്താണെന്നവളറിയണം." 

കുടുംബക്കാരെയൊക്കെ വെറുപ്പിച്ച് നടന്ന പ്രേമവിവാഹമായിരുന്നു.ഇരുമെയ്യായി കഴിയുന്ന ദമ്പതികളായിമാറാൻ അധിക കാലം വേണ്ടി വന്നില്ല.

ഞാനീ മനുഷ്യൻ്റെകൂടെയാണല്ലോ ദൈവമെ ഇറങ്ങിത്തിരിച്ചത്, എന്ന് സുനന്ദയും തനിക്ക് പറ്റിയ അബദ്ധത്തിൽ സ്വയം പഴിച്ച് സുകുമാരനും നീങ്ങി.

രണ്ടു കുട്ടികൾ മിടുമിടുക്കരാണ്.അച്ഛനെന്നാൽ ജീവനാണവർക്ക്.അമ്മയെന്നാലോ കാണപ്പെട്ട ദൈവവും. കുട്ടികളെ സോപ്പിട്ട് കൊണ്ടു നടക്കുന്നുവെന്ന് സുനന്ദയും കുട്ടികളെ വഴിപിഴപ്പിക്കുന്നുവെന്ന് സുകുമാരനും വാദിക്കും.

സുനന്ദയ്ക്ക് ആകെയുള്ള ആശ്വാസം ചില സുഹൃത്തുക്കളാണ്.ശാലിനി എന്നും വിളിച്ച് ആശ്വസിപ്പിക്കും.സുനന്ദയുടെ ഭാഗ്യദോഷത്തിൽ പരിതപിക്കും.കൂടുതൽ താന്നു കൊടുത്തിട്ടാ മണ്ടയിൽ കയറിയതെന്ന് സ്നേഹ പൂർവ്വം ശാസിക്കും.തൻ്റെ ഭർത്താവിൻ്റെ സൽഗുണങ്ങളെ പ്രകീർത്തിക്കും ആദർശവാനായ ഭർത്താവിൻ്റെ മാതൃക തൻ്റെ ഭർത്താവിലൂടെ അവർ വരച്ച് കാണിക്കും.

ഇതൊക്കെ കഴിയുമ്പോൾ സുനന്ദയ്ക്ക് തെല്ല് ആശ്വാസം കിട്ടും.താൻ ആത്മഹത്യ ചെയ്യാതിരിക്കുന്നത് ശാലിനിയെപ്പോലുള്ള സുഹൃത്തുക്കൾ ഉള്ളതു കൊണ്ടാണെന്ന് സുനന്ദ പലയിടത്തും പറഞ്ഞിട്ടുണ്ട്.

കൂടുതൽ കൊഞ്ചിച്ചതു കൊണ്ട് തലയിൽ കയറിയാതാണെന്നും ഭാര്യയെ വരച്ച വരയിൽ നിർത്താൻ കഴിയാത്തതാണ് നിൻ്റെ പരാജയമെന്നും ഭഗീരഥൻ തൻ്റെ അനുഭവത്തിൽ നിന്ന് സുകുമാരന് വിവരിച്ചു കൊടുക്കും.

തൻ്റെ സൂഹൃത്തുക്കളോട് ഉച്ചത്തിൽ ഫോണിൽ സംസാരിച്ചു കൊണ്ട് സുകുമാരൻ തൻ്റെ ആൾബലവും ആത്മ വിശ്വാസവും സുനന്ദയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും.

വാട്സാപ്പിൽ തനിക്ക് വരുന്ന മെസേജുകൾ കണ്ട് പൊട്ടിച്ചിരിച്ചു കൊണ്ട് സുനന്ദയും തനിക്കും കുറേ സുഹൃത്തുക്കൾ ഉണ്ടെന്നും അവരൊക്കെ നല്ല തമാശക്കാരാണെന്നും ജീവിതത്തെ നല്ല അർത്ഥത്തിൽ കാണുന്നവരാണെന്നും താൻ അവരുടെ സംസർഗ്ഗത്തിൽ സന്തോഷവതിയാണെന്നും സുകുമാരനെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഇത്തരം ചെയ്തികൾ ഇരുവരുടെയും അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയും അത് പാത്രങ്ങളുടെ ഒച്ചയായും ഉയർന്ന വോള്യത്തിലുള്ള ടെലിവിഷൻ അന്തി ചർച്ചയായും ബഹിർഗമിച്ചു.

അങ്ങനെയിരിക്കെയാണ് ലോക്ക് ഡൌൺ രണ്ടാം ഘട്ടത്തിലെത്തുന്നത്.ഇത് ഇരുവരെയും തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയത്.ഇനിയിപ്പോൾ എത്രകാലം  സഹിക്കണമെന്ന് ഇരുവരും  വിചാരിച്ച് വിഷമിച്ചു.

സുകുമാരനുള്ളതു കൊണ്ട് വീട്ടമ്മയായ സുനന്ദയ്ക്ക് വീട്ടിലെ സഞ്ചാര സ്വാതന്ത്ര്യമുൾപ്പടെ പലതും നഷ്ടമാകുന്നതു പോലെ ഒരാളിങ്ങനെ ശവം കാക്കുന്നതു പോലെ ഇരിക്കുമ്പോഴെങ്ങനെയാ സ്വസ്ഥമായിട്ടിരിക്കുന്നത്.

സുകുമാരനാണെങ്കിൽ ചില നേരമെങ്കിലും വീട്ടിലെ ഭക്ഷണമുപേക്ഷിച്ച് വേലായുധൻ്റെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് തനിക്ക് വീട്ടിലെ ചായ തന്നെ വേണമെന്നൊന്നുമില്ല എന്നും സുനന്ദ ഉണ്ടാക്കുന്ന ചായ മടുത്തെന്നും കാണിക്കാനുള്ള അവസരവും ഇല്ല.

ഇരുവരും പരസ്പരം കൊട്ടാനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്തി.തൻ്റെ പങ്കാളി ശബ്ദം താഴ്ത്തി പറയുന്നതൊക്കെ തൻ്റെ കുറ്റങ്ങളാണെന്നും ഇതിനൊക്കെ  കാരണക്കാർ സുഹൃത്തുക്കളാണെന്നും ഇരുവരും ബലമായി വിശ്വസിച്ചു. 

ഉച്ചത്തിലുള്ള സംഭാഷണത്തിൽ സുഹൃത്തുക്കൾ ഓരോരുത്തരെയും വളരെയധികം സ്നേഹിക്കുന്നതായും അത്രയ്ക്ക് ആത്മാർത്ഥമായ സുഹൃദ് ബന്ധമാണ് ഓരോരുത്തരുടേതെന്നും മറ്റെയാളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.

സുകുമാരൻ തുണി സ്വയം കഴുകിയിടും തൻ്റെ ഒരു കാര്യവും സുനന്ദ ചെയ്യേണ്ടതില്ലെന്ന് സുകുമാരൻ.അതേ പോലെത്തന്നെ തൻ്റെ ഒരാവശ്യവും സുനന്ദ സുകുമാരനെ ആശ്രയിക്കാറില്ല.അതിനൊക്കെയള്ള വരുമാനം തയ്യലിലൂടെ സുനന്ദ സ്വയം ഉണ്ടാക്കും.

ലോക്ക് ഡൌൺ കാലം ദുരിത കാലമെന്ന് മനസ്സിൽ കരുതി  ഇരുവരും വീർപ്പു മുട്ടി ജീവിച്ചു.

മക്കളാണ് ഈ കാലത്ത് അടിച്ചു പൊളിച്ചത്.അവർക്ക് വീട്ടിൽ അച്ഛനെയും അമ്മയെയും ഒന്നിച്ചു കിട്ടിയ അപൂർവ്വ ദിവസങ്ങളായിരുന്നു.ഞായറാഴ്ച പോലും വീട്ടിലിരിക്കാത്ത അച്ഛനതാ ഏതു സമയത്തും പൂമുഖത്തിരിപ്പുണ്ടാകും.

സ്കൂളിലും പോകേണ്ട അച്ഛനെയും അമ്മയെയും മാറിമാറി കളിയാക്കിയും ദേഷ്യം പിടിപ്പിച്ചും അവർ ബ്രേക്ക് ദ ചെയിൻ ചങ്ങലയുടെ കാലത്ത് ചങ്ങലകളെ ബന്ധിപ്പിക്കുന്ന കണ്ണികളായി മാറി.

ഇതിനിടയിൽ സുകുമാരൻ എവിടെ നിന്നോ ഒരു വലിയ ചക്ക കൊണ്ടു വന്ന് വച്ചു. എൻ്റെ പട്ടി കറി വയ്ക്കുമെന്ന ഭാവത്തിൽ ഒരു  ദിവസം പിടിച്ചു നിന്ന സുനന്ദ രണ്ടാം ദിവസം ചക്ക മുറിക്കുക തന്നെ ചെയ്തു.ചക്ക ചുള കുരുകളായാൻ പിള്ളേരെ വളിച്ച് കൂട്ടിയ സുനന്ദ കുട്ടികളോട് പറഞ്ഞു 

" കുറച്ച് ചക്ക  ചൊറിയും കുത്തിയിരിക്കുന്ന  അച്ഛന് കൊണ്ടക്കൊട് ചൊള കളയെട്ടെ."

ചക്കച്ചുളകൊടുത്ത് തിരികെ വരുന്ന മോളോട് അൽപം ശബ്ദം ഉയർത്തി സുനന്ദ പറഞ്ഞു കുരു കളഞ്ഞാ മതി മുഴുവൻ തിന്ന് തീർത്തേക്കല്ലെന്ന് പറയണം.

അച്ഛാ തിന്നരുത് കുരു കളഞ്ഞാ മതിയെന്ന് പെണ്ണ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

അത് സുകുമാരൻ്റെ ചെവിയിലൂടെ ചെന്ന് താഴെ ഹൃദയവും കടന്ന് എവിടെയോ പോയി കുടുങ്ങിക്കിടന്നു.

വൈകുന്നേരം പുഴുങ്ങുന്ന ചക്കയുടെ മണം സുകുമാരൻ്റെ നാസാരൻ്ധ്രങ്ങളെ തുളച്ച് അകത്ത് കടന്നു.ഗാംഭീര്യം വിടാതെ സുകുമാരൻ കാത്തിരുന്നു.

മക്കൾക്കും സുകുമാരനുമുള്ള ചൂട് പുഴുക്ക് വിളമ്പിവെച്ച് സുനന്ദ അടുക്കളയിലേയ്ക്ക് പോയി.അഭിപ്രായങ്ങളൊന്നും പറഞ്ഞില്ലെങ്കിലും സുകുമാരൻ ഇഷ്ടത്തോടെ കഴിച്ചു.

ഇതിനിടയിൽ സുനന്ദയുടെ ഫോൺ ചിലച്ചു.അവൾ എടുത്തില്ല.

കഴിക്കുന്നതിനിടയിൽ സുകുമാരൻ്റെ ഫോണും ചിലച്ചു.സാധാരണ ചാടി വീഴാറുള്ള സുകുമാരൻ ഫോൺ എടുത്തില്ല.ഇതിനിടയിൽ വേറൊരു പ്ലേറ്റിൽ  സുനന്ദ കുറച്ച് പുഴുക്ക് മേശയിൽ വച്ചിട്ട് പോയി.

എഴുന്നേക്കാൻ തുടങ്ങിയ സുകുമാരനോട് മോള് പറഞ്ഞു.

" അച്ഛാ പുഴുക്ക് ഇനിയും വേണ്ടേ."

" വേണ്ട മോളെ അമ്മയ്ക്ക് ഉണ്ടാവില്ല."

ഇത് കേൾ ക്കേണ്ട മാത്രയിൽ  അടുക്കളയിൽ നിന്ന് സുനന്ദ പറഞ്ഞു

"ഇവിടെ വേറെ ഇണ്ട്."

ഇത് കേൾക്കാതെ സുകുമാരൻ എഴുന്നേറ്റ് കൈകഴുകി.

ഏമ്പക്കം വിടുന്ന ശബ്ദം സുകുമാരൻ പിടിച്ച് നിർത്തിയില്ല.

ടി വിയിൽ വാർത്താ സമ്മേളനത്തിനിടയിൽ ലോക്ക് ഡൌൺ നീട്ടിയ വാർത്ത വന്നു.

" അച്ഛാ ഇനിയും ഉണ്ട് ലോക്ക് ഡൌൺ" ?

" കഷ്ടം തന്നെ മോളെ അച്ഛന് ജോലിക്ക് പോയില്ലെങ്കിലെങ്ങനെയാ."

" അച്ഛൻ പോണ്ടച്ഛാ ഇനിവിടെത്തന്നെ ഇരുന്നാ മതി."

സാധാരണഗതിയിൽ ഇത്തരം സംഭാഷണങ്ങൾക്കിടയിൽ  സുനന്ദയുടെ അമർത്തിയുള്ള ഒരു മൂളലെങ്കിലും മക്കളും സുകുമാരനും പ്രതീക്ഷിക്കുന്നുണ്ട്.അതന്നുണ്ടായില്ല.

പുറത്തിറങ്ങിയ സുകുമാരൻ സുനന്ദ നട്ട കോവലിൻ്റെ വള്ളി തൂങ്ങി നിൽക്കുന്നതു കണ്ട് മക്കളെയും കൂട്ടി ഒരു ചെറിയ പന്തലുണ്ടാക്കാൻ കോപ്പു കൂട്ടി.കെട്ടാൻ വള്ളി തിരഞ്ഞു നടന്ന മക്കളുടെ മേത്തേയ്ക്ക് സുനന്ദ കയർ എറിഞ്ഞു കൊടുത്തു.പന്തല് പൂർത്തിയാക്കിയ സുകുമാരൻ കോവൽ നനച്ചിട്ടാണ് സ്ഥലം വിട്ടത്.

സുകുമാരന്  തലയിൽ നിന്ന് എന്തോ ഇറക്കി വച്ചതു പോലെ തോന്നി.

ലോക്ക് ഡൌൺ കാലം മുന്നോട്ടു പോയിക്കൊണ്ടിരുന്നു.മക്കളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.വീട്ടിൽ വളരെ ക്കാലമായി കാണാത്ത എന്തോ ഒരു മാറ്റം അവർക്ക് അനുഭവവേദ്യമായി.

ആകെ ടെൻഷനിലായത് ഭഗീരഥനും ശാലിനിയുമാണ്.

സുകുമരനും സുനന്ദയ്ക്കും ആശ്വാസമേകാൻ അവർ വിളിക്കുമ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് ആണ്.

ചെറുമകൾ അച്ഛൻ്റെ മടിയിലിരുന്നു ചോദിച്ചു.

"ലോക്ക് ഡൌൺ എപ്പോഴെങ്കിലും തീരുവോ  അച്ഛാ...."

" ലോക്ക് ഡൌൺ ഇനി തീരൂല്ല മക്കളേ....." എന്ന സുകുമാരൻ്റെ മറുപടിയെത്തുടർന്ന് അകത്ത് സുനന്ദയുടെ പൊട്ടിച്ചിരി ഉയർന്നു.

ആ ചിരിയിൽ സുകുമാരനും പങ്കു ചേർന്നതോടെ ആ വീട്ടിൽ സന്തോഷത്തിൻ്റെ ഒരിക്കലും അവസാനിക്കാത്ത അലയൊലികൾ  ഉയർന്നു പൊങ്ങി.

ചൂരൽ കഷായം

ജമീല ടീച്ചര്‍ എന്‍റെ ഹീറോ ആയിരുന്നു.വീട്ടിലെത്തിയാല്‍ വാതോരാതെ ടീച്ചറെ പറ്റി ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും.ടീച്ചറുടെ ഒരു കുറ്റാന്വേഷണത്തിന്‍റെ കഥ എനിയ്ക്ക് ഓര്‍മ്മ വരുന്നു.ക്ലാസ്സില്‍ നല്ല വണ്ണമുള്ള ഒരു ചൂരല്‍ വടിയുണ്ടായിരുന്നു.ഗ്രേസി ടീച്ചര്‍ നല്ല വടിപ്രയോഗം നടത്തുമായിരുന്നു.ഈ വടി ക്ലാസ്സിലെ കുസൃതികള്‍ക്കും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെയും ഉറക്കം കെടുത്തി.മേശയുടെ അടിവശത്ത് ചൂരല്‍ വളച്ച് കുടുക്കി വയ്ക്കും.ഒരു ദിവസം ആസന്ന ഘട്ടത്തില്‍ ടീച്ചര്‍ ഇരുന്ന ഇരുപ്പില്‍ വടി മേശയ്ക്കടിയില്‍ പരതി നോക്കിയപ്പോള്‍ കൈയ്യില്‍ തടയുന്നില്ല തമ്പാനെക്കൊണ്ട് മേശയുടെ അടിയില്‍ നോക്കിച്ചു.വടി കാണാനില്ല.ടീച്ചര്‍ സ്വന്തം കുനിഞ്ഞു നോക്കി ഉറപ്പു വരുത്തി.അതെ വടി അപ്രത്യക്ഷമായിരിക്കുന്നു.കസേരയില്‍ നിന്ന് എഴുന്നേറ്റ ഗ്രേസി  ടീച്ചറുടെ സാരി കസേരയില്‍ ഒട്ടി പിടിച്ചിരിക്കുന്നു.ആരോ കസേരയില്‍ ടാര്‍ ഒട്ടിച്ചു വച്ചിരിക്കുന്നു.ചൂരല്‍ പ്രയോഗത്തിനെതിരെ ആരോ ശക്തമായി പ്രതികരിച്ചിരിക്കുന്നു.രോഷാകുലയായ ടീച്ചര്‍ മൊത്തം ക്ലാസ്സിനോടായി ചോദിച്ചു.ആരാണിത് ചെയ്തത്.ഉത്തരമില്ല.ടീച്ചര്‍ ആകെ വിഷമത്തിലായി പുതിയ സാരി മോശമായതിന്‍റെ വിഷമം വേറെ.വിഷയം ജമീല ടീച്ചറുടെ അടുത്തെത്തി.ക്ലാസ്സ് ജമീല ടീച്ചര്‍ ഏറ്റെടുത്തു.ആരാ ഇത് ചെയ്തത്......മറുപടിയില്ല.ടീച്ചര്‍ അന്വേഷണം തുടര്‍ന്നു.....ഇപ്പ പറഞ്ഞോണം ഇല്ലെങ്കില്‍ എല്ലാര്‍ക്കും കിട്ടും....ഇല്ല... പ്രതികരണമില്ല....എല്ലാവരും കൈകെട്ടി ഇരിക്ക്....എന്നെ തന്നെ നോക്ക്....ജമീല ടീച്ചര്‍ ആജ്ഞാപിച്ചു.ടീച്ചര്‍ കസേരയിലിരിക്കുകയാണ്.കൈരണ്ടും മേശയില്‍ കുത്തി ചൂരല്‍ നെറ്റിയില്‍ അമര്‍ത്തി ഞങ്ങളെ ഓരോരുത്തരെയും തീക്ഷ്ണമായി നോക്കുകയാണ്.എല്ലാവരും കൈകെട്ടി ഇരിക്കുകയാണ്.ചിലരൊക്കെ താനല്ല എന്ന മട്ടില്‍ ചിരിക്കാനും പല ഭാവങ്ങള്‍ മുഖത്ത് കൊണ്ടുവരാനും ശ്രമിക്കുന്നു.നിമിഷങ്ങള്‍ കടന്നു പോകുന്നു....ക്ലാസ്സ് റൂം നിശ്ശബ്ദ്ദം.....പെട്ടെന്ന് ഒരു കോണില്‍ നിന്ന് ഉച്ചത്തിലുള്ള കരച്ചില്‍ കുറ്റവാളിയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല.എല്ലാ കണ്ണുകളും ആ ഭാഗത്തേയ്ക്ക്..... അതാ മാങ്കു എന്ന മനോഹരന്‍ വലിയവായില്‍ നിലവിളിക്കുന്നു.ടീച്ചര്‍ മനോഹരനെ ചേര്‍ച്ച് പിടിച്ച് ആശ്വസിപ്പിക്കുകയാണ് ചെയ്തത്.എവിടെ വടി...മനോഹരന്‍ കരഞ്ഞു കൊണ്ട് പുറത്തേയ്ക്കോടി.തൊട്ടടുത്ത കുറ്റിക്കാട്ടില്‍ സുരക്ഷിതമായി വച്ചിരുന്ന വടിയുമായി മനോഹരന്‍ തിരിച്ചെത്തി.എല്ലാവരും അടിയുടെ പൊടി പൂരം പ്രതീക്ഷിച്ചിരിക്കുകയാണ്.കുറ്റവാളിയെ പിടിച്ചതറിഞ്ഞ് ഗ്രേസിടീച്ചറും ക്ലാസ്സിലെത്തി.ജമീല ടീച്ചറും ഗ്രേസി ടീച്ചറും എന്തോ സംസാരിക്കുകയായിരുന്നു.സംസാരത്തിനൊടുവില്‍ ജമീല ടീച്ചര്‍ ആ വടി പൊട്ടിച്ച് രണ്ടാക്കി പുറത്തേയ്ക്കെറിഞ്ഞു.പിന്നീടൊരിക്കലും ഗ്രേസിടീച്ചര്‍ ക്ലാസ്സില്‍ ചൂരല്‍ പ്രയോഗം നടത്തിയതായി എനിയ്ക്കറിയില്ല...........ഈ സംഭവത്തോടെ ജമീല ടീച്ചര്‍ എന്‍റെ ഹീറോ ആയി മാറി.അറബി ടീച്ചറായിരുന്നു.ഞങ്ങളെ സയന്‍സ് പഠിപ്പിച്ചിരുന്നു.ടീച്ചര്‍ കഴിഞ്ഞ വര്‍ഷം സേവന നിവൃത്തയായി.ഒരാശംസ അര്‍പ്പിക്കാന്‍ എത്തിച്ചേരണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല.....എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.

കഷായ

മഞ്ചേശ്വരത്തെ ഒരു ചായകടയിൽ കയറിയതാണ്.

വണ്ടിയിൽ നിന്നിറങ്ങുമ്പോൾത്തന്നെ വളരെ വിനയത്തോടെ ഉടമസ്ഥൻ ഓടി വന്നു പറഞ്ഞു.

"തിണ്ടി ഏനില്ല സാർ" (പലഹാരം കഴിഞ്ഞു.)

തിണ്ടിയില്ലെങ്കിലും ചായ കുടിച്ചിട്ടു പോകാമെന്നു വിചാരിച്ച് ക്ലാസ്സ് റൂമിലെ ബെഞ്ചും ഡെസ്കിനോടും സാമ്യതയുള്ള ഇരിപ്പിടത്തിൽ ഇരുന്നതോടെ വിനയൻ പിന്നെയും വന്നു.
"സാർ, ചാ, കോഫി, കഷായ ......"

ഓരോരുത്തരും ചായയുടെ ഓരോ വകഭേദങ്ങൾ പറഞ്ഞ് വിനയനെ പരമാവധി സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു.

ലൈറ്റ് ചായ, വിത്തൗട്ട്, കട്ടൻ, പൊടിച്ചായ

കണക്കെടുപ്പ് കഴിഞ്ഞ് വിനയൻ അകത്ത് കയറിയതോടെ ഞങ്ങളിലൊരാൾക്കൊരു സംശയം.

"എന്തര ഡേയ് ഈ കഷായം."

കൂട്ടത്തിൽ പലരും തോന്നിയത് വിളിച്ചു പറയാൻ തുടങ്ങി.അവസാനം എല്ലാവരും യോജിച്ച തീരുമാനത്തിലെത്തി സംഗതി എന്താണെന്ന് അറിഞ്ഞിട്ട് കാര്യം.

എല്ലാവർക്കും കഷായം മതിയെന്നായി. ജനാലയ്ക്കിടയിലൂടെ വിനയനോട് ഓർഡർ തിരുത്തിയതായി അറിയിച്ചു.

എന്താണ് വരാൻ പോകുന്നതെന്ന വിഷയമായി ചർച്ചയിൽ. ആയുർവേദം മുതൽ കയ്പ്പയ്ക്കാനീരുവരെ മനസ്സിലോടിയെത്തി. ഏതായാലും കാഷായ മുണ്ടുടുത്ത വിനയൻ കഷായവുമായി വരുന്നതും കാത്ത് ഞങ്ങളിരുന്നു.

ഒടുവിൽ ഇളം ചൂടുള്ള കഷായം എത്തി.എല്ലാവരും സന്തോഷത്തോടെ കഴിച്ചു.തിണ്ടിയ്ക്ക് പകരം വിനയൻ കൊണ്ടുവന്ന പഴവും കഴിച്ചു.എല്ലാവരും ഹാപ്പി.

ഇതിന്റെ കോമ്പിനേഷൻ വിനയൻ വെളിപ്പെടുത്തുമോ എന്ന് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. പക്ഷെ വിനയ പുരസ്സരം അദ്ദേഹം അത് വിവരിച്ചു.

മല്ലിയും ജീരകവും ഉലുവയും പൊടിച്ച് ശർക്കര ചേർത്ത് തിളപ്പിച്ചെടുക്കുന്ന ദ്രാവകമാണ് കഷായം.

"ഇദു ഹൊട്ടെഗെ ഉത്തമ." വിനയൻ കൂട്ടിച്ചേർത്തു. അതായത് ദഹനത്തിനും മറ്റും വളരെ നല്ലതാണെന്ന്.

നിത്യാനന്ദ യോഗാശ്രമം ഹൊണ്ടെവൂർ

ഉത്തരകേരളത്തിലെ മഞ്ചേശ്വരം താലൂക്കിലെ ഉപ്പളയിൽ നാഷണൽ ഹൈവേയിൽ നിന്ന് 200 m കിഴക്ക് സ്ഥിതി ചെയ്യുന്ന നിത്യാനന്ദാശ്രമത്തെ പറ്റി അധികമാരും അറിഞ്ഞിരിക്കാനിടയില്ല. നിത്യാനന്ദ സ്വാമികൾ സഞ്ചാരത്തിനിടെ ധ്യാനത്തിനായി ഇരുന്ന ഇടമാണത്രെ ഹൊണ്ടെവൂർ.ഇവിടെ വേദമാതാവ് ഗായത്രിയുടെ ക്ഷേത്രം ഉണ്ട്. ക്ഷേത്രത്തിൽ ആചാര പ്രകാരമുള്ള പൂജ നടക്കുന്നു. പക്ഷെ കർമ്മങ്ങൾ നടത്തുന്നത് ബ്രാഹ്മണർ മാത്രമല്ല. പൂജാവിധികൾ പഠിച്ച മറ്റു ജാതിക്കാരും ഇവിടെ പൂജാദികർമ്മങ്ങൾ നടത്തുന്നു.

യാദ്യശ്ചികമായി ആശ്രമം സന്ദർശിക്കാനിടയായപ്പോൾ ചുമതലയുള്ള സ്വാമി യോഗാനന്ദ സരസ്വതിയുമായി സംസാരിക്കാനുള്ള അവസരം ഞങ്ങൾക്ക് അസുലഭമായ അനുഭൂതിയാണ് സമ്മാനിച്ചത്.

ആതിഥ്യമര്യാദയുടെ പാരമ്യം എന്നു തന്നെ പറയാം അതിഥി ദേവോ ഭവ: എന്ന സങ്കൽപം ഇവിടെ യാഥാർത്ഥ്യമാകുന്നു.ഇവിടം സന്ദർശിക്കുന്ന ഏതൊരാൾക്കും എതു നേരത്തു വന്നാലും സൗജന്യമായി ഭക്ഷണം ലഭിക്കും ആവശ്യമെങ്കിൽ താമസ സൗകര്യവും.

ആശ്രമം ഒരു സ്കൂൾ നടത്തുന്നുണ്ട്.പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളിൽ ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ്.

ആ ശ്രമം നിറയെ ഔഷധചെടികൾ കൊണ്ട് സമൃദ്ധമാണ്.സ്വദേശം മാത്രമല്ല വിദേശത്തു വരെ ലഭ്യമായ ഉയർന്ന ഔഷധ ഗുണമുള്ള ചെടികൾ ഇവിടെ കാണാം.

വില്ലേജിലെ ലഭ്യമായ മുഴുവൻ തരിശുഭൂമികളിലും ജൈവ കൃഷി നടത്തുനുണ്ട്. ഗ്രാമീണർ നിർലോഭം ഭൂമി കൃഷി ആവശ്യത്തിനായി നൽകുന്നു. ജൈവവളപ്രയോഗവും തദ്ദേശമായി തയ്യാറാക്കുന്ന കീടനാശിനികളും ഉൽപാദനക്ഷമത ഉയർത്തുന്നതോടൊപ്പം ഭക്ഷ്യയോഗ്യമായ വിഷമുക്ത പച്ചക്കറികളും ധാന്യങ്ങളും ഉൽപാദിപ്പിക്കുന്നു.

അമ്പതോളം മുന്തിയ ഇനം പശുക്കളെ പരിപാലിക്കുന്ന ഗോശാല കാണേണ്ട കാഴ്ചയാണ്. "കുള്ളൻ " പശുക്കളും ഗുജറാത്തിൽ കണ്ടുവരുന്ന 'ഗിർ ' വിഭാഗത്തിലെ പശുക്കളും ഇവിടെ കാണാം. ഇവിടെ നിബന്ധനകൾക്ക് വിധേയമായി പശുകിടാങ്ങളെ ആവശ്യക്കാർക്ക് നൽകും.ഇതിനായി പേര് മുർകൂറായി രജിസ്റ്റർ ചെയ്യണം.ഏതെങ്കിലും ഘട്ടത്തിൽ വളർത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കിടാവിനെ തിരിച്ച് ആശ്രമത്തിലെത്തിക്കാം, വിൽപന നടത്തരുതെന്ന് മാത്രം.

ഓരോ ജന്മനക്ഷത്രങ്ങളും രാശികളുമായും ബന്ധപെട്ടുള്ള തുറന്ന ക്ഷേത്രം അന്യത്ര ദുർലഭമാണ്. ചെടികളെ നഭോമണ്ഡലത്തിലെ നക്ഷത്രങ്ങളുടെ സ്ഥാനമുസരിച്ച് നട്ടുവളർത്തി പരിപാലിക്കുന്നു. മനുഷ്യനും വൃക്ഷങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സൂചകവും അകന്നു പോകുന്ന ആ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിനുതകുന്ന ശ്രമവുമാണ് കാണാൻ കഴിയുന്നത്.

പരിക്കേറ്റ് വഴിയിൽ കിടക്കുന്ന നാൽക്കാലികളെ ഇവിടെ ഏൽപിച്ച് തുടർ പരിപാലനം ഉറപ്പുവരുത്താം.അതുപോലെ അനാഥരായ നിരവധി കുട്ടികൾ ആശ്രമത്തിൽ താമസിച്ച് വിവിധ കോളേജുകളിൽ അദ്ധ്യയനം നടത്തുന്നു.

മദ്യത്തിനടിമയായവരെ അവിടെ പാർപ്പിച്ച് നേർവഴിയ്ക്ക് നയിക്കുന്നു. താമസിച്ച് തൊഴിൽ ചെയ്യാൻ താത്പര്യമുള്ളവർക്ക് തൊഴിൽ നൽകും ആദ്യഘട്ടത്തിൽ 8000 രൂപ വരെ ശംബളവും നൽകും.

കൊതുകു നശീകരണത്തിന് പുതിയ വിദ്യകൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് . മുട്ടകൾ വിരിയാൻ അനുവദിക്കാത്ത ഉത്പന്നം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. സ്വാമിജിയുടെ ആശ്രമം പുല്ലുമേഞ്ഞ മൺ വീടിലാണ്.വെളിച്ചത്തിന് സൗരോർജ്ജവും.സമശീതോഷ്ണ യുക്തമായ മുറിയിൽ പ്രവേശിക്കുമ്പോൾത്തന്നെ വ്യത്യാസം അനുഭവവേദ്യമാകും.
ഒരു യാഗാശ്വത്തെയും കണ്ടു.അതിരാത്രം തുടങ്ങി യാഗങ്ങൾ ഇവിടെ നടക്കാറുണ്ട്. കളകളെന്നു പറഞ്ഞ് നാം വലിച്ചെറിയുന്ന പല സസ്യങ്ങളും ഔഷധ കഞ്ഞിയ്ക്ക് ഇവിടെ കൂട്ടാകുന്നു.

നഷ്ടപെട്ടതൊക്കെ തിരികെ പിടിക്കാനുള്ള നിശ്ശബ്ദ വിപ്ലവമാണ് യോഗാശ്രമം.പ്രകൃതിയെ അറിഞ്ഞ് എങ്ങിനെ ജീവിക്കാം പ്രകൃതിയ്ക്കൊപ്പം എങ്ങനെ സഹജീവനം നടത്താം. പ്രകൃതിയുമായി എങ്ങനെ താദാത്മ്യം പ്രാപിക്കാം. മനുഷ്യന്റെ സമർപ്പണം മണ്ണിന് തർപ്പണം,മണ്ണ് കനിയുമ്പോൾ അത് വിണ്ണാകും.

പുല്ല് പശുവിന് ആഹാരമാകുമ്പോൾ ക്ഷീരം സമൃദ്ധിയിലേയ്ക്ക് നാടിനെ കൈപിടിച്ചുയർത്തുന്നു. ചാണകമെന്ന മാലിന്യം ഇന്ധനവും വളവുമായി പുനരുജ്ജീവനത്തിന് സഹായകമാകുന്നു.

ഇതൊക്കെ എങ്ങിനെ നടത്തികൊണ്ടു പോകുന്നു സ്വമിജീ എന്ന ചോദ്യത്തിന് അവേശകരമായ മറുപടിയാണ് ഉണ്ടായത്. നിഷ്കാമ കർമ്മനിരതരായ ആയിരക്കണക്കിന് വിവിധ ധർമ്മാ വലംബികളായ വളണ്ടിയർമാർ. അതിൽ ഹിന്ദു മുസ്ലീം, കൃസ്ത്യർ എന്ന ഭേദമില്ല. എല്ലാവരുമുണ്ട് സ്വാമിജിയോടൊപ്പം.

സമൂഹത്തിലെ നല്ല മാത്യകകൾ ഈ കുറിപ്പിലൂടെ നാലാളറിഞ്ഞാൽ ധന്യനായി.

സൽപ്പേര് അവറാച്ചൻ

അവറാച്ചൻ നല്ലവനാ. ആർക്കും മനസ്സറിഞ്ഞോണ്ട് ഒരു ദ്രോഹവും ചെയ്യത്തില്ല. ആകാവുന്ന നല്ല കാര്യങ്ങൾ ചെയ്യേം ചെയ്യും. ഒരു കൊഴപ്പേ ഒള്ളൂ. ദെവസോം ഇച്ചിരി അകത്തു ചെന്നില്ലേ ഒരു വെറേലാ.

കള്ളുകുടി അപ്പൻ പഠിപ്പിച്ച ശീലാന്നാ നാട്ടുകാരുപറേന്നെ.കൊച്ചിലെ അപ്പന് ഷാപ്പീന്ന് കള്ള് കൊണ്ട കൊടുത്തിരുന്നത് കൊച്ചവറാച്ചനാ.വരുന്ന വഴീല് അവറാച്ചനിച്ചിരി രുചിച്ചു നോക്കും. വല്ലപ്പോഴും അപ്പനും ഇച്ചിരി നാക്കേ ഇറ്റിച്ചു കൊടുക്കും.

എന്നാ അണേലും അവറാച്ചൻ ഒരു ചെയിൻ കുടിയനായി.എന്നാലും "കുടിച്ചാ വയറ്റി കെടക്കണം" എന്ന പൊതു ന്യായം ശിരസാവഹിച്ചിരുന്നു. ഒരു ദെവസം ഓഫീസീ കാശ് അവറാച്ചന്റെ റിസ്കി ലൊണ്ടാരുന്നു. എത്ര ചോദിച്ചിട്ടും അവറാച്ചന് കാശ് എവിടാ വെച്ചേന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. അവസാനം പണാപഹരണം ചുമത്തി പോലീസിലേൽപ്പിക്കുന്നതുവരെയായി സ്ഥിതിഗതികൾ .അവറാച്ചൻ നിന്ന് വേർക്കുകയാ. കൈയ്യും കാലും വെറച്ച് നിൽക്കകള്ളിയില്ല.

സാർ ഒറ്റ മിനിറ്റ്.........

എന്ന് മാത്രം പറഞ്ഞ് അവറാച്ചൻ ആശുപത്രി വിട്ടു.നേരെ പോയത് കള്ള് ഷാപ്പിലേക്കാണ്. മൂക്കു മുട്ടെ കൂടിച്ചേച്ച് അവറാച്ചൻ തിരിച്ചു വന്നു.നേരേ ചെന്ന് പഴയ പത്രക്കെട്ടിൽ തിരുകി വെച്ചിരുന്ന കാശ് എടുത്ത് കൊടുത്ത് ഓഫീസർക്ക് മിലിറ്ററി സ്റ്റൈലിൽ ഒരു സല്യൂട്ടും കൊടുത്തു സാധാരണ മോഷനിൽ സ്വന്തം ശംബളം പോലും വാങ്ങാൻ നിക്കാതെ ഓഫീസിൽ നിന്നിറങ്ങി.

അതാണ് കള്ളും അവറാച്ചനും തമ്മിലൊള്ള അഭേദ്യമായ ബന്ധം.സാധനം അകത്തുചെന്നപ്പോൾ തലേ ദിവസം വൈകി ട്രഷറിയിൽ നിന്ന് കൊണ്ടുവന്ന കാശ് സുരക്ഷിതമായി വച്ച സ്ഥലം ഓർത്തെടുക്കാൻ കഴിഞ്ഞു. തന്റെ സൽപ്പേരിന് കളങ്കം വന്നു ചേരുമോ എന്ന് അന്ന് അവറാച്ചൻ വല്ലാതെ ഭയന്നു പോയി. പിന്നെ നാലഞ്ചു ദിവസം കഴിഞ്ഞിട്ടാണ് അവാച്ചൻ ആശുപത്രിയിൽ വന്നത്.

കാര്യങ്ങളിങ്ങനെയൊക്കെ ആണേലും മറിയാമ്മച്ചേടത്തിക്ക് കെട്ടിയോനെ കണ്ണെടുത്തു കാണരുത്.ധർമ്മാശുപത്രീല് കമ്പൗണ്ടരാണെന്ന് അറിഞ്ഞപ്പോ മുൻ പിൻ ചിന്തയില്ലാതെ ചേടത്തീടപ്പൻ കെട്ടങ്ങ് നിശ്ചയിച്ചു.അപ്പൻ നാട്ടിലെ പ്രമാണിയാരുന്ന്. അന്നുവരെ പുള്ളിക്കാരന് ഒരു കൈ പെഴേം പറ്റീട്ടില്ല. കെട്ട് കഴിഞ്ഞാ അവറാച്ചന്റെ കൈയ്യിലിരിപ്പ് പിടി കിട്ടിയത്. പോരാഞ്ഞേന് ആരാണ്ട് പറേം ചെയ്ത് അവറാച്ചന് ധർമ്മാശുപത്രീല് അടിച്ച് വാരണ ജോലിയാന്ന്.

തറവാടിയായ മറിയാമ്മ ചേടത്തി ഉടുത്തും ഒരുങ്ങിയൊക്കെ പുറത്തിറങ്ങത്തൊള്ളു. അവറാച്ചനെ കൂടെ കൊണ്ട് നടക്കാൻ മറിയാമ്മച്ചേടത്തിക്ക് കൊറവാ. അതു കൊണ്ട് പള്ളീ പോലും ഒന്നിച്ച് പോവുകേല. രണ്ട് പിള്ളാര് പഠിക്കുവാ. മൂത്തോൻ നാടകക്കാരനാ. മോന്റെ കഴിവുകളെ പറ്റി പറേമ്പോൾ ചേട്ടന് നൂറ് നാവാ. മോള് നന്നായി ചിത്രം വരുക്കും.

ബെസ്സീ കയറിയാൽ അവറാച്ചൻ പെണ്ണുങ്ങളോട് കിന്നരിക്കുന്നു എന്നൊരു പരാതിയുണ്ട്. പൂവാലൻമാരായ ആമ്പിള്ളേർക്ക് അവറാച്ചനെ കാണരുത്. അവറാച്ചൻ ബസ്സിലൊണ്ടേ സ്ത്രീകൾക്ക് ഒരു പ്രൊട്ടക്ഷനാ. പെണ്ണുങ്ങളോട് അവറാച്ചൻ സൊല്ലുന്നത് വേറെ ഒന്നുമല്ല. മക്കൾ പുരാണം വിളമ്പുകയാ.അത് ചെലര് തെറ്റിദ്ധരിക്കുന്നു എന്നു മാത്രം.

ഇതൊക്കെ കാണുമ്പോഴും കേക്കുമ്പോഴും മറിയാമ്മച്ചേടത്തിക്ക് ചൊറിഞ്ഞങ്ങ് കേറും.

അവറാച്ചൻ സേവന നിവൃത്തനാവുകയാ. പുള്ളിക്കാരന് ചില പോസ്റ്റ് റിട്ടയർമെന്റ് പ്ലാനൊക്കെ ഒണ്ട്. വേറെ ഒന്നുമല്ല. ഒരു പെട്ടിക്കട ചുമ്മാ നേരം പോക്കിനാ. മറിയാമ്മ ചേടത്തിക്കാണേൽ പിള്ളാരെ കുറിച്ച് ഓർത്ത് ആധിയാ.ജോമോന് ഒരു ജോലി വേണം. ഗ്രേസിയാണേൽ ഒടനെ കല്യാണപ്രായോം ആകും.

വീട്ടിൽ ആശയസംഘട്ടനം സ്ഥിരം സംഭവമാണ്. എനിക്കെന്നാടീ ഒരു കൊറവ്.ഞാൻ പിള്ളാരെ നോക്കുന്നില്ലേ.നെനക്ക് ചെലവിന് തരുന്നില്ലേ നെന്റെ തന്ത പടിയോട് ചെലവിന് കാശിന് ചോദിക്കണൊണ്ടോ? കള്ളും കുടിച്ച് ബഹളം വെക്കുന്നുണ്ടോ? നാട്ടുകാരോട് അടി കൂടുന്നുണ്ടോ? നെറികേട് കാണിക്കുന്നുണ്ടോ?

മറിയാമ്മച്ചേടത്തി ശബ്ദം താഴ്ത്തി പറയും "ഇതൊന്നു ചത്തു കിട്ടിയാ മതിയാരുന്നു." അവറാച്ചനിതു കേട്ടാലും മറിയാമ്മച്ചേടത്തി ദേഷ്യം കൊണ്ട് പറഞ്ഞു പോയതാന്നും കരുതി സമാധാനിക്കും. എന്നാലും മാറിയാമ്മ ചേടത്തിടെ ഉള്ളിലിരുപ്പ് വേറെയാ.റിട്ടയർമെന്റിന് മുമ്പ് കാഞ്ഞു പോയാ ജോമോന് വകുപ്പിലൊരു സർക്കാർ ജോലി. ഗ്രേസി ക്ക് ആലോചനകൾ വരുമ്പോ എങ്ങനാ അവറാച്ചനേം വെച്ചോണ്ട്‌.

എന്തോ ചേടത്തീടെ ചിന്താഗതി അങ്ങനെയൊക്കെയാ. ഇദൊന്നും അറിയാതെ തന്റെ കുഞ്ഞു ജീവിതം ജീവിച്ചു തീർക്കാൻ ഓടി നടക്കുന്ന അവറാച്ചനെ കാണുമ്പോഴൊക്കെ എന്റെ ഉള്ളൊന്നു നോവും.

കോലു മിട്ടായി

അച്ഛാ കോലു മിട്ടായി
എനിച്ച്
കോലു മിട്ടായി വേണം

എനിച്ച് കോലുമിട്ടായി
കണ്ണീർ വാർത്ത്
മൂക്കൊലിപ്പിച്ച്

അദ് നോക്ക് ഇദ് നോക്ക്
അമ്മ
ഇപ്പോഴില്ല
പിന്നെയാവട്ടെ അച്ഛൻ

മാമന്മാർക്ക്
ചിരിയടക്കാൻ കഴിയുന്നില്ല.
അയ്യേ കരയാതിരിക്കെന്ന്
ചിലരുടെ ആംഗ്യം

കോലു മിട്ടായികൾ
ലഹരിയാണ്
കോലു മിട്ടായികൾ
പ്രലോഭനങ്ങളാണ്.

അച്ഛന്റെ ബലിഷ്ഠ
കരങ്ങളയയുമ്പോൾ
അമ്മയുടെ കനത്ത കരുതലിൽ
നിന്നിറങ്ങുമ്പോൾ

മകളെ നീ കരുതിയിരിക്കണം
കോലു മിട്ടായികളുടെ
മധുരം ചാലിച്ച ചതിക്കുഴികളെ

അച്ഛാ കോലു മിട്ടായി
എനിച്ച്
കോലു മിട്ടായി വേണം

മറവി

തിരക്കുപിടിച്ചിറങ്ങുമ്പോൾ
എന്തോ മറന്നതു പോലെ

ശരിയാണ്
പലതും എടുക്കാൻ
വിട്ടു പോയിരിക്കുന്നു.

ചെറുപുഞ്ചിരി അതെനിക്ക്
കൊണ്ടു നടക്കാൻ
കൊതിയാണ്

പക്ഷെ തലേ ദിവസം
ഷെൽഫിൽ വച്ചത്
എടുക്കാൻ മറന്നു പോയി.

എന്തു കൈവിട്ടാലും കുട്ടിത്തം
കൈവിടരുതെന്ന്
എന്നും കരുതും

ഉമ്മറകോണിൽ
കളി പന്തുകൾക്കിടയിൽ
വീണുപോയ കുട്ടിത്തം
എടുക്കാൻ മറന്നു പോയിരുന്നു.

വിഷമത്തോടെ പറയട്ടെ
കിടക്ക പായയിൽ വച്ച ഹൃദയവും ഞാനെടുത്തിരുന്നില്ല.

സ്നേഹം, കരുതൽ,
കരുണ എന്നിവയൊക്കെ
ഇട്ടുവച്ച ബാഗും
ഞാനെടുത്തില്ല.

അർത്ഥശൂന്യമായ
യാത്രയെന്ന് എന്നെയാരോ
ഒർമ്മിപ്പിച്ചു കൊണ്ടിരുന്നു.

സാരമില്ല
ഞാൻ സ്വയം പറഞ്ഞു.
യാത്രാ ചിലവിലേക്ക്
ആവശ്യത്തിലേറെ പണം
ഞാൻ കരുതിയിരുന്നു.
കൂടാതെ രണ്ട്
എ.ടി.എം കാർഡുകളും.

മുഖപുസ്തകം

പൂമുഖ വാതിൽ
വീണ്ടും
തുറന്നിടട്ടെ ഞാൻ

പൂന്തെന്നലെന്നെ
പതിയെ
തഴുകിടട്ടെ

മണ്ണിൻറെ ഗന്ധം
എന്നിൽ
നിറഞ്ഞിടട്ടെ

മണ്ണിൻറെ മക്കളെ
ഞാൻ
അറിഞ്ഞിടട്ടെ

ആരാമ ശോഭ
ഞാനൊന്നു
കണ്ടിടട്ടെ

പഥികൻറെ വേദന
എന്നിൽ
പതിഞ്ഞിടട്ടെ

എൻറെ മനസ്സ്
അന്യർക്കായ്
തുറന്നിടട്ടെ

ശുദ്ധ വായു ഞാൻ
അൽപം
ശ്വസിച്ചിടട്ടെ

എന്നിലെ എന്നെ
ഞാൻ
അറിഞ്ഞിടട്ടെ

ഞാൻ ''ഒറ്റ'' യാണെന്നത്
അൽപനേരം
മറന്നിടട്ടെ............

തടവറയിലെസ്വപ്നങ്ങൾ

ഇന്ന് ഞായറാഴ്ചയാണ് ബോസ് വരില്ല. തലേ ദിവസത്തെ വളിച്ച് ജീർണ്ണിച്ച ഭക്ഷണ പദാർത്ഥങ്ങളുണ്ട്. ജീവൻ നിലനിർത്താം. ആരും കേൾക്കാനില്ലെങ്കിലും പക്ഷികൾ പാഴ് പാട്ട് പാടി കൊണ്ടിരുന്നു. ലവ് ബേർഡ്സ് ആണത്രേ. എന്തോന്ന് ലവ്. ഈ ലവ് എന്നൊക്കെ പറഞ്ഞാൽ  അതിനൊക്കെയൊരു മൂഡ് വേണ്ടേ.

 തത്തമ്മമാർ ഷട്ടറിനിടയിലുടെ ഊർന്നിറങ്ങുന്ന അരോചകമായ പല ശബ്ദങ്ങളും അനുകരിക്കാൻ ശ്രമിച്ചു.മുയലുകൾ ഉറക്കം തൂങ്ങി തെക്കും വടക്കുംനടന്നു. വിദേശികളായ താറാ കൂട്ടം ബക് ബക് എന്ന് ഇടയ്ക്കിടെ ക്ഷീണിതമായ ശബ്ദത്തിൽ ചിലച്ചു കൊണ്ടേ ഇരുന്നു. അക്വേറിയത്തിലെ അലങ്കാര മത്സ്യങ്ങൾക്കും അവധി ദിവസം ഒരു ശ്വാസംമുട്ടലാണ്.

വളർത്തുമൃഗങ്ങളെയും പക്ഷികളെയും വിൽപന നടത്തുന്ന നഗരമദ്ധ്യത്തിലെ ഷോപ്പ് ഞായറാഴ്ചകളിൽ തുറക്കാറില്ല.അന്തേവാസികൾക്ക് അന്ന് എന്തെന്നില്ലത്ത ശ്വാസം മുട്ടലാണ്.

ശബ്ദകോലാഹലങ്ങളില്ലെങ്കിലും ഒരു തരം നിർജ്ജീവാവസ്ഥയാണ്. മനുഷ്യർ തങ്ങളുടെ ജോലിയിൽ വിശ്രമം തേടുന്ന ദിവസം ഇവർക്ക് വീർപ്പുമുട്ടലിന്റേതാണ്.

പുതിയ ചില അതിഥികൾ മാത്രം സന്തോഷത്തിലാണ്. അവരുടെ അവാസ കേന്ദ്രങ്ങളിൽ പൂക്കളിൽ മധുകണം വറ്റിയിരിക്കണം. അവർ ഇരകളായുള്ള വ്യവസ്ഥിതിയിലെ വേട്ടക്കാർ സജീവമത്രേ. അവർക്ക് കൂടുകൾ പണിയാൻ അനുയോജ്യമായ ഇടങ്ങൾ മനുഷ്യർ കൈയ്യടക്കിയത്രേ.

നിങ്ങൾക്കറിയില്ല മക്കളെ അറിയാനിരിക്കുന്നതേയുള്ളൂ.പക്ഷികളിലെ മുപ്പൻ പറഞ്ഞു. ഇവിടെ പ്രതീക്ഷകളില്ല.

 മരിച്ചില്ലെങ്കിലും മരണം കൈയ്യെത്തും ദൂരത്താണ് മുയലച്ഛൻ പറഞ്ഞു.

ലക്ഷ്യമില്ലാതെ അക്വേറിയത്തിലൂടെ നീന്തി തുടിക്കുന്ന മീൻ പറഞ്ഞു കഥയില്ലായ്മയാണ് ഞങ്ങളുടെ ജീവിതം.

ജീവിതമെന്നാൽ ജീവിച്ചു തീർക്കലല്ലോ. ഇവിടെ വെല്ലുവിളികളില്ല, അതിജീവന മന്ത്രങ്ങളില്ല. ഉന്മുക്തമായ പ്രണയമില്ല. സ്നഹമില്ല.ലാളനയില്ല.ജീവനൊടുക്കാൻ പോലും കഴിയില്ല.
എല്ലാം ഈ നാല് ചുമരുകളുടെ തടങ്കലിൽ ബന്ധിപ്പിക്കപെട്ടിരിക്കുന്നു.

അവർ അവധി ദിവസം കഴിയുന്ന പുലർവേളയും കാത്തിരുന്നു. കുറഞ്ഞ പക്ഷം സൂര്യന്റെ കുതിപ്പ് അനുഭവിച്ചറിയാം നീലാകാശത്തിന്റെ വിശാലതകളെ കണ്ടറിയാം. വിഷലിപ്തമെങ്കിലും കാറ്റിന്റെ തഴുകലിൽ നിർവൃതിയണയാം.

ഒരിക്കലും പുറത്ത് കടക്കാനാകില്ലെന്ന്‌ ഉറപ്പുണ്ടെങ്കിലും കാണാൻ കൊതിക്കുന്ന സ്വപ്നങ്ങൾക്ക് നിറം പകരാനെങ്കിലും എന്തെങ്കിലുമൊക്കെ കൈയ്യിൽ കരുതേണ്ടേ ആ പാവങ്ങൾ ?

തോറ്റിട്ടും ജയിക്കുന്നവർ

ജയിച്ചവൻ പറഞ്ഞു ഞാൻ ജേതാവ്
നീ പരാജിതൻ
തോറ്റവൻ പറഞ്ഞു നീ ജയിച്ചവൻ
എന്റേത് ചെറിയ തോൽവിയാണ്.

ജയിച്ചവൻ പറഞ്ഞു
വിജയം ഞാനൊരു ശീലമാക്കി
തോറ്റവൻ പറഞ്ഞു
തോൽവികൾ എനിക്കൊരു പാഠമായി.

ജയിച്ചവൻ
തന്റെ കഴിവിൽ അഹങ്കരിച്ചു
പരാജിതൻ
തന്റെ പരിമിതികളെ തിരിച്ചറിഞ്ഞു.

ജയിച്ചവൻ കൊടുമുടിയിൽ നിന്ന്
വഴുതി വീഴാതിരിക്കാൻ പണിപെടുമ്പോൾ തോറ്റവൻ വൻ വിജയത്തിന്റെ
ശക്തമായ അടിത്തറ പാകുകയായിരുന്നു.

ജയിച്ചവൻ
വിജയത്തിന്റെ ഉന്മാദലഹരിയിൽ മയങ്ങിമീണപ്പോൾ
തോറ്റവൻ
പൂർവ്വാധികം ഉർജ്ജസ്വലനായി കരുത്താർജ്ജിച്ചു കൊണ്ടിരുന്നു.

വിഷം

പുറ്റിലും മാളത്തിലും മാത്രമേ വിഷമുണ്ടാവൂ ?

വാക്കിലും നോട്ടത്തിലും
ചിന്തയിലും കാഴ്ചയിലും
എങ്ങും, എവിടെയും
വിഷമുണ്ടാകാം.

പല്ലിറക്കേണ്ടതില്ല,
പല്ലിളിച്ചാലും മതി
വിഷമിറങ്ങും.

ക്ഷുദ്ര ജന്തുക്കൾ തന്നെ
തീണ്ടണമെന്നില്ല.
കൂടെയുള്ളവർ
തീണ്ടിയാലും മതി.

എല്ലാ വിഷവും
അതിവേഗം പടരുന്നു.
ലക്ഷ്യം
ഹ്യദയങ്ങളെ തകർക്കുക.
അല്ലെങ്കിൽ
മസ്തിഷ്ക്കങ്ങളെ
മരവിപ്പിക്കുക.

എങ്ങനെയെങ്കിലും
മരണം ഉറപ്പുവരുത്തുക.

കരുത്ത്

മുന്നിലുണ്ടാകും ഞാൻ
നീ എന്നുമെന്റെ പിന്നിലുണ്ടാവണം.

പിന്നിലുണ്ടാകും ഞാൻ
മുന്നിലുണ്ടാകണം നിങ്ങളെന്നും

സുഖം

എനിക്ക് മാത്രമെന്തേ ഇങ്ങനെ ?
വിലക്കു മൊത്തം
എന്തേ എനിക്ക് മാത്രം ?
ചിലർക്ക് ചിലതൊക്കെ വിധിച്ചിരിക്കാം.
പലർക്കുമതില്ലെന്നതു പ്രപഞ്ച സത്യം.
നിനക്കു താഴെ ഒരു നോക്കു കാണൂ.
അവർക്കു വിധിച്ചതു കണ്ടറിഞ്ഞാൽ
ഒരിക്കലും ചിന്തയലട്ടുകില്ല.
പരന്നു തണലായ് വളർന്നിടേണം
അതിൽ പരം സുഖമെന്തുണ്ട് ഭൂവിൽ !!!

അതിജീവനം

സ്വാഗതമോതുന്നു
പുതുവർഷ വേളയിൽ
സ്വഗതം ചിലതോതട്ടെ
ഈ പൊൻ പുലരിയിൽ
ഗതകാല മകലുന്നു
ഓർമ്മയായ് തീരുന്നു.
ഗതിവേഗമുള്ളൊരീ
കാലചക്രങ്ങൾ
അതിവേഗ മുരുളുന്നു
ഗതിവിഗതികൾ
മിന്നിമറയുന്നു.
ഗദകാല
ചിന്തയിലമരുമ്പൊഴും
പൊരുതി കയറണം
പുത്തൻ കടമ്പകൾ
തളരാതെ നോക്കണം
ഒന്നായ് ചെറുക്കണം
പഴുതുകൾക്കായി
കുറിയ വഴികൾ തേടാതെ
അതിവേഗ മതുമായ്
കലരേണമല്ലോ
അതു തന്നെയല്ലേ
അതിജീവനത്തിൻ
പൊരുളായ മന്ത്രം

എന്റെ കവിതകൾ

വെറുതെയിരിക്കുമ്പോൾ
എൻ വിരൽ തുമ്പിൽ
വിരിയുന്നു
കവിതതൻ കുസുമങ്ങളേറെ

പതിരില്ല,
പാഴ്വാക്കതിലേറെയെങ്കിലും
പകരില്ല പകയും
വിദ്വേഷമശേഷവും

സ്വാന്ത സുഖാർത്ഥമായ്
കുറിക്കും വരികളിൽ
കരുതും കരുതലിൻ
കണികകൾ ഞാൻ

നിയതമാം പാതകൾ
വ്യതിചലിച്ചെങ്കിലും
വിനയമശേഷം
കുറയ്ക്കില്ല ഞാൻ

ഇഷ്ടൻ

കട്ടയ്ക്കു നിൽക്കും
പൊട്ടിത്തെറിക്കും
വട്ടു പിടിച്ച് നിലത്തിട്ടടിക്കും

കെട്ടിപ്പിടിച്ചൊരു
മുട്ടായി നൽകിയാൽ
മട്ടങ്ങു മാറും ഇഷ്ടത്തിലാവും

സാദ്ധ്യതകൾ

നിനക്ക് കൂടുതൽ നന്നായി  പാടാൻ കഴിയും.
എന്നാൽ കുയിലിനതു കഴിയില്ല.

നിനക്ക്  കൂടുതൽ ചടുലമായി നൃത്തം ചെയ്യാൻ കഴിയും
എന്നാൽ മയിലിനതു കഴിയില്ല.

നിനക്ക് കൂടുതൽ സുന്ദരനാകാം
എന്നാൽ സൂര്യകാന്തിക്കതിനു കഴിയില്ല.

നിനക്ക് ഇനിയുമധികം നന്മയുടെ സൗരഭം പരത്താൻ കഴിയും.
എന്നാൽ മുല്ലപൂവിനതിനു കഴിയില്ല.

നിനക്ക് അതിരുകളില്ലാതെ ശാന്തിയുടെ സന്ദേശം പരത്താം
എന്നാൽ ഒരുമാട പ്രാവിനതുകഴിയില്ല.

നിനക്ക് കൂടുതൽ അഗാധമായി പ്രണയിക്കാം.
എന്നാൽ ഇണകുരുവികൾക്കതിനു കഴിയില്ല.

നിനക്ക് കൂടുതൽ കളങ്ക രഹിത
മായി ജീവിക്കാം
എന്നാൽ ആട്ടിൻ കുട്ടിയ്ക്കതിനു കഴിയില്ല.

നിനക്ക് കൂടുതൽ കാരുണ്യവാനാകാം
എന്നാൽ ഈശ്വരനതിനു കഴിയില്ല .

നിനക്ക് ധിഷണയുടെ  കരുത്തിൽ കുടുതൽ തേജോമയമായി വെട്ടിതിളങ്ങാം
എന്നാൾ സൂര്യനതിനു കഴിയില്ല.

നിനക്ക് കൂടുതൽ ക്ഷമാശീലനാകാം
എന്നാൽ ഭൂമിക്കതിനു കഴിയില്ല.

കാരണം അവർ പൂർണ്ണരാണ്
നീ അപൂർണ്ണനും
നിൻറെ സാദ്ധ്യതതകൾ അനന്തമാണ്.........

അതൊക്കെ അന്തകാലം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു കാലമുണ്ടായിരുന്നു.

സ്പിന്നർമാർ ന്യൂബോൾ എറിയുന്ന കാലം. ഗവാസ്കർക്ക് പങ്കാളിയില്ലാത്ത കാലം. കപിൽദേവിനെ സപ്പോർട്ട് ചെയ്യാനൊരു ബൗളറില്ലാത്ത കാലം.
പേസ് ബോളിനെതിരെ മുട്ടിടിക്കുന്ന ബാറ്റ്സ്മാന്മാരുടെ കാലം.
നിലവാരമില്ലാത്ത കളിക്കാർ ടീമിൽ നിറഞ്ഞ കാലം.
സമ്മർദ്ദത്തിനടിമപെട്ട് കളിമറക്കുന്ന ക്യാപ്റ്റന്മാരുടെ കാലം.
ക്യാച്ചുകൾ ചോർന്ന് മാച്ചുകൾ തോൽക്കുന്ന കാലം.
കിർമാണിക്ക് പകരം വയ്ക്കാൻ കീപ്പറില്ലാത്ത കാലം.
സ്വദേശത്ത് പിച്ചിൽ കുഴികുത്തി എതിരാളികളെ കറക്കി വീഴ്ത്തുന്ന പുലികൾ വിദേശത്ത് എലികളായി പഞ്ചപുച്ഛമടക്കി മടങ്ങുന്ന കാലം.

ഇന്നിതാ സമ്മർദ്ദത്തിനടിമപെടാത്ത നായകൻ.
രണ്ടോ മൂന്നോ ദേശീയ ടീമുകൾ ഒരുക്കാൻ ഉതകുന്ന പ്രതിഭാധനരായ കളിക്കാർ.
എല്ലാ സ്ഥാനത്തും ആവശ്യത്തിന് റിസർവ് കളിക്കാർ.
പേടിപെടുത്തുന്ന പേസ് പട.
വൈവിദ്ധ്യമുള്ള സ്പിൻ മാന്ത്രികർ.
വിക്കറ്റ് കാക്കാൻ നാലോ അഞ്ചോ കിർമാണിമാർ.
ക്രീസിൽ സംഹാര താണ്ഡവമാടുന്ന കപിൽ ദേവുമാർ.

അതെ ഇത് ക്രിക്കറ്റ് ആരാധകർക്ക് മധുരതരമായ ഉത്സവകാലം.

സുഖമാണോ നിനക്ക് ?

പതിവിനു വിരുദ്ധമായി ഇന്നെന്തോ ഒന്നും ചെയ്യാനില്ല. ആരും വിളിക്കുന്നില്ല. ഒന്നും ചെയ്യാനില്ല. എവിടെയും പോകാനില്ല ആരോടും കണക്കു തീർക്കാനില്ല. എന്നോട് കലഹിക്കാനോ എന്നെ സ്നേഹം കൊണ്ട് മൂടാനോ ആരുമില്ല.

ഇത്തരം സാഹചര്യം പതിവല്ല. നല്ല ഉന്മേഷം.ഉറക്കം തൂങ്ങി ഒരു അവസ്ഥാന്തരത്തിന് ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ പതുക്കെ എന്നിലേക്ക് തിരിഞ്ഞു.

ഹൃദയമിടിപ്പിനായി കാതോർത്തു താളാത്മകമായ ഒരു തുടികൊട്ട് ഞാനാദ്യമായിട്ടാണ് അനുഭവിക്കുന്നത്. എനിക്ക് വേണ്ടി മിടിക്കുന്ന ഹൃദയത്തിന്റെ ഹൃദ്യമായ താളവുമായി ഞാൻ ഏകാത്മഭാവത്തിലായി.

ഞാൻ ചോദിച്ചു. " നിനക്ക് സുഖം തന്നെയല്ലേ ? നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ? എന്തെങ്കിലും തടസ്സങ്ങൾ ? എന്റെ ശീലങ്ങളിൽ നിനക്ക് എന്തെങ്കിലും വിഷമം ? "

അപ്പോഴാണ് ശ്വാസകോശത്തിന്റെ ഉയർച്ചതാഴ്ചകളിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്. എനിക്ക് വല്ലാത്ത വിഷമം തോന്നി. " നിനക്ക് ബുദ്ധിമുട്ടുണ്ടെന്നെനിക്കറിയാം. ഞാൻ വലിച്ചു കേറ്റുന്ന ദുഷ്ടുകളെയൊക്കെ നീ വല്ല വിധേനയും പുറന്തള്ളുന്നു.ജീവ സന്ധാരണത്തിനാവശ്യമായ ജീവവായു സഹപ്രവർത്തകർക്ക് നീ എത്തിയ്ക്കുന്നു. സങ്കോച വികാസങ്ങൾക്ക് ആവശ്യമായ വ്യായാമം, പോഷണം, ശുദ്ധ വായു ഇതൊക്കെ പര്യാപ്തമാണോ ?

രുചിയുടെ രസമുകുളങ്ങൾ കലപില കൂട്ടുന്നത് കേട്ട് എന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. കുസൃതി കുടുക്കകളാണ്. " നിങ്ങളെ ഞാൻ വഷളാക്കിയോ. സ്വാഭാവിക രുചികളിൽ നിങ്ങളെ സന്തോഷിപ്പിച്ച് പക്വതയോടെ വളർത്തേണ്ടിയിരുന്ന ഞാൻ എന്റെ സുഖത്തിനു വേണ്ടി പലപ്പോഴും അതിരുവിട്ടിരുന്നു.അത് നിങ്ങളെ അസ്വസ്ഥരാക്കിയോ ? "

കണ്ണുകൾ എന്റെ ശ്രദ്ധയിൽ പെട്ടു.ഈ പ്രപഞ്ചത്തിന്റെ വർണ്ണ വിസ്മയ കാഴ്ചകളെ എനിക്കെത്തിച്ചു തരുന്ന എന്റെ കണ്ണായ കണ്ണേ.നിനക്ക് എന്റെ പുതിയ പങ്കാളിയുമായുള്ള സംസർഗ്ഗം അത്ര പിടിക്കുന്നില്ല അല്ലേ. നിന്റെ അതിലോലമായ പാളികൾക്ക് എന്തെങ്കിലും ആയാസം അനുഭവപെടുന്നുണ്ടോ ? ലോല തന്തുക്കൾ ദുർബലപ്പെട്ടിട്ടുണ്ടോ ?

ഞാനാരാണെന്നും എന്റെ കഥകൾ എന്തൊന്നെയാണെന്നും എന്നെ നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്ന തലച്ചോറിന്റെ മുകളിലൂടെ ഞാനെന്റെ വിരലുകൾ പതിയെ ഓടിച്ചു. നിനക്ക് ക്ഷീണമൊന്നുമില്ലല്ലോ. അമിത ജോലിഭാരം നിന്നെ തളർത്തുന്നില്ലല്ലോ. എന്റെ ചില നെറികെട്ട ചിന്തകൾ നിന്നെ അസ്വസ്ഥമാക്കുന്നില്ലല്ലോ അല്ലേ ?

ഇത്രയുമായപ്പോൾ എന്നെ ഞാനാക്കിയ, എന്നെ നാലാളുടെ മുമ്പിൽ തലയുയർത്തി നിർത്തിയ നട്ടെല്ല് എന്നെ തൊട്ടു വിളിക്കുന്നതായി തോന്നി. ബലക്ഷയം ഉണ്ടോ നിനക്ക്.നിനക്ക് എന്നെ താങ്ങി നിർത്താൻ കഴിയുന്നുണ്ടല്ലോ, ഞാൻ തരുന്ന ഊർജ്ജം നിനക്ക് മതിയാകുന്നുണ്ടല്ലോ അല്ലേ ?

കാൽമുട്ടുകളെ തൊട്ടു കൊണ്ട് ഞാൻ ചോദിച്ചു എന്റെ ഈ സ്ഥൂല ശരീരം താങ്ങി നടക്കാൻ നീ ബുദ്ധിമുട്ടുന്നുണ്ടോ? തേയ്മാനം വന്ന് നീ ആയാസപെടുനുണ്ടോ? സ്നേഹമില്ലാതെ നിന്റെ സന്ധികൾ ദുരിതമനുഭവിക്കുന്നുണ്ടോ?

വേണ്ടിയും വേണ്ടാതെയും ഞാൻ കഴിക്കുന്ന സാധനങ്ങൾ ദഹിപ്പിക്കുന്നത് ഇത്ര എളുപ്പമോ സുഹൃത്തേ ?എപ്പോഴെങ്കിലും എന്റെ ഭക്ഷണ ശീലം നിന്നെ വലച്ചിട്ടുണ്ടോ ?

നിന്നെ നിർത്തി കൊണ്ട് ഞാൻ കരളേ എന്ന് മറ്റുള്ളവരെ വിളിക്കുമ്പോൾ നിനക്ക് വേദനിച്ചുവോ ? പലതും നിനക്ക് ഹാനികരമെന്ന് പലരും പറഞ്ഞത് ചെറു മാത്രയിലെങ്കിലും ഞാൻ കഴിച്ചിരുന്നു. നീ എന്നോട് പിണങ്ങിയിട്ടില്ലല്ലോ അല്ലെ ?

മാലിന്യങ്ങൾ അരിച്ചെടുത്ത് എന്നെ സംശുദ്ധനാക്കാൻ ആവശ്യത്തിന് വെള്ളമില്ലാതെ എന്നെങ്കിലും നീ ബുദ്ധിമുട്ടിയിട്ടുണ്ടോ. പണിമുടക്കിനെ പറ്റി നീ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ ?

മറുപടിയ്ക്കായി ഞാൻ കണ്ണടച്ച് കാതോർത്തിരുന്നു.എല്ലാവരും കുലുങ്ങിച്ചിരിക്കുന്നതായി തോന്നി.ഇപ്പോഴെങ്കിലും ഓർത്തല്ലോ എന്ന പരിഭവമില്ലാത്ത ചിരി.

പെട്ടെന്ന് എന്റെ ഉള്ളിൽ നിന്നും അളവറ്റ ആഹ്ലാദത്തിന്റെ ഒരു ബഹിർസ്ഫുരണം ഉണ്ടായി. അവർ സന്തോഷം കൊണ്ട് മതിമറക്കുകയാണ്. 

അതെനിക്ക് നന്നായി മനസ്സിലായി.കാരണം ആത്മാർത്ഥതയെയും കഠിന ശ്രമത്തെയും തിരിച്ചറിയാതിരിക്കുമ്പോഴുള്ള വിഷമം എനിക്ക് നന്നായി അറിയാം.അതൊരാൾ തിരിച്ചറിയുന്നു,അംഗീകരിക്കുന്നു എന്നറിയുമ്പോഴുള്ള സന്തോഷാധിക്യവും എനിക്ക് മനസ്സിലാവും.

സ്വന്തം.

ഇരിക്കുമ്പോൾ
ഇരിപ്പുറച്ചെന്നു തോന്നുന്ന
ഇടം സ്വന്തമാണെന്നു പറയാം.

നല്ല കഴിവുകളെ മടിയില്ലാതെ
പുകഴ്ത്തുന്ന
സുഹൃത്ത് സ്വന്തമാണ്.

പരിമിതികളെ മാത്രം
ഓർമ്മപെടുത്തി
വിഷമിപ്പിക്കാതിരിക്കുന്ന
കൂടപ്പിറപ്പും സ്വന്തം.

കൂടെകരയാനും
തെറ്റുകൾ ക്ഷമിക്കാനും
സ്വന്തക്കാരന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.

സ്വാഭാവികപ്രതികരണങ്ങൾ
ദേഷ്യമോ, ഇഷ്ടമോ,
മറ്റ് വികാരങ്ങളോ,
അസ്വാഭാവികമായി
കരുതാത്തയാളെയും സ്വന്തമായി കണക്കാക്കാം.

കുറ്റങ്ങളും കുറവുകളും
സ്നേഹത്തിന്റെഭാഷയിൽ
പറഞ്ഞു മനസ്സിലാക്കിത്തരുന്നതിലൂടെ
കേമത്തം ഭാവിക്കാത്ത
ഗുരുവും സ്വന്തമാണ്.

തളരുമ്പോൾ
തലോടുകയും
പരിധികൾലംഘിക്കുമ്പോൾ
തടയിടുമ്പോഴും
ഒരാൾ സ്വന്തമായി മാറുന്നു.

ജീവജലം വരളുന്ന തൊണ്ടയിലിറ്റിക്കുന്നവനെയും
രക്തവും അവയവങ്ങളും
സൗജന്യമായി
ദാനം ചെയ്തവനെയും
സ്വന്തമായി കരുതാം.

ഇതൊന്നുമല്ലാതെ മറ്റാരെയാണ് സ്വന്തമെന്ന് വിളിക്കേണ്ടത് ?

ഇനിയും പഠിക്കാത്ത പാഠങ്ങൾ

പാഴ് പാട്ട് പാടാത്തവരായി ആരുണ്ട്. ഒന്നു പാടി നോക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ ? ഒരു മൂളി പാട്ടെങ്കിലും മൂളാത്തവർ:: ? നല്ലൊരു പാട്ടു കേട്ടാൽ അതുപോലൊന്നു മുളി നോക്കാത്തവർ വിരളമാണ്.കുറഞ്ഞ പക്ഷം താളം പിടിക്കും.അതു പോലെ ഞാനും ചില പാട്ടു കേട്ടാൽ (പഴയതായാലും പുതിയതായാലും) ഇഷ്ടപെട്ടാൽ പിന്നെയും പിന്നെയും കേൾക്കും.പിന്നെ എനിക്ക് താളം പിടിക്കണം ഉച്ചത്തിൽ പാടണം.ഒടുവിൽ അത് എനിക്ക് വഴങ്ങില്ല എന്നറിയുമ്പോൾ ഉപേക്ഷിക്കുകയാണ് പതിവ്.

ഇങ്ങനെ പാഴ് ശ്രുതി ചേരുമ്പോഴും, താളം പിഴയ്ക്കുമ്പോഴും, ഉച്ചസ്ഥായിയിൽ ശ്വാസം കിട്ടാതെ വെള്ളിയിടുമ്പോഴും എന്നിൽ കടുത്ത നിരാശ പടരും.അപ്പോഴൊക്കെ എനിക്ക് കുട്ടിക്കാലത്തെ ആ സംഭവം ഓർമ്മ വരും.
അതിന് നാൽപതു വർഷം പുറകോട്ട് സഞ്ചരിക്കണം.

തന്തിന്ന താനാ നാനോ ....... താനിന്ന താനാ നാനോ ............ (പുറകോട്ടുള്ള യാത്രയാണ് )

സംഗീതത്തിന്റെ അദ്യാക്ഷരങ്ങൾ പഠിക്കാനുള്ള സുവർണ്ണാവസരം എനിക്കുമുണ്ടായി.വീടിന്റെ അടുത്തുള്ള ഭജനാ മന്ദിരത്തിൽ വാസന്തി ടീച്ചർ സംഗീത ക്ലാസ്സ് ആരംഭിച്ചു.ഓരോരുത്തരെയും പ്രത്യേകം ഇരുത്തിയാണ് പഠിപ്പിക്കുന്നത്.പ0നത്തിനിടയിൽ കളിക്കാം. ശനിയും ഞായറും ഉച്ചവരെ ക്ലാസ്സ് .മാസം 5 രൂപയാണ് ഫീസ് പെൺകുട്ടികളും ആൺകുട്ടികളുമായി ഇരുപത്തിയഞ്ചോളം പേർ. സരിഗമയും, സസരിരി ഗഗമമയും, സരിഗ സരിഗ സരി സരിഗമയുമൊക്കെ കടന്ന് ശ്രീ ഗണനാഥ, വരവീണ എന്നീ കീർത്തനങ്ങളിലെത്തി നിന്ന കാലം.

അങ്ങനെ സ്കൂൾ ബാല കലോത്സവം വന്നു.സ്കൂൾ തലത്തിൽ മത്സരിച്ചപ്പോൾ ഞാൻ തിരഞ്ഞെടുക്കപെട്ടു.സബ് ജില്ലാ മത്സരം നടന്നത് പെർളയിലാണ്.രാര വേണു ഗോപബാലയും ,വാതാപിയുമൊക്കെയായി ചിലർ കസറുന്നുണ്ടായിരുന്നു. ഞാൻ എന്റെ പരിമിതിയിൽ നിന്നു കൊണ്ട് തുടക്കക്കാരന്റെ മലഹരിയും കല്യാണിയും ചൊല്ലി. പ്രതീക്ഷയൊന്നുമില്ലാതെ പുറത്ത് സുഹൃത്തുക്കളായ മോഹനചന്ദ്രനും പ്രകാശുമൊത്ത് നില കടലയും തിന്ന് നടക്കുമ്പോൾ അതാ ബണ്ഡാരി മാഷ് ഓടി വരുന്നു.

"സുരേഷാ നീ പഷ്ട്" എനിക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ സുഹൃത്തുക്കും.ഒടുവിൽ സർട്ടിഫിക്കറ്റ് കൈയ്യിൽ കിട്ടിയപ്പോഴാണ് ബോദ്ധ്യം വന്നത്. ശാസ്ത്രീയ സംഗീതത്തിന് എനിക്ക് പഷ്ട് തന്നെ.

ഇതു കൂടാതെ എനിക്ക് മലരണി കാടുകളിലൂടെ മലയാളം റസിറ്റേഷനിലും , ഹിന്ദി കൈയ്യക്ഷരത്തിനും രണ്ടാം സ്ഥാനമുണ്ടായിരുന്നു.എന്തോ കാരണത്താൽ ജില്ലാ മത്സരത്തിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഞാൻ സംഗീതാഭ്യസനം തുടർന്നു.

ഞങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ആൺകുട്ടികൾ ഒന്നൊന്നായി കൊഴിഞ്ഞു പോകാൻ തുടങ്ങി.രാമചന്ദ്രനും, മോഹനചന്ദ്രനും ,വേണുവും ലക്മോജി യും ,ദിനേശ ചഡഗനും എന്നെ തനിച്ചാക്കി പോയി. അവധി ദിവസങ്ങളിലെ സംഗീത ക്ലാസ്സ് അവർക്ക് മടുത്തു. ഇപ്പോൾ സംഗീത ക്ലാസ്സിന് ഞാനും കുറേ പെൺകുട്ടികളും മാത്രം.അന്നപൂർണ്ണയും, സുജയയും, സന്ധ്യ യ്ക്കുമൊക്കെ കൂടെ ഞാൻ പOനം തുടർന്നു.

ആണൊരുത്തൻ പെൺകുട്ടികളുമൊത്ത് സംഗീതം പഠിക്കുന്നു.ആൺ കുട്ടികൾ എന്നെ കളിയാക്കി തുടങ്ങി. ഞാൻ പാടുമ്പോൾ പുറമേനിന്ന് അവർ ഒച്ചയുണ്ടാക്കി.എന്റെ സരിഗമയ്ക്കൊപ്പം അവർ ഉച്ചത്തിൽ കൂവി. ഇത് എന്നെ വിഷമത്തിലാക്കി.ശനി, ഞായർ ദിവസങ്ങളിലെ ഉച്ചവരെയുള്ള നേരം സംഗീതം അപഹരിച്ചതിലൂടെ കളി സമയം വെട്ടിച്ചുരുക്കേണ്ടി വന്നതിൽ എനിക്ക് നേരത്തെ വൈക്ലബ്യം ഉണ്ടായിരുന്നു.ആൺ കുട്ടികളുടെ പരിഹാസവും കൂടി ആയപ്പോൾ ഞാൻ സംഗീതം നിർത്താൻ തീരുമാനിച്ചു.

ഞാനിനി സംഗീതത്തിന് പോകുന്നില്ല. അമ്മയോട് പറഞ്ഞു. അമ്മ അച്ഛനോടു പറഞ്ഞു.സംഗീതം പഠിച്ചാ നല്ലതാ കുഞ്ഞി. അച്ഛൻ ഉപദേശിച്ചു.
" ഇല്ല എനിക്ക് പഠിക്കണ്ട."

അങ്ങനെ ഒരു ശനിയും ഞായറും പിന്നിട്ടു. ഞാൻ ക്ലാസ്സിൽ നിന്ന് വിട്ടുനിന്നു.
അടുത്ത ശനിയാഴ്ച ക്ലാസ്സിന്റ സമയമായപ്പോൾ അതാ ടീച്ചർ വരുന്നു. എന്നെക്കൂട്ടാൻ വരികയാണ്. ഇനി രക്ഷയില്ല.ഞാൻ അറ്റകൈക്ക് കട്ടിലിനടിയിൽ ഒളിച്ചു.

ഡാ ... സുരേഷ് (അമ്മ എന്നെ അങ്ങനെയാണ് വിളിക്കാറ്.) ഞാൻ മിണ്ടിയില്ല.അൽപസമയത്തിനു ശേഷം ടീച്ചർ തിരികെ പോയി. അതോടെ എന്റെ പ്രശ്നങ്ങൾ കഴിഞ്ഞു. എന്റെ സംഗീത സപര്യയ്ക്ക് തിരശീല വീണു.

പിന്നെ പതിനഞ്ചു വർഷത്തോളം ഞാൻ ടീച്ചറുടെ മുന്നിൽ പെട്ടിട്ടില്ല. മുന്നിൽ കണ്ടാൽ ഒഴിഞ്ഞു മാറും. ഇപ്പോൾ വാസന്തി ടീച്ചറെ വഴിയിൽ കണ്ടാൽ കുശലാന്വേഷണം നടത്താറുണ്ട് അപ്പോഴെല്ലാം ടീച്ചറുടെ മുഖത്ത് അർത്ഥ ഗർഭമായ ഒരു ചിരി പരക്കുന്നുണ്ടോ എന്ന് ഒരു സംശയം എനിക്കില്ലാതില്ല.

അന്ന് ടീച്ചർ ഞാനൊരു വലിയ ഗായകനാകുമെന്നൊക്കെ വിചാരിച്ചിട്ടുണ്ടാകുമോ ? ഏയ് ഇല്ല. എന്നാലും ഒരു കാര്യം ഉറപ്പ്.ഞാൻ അൽപ്പ സ്വൽപ്പം പാടുന്ന ഒരാളാകുമായിരുന്നു.

അറിഞ്ഞോ അറിയാതെയോ എന്തുമാത്രം അവസരങ്ങളാണ് നമ്മൾ തുലയ്ക്കുന്നത്. ഒരു കാലത്ത് ശരിയെന്ന് തോന്നുന്നത് പിന്നീട് തെറ്റാണെന്ന് മനസ്സിലാക്കും‌. സ്വയം കുറേ മനസ്സിലാക്കണം, അറിവുള്ളവരുടെ ഉപദേശങ്ങൾ മുഖവിലയ്ക്കെടുക്കണം. നല്ല അവസരങ്ങൾ മുതലെടുക്കുവാൻ എപ്പോഴും തയ്യാറായി നിൽക്കണം.

Ultimate gain !!!

You May
Gain everything
By being bad.
You might
Loose manythings
By being good.
But you will gain Little things
Being good.
Those liltle things
Will only be credited
To your account
When you Leave
This beautiful world !!!

Saturday, May 2, 2020

അന്ധഗായകൻ

ചങ്കുപൊട്ടിപാടുകയാണ്."തലയ്ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി ". അന്ധഗായകന്റെ കഴുത്തിലെ ഞരമ്പുകൾ വരിഞ്ഞ് മുറുകുന്നത് കാണാം.

ആരും ശ്രദ്ധിക്കും.പാട്ടിന്റെ ഇമ്പം മാത്രമല്ല. ആ കാഴ്ചയില്ലാത്ത കണ്ണുകളുടെ ദൈന്യത അത്രയ്ക്ക് രൂക്ഷമാണ്. ചെറിയ തുട്ടുകൾ മുതൽ പത്തു രൂപാ നോട്ടുകൾ വരെ കിട്ടുന്നുണ്ട്.

ട്രെയിനിലെ സ്ഥിരം കാഴ്ചയാണിത്. പലരും പലതും സംസാരിക്കുന്നു.പാട്ട് നന്നായി ആസ്വദിക്കുന്നവർ പോലും ഓരോ ദിവസവും കക്ഷി സമ്പാദിക്കുന്ന കാശിനെ പറ്റിയാണ് ചർച്ച ചെയ്യുന്നത്.കാര്യം ശരി തന്നെ ആരും കക്ഷിയെ സഹായിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാറില്ല.

കുറച്ചുനാൾ മുമ്പ് കക്ഷി പാട്ട് നിർത്തി പണം യാചിക്കുമായിരുന്നു. അപ്പോഴും ആവശ്യത്തിന് കാശ് കിട്ടുമായിരുന്നു. ആരും കാരണം ആരാഞ്ഞില്ല. കാരണം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.അത്രയ്ക്ക് ശ്രമകരമായിട്ടാണ് അയാൾ പാടുന്നത്.തൊണ്ടയ്ക്ക് ദീനം പിടിച്ചതായിരിക്കും.

ഗായകൻ അന്ധതയുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. കാഴ്ചയില്ലെങ്കിലും ആരുടെയും സഹായമില്ലാതെ അയാൾ ട്രെയിനിൽ കയറുന്നു, ഇറങ്ങുന്നു.സഹായത്തിനായി ഒരു മരവടി മാത്രം. അയാൾക്ക് വടിയെ വിശ്വസമാണ്.വടിയും അയാളെ കൈയ്യൊഴിയുമെന്ന് തോന്നുന്നില്ല. വടി കണ്ടാലറിയാം വർഷങ്ങളുടെ കൂട്ടാണ്. അതയാൾക്ക് താങ്ങാണ്, സംരക്ഷകനാണ്, വഴികാട്ടിയാണ്, ശക്തിയാണ്, കൂടാതെ സംഗീതത്തിന് അതൊരു താളമാണ്.

ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞെന്നു തോന്നുന്നു. അന്ധഗായകൻ ടോയ്ലറ്റിനു സമീപം ചാരി നിൽകുകയാണ്. ഇറങ്ങാനുള്ള സ്റ്റേഷൻ ആയിക്കാണും ഇതൊക്കെ വാച്ചില്ലാതെ പരസഹായമില്ലാതെ അയാൾ മനസ്സിലാക്കും. അതിനയാൾക്ക് ജി.പി.എസ് സംവിധാനങ്ങളോ റെയിൽ ട്രാക്കിംഗ് ആപ്പോ ഒന്നും ആവശ്യമില്ല. അതങ്ങനെയാണ് പഞ്ചേന്ദ്രിയങ്ങളിൽ ഒന്നില്ലെങ്കിൽ അ കുറവ് പരിഹരിക്കാൻ മറ്റിന്ദ്രിയങ്ങൾ കൂടുതൽ ജാഗരൂകവും ശക്തവുമായിരിക്കുമത്രേ.

അവിടെ കൂടിയിരുന്നവരിൽ ഒരാൾ അദ്ദേഹത്തോട് പാട്ടുകളെ പറ്റി സംസാരിക്കുന്നതു കേട്ടു.ദിവസവും രാവേറുന്നതു വരെ റേഡിയോ ഗാനങ്ങൾ കേൾക്കുമത്രേ. അവിടെ കൂടി നിന്നവർ ഓരോ പാട്ടുകളെ പറ്റിയും ഗായകനോട് ചോദിക്കുന്നുണ്ട്.

സന്യാസിനിയും, ചിത്രശിലാപാളികളും, പാമ്പുകൾക്ക്‌ മാളമുണ്ട്, ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ഈ പാട്ടുകളെ പറ്റിയൊക്കെ അദ്ദേഹത്തിന് പറയാനുണ്ട്. ഗായകനും, സംഗീത സംവിധായകനും, രാഗവും ഒക്കെ അറിയാം.പുതിയ കാലത്തെ ഗാനങ്ങളിൽ "എന്തിനു വേറൊരു സൂര്യോദയം " എന്ന ഗാനമാണത്രേ ഏറെ ഇഷ്ടം , ഇത് ഹിമഗിരി തനയേ ഹേമലതേ എന്ന കീർത്തനവുമായി സാമ്യമുണ്ടത്രേ.രാഗങ്ങളെ പറ്റിയും അദ്ദേഹം വാചാലനാകുന്നുണ്ട്. പഞ്ചമവും, നിഷാദവും ചതുശ്രുതി ഋഷഭവും സംസാരത്തിൽ വന്നു.എതിർത്ത് എന്തോ ഒരാൾ പറഞ്ഞത് ഗായകനെ ശരിക്കും ചൊടിപ്പിച്ചു.സംഗീതത്തിൽ അഗാധമായ അറിവും, അഭിപ്രായം പറയാൻ മടിയില്ലാത്ത യാളുമാണ് അയാളെന്ന് ഞങ്ങൾ മനസ്സിലാക്കി.

വണ്ടി വളരെ വേഗം സ്റ്റേഷനോടുക്കകയാണ്.ഇതിനിടയിൽ മറ്റൊരാൾ ചോദിച്ചു "ചേട്ടാ എന്തിനു വേറൊന്നു സുര്യോദയം " ഒന്നു പാടാമോ.

ചെറുപുഞ്ചിരിയോടെ അയാൾ ഇംഗ്ലീഷിൽ മറുപടി നൽകി..
" For rich music may be food for the soul. But for Poor music is the food for the stomach. "

ഇംഗ്ലീഷ് കേട്ട് എല്ലാവരും ഞെട്ടിപോയെങ്കിലും അർത്ഥം എല്ലാവർക്കും പിടികിട്ടി. അതായത് ധനികന് സംഗീതം ആത്മാവിനെ തൃപ്തിപെടുത്താനാണെങ്കിൽ പാവങ്ങൾക്ക് അത് വയറ്റു വഴപ്പാണെന്ന്.

ചുരുക്കി പറഞ്ഞാൽ കാശ് കൊടുത്താലേ പാടൂ. രണ്ടു മൂന്നു പേർ പത്തു രൂപാ നോട്ടുകൾ കൈയ്യിൽ വച്ചു കൊടുത്തു. തലയുയർത്തി , തൊണ്ടയിലെ ഞരമ്പുകൾ വലിച്ച് മുറുക്കി കേൾക്കാനിമ്പമുള്ള ശബ്ദത്തിൽ അയാൾപാട്ടു തുടങ്ങി.

രണ്ടു മൂന്നു വരിയായപ്പോൾ സ്റ്റേഷനെത്തി.കൂടിയിരുന്നവർ ഇറങ്ങാൻ സഹായിക്കാൻ മുതിർന്നു. വേണ്ട ഞാൻ ഇറങ്ങും. അയാൾ പതിയെ വടികുത്തി ഇറങ്ങി. ഇരുട്ടിൽ മറഞ്ഞു.

പരിമിതികളിൽ നിന്നുകൊണ്ട് അയാൾ പടുത്തുയർത്തിയ അയാളുടെ മാത്രം സ്വപ്ന സൗധത്തിലേയ്ക്ക്.

പുലരി

പുലരിയിൽ പുലരുന്നു
എൻ പുതുജീവനം

പതിവായെനിക്കതു
പകരും നിറങ്ങളും

പുതുമയോടെന്നെന്നും
കാത്തിടും കരുതലും

നറുമലരെങ്ങും
പരത്തും സുഗന്ധവും

കിളികുലം പാടുന്ന
കളനിസ്വനങ്ങളും

എവിടെയും കേൾക്കുന്ന
മൗന സങ്കീർത്തനങ്ങളും

മനസ്സിൽ നിറയുന്ന
മധുര പ്രതീക്ഷയും

പ്രിയയമുള്ള പുലരിയോടൊത്തുള്ള നിമിഷങ്ങൾ
പ്രിയതരമാണെനിക്കിന്നുമെന്നും

.

ആൾകൂട്ടം

നിങ്ങളുടെ ഉദ്ദേശ്യം ഞങ്ങൾക്ക് മനസ്സിലായി.
ഞങ്ങളുടെ ഫ്ലക്സ് വലിച്ചു കീറാൻ നിങ്ങൾക്കെന്താ ഇത്ര തിരക്ക്.......
ഒരു കാര്യം പറഞ്ഞേക്കാം കളി ഞങ്ങളോട് വേണ്ട .....
ഇവിടെ മാത്രമെന്താ ഒരു പ്ലാസ്റ്റിക് നിരോധനം.....
മറ്റെവിടെയും ഇല്ലല്ലോ ഇത്.....
മറ്റവന്റെ ഫ്ലക്സ് ഒരു മാസമായി അവിടെ തൂങ്ങുന്നു. അതിന് ആർക്കും ഒരു കുഴപ്പവും ഇല്ല.......
കൊറേ കാലമായി ഞങ്ങൾ ഇത് സഹിക്കുന്നു......
ഇവന് അവരുടെ കൈയ്യീന്ന് കെട്ട് കണക്കിന് കിട്ടുന്നുണ്ട്. .......
മഴ ഇനിയും പെയ്യും......

ആൾകൂട്ടം ആക്രോശിക്കുകയാണ്.മോബ് സൈക്കോളജി മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ തല കുനിച്ചിരിക്കുകയാണ്. ഒന്നും അങ്ങോട്ട് പറഞ്ഞിട്ട് കാര്യമില്ല. നിയമമാണെന്നും നിയമം പാലിക്കപെടാനുള്ളതാണെന്നും, പരിസ്ഥിതി സംരക്ഷിക്കണമെന്നും സഹകരിക്കണമെന്നും ഒക്കെ പറഞ്ഞിട്ട് കാര്യമില്ല. ഒറ്റയടിക്ക് മറുപടി കിട്ടും. അതുചിലപ്പോൾ തെറിയായിരിക്കും, കൈയ്യാങ്കളിയല്ലെങ്കിൽ ഭാഗ്യം. ഏറിയ പങ്കും ഉദ്യോഗസ്ഥർ നിഷ്പക്ഷമായിത്തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യും. എന്നാലും ഇത്തരം പ്രതിസന്ധികൾ സർവ്വസാധാരണം.

ഈ ആൾകൂട്ടം ഏത് സംഘടനയെയോ പ്രസ്ഥാനത്തെയോ പ്രതിനിധികരിക്കുന്നതായാലും സ്ഥിതിഗതികൾ ഏതാണ്ട് ഇതൊക്കെത്തന്നെയാണ്.
മകനേ നിനക്കായ്......

അപമാനം സഹിക്കുന്നു.
വിശപ്പടക്കാതെ കാത്തിരിക്കുന്നു.
പ്രതിസന്ധികളിൽ പിടിച്ച് നിൽക്കുന്നു.
ഓർമ്മമാത്രയിൽ മുലപ്പാൽ ചുരത്തുന്നു.
സന്തോഷങ്ങൾ മാറ്റി വയ്ക്കുന്നു.
നിന്റെ വീഴ്ചയിൽ നീറുന്നു.

അമ്മയ്ക്കതിനു കഴിയാതെ വന്നാൽ
അമ്മ ഇല്ലാതാകും
ഞാൻ അമ്മയല്ലാതാകും
അന്ന് നീ ഒറ്റപെടുമല്ലോ എന്ന ഭയത്താൽ
ഇന്ന് ഈ അമ്മ വെന്തുരുകുന്നു.

നല്ലകാലം

എല്ലാവർക്കും കാണും
ഒരു കാറ്റുപോയി
ചുങ്ങി ചുരുങ്ങിയ കാലം

തൊട്ടതെല്ലാം ചീറ്റിപോകുന്ന
കൈ പിടിയിലൊതുങ്ങാത്ത
കഷ്ടകാലം

വട്ടു പിടിച്ചോടിയാലും
തട്ടിവീഴുന്ന
മുട്ടു കാലം

പതിനെട്ടടവും പയറ്റിയാലും
നേട്ടങ്ങൾ പിടിവിട്ടകലും
ദുരന്തകാലം.

പല വഴി തേടിയാലും
പെരുവഴിയെത്തി തളർന്നിരിക്കുന്ന കെട്ടകാലം

സഹനത്തോടെ കർമ്മപഥത്തിൽ
നേർവഴിയേ ചരിക്കുമെങ്കിൽ
പതിയേ വരും ഒരു നല്ലകാലം

വന്യത

വന്യരാരാണ് നമ്മളിൽ
വനനിവാസികൾ വന്യരായീടുകിൽ
വന്യത കാട്ടിലിന്നേറെ ദുർല്ലഭം
വന്യ ജന്തുക്കൾ നാട്ടിലുണ്ടേറെയായ്

ഒരു സെഞ്ച്വറിയുടെ അപാരത

ഞങ്ങൾ (ജയ്ഹിന്ദ് മുള്ളേരിയ) അന്ന് താളിപടപ്പ് മൈതാനത്ത് നേരത്തേ എത്തിയിരുന്നു. അത് ആ വർഷത്തെ ജില്ലാ ബി ഡിവിഷൻ ക്രിക്കറ്റ് ക്വാളിഫൈയിംഗ് റൗണ്ടിലെ രണ്ടാമത്തെ മത്സരമായിരുന്നു.എതിരാളി ശക്തരാണ്."തമ്പ് " മേൽ പറമ്പ്.

നിശ്ചിത സമയം കഴിഞ്ഞിട്ടും എതിർ ടീം എത്തിയില്ല. ഞങ്ങൾ വാക്ക് ഓവർ പ്രതീക്ഷിച്ച് ഇരുന്നു.കിറ്റും ബാഗും പാക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ അതാ ഞങ്ങളെ നിരാശയിലാക്കി ടീം ബസിറങ്ങി.

വൈകി എത്തിയതിനാൽ ഞങ്ങൾക്ക് വേണമെങ്കിൽ സംഘാടകരോട് "വാക്ക് ഓവർ " ആവശ്യപെടുമായിരുന്നു.എന്നാൽ ഞങ്ങളതു ചെയ്തില്ല ടോസിനു തയ്യാറായി.ഞാൻ തന്നെയായിരുന്നു നായകൻ.ടോസ് നേടിയ ഞങ്ങൾ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.അന്ന് അങ്ങനെയായിരുന്നു. ആദ്യം സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാനാണ് ഞങ്ങൾ ഇഷ്ടപ്പെട്ടത്. വൈകിയതിനാൽ മത്സരം 35 ഓവറാക്കി കുറച്ചിരുന്നു.

തുടക്കത്തിൽ ഞങ്ങൾ റണ്ണെടുക്കാൻ വളരെ വിഷമിച്ചു. പന്ത് നന്നായി സ്വിംഗ്‌ ചെയ്യുന്നുണ്ടായിരുന്നു. പന്ത് പല പ്രാവശ്യം ബാറ്റിനെ കബളിപ്പിച്ച് വിക്കറ്റ് കീപ്പറുടെ കൈയ്യിലെത്തി.തുടക്കത്തിലേ രണ്ടു തവണ സ്ലിപ്പിൽ ക്യാച്ചിൽ നിന്ന് രക്ഷപെട്ടു. എട്ട് ഓവർ കഴിഞ്ഞപ്പോൾ സ്കോർ 10 ഒരാൾ പുറത്താക്കുകയും ചെയ്തു.വളരെ കണിശതയാർന്ന ബൗളിംഗാണ്.

ഇന്നിംഗ്സ് ഓപ്പൺ ചെയ്ത എന്നോടൊപ്പം മറുവശത്ത് കേശവേട്ടനാണ്. പന്തികേട് തോന്നിയ അദ്ദേഹം എന്റെയടുത്ത് വന്ന് പറഞ്ഞത് ഞാനോർക്കുന്നു.

"അൽപ്പം റിസ്ക് എടുക്കുക. നോക്കി അടിച്ചോളൂ."

ഞാൻ തയ്യാറായി നിന്നു. ഗുഡ് ലങ്ങ്ത്തിൽ തുടർച്ചയായി പന്തെറിഞ്ഞു വന്ന ബൗളറെ ആക്രമിക്കാൻ നല്ല വഴി കയറി അടിക്കുക എന്നതാണ്. ഇടതുകാൽ അൽപം മുന്നോട്ട് കയറ്റി വച്ച് അടുത്ത പന്ത് ഞാൻ ഉയർത്തിയടിക്കാൻ തീരുമാനിച്ചു.പന്ത് കൃത്യമായി ബാറ്റിൽ കൊണ്ടു. ബൗളറുടെ തലയ്ക്ക് മീതെ ബൗണ്ടറി. ഏതൊരു ബൗളറെയും കയറിയടിച്ചാൽ തൊട്ടടുത്ത പന്ത് ഷോർട്ട് ഓഫ് ഗുഡ് ലങ്ങ്ത്ത് ആയിരിക്കും, അതായത് നീളം കുറച്ചെറിയും.അതൊരു സൈക്കോളജി ആണ്. പ്രതീക്ഷിച്ച പോലെ അടുത്ത പന്ത് അങ്ങനെ തന്നെ ഷോർട്ട് ആണ്. കുറേ മുമ്പിൽ പിച്ച് ചെയ്ത പന്തിനെ ഞാൻ പോയിന്റ് ബൗണ്ടറിയിലേക്ക് സ്ക്വയർ കട്ട് ചെയ്ത് തുടർച്ചയായ രണ്ടാമത്തെ ബൗണ്ടറി നേടി.ഇതോടെ ബൗളറുടെ താളം തെറ്റി. എതിർ ടീമിന്റെ താളം തെറ്റി. ഞാൻ കൂടുതൽ അക്രമിച്ച് കളിച്ചു. തലങ്ങും വിലങ്ങും അടിച്ചു. എനിക്കറിയാമായിരുന്നു. അന്ന് ഭാഗ്യം എന്റെ കൂടെയാണെന്ന്.എന്റെ നാല് ക്യാച്ചുകൾ അവർ വിട്ടുകളഞ്ഞിരുന്നു. ഇതിനിടയിൽ കാസറഗോഡ് - മംഗലാപുരം ദേശീയ പാതയിലേക്ക് ഒരു സിക്സറും ഞാൻ പായിച്ചു.ഗ്രാമീണ മേഖലയിൽ നിന്ന് വരുന്ന ഞങ്ങളുടെ ടീം മുന്നേറുന്നത് എതിർ ടീമിന് സുഖിക്കുന്നുണ്ടായിരുന്നില്ല.അവർ പലതും പുലമ്പിക്കൊണ്ടിരുന്നു. പിന്നീടാണ് അത് സ്ലെഡ്ജിംഗ് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.ശിവദാസിൽ എനിക്ക് നല്ല ഒരു പങ്കാളിയെ കിട്ടി. സ്കോർ മുന്നോട്ട് കുതിച്ചു.

പെട്ടെന്ന് ഗ്രൗണ്ടിലേയ്ക്ക് സുബ്രഹ്മണ്യൻ ഓടി വരുന്നത് കണ്ടു.

"നീ 96 ലാണ് ശ്രദ്ധിച്ചു കളിക്കണം."

ഞാൻ സെഞ്ച്വറിയോടടുക്കുകയാണ്.

ഞാനെന്റെ ഗിയർ മാറ്റി.നാല് സിംഗിളെടുത്ത് സെഞ്ച്വറി തികച്ചു. ബാറ്റുയർത്തി എഴുന്നേറ്റ് ബൗണ്ടറി ലൈനിൽ നിന്ന് കൈയ്യടിക്കുന്ന സഹകളിക്കാരെ അഭിവാദ്യം ചെയ്തു. എതിർ ടീമിലെ ഒന്നു രണ്ടു കളിക്കാരും അഭിനന്ദിച്ചു.

വല്ലാത്ത ഒരു അനുഭവമായിരുന്നു.101 ൽ വച്ച് ഇല്ലാത്ത റണ്ണിനായി ഓടിയ ഞാൻ റണ്ണൗട്ടായി. പാഡും മറ്റും അഴിച്ച് ഞാൻ നേരെ ചെന്നത് സ്കോർ രേഖപെടുത്തുന്ന സ്ഥലത്താണ്. രേഖപെടുത്തലുകൾ വിശദമായി നോക്കി കണ്ട് നിർവൃതി അടഞ്ഞു.13 ഫോറും ഒരു സിക്സറും.

ബി.എൻ.സുരേഷ് റണ്ണൗട്ട് 101.

അങ്ങനെ എന്റെ പേരിലും ഒരു സെഞ്ച്വറി. അവിശ്വസനീയം.ഒരു ലക്ഷ്യം അത് നേടിയതിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അഭിനന്ദനങ്ങൾ കൊണ്ട് മൂടിയവർക്ക് മുന്നിൽ ഞാൻ വിനയാന്വിതനായി.
"എന്റെ നാല് ക്യാച്ച് വിട്ടിരുന്നു.അതു കൊണ്ടാ."

അങ്ങനെ പറഞ്ഞതിന് സുഹുത്ത് ശിവദാസ് എന്നെ ശാസിച്ചു.

മേലിൽ അങ്ങനെ പറയരുത് സെഞ്ച്വറി എന്നും സെഞ്ച്വറി തന്നെ.

മത്സരം ഞങ്ങൾ ജയിച്ചു.വാർത്ത എല്ലായിടത്തും പരന്നു. കോളേജിലും വാർത്തയായി. അന്ന് ഡിഗ്രി ഫൈനലിയ റായിരുന്നു.സുരേഷിന് ജില്ലാ ബി.ഡിവിഷനിൽ സെഞ്ച്വറി.ബസിൽ കയറിയപ്പോൾ കണ്ടക്ടർ ചോദിക്കുന്നു.സെഞ്ച്വറി അടിച്ചു അല്ലേ. ക്രിക്കറ്റ് ഇഷ്ടപെടുന്നവരുടെ ഇടയിൽ അതൊരു വാർത്ത തന്നെയായിരുന്നു.

അതെ ഞാൻ കൂടുതൽ അറിയപെടാൻ തുടങ്ങി.

എന്നും ഓർമ്മിക്കാനും താലോലിക്കാനും ഞാൻ സ്വന്തമാക്കായ ഏക സെഞ്ച്വറി.

ജീവിതം ഒരു കണക്കിലെ കളിയാണ്.അതു പോലെ കണക്കുകൾക്കും നാഴികക്കലുകൾക്കും ഏറെ പ്രാധാന്യമുള്ള ഒരു കളിയാണ് ക്രിക്കറ്റ്. ഏതു തലത്തിലായാലും ഒരു കളിക്കാരൻ എന്ന നിലയിൽ ക്രിക്കറ്റിൽ സെഞ്ച്വറി ഒരു നാഴിക കല്ലാണ്. ഇന്നും ഞാനത് ഓർമ്മയിൽ സൂക്ഷിക്കുന്നു. 32 വർഷം പഴക്കമുള്ളതാണെങ്കിലും.

( ഇത് ബഡായി അല്ല.)

ശാന്തൻ

പരശുറാം എക്സ്പ്രസ് പതുക്കെ സ്റ്റേഷനിലെത്തി ഞരങ്ങി നിന്നു. ശാന്തൻ അന്നും കടല കൊറിച്ച് സിമന്റ് ബെഞ്ചിലിരിക്കുന്നുണ്ട്. മറ്റ് യാത്രക്കാരെ പോലെ അയാൾക്ക് വണ്ടിയിൽ കയറാൻ യാതൊരു തിരക്കുമില്ല. യാത്രക്കാർ ഇറങ്ങുമ്പോഴേക്കും അയാൾ പതുക്കെ എഴുന്നേറ്റു വരും.

ട്രെയിൻ യാത്രയ്ക്കിടയിൽ ഒരു ദിവസം പോലും അദ്ദേഹം സീറ്റിനുവേണ്ടി ശ്രമിക്കുന്നതായി ഞാൻ കണ്ടിട്ടില്ല.നിലകടല ചവച്ചു കൊണ്ട് അദ്ദേഹം ഡോറിന് സമീപം നിൽക്കും.

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ഒരാൾക്ക് എങ്ങനെ ഇത്ര ശാന്തനാവാൻ കഴിയും ?  മീശ രോമങ്ങൾക്കിടയിലൂടെ തെളിയുന്ന ചിരി എത്ര മധുരതരമാണ്. സംസാരം എത്ര മൃദുവാണ്.

ആദ്യം പരിചയപ്പെട്ടപ്പോൾ പേര് പറഞ്ഞിരുന്നു.പക്ഷെ ഞാനത് മറന്നു പോയി. സ്ഥിരം കാണുന്ന ഒരാളോട് എങ്ങനെയാ പേര് ചോദിക്കുക. അങ്ങനെയാണ് ഞാൻ ശാന്തനെന്ന പേര് ചാർത്തിയത് .

സ്വതവേ ഒരന്തർമുഖനായ എനിക്കെന്തോ ശാന്തനെ ഇഷ്ടമാണ്. അധികമാരോടും സംസാരിക്കാത്ത ഞാൻ അദ്ദേഹത്തോട് സംസാരിക്കുന്നത് കണ്ട് സഹയാത്രികർ അദ്ഭുതത്തോടെ ഞങ്ങളെ നോക്കാറുണ്ട്. ലോകത്തിനു കീഴിലുള്ള എന്ത് കാര്യവും അദ്ദേഹത്തോട് സംസാരിക്കാം. ഞാനെന്തു പറഞ്ഞാലും അത് നന്നായി കേൾക്കും. എന്നെ കൂടുതൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രതികരിക്കും. ഒരിക്കൽ പോലും സംഭാഷണം മുറിച്ച് പ്രതിവാദങ്ങൾ നിരത്തുകയോ കൂടുതൽ സംസാരിച്ച് മുഷിപ്പിക്കുകയോ ചെയ്യില്ല. എല്ലാം ഒരു ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ ക്ഷമാപൂർവ്വം കേൾക്കും വളരെ സൗമ്യമായി അഭിപ്രായം പറയും.

അദ്ദേഹം എന്നെ പുരാണത്തിലെ ഏതോ യോഗിവര്യനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അടുത്തിരിക്കാൻ ക്ഷണിച്ചാൽ സ്നേഹപൂർവ്വം നിരസിക്കുമെങ്കിലും നിർബന്ധിച്ചാൽ കൂടെ വന്നിരിക്കും. അടുത്ത സ്റ്റേഷനിൽ ട്രെയിനിറങ്ങി ശാന്തനായി നീങ്ങുന്നത് അദ്ദേഹം കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും.

ടൗണിലുള്ള ഏതോ ഒരു ചെറിയ കമ്പനിയിലാണ് കക്ഷി ജോലി ചെയ്യുന്നത്. ജോലിയെ പറ്റി പറയുമ്പോഴും കക്ഷി പൂർണ്ണ സംത്യപ്തനാണ്.

ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെയാവാൻ പറ്റും. എന്നെ സംബന്ധിച്ചുത്തോളം അദ്ദേഹം ശാന്തതയുടെ മൂർത്തീ മദ്ഭാവമാണ്. ഓരോ ദിവസവും ട്രെയിൻ സ്റ്റേഷനിലെത്തുമ്പോൾ എന്റെ കണ്ണുകൾ ശാന്തനെ കാണാനായി തിരയും. മിക്ക ദിവസങ്ങളിലും അദ്ദേഹം ഒരേ സ്ഥലത്ത് കാണും. അദ്ദേഹത്തോടു സംസാരിക്കുമ്പോൾ എനിക്ക് വിഷയ ദാരിദ്ര്യമുണ്ടാകാറില്ല.കൂടാതെ ഞാനെന്ന ഭാവം ലവലേശം പോലും കാണാനും കഴിഞ്ഞില്ല.

ജീവിതത്തിൽ ഒരു വിഷയവും അദ്ദേഹത്തെ അലട്ടുന്നില്ല എന്ന് എനിക്ക് തോന്നി. എങ്ങിനെയാണ് അദ്ദേഹം ഈ ഒരു സ്ഥായീഭാവത്തിലെത്തിയത് ? നേരിട്ട് ചോദിച്ചില്ലെങ്കിലും ആ വിദ്യ മനസ്സിലാക്കണമെന്ന് ഞാൻ നിശ്ചയിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം കക്ഷിയെ കണ്ടില്ല.പിറ്റേ ദിവസം മാതൃഭൂമിയിലെ ചരമ കുറിപ്പിലൂടെ കടന്നു പോകുമ്പോൾ എന്റെ കണ്ണുകൾ ഒരു ഫോട്ടോയിൽ ഉടക്കി.വീണ്ടും വീണ്ടും നോക്കി ഞാനുറപ്പു വരുത്തി. അത് ശാന്തൻ തന്നെ.

കിഴക്കേവീട്ടിൽ ദാമോദരൻ നായരുടെയും കല്യാണിയുടെയും രണ്ടാമത്തെ മകൻ ബാലഗോപാലൻ (53) കുഴഞ്ഞു വീണു മരിച്ചു.

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതം എത്ര ക്ഷണഭംഗുരമാണെന്ന് ഒരിക്കൽക്കൂടി എന്നെ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു മരണം കൂടി കടന്നു പോയി.പക്ഷെ ബാലഗോപാലൻ എന്നിലുണ്ടാക്കിയിട്ടുള്ള ചലനങ്ങൾ എന്നെ നയിച്ചത് പരേതന്റെ വീട്ടിലേയ്ക്കാണ്.

എനിക്ക് അധികം അന്വേഷിക്കേണ്ടി വന്നില്ല. ചിതയെരിയുന്ന മരണവീടിന് സമീപം ഞാനെത്തി. ആദ്യം കണ്ടയാളോട് ഞാൻ കാര്യം തിരക്കി.

ഹൃദയാഘാതമായിരുന്നു.ഇരുപത് വർഷം മുമ്പ് ബൈപാസ് സർജറി നടത്തിയതാണ് - ഡോക്ടർമാർ പത്തു വർഷമാണ് പറഞ്ഞത് ഇക്കഴിഞ്ഞ പത്ത് വർഷം പുള്ളിക്ക് ബോണസായിരുന്നു. ബാലൻ ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ചിരുന്നു.അതു പോലെത്തന്നെ ഞങ്ങളും.

എന്നെ ആർക്കും അറിയാത്തതുകൊണ്ട് ഞാൻ കൂടുതൽ ആരോടും സംസാരിക്കാൻ നിന്നില്ല. എരിയുന്ന ചിതയ്ക്കരികിൽ ഒരു വേള കണ്ണടച്ച് നിന്ന് ഞാൻ തിരികെ നടന്നു.

കുറേ നാളായി എന്നെ അലട്ടിയിരുന്ന  സമസ്യയ്ക്കുള്ള ഉത്തരം കിട്ടി. ഒരാൾക്ക് എങ്ങനെ ഇത്ര ശാന്തനാകാം.
എങ്ങനെ മറ്റുള്ളവരെ പ്രചോദിപ്പിക്കാം, ഞാനെന്ന ഭാവമില്ലാതെ എങ്ങനെ മറ്റുള്ളവരുമായി ഇടപഴകാം,
സ്വയം പ്രകാശിച്ചു കൊണ്ട് മറ്റുള്ളവരിലേക്ക് എങ്ങനെ പ്രകാശം പരത്താം.

ജീവിതത്തിന്റെ നിസ്സാരതയെയും ക്ഷണഭംഗുരതയും തിരിച്ചറിഞ്ഞാൽ ആർക്കും ശാന്തനെ പോലെയാകാം.

അവൾ

അവൾ വന്നു
പ്രഭ ചൊരിഞ്ഞു
അവൾ പോയി
ഇരുൾ പടർന്നു.

കോവിഡൻ

കോവിഡൻ

അധികൃതരുടെ കരുതൽ നടപടികൾക്കൊപ്പമാണ് ഞാൻ

തമാശകളൊക്കെ മാറ്റിവയ്ക്കും
അത് പ്രവർത്തനങ്ങളെ ശക്തിപെടുത്തുന്നില്ലെങ്കിൽ

മുതലെടുപ്പുകൾക്കും ഞാനില്ല
കാർമേഘങ്ങൾ മാറുമ്പോൾ -
അതിനിനിയും ഉണ്ട് അവസരങ്ങൾ

ഇതങ്ങനെ താനേ ഒതുങ്ങില്ല. കരുതിയിരിക്കണം
പലരും പലതും പറയും

സർക്കാർ സംവിധാനങ്ങൾക്കൊപ്പം -
ഒറ്റ മനസ്സോടെ

പക്ഷെ
ഒത്തുചേരൽ വേണ്ട
കുറച്ചു കാലത്തേക്കല്ലേ.

ഇതും കടന്നു പോകും ......

ചിത്രഹാർ

ചിത്രഹാറിനു വേണ്ടി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം. ശ്വാസം പിടിച്ചാണ് ആ അരമണിക്കൂർ ടെലിവിഷൻ കാണുന്നത്. മനോഹരമായ ഹിന്ദി ഗാനങ്ങൾ.കിഷോർ കുമാറും മുഹമ്മദ് റഫിയും ഷമ്മി ,രാജ് കപൂർമാർ ഇടയ്ക്ക് ബച്ചനും, ജിതേന്ദ്രയും, രാജേഷ് ഖന്നയും മിഥുൻ ചക്രവർത്തിയും,കമഹാസനും.

കറന്റ് പോകരുതേ എന്നായിരുന്നു പ്രാർത്ഥന. വീട്ടിൽ ഞാൻ ഒരു അമാനുഷിക കഴിവുള്ള ഒരാളായിരുന്നു. കുടുംബാംഗങ്ങൾ ആകാംക്ഷയോടെ കറൻറ് വരാൻ കാത്തിരിക്കുമ്പോൾ ഞാൻ ഒരു പ്രഖ്യാപനം നടത്തും ഞാൻ പത്ത് എണ്ണുമ്പോഴേക്കും കറന്റ് വരും.

എന്റെ ഭാഗ്യത്തിന് ആദ്യത്തെ തവണ തന്നെ ഞാൻ ജയിച്ചു. ഒമ്പത് ആകുമ്പോഴേക്കും കറന്റ് വന്നു. ഞങ്ങൾ സന്തോഷത്തോടെ ചിത്രഹാർ കണ്ടു.

പറഞ്ഞാൽ വിശ്വസിക്കില്ല മറ്റൊരു തവണ കൂടി എന്റെ നമ്പർ വിജയിച്ചു. ഇത്തവണ അഞ്ച് ആയപ്പോഴേക്കും ബൾബുകൾ പ്രകാശിച്ചു.

 എന്റെ ഇളയവർ ഇതൊരു കഴിവായി അംഗീകരിച്ചു.എന്തിനേറെ അമ്മ പോലും എന്റെ നമ്പരിൽ പ്രതീക്ഷ അർപ്പിച്ചു.കാരണം ചിത്രഹാർ എന്തു വില കൊടുത്തും കാണണം.

 ഇത്രയുമായപ്പോൾ എനിക്ക് ചെറിയൊരു ഉൾഭയമുണ്ടായിത്തുടങ്ങി. ഇതെങ്ങാനും പരാജയപെട്ടാൽ ?

അതു തന്നെ സംഭവിച്ചു. അടുത്ത പ്രാവശ്യം എണ്ണം പത്തു കടന്ന് പതിനഞ്ചായിട്ടും കറന്റ വന്നില്ല. സർവ്വ ദൈവങ്ങളെയും വിളിച്ച് കൂടുതൽ ഏകാഗ്രതയോടെ വീണ്ടും എണ്ണി. രക്ഷയില്ല. കാറന്റ് വരുന്നില്ല. സമയം 8.10 ആയി ചിത്രഹാറിലെ രണ്ട് പാട്ടുകൾ കഴിഞ്ഞിട്ടുണ്ടാകും.

പെങ്ങൾ മാരുടെ ഇടയിൽ കടുത്ത നിരാശ.എങ്കിലും ചിത്രഹാർ നഷ്ടപെടുന്ന വ്യസനത്തിൽ അവർ എന്നെ കളിയാക്കിയില്ല. അപമാനിതനായ ഞാൻ അറ്റകൈക്ക് ഒരു നമ്പർ' കൂടി ഇട്ടു.

ഞാനെണ്ണുമ്പോൾ ചേട്ടൻ നല്ലവനാണെന്ന് മനസ്സിൽ വിചാരിക്കണം. എന്നാലേ ഉദ്ദേശിച്ച ഫലസിദ്ധി ഉണ്ടാകൂ.

എന്റെ എല്ലാ വികൃതികൾക്കും ഇരയായി കൊണ്ടിരിക്കുന്ന അവർ മനസ്സില്ലാമനസ്സോടെ അതിനും തയ്യാറായി.

ഞാൻ എണ്ണാൻ തുടങ്ങി. ഇരുപതു വരെ നീട്ടിയെങ്കിലും കറന്റ് വന്നില്ല.

ഒടുവിൽ നിങ്ങൾ മനസ്സിൽ എന്നെ പറ്റി മോശം വിചാരിച്ചതാണ് കാരണമെന്ന് അവരെ കുറ്റപ്പെടുത്തി ഞാൻ മുറി വിട്ടിറങ്ങിയപ്പോൾ അതാ കറന്റ് വന്നു.

കറന്റു വന്നതും ഞങ്ങൾ മൂന്നു ചേരും സ്വിച്ചിനടുത്തെത്തിയതും ഒന്നിച്ചായിരുന്നു.

 സ്ക്രീനിൽ ചിത്രം തെളിയുന്ന ഇടവേളയിൽ ഞാൻ ഒന്നൂടെ തട്ടി വിട്ടു. അപ്പോൾ ചേട്ടൻ നല്ലവനാണെന്ന് നിങ്ങൾ സമ്മതിച്ചു അല്ലേ.

അപ്പോഴേക്കും ചിത്രഹാർ കഴിഞ്ഞിരുന്നു. അവസാനം വാഷിംഗ് പൗഡർ നിർമ്മ, ദൂധ് കീ സഫേദീ ....... എന്ന പരസ്യം കണ്ട് ഞങ്ങൾ നിർവൃതി അടഞ്ഞു.

പിന്നീടൊരിക്കലും എത്ര നിർബന്ധിച്ചിട്ടും ഞാൻ കറൻറ് വരുത്തുന്ന വിദ്യ പരീക്ഷിച്ചിട്ടില്ല.

നിലപാട്

യാത്രകൾ ആസ്വാദ്യകരമായിരിക്കണം. ബസ്സ് വിടുമ്പോൾ വായിൽ നിറച്ച് മുറുക്കാൻ വേണം. പതുക്കെ രസമിറക്കണം. സൈഡ് സീറ്റ് വേണം. ടിക്കറ്റെടുക്കുമ്പോൾ സ്ഥലം പറയേണ്ടി വരും. ചിറിയിലുടെ ഒലിച്ചിറങ്ങുന്നത് തുടച്ചെടുത്ത് അത് നോട്ടിൽ തേച്ച് കണ്ടക്ടർക്ക്. പിന്നെ ബസ് സ്റ്റോപ്പിലെത്തുമ്പോൾ പുറത്തേക്ക് ഒരു ചീറ്റൽ.റോഡിലും ബസിന്റെ കമ്പിയിലും പുറത്ത് ബോഡിയിലും നേർത്ത കണികകളായി പിൻവശത്തെ യാത്രക്കാരുടെ ദേഹത്തും.ശേഷിക്കുന്നത് ചിറിയിൽ നിന്നും തുടച്ചെടുത്ത് കമ്പിയിലും.

എന്റെ കാശ്, എന്റെ വെറ്റില, എന്റെ ചുണ്ണാമ്പ് ,എന്റെ പുകല, എന്റെ നിലപാട്.

ഇല്ല.... കഴിഞ്ഞിട്ടില്ല

കൊന്നപൂത്തിട്ടുണ്ട്,
മാവു പൂക്കുന്നുണ്ട്
ചക്ക കായ്ക്കുന്നുണ്ട്
കുയിൽ പാടുന്നുണ്ട്
പുഴയൊഴുകുന്നുണ്ട്
കാലചക്രം ......
ചലിച്ചു കൊണ്ടേ ഇരിക്കും
ഇനിയും മുന്നോട്ട് .

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

ജൂനിയർ സുരേശ് തിരിഞ്ഞു നോക്കിയില്ല

മുറ്റത്തെ മൈന നിരാശനായി.

ജൂനിയർ സുരേശ് ഡാഡിയുടെ പുതിയ ആൻഡ്രോയിഡ് ഫോണിലെ പ്ലേ സ്റ്റോറിൽ നിന്ന് പുതിയ ഗെയിം ഡൗൺ ലോഡ് ചെയ്യുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

മൈന നിരാശനായി മുറ്റത്ത് അങ്ങിങ്ങായി തത്തി കളിക്കുകയാണ്.
ഗെയിറ്റിനു മുകളിലും ഉമ്മറപടിയിലും ചെന്നിരുന്ന് അവൻ ജൂനിയർ സുരേശിനെ വിളിച്ചു .
ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

ഇല്ല ....   ജൂനിയർ  സുരേശ് അവന് അനുവദിച്ചു കിട്ടിയ സമയം പരമാവധി ഉപയോഗപ്പെടുത്തുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ....... ജൂനിയർ സുരേശിൻറെ കൈയ്യിലുള്ള നിർജ്ജീവ വസ്തു ചിലച്ചു.

മൈന തിരിഞ്ഞു നോക്കി !!!

ഗെയിം ഡൗൺലോഡ് ആയി.ജൂനിയർ സുരേശ് മുഷ്ടി ചുരുട്ടി വീശി  തൻറെ നേട്ടം ആസ്വദിക്കുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

എന്നിട്ടും ജൂനിയർ സുരേശ് തിരിഞ്ഞു നോക്കിയതേയില്ല.

രണ്ടാം ക്ലാസ്സിലെ പാഠ പുസ്തകത്താളിൽ ജീവസ്സുറ്റ കഥാപാത്രമായി നിറഞ്ഞുനിന്ന മൈന പഴകി ദ്രവിച്ച പുസ്തകം  വിട്ട് പറന്ന് എങ്ങോട്ടോ പോയി .

ബോദ്ധ്യപ്പെട്ടത്

ഒറ്റപെട്ട് കഴിയുന്നതിലും ഒരു സുഖമൊക്കെയുണ്ട്

വിരലുകൾക്കിടയിലും കൈപ്പത്തിയിലും അഴുക്കുണ്ടാകാം

ശീലങ്ങൾ മാറ്റാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.

എപ്പോഴും ചെയ്യുന്നത്  ചെയ്തില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല,

സമയമില്ലെന്ന് കരുതി മാറ്റി വയ്ക്കുന്ന പലതും ജീവിതത്തിലെ നഷ്ടങ്ങളാണ്.

പൊതു ഇടങ്ങളിൽ ചെല്ലുമ്പോൾ ദേഹശുദ്ധി വരുത്തേണ്ടത് മറ്റുള്ളവർക്ക് വേണ്ടി കൂടിയാണ്.

ലോകത്തിലെ ഓരോ വ്യക്തിയുടെ സൗഖ്യവും എന്റെ സൗഖ്യവുമായി ബന്ധപെട്ടിരിക്കുന്നു.

മരണഭയം മനുഷ്യന്റെ തനി സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല.

കലക്കവെള്ളത്തിൽ മീൻ പിടിക്കുനവർ ഏതു സാഹചര്യത്തിലും മീൻ പിടിക്കും.

Sri Subranaya Acharya has left the crease for the final time……………………

I think this is the best way to express my opinion about the sad demise of Sri Subrahmanya Acharya Mulleria mostly because he loved cricket very much.

[ I would like to pen a few words in English because most of my friends in Mulleria can’t read Malayalam.]

Today morning I was checking my late night and early morning messages in my Phone , I was not  got off from my bed  and saw the shocking news in facebook.

The image of Subrahmanya was seen saying some thing to me about his death.
"Suresa did you not know I have left ? "

I just couldn't get up from my bed for a few minutes holding my phone tight in my hand.Then I was checking for the contacts in Mulleria luckily I got Sakharam Shenoy and he confirmed the news.

He said it all happened in a span of one week and there was no serious symptoms.Later Sri Hari Mulleria called me to inform the news.

I came in contact with him as a co-player in Jai Hind Arts & Sports Club.Both of us had a strong passion for the game.We were very close to each other.While travelling to participate in tournaments we used to sit together.We had some nice time together.For a long period of time we two opened bowling for JHC Mulleria as both of us were bowling medium pace.

I can still remember his deadly bowling at Neerchal removing three good batsmen for duck in the first over.I was not with him for some reasons during his memoriable quick fire innings at Thalippadappu Ground with the bat.He was so dangerous with the ball as Sri Jagdeeesh (Who already left us years back) was hit by ball on his fore head and had a narrow escape.Who can forget his five wicket haul against Kubannur Uppala with the Red Cherry in his hand.

He didn’t have many friends.He was short & Soft spoken.Very good at nature.He didn't have any bad habits.Which was really surprising because he started to earn money in his early twenties and had plenty of pocket money But he Iived very neat dig nified life.

He was very handsome guy in his early days stongly built with shirt tugged in and hair neatly combed.I copied his hair style in my teanage.

I was a proud young man with iron powder in my hand  to help my science teacher to do an experiment to show the magnetic field around a magnet. Man behind my achievement was Subrahmanya who took great pain to grind iron in his workshop.

He started his career discontinuing his education helping his father in his house for the traditional works.Then he joined a work shop at Kasaragod and earned himself a name in that work.Later he started a workshop at Mulleria After marriage started a very quiet life at Manimoole.

He was just like a big brother for me.He used to visit my house in the evening spending time with my father.He had special care on me.I was an introvert young boy in the team.He accompanied me to Thalasseri when I was selected in the collage team.

One day I had a threat from an outsider, for reason that my bat accidently hit his sons head and badly injured him.I was shocked to see that during late night Subrahmanya was patrolling in front of my house to see that no untoward incident happen.

These thing happen when we are young.Of late we merge ourselves into our life activities. Subrahmanya was no exception.He was busy with his family affairs.

We were planning to have a get together which we still can have.But disappointing factor is that he will not be with us.

He is survived by his wife and two children and he has a loving mother.

I join with the sorrow of the family.May the departed soul rest in peace………………..

ഞാൻ സെക്രട്ടറി,ഗ്രാമ പഞ്ചായത്ത്

മുഖത്ത് മാസ്ക്. അലക്ഷ്യമായി  ഇൻസൈഡ് ചെയ്തിരിക്കുന്നു.കണ്ണുകളിൽ ക്ഷീണം.അദ്ദേഹത്തിനരികിലേയ്ക്ക്  ഞാൻ കടന്നു ചെന്നു.

സാർ ഒറ്റയ്ക്കേ ഉള്ളൂ ?

അല്ല രണ്ടു പേർ അകത്തുണ്ട്. പിന്നെ രണ്ടു പേർ കിച്ചണിലാണ്.

കൈ കഴുകിയിട്ടാണല്ലോ കയറിയത്.പുറത്ത് ബ്രേക്ക് ദ ചെയിൻ ഉണ്ട്.

അതെ.മുഖത്ത് നല്ല ക്ഷീണമുണ്ടല്ലോ ?

അദ് ഇന്നലെ അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് പായ്ക്ക് ചെയ്യാനുണ്ടായിരുന്നു.അത് കഴിഞ്ഞപ്പോൾ രാത്രി രണ്ട് മണിയായി.

കിറ്റ് കൊടുത്തോ ?

കുറച്ചു കൊടുത്തു ബാക്കി ഉച്ചയ്ക്ക് ശേഷം കൊടുക്കണം ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും

[ഫോൺ ശബ്ദിക്കുന്നു.]

ഇപ്പോൾത്തന്നെ തരാം സാർ. ചെയ്തു കൊണ്ടിരിക്കുകയാണ്. അറിയാം സാർ. സോറി സാർ.ഇപ്പോൾത്തന്നെ തരാം.

ആരാ വിളിച്ചദ് ?

മേലാഫീസിൽ നിന്നാണ്. വൃക്കരോഗികളുടെ ലിസ്റ്റ് ചോദിച്ചിരുന്നു.മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണ്.വിവരം ശേഖരിച്ച് വന്നപ്പോൾ വൈകിപ്പോയി.......രജേഷേ റെഡിയായോ.ഓ. വെരി ഗുഡ് അയച്ചു അല്ലേ ? പിന്നെ ഒരു മണിക്ക് കൊടുക്കാനുള്ള റിപ്പോർട്ടും കൊടുക്കണം കേട്ടോ ......

ഭക്ഷണം കഴിച്ചോ ?

ഇല്ല റൂമിലുണ്ടാക്കി വച്ചിട്ടുണ്ട്. ഇവിടത്തെ ഭക്ഷണം തീരെ പിടിക്കുന്നില്ല.

വന്നിട്ടെത്ര കാലമായി ?

ആറു മാസമായി.

ഈ നാടൊക്കെ ഇഷ്ടപെട്ടോ ?

നാടൊക്കെ ഇഷ്ടപെട്ടു.പക്ഷെ ഭാഷയും ഭക്ഷണവും വളരെ ബുദ്ധിമുട്ടാണ്.

എങ്ങനെ മാനേജ് ചെയ്യുന്നു ?

ഇവിടെ ദ്വിഭാഷികളായ ജീവനക്കാരുണ്ട് നല്ല കുട്ടികാളാ.

സാർ, വീട്ടിൽ പോകണ്ടെ ?

ഇല്ല ഇനി ഇതൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ.പെട്ടിം പ്രമാണവുമായിട്ട് വന്നിരിക്കയാ..

വീട്ടുകാർക്ക് പേടിയായിരിക്കും അല്ലേ?

ഓ പ്രശ്നമില്ല. പോയാലും പ്രശ്നമാണ്.പഞ്ചായത്താഫീസീന്നു വന്നതാന്നു പറഞ്ഞാൽ എസൊലേഷനിൽ കഴിയേണ്ടി വരും പിന്നെ നാട്ടുകാരുടെ കറുത്ത മുഖവും കാണേണ്ടി വരും.

മക്കൾ വിളിക്കാറില്ലേ ?

ഓ ഒരുത്തനിപ്പോ വീഡിയോ കോൾ വിളിച്ച് വച്ചിട്ടേ ഉള്ളൂ. നാളെ ബർത്ത്സേയ്ക്ക് കേക്കുമായി ചെല്ലണം എന്ന്.

ബുദ്ധിമുട്ടാണല്ലേ? നല്ല ക്ഷീണമുണ്ടല്ലോ മുഖത്ത് റൂമിൽ പോയി വിശ്രമിച്ചു കൂടെ ?

ഇല്ല റൂമീ പോയാ സമാധനം കിട്ടില്ല. ഇവിടത്തെ കാര്യമോർത്തിട്ട്.

ഒരു സെക്കന്റ്...... മഹേഷേ ചോറു പോയോ. ഇന്ന് ആ കോളനിയില് പത്ത് ചോറ് വേണമെന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ. പിന്നെ മഹേഷേ ലിസ്റ്റ് തയ്യാറാക്കിയത് മൂന്നു മണിക്ക് തരണം സൈറ്റിലിടാനുള്ളതാ.

ആ സുമയോടിങ്ങ് വരാൻ പറഞ്ഞേ....... ഐസൊലേഷനിലുള്ളവരുടെ വിവരങ്ങൾ അപ് ലോഡ് ചെയ്തോ ? കിട്ടാത്ത വിവരം ഞാൻ എടുക്കാം ആ ഫോൺ നമ്പർ തന്നാ മതി.

കമ്യൂണിറ്റി കിച്ചൺ വലിയ പ്രശ്നമാണല്ലേ.?

ഏയ് എല്ലാം സ്പോൺസറായി കിട്ടുന്നുണ്ട്. ഇവിടെ 15 ദിവസത്തേക്കുള്ള അരിയും സാധനങ്ങളുമുണ്ട്. എന്തിനും സജ്ജരായ പത്ത് വളണ്ടിർമാരുമുണ്ട്.

ഭക്ഷണം കിട്ടുന്നില്ല എന്ന പരാതിയുണ്ടല്ലോ ?

ആദ്യം ഉണ്ടായിരുന്നു. ഇപ്പോ റേഷനൊക്കെ കിട്ടിത്തുടങ്ങി. പിന്നെ പരാതിക്കാരെ ഞാൻ നേരിട്ട് പോയി കാണും.

നാട്ടുകാർ തരുന്നുണ്ടല്ലേ ?

ഉണ്ട് പ്രസിഡണ്ടും ഞാനും കുറേ പേരെ കണ്ടു. ചിലയിടത്ത് നാണംകെട്ടു. ഇപ്പോൾ വേണ്ടത്ര കിട്ടിയിട്ടുണ്ട്.

സഹായത്തിന് ജീവനക്കാരുണ്ടോ?

സീനിയറായ വരൊക്കെ തെക്കൻ ജില്ലക്കാരാ. അവധി കിട്ടിയതോടെ അവരൊക്കെ പോയി. പിന്നെ ഐസൊലേഷനായി,വരാൻ വണ്ടിയില്ലാതായി.സഹായത്തിനാളിതാകുന്നത് വലിയ പ്രശ്നം തന്നെയാ.

പിന്നെ ഈ കോളനികൾ ?

കോളനികളിൽ ഞാൻ രണ്ടു ദിവസത്തിലൊരിക്കൽ പോകും.അവർക്ക് മാസ്കും സോപ്പും ഒക്കെ കൊടുത്തിട്ടുണ്ട്. കാര്യങ്ങൾ നേരിട്ട് പറഞ്ഞു കൊടുത്തിട്ടുണ്ട് -

ഇന്നലെ ഒരു കേസ് റിപ്പോർട്ട് ചെയ്തുവല്ലോ അല്ലേ ?

അത് ഒരു വിദേശത്തു നിന്നു വന്നയാളാണ്.ഐസൊലേഷനിലായിരുന്നു. ഞാൻ ദിവസവും വിളിക്കുമായിരുന്നു.എനിക്കുറപ്പുണ്ട് ആർക്കും പകർന്നു കാണില്ലെന്ന് .പിന്നെ ആ കവല മുഴുവൻ ഫയർ ഫോഴ്സുകാരെ കൊണ്ട് മരുന്ന് സ്പ്രെ ചെയ്യിച്ച് അണുവിമുക്തമാക്കിയിട്ടുണ്ട്.

ഐസൊലേഷനിൽ കുറേ പേരുണ്ടോ?

അത് പകുതിയായി കുറഞ്ഞിട്ടുണ്ട്. അവരുടെ മേൽ പഞ്ചായത്ത് അംഗങ്ങളുടെ നേത്യത്വത്തിൽ വാർഡ് കമ്മിറ്റികളുടെ കണ്ണുണ്ട്.

ആൾക്കാർ പുറത്തിറങ്ങുന്നുണ്ടോ ?

പുള്ളാരാണ് പ്രശ്നം വൈകുന്നേരമായാൽ ഒത്തുകൂടും ഇന്നലെ ഞാൻ പോലീസുകാരെയും കൂട്ടി എല്ലാവരെയും ഓടിച്ചു വിട്ടു.ഇന്നും വൈകിട്ടാകുമ്പോൾ ഇറങ്ങണം.

[ഫോൺ ശബ്ദിക്കുന്നു.]

ഹലോ..... HI ... വാഹനം ഫ്രീയാണു കേട്ടോ ഞാൻ രാവിലെ പറഞ്ഞ കേസൊന്ന് പെട്ടെന്ന് നോക്കി വന്നോളൂ. ഇന്ന് റിപ്പോർട്ട് കൊടുക്കാനുള്ളതാ....... ok.

പിന്നെ സാലറി ചാലഞ്ച് നിങ്ങൾക്ക് ഉണ്ടോ?

അദ് പിന്നെ സർക്കാർ പറഞ്ഞാൽ ഞങ്ങളതേറ്റെടുക്കും.

എപ്പോഴും പരാതിയും പരിവാരവുമാണല്ലേ ?

അദു പിന്നെ പഞ്ചായത്ത് സമൂഹത്തിന്റെ ഒരു പരിപ്രേക്ഷ്യമല്ലേ. അവിടെ എല്ലാത്തരക്കാരും കാണും. നമുക്ക് കാര്യങ്ങൾ ഭംഗിയായി നടന്നു പോണം. ഞങ്ങളുടെ പ്രവർത്തനം ഒന്നും കാണാനുണ്ടാകില്ല. അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ.

ഇനി. എത്ര കാലം?

ലോക്ക് ഡൗൺ നീട്ടിയെന്നു കേട്ടു. നോക്കാം മുങ്ങിയില്ലേ ഇനി കുളിച്ച് കേറാം. ഞങ്ങൾ യുദ്ധം പകുതി ജയിച്ചു.ഇനി പുറകോട്ടില്ല.

[ഫോൺ ശബ്ദിക്കുന്നു.]

ഹലോ ....... മോനേ പിന്നെ വിളിക്കാം അച്ഛനൊരു മീറ്റിംഗിലാണ്..........

ശരി പിന്നെ കാണാം.

ശരി.

കാതങ്ങൾ ഇനിയേറെയുണ്ട്

നേരിയ വരമ്പിലൂടെയാണ്
യാത്രയെന്നത്
അനുനിമിഷം
ബോദ്ധ്യണ്ടാകണം.
നല്ല വഴുക്കുണ്ട്
ചുറ്റും ആഴത്തിൽ ചെളിയുണ്ട്
ചെളിയിൽ
പൂണ്ട് പോകാതെ നോക്കണം.
അക്കരെ നടപ്പാത കാണുമ്പോൾ മതിമറക്കരുത്
ജാഗ്രത കുറയരുത്
ഇരുകാലും
സുരക്ഷിത താവളമെത്തിയെന്ന ബോദ്ധ്യം വന്നാലല്ലാതെ
സ്വയം മറക്കരുത്
മതി മറക്കരുത്.
വിജയം സുനിശ്ചിതമാണ്
പക്ഷെ കരുതലോടെ
ജാഗ്രതയോടെ
സമചിത്തതയോടെ
ഇനിയുള്ള ദൂരവും പിന്നിടണം.
കൈയ്യിലിരിപ്പുകൾ കഴുകിക്കളയണം
ഉള്ളിലിരിപ്പുകൾ ചിതറാതെ നോക്കണം ഏകാന്തതയിലേയ്ക്കുൾ വലിഞ്ഞ്
വീണ്ടും ആ സുഖദമായ ലോകത്തിൽ പരസ്പരം കൈകോർക്കാൻ
കരുതലോടെ മുന്നേറണം.

കാതങ്ങളുണ്ട് ഇനിയുമേറെതാണ്ടുവാൻ തലയൊന്നു ചായ്ക്കുവാൻ
കാതങ്ങളുണ്ടിനിയേറെ താണ്ടുവാൻ