Sunday, May 9, 2021

കെട്ട കാലം

 കെട്ട കാലമെന്ന് കരുതി 

നിന്നെ

ഒട്ടുമേ തഴയുകയില്ല ഞാൻ.

വിട്ടകലുന്ന വേളയിൽ 

ഒട്ടു വിഷമത്തോടെ  

കഷ്ടതകൾ തൻ 

ഞെട്ടലുകളയവിറക്കുന്നു.

തൊട്ടുകൂടാതെ 

തീണ്ടാതെ യെത്ര നാൾ 

ഒത്തു കൂടാതെ ഏകാന്തവാസരേ മുക്തമോദാലീ ഹൃസ്വ ജീവനം 

ഒട്ടുമേ യാസ്വദിച്ചീടാതെ 

ചുറ്റുവട്ടത്തെ മറന്നുള്ള ജീവനം 

ഒട്ടുമേയിനി പറ്റുകില്ലെന്നു  തിട്ടപ്പെടുത്തണമുള്ളിലെല്ലാവരും.

മട്ടുമാറി നീ ഇനിയും 

എത്തീടാമെന്ന ശങ്കയോടെ ഞാൻ ഇഷ്ട ജനതയ്ക്ക് നേരുന്നു ഭാവുകം.....

ചില തോന്നലുകൾ..

 ചിലപ്പോൾ തോന്നും 

തുടങ്ങിയിട്ടേ ഉള്ളു എന്ന്,


ചിലപ്പാൾ തോന്നും 

ഇനിയുമേറെ ദൂരമുണ്ടെന്ന്,

ചിലപ്പോൾ തോന്നും 

എല്ലാം കഴിയാറായി എന്ന്  ...

സേവനം - ഒരു വർഷം കൂടി .

 ഇന്നേയ്ക്ക് കേരള സർക്കാർ ഉദ്യോഗം ഇരുപത്തിനാലു വർഷം  തികഞ്ഞു.

കാസറഗോഡ് ചിന്മയാ മിഷൻ സ്കൂളിൽ അദ്ധ്യാപകനായിരിക്കെയാണ്.ഒരു കോംപൗണ്ട് അപ്പുറത്തുള്ള സിവിൽ സ്റ്റേഷനിലെ ഗ്രാമവികസന വകുപ്പിലെ  ക്ലാർക്കുദ്യോഗം കിട്ടുന്നത്.ജീവിതത്തിലെ ഏറ്റവും സംഘർഷഭരിതമായ കാലത്ത് ഏറെ ആശ്വാസദായകമായി ലഭിച്ച ജോലി.പലരും പറഞ്ഞു ഇതൊരു തുടക്കം മാത്രമാണ് ഇത് ഉയരങ്ങളിലേയ്ക്കുള്ള ചവിട്ടു പടിയാണെന്നും.അസിസ്റ്റൻറ് ഡവലപ്മെൻറ് കമ്മീഷണർ ശ്രീ രാമൻ സാറിൻറെ മുന്നിൽ റിപ്പോർട്ട് ചെയ്തപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു.അപ്രധാനമായ തപാൽ സെക്ഷനായതിനാൽ തെല്ലു വിഷമമുണ്ടായിരുന്നു.എന്നാൽ ആറു മാസത്തിനകം ജില്ലയിലെ എസ്റ്റാബ്ലിഷ്മെൻറ് സീറ്റിലെത്തി.1995 ലെ ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ റിടേണിംഗ് ഓഫീസറുടെ സ്റ്റാഫ് എന്ന നിലയിൽ നിർണ്ണായകമായ പങ്ക് വഹിക്കാനായി.ജില്ലാ കളക്ടറേറ്റിലായതിനാൽ ഫയൽ നടപടിക്രമങ്ങൾ പഠിച്ചെടുക്കാനായി.സത്യജീത്ത് രാജൻ ഐ എ എസ് അവർകളിൽ നിന്ന് 1998 ൽ ലഭിച്ച ഗുഡ് സർവ്വീസ് എൻട്രി  ആണ് അന്നു മുതൽ ഇന്നു വരെ സേവനത്തിന്  ലഭിച്ച ഏക ഔദ്യോഗിക അംഗീകാരം.

2003 ലാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വെല്ലവിളികൾ ഏറ്റെടുത്തത്.പതിനാല് വർഷം നീണ്ട സെക്രട്ടറി തസ്തികയിലെ ജോലിയിൽ മുഴുവൻ സമയം പിടിച്ചു നിൽക്കാനായതിലും അത്യന്തം വെല്ലു വിളികളുയർത്തുന്ന പഞ്ചായത്തുകളിൽ പ്രവർത്തിക്കാനായതിലും അഭിമാനിക്കുന്നു.ആ തസ്തികയിൽ എന്നെ കൊള്ളില്ല എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ജനങ്ങളിൽ നിന്ന് കിട്ടിയ അംഗീകാരങ്ങളും നല്ല സഹപ്രവർത്തകരുടെ നിസ്സീമമായ പിൻബലവും എന്നെ  അതിന് പ്രാപ്തനാക്കി. 

പെർഫോമൻസ് ഓഡിറ്റിൽ എത്തി നിൽക്കുന്ന സേവനം ഇനിയങ്ങോട്ട് എങ്ങനെയായിരിക്കും എന്നതിൽ അവ്യക്തത നിലനിൽക്കുന്നു. പ്രമോഷനുകൾ വഴിമുട്ടിയ അസാധാരണ സാഹചര്യമുള്ള വകുപ്പ്,മുപ്പതു വർഷങ്ങൾക്ക് ശേഷം അതേ തസ്തികയിൽ നിന്ന്  സേവന നിവൃത്തരാകുന്ന പഞ്ചായത്ത് സെക്രട്ടറിമാർ ഒരു പക്ഷെ ഈ ദുനായാവിൽ തന്നെ മറ്റെവിടെയും ഇല്ലാത്ത സാഹചര്യമാണ്. പടവുകൾ ചവിട്ടിമുന്നേറുന്നതും മാറ്റങ്ങളും ചലനാത്മകതയുടെ ലക്ഷണമാണ്.മറിച്ചാകുന്നത് മുരടിപ്പാണ്.

ഇനിയങ്ങോട്ട് എന്താണെന്നുള്ളതിൽ അവ്യക്തതയുണ്ട്.വകുപ്പ് സംയോജനം, പരിമിതമായ പ്രൊമോഷൻ സാദ്ധ്യത ഇതൊക്കെ മുന്നിലുണ്ട്.ഇനിയുള്ള കാലത്ത് ധനാത്മകമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും കൂടുതൽ മെച്ചപ്പെട്ട സേവനം കാഴ്ചവച്ച് മികച്ച നിലയിൽ തന്നെ സേവനം അവസാനിപ്പിക്കാനാകുമെന്നും പ്രത്യാശിക്കുന്നു.

തുപ്പി തോൽപ്പിക്കുനവർ....

 കൊറോണ മഹാമാരിയുടെ ഫലസ്വരൂപമായി തുപ്പൽ എന്ന ശീലം എന്നെന്നേക്കുമായി പമ്പ കടക്കുമെന്ന് കരുതിയിരുന്നവർക്ക് തെറ്റി.


ബൈക്കിലൂടെ പറന്നു നടക്കുമ്പോൾ പിൻ സീറ്റിലുള്ള ചങ്ങായിക്ക് അൽപ്പമൊന്ന് ചെരിഞ്ഞ് മാസ്ക് ഒന്നു താഴ്ത്തി തുപ്പിയേ മതിയാകൂ.നല്ല വേഗതയുള്ള വാഹനത്തിൽ നിന്ന് പുറപ്പെടുന്ന തുപ്പൽ കണികൾ വഹിക്കുന്ന അണുക്കൾക്കും നല്ല പ്രവേഗം ലഭിക്കുന്നു.

ബ്ലോക്കായി കാറൊരൽപ്പനേരം വഴിവക്കിൽ നിർത്തിയപ്പോഴാണ് ഒരു സേട്ടന് കലശലായ തുപ്പൽ മുട്ടുന്നത്.ഗ്ലാസ്സ് താഴ്ത്തി വായുവിലൂടെ ജലകണികകൾ വർഷിക്കുന്നതിനിടയിൽ അടുത്ത വാഹനത്തിലെ യാത്രക്കാർ ഒന്നിരുത്തി നോക്കിയാൽ തനിക്കെന്താടോ ഞാൻ തുപ്പിയാൽ എന്ന ഭാവത്തിൽ സേട്ടൻ ഗ്ലാസ്സ് പൊക്കും.

മറ്റൊരു വിരുതൻ ശീലത്തിനടിമയാണ് ആമ വേഗത്തിൽ നീങ്ങുന്ന ബസ് ഓരോ സ്റ്റോപ്പ് വിടുമ്പോഴും അദ്ദേഹത്തിന് തുപ്പൽ കണികകൾ തളിച്ച് ഭൂമിയെ ധന്യമാക്കണം.തുപ്പുന്നതു കണ്ടാലറിയാം വലിയ ആവശ്യമൊന്നുമുണ്ടായിട്ടല്ല.

തുടർച്ചയായി മുന്നിലിരുന്ന് തുപ്പുന്ന ഒരാളെ ചുമലു തട്ടി തടഞ്ഞപ്പോൾ "ഇയാള് ഏത് നാട്ടുകാരനാ...... " എന്ന മട്ടിൽ ഒരു നോട്ടം നോക്കിയപ്പോൾ ഞാനൊന്നു ചൂളിപോയി: ദേഷ്യം പിടിച്ച് അടുത്ത തുപ്പൽ നമ്മുടെ മേൽക്കായാൽ പണി പാളുമെന്ന് ഞാൻ ഭയന്നു.സംഭവം കണ്ട് ഒന്നു രണ്ടു പേർ ഞാനെന്താണ് പറഞ്ഞതെന്ന് അയാളോട് ചോദിക്കുന്നതു കേട്ടു .സംഘം ചേർന്ന് എന്നെ ആക്രമിച്ചേക്കുമോ എന്ന് ഞാൻ ഭയന്നു. പോലീസ് കണ്ടാൽ ഫൈനിടുമെന്ന് പറഞ്ഞ് ഞാൻ തടിതപ്പി. ഒന്നു തുപ്പാൻ പോലും സ്വാതന്ത്യമില്ലാത്ത കാലമെന്ന് പരിതപിച്ച് അവർ പോലീസിനെ നോക്കി എന്തോ പിറുപിറുത്തു.

ബസ്സിൽ ക്ലീനറുടെ അസാന്നിദ്ധ്യത്തിൽ ഉച്ചത്തിൽ കമാൻ്റ് ചെയ്യേണ്ട സൗകര്യാർത്ഥം മാസ്ക് ഒരു താടി പോലെ താഴ്ത്തിയിട്ട് ഒച്ചയുണ്ടാക്കുന്ന കണ്ടക്ടർ. ചില സ്ഥലനാമങ്ങൾ ഉച്ചരിക്കുമ്പോൾ പേരിൻ്റെ പ്രത്യേകത കൊണ്ട് തുപ്പൽ തെറിക്കാനുള്ള സാദ്ധ്യത കാരണം ഞാൻ ടിക്കറ്റ് കൊടുത്ത് മുഖം തിരിച്ച് നിന്നു. വായ പ്രത്യേക രീതിയിൽ കോട്ടി വിസിലടിക്കുന്ന മികവിനെ അംഗീകരിക്കാൻ തോന്നിയെങ്കിലും അതിലൂടെ പുറന്തള്ളപ്പെടുന്ന വായുവും അതിലൂടെ ബഹിർഗമിക്കുന്ന അണുക്കളും എന്നെ ആശങ്കാകുലനാക്കി.

നടവഴിയിലൂടെ തെല്ലൊരു അകലം പാലിച്ച് നടക്കണം.ഇല്ലെങ്കിൽ തുപ്പൽ അഭിഷേകം ഉറപ്പ്.

ബസ്സിലൂടെ മാസ്ക് ധരിക്കുന്നതിലെ കണിശത പരിശോധിക്കാൻ ഞാൻ നടത്തിയ നോട്ടപ്രദക്ഷിണം എന്നിൽ കൂടുതൽ ഞെട്ടലുണ്ടാക്കി. രണ്ട് സഹോദരങ്ങൾ മാസ്ക് ഇല്ലാതെ കൂളായി ഇരിക്കുന്നു.താടി രൂപത്തിൽ ഉണ്ടോ എന്ന് വീണ്ടും നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. കണ്ടക്ടറോട് വിഷയം സൂചിപ്പിച്ചപ്പോൾ തൻ്റെ മാസ്ക് ഒരു ചെറു പുഞ്ചിരിയോടെ പൊക്കി വച്ചെങ്കിലും. മാസ്കാത്ത സഹോദരങ്ങളോട് ഒരക്ഷരം ഉരിയാടിയില്ല.

ബസ് ഇറങ്ങിയ എന്നോടൊപ്പം കൂടെയിറങ്ങിയ മസ്കില്ലാത്ത കക്ഷി യോട് എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.താങ്കൾ മാസ്ക് വേണ്ടെന്നു വച്ചതാണോ അതോ എടുക്കാൻ മറന്നതാണോ. തീക്ഷണമായ നോട്ടത്തിൽ ഞാനൊന്ന് വിറച്ചു നിൽക്കുമ്പോൾ ചങ്ങായി അൽപ്പമൊന്ന് കുനിഞ്ഞ് വായിൽ നിറച്ചിരുന്ന മുറുക്കാൻ നീട്ടിയൊന്ന് തുപ്പിയിട്ട് തൻ്റെ കറ പുരണ്ട പല്ലു കാണിച്ച് കറയില്ലാത്ത പുഞ്ചിരി തൂകി പറഞ്ഞു.

" ബീട്ട്ന്ന് കീയുമ്പോ മാസ്ക് മർന്നോയി ...." ( വീട്ടിൽ നിന്നിറങ്ങുമ്പോൾ മാസ്ക് എടുക്കാൻ മറന്നു.)

ഏതായാലും എല്ലാം പഴയതുപോലെയായിരിക്കുന്നു. ബസ്സ് സ്റ്റാൻ്റിലെത്തുന്നതോടെ തിക്കിത്തിരക്കി കയറിപറ്റി സ്റ്റെപ്പിൽ വരെ തൂങ്ങി നിന്ന് സാമൂഹികലമൊക്കെ പഴങ്കഥയാണെന്നും ഞങ്ങൾ അതിജീവിച്ചുവെന്നും പ്രഖ്യാപിച്ചു കൊണ്ട് കളക്ഷനിൽ സർവ്വകാല റിക്കാർഡുകൾ ഭേദിച്ചു കൊണ്ട് നീങ്ങുന്ന യാത്രക്കാരെ കാണുമ്പോൾ മനസ്സിലുണ്ടായിരുന്ന പേടിയും കരുതലും ഒക്കെ പറ പറക്കും.

യാത്രാമൊഴി

 കോവിഡ് കാലം ആരംഭിച്ചതിനു ശേഷം മുന്നണി പോരാളികളിൽ ഒരാൾ കൂടി യാത്രയായി.


ഗദ്ഗദകണ്ഠനായി തൻ്റെ ഓഫീസിലെ ജീവനക്കാരിയുടെ മരണവാർത്ത എന്നെ അറിയിച്ച മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ അഷറഫ് ഇന്നലെ യാത്രയായി.

ഇത്തവണ കോവിഡ് നേരിട്ട് വില്ലനായി എന്നതു മാത്രമാണ് വ്യത്യാസം.ബെള്ളൂർ സെക്രട്ടറിയായിരുന്ന ദാമോദരനും, ചെറുവത്തൂരിൻ്റെ പ്രഭാകരനും, മഞ്ചേശ്വരത്തെ സരോജിനിയും,അഷറഫും.

യാദ്യശ്യികമായി തോന്നാമെങ്കിലും സെക്രട്ടറി മരിച്ച് ഏതാനം മണിക്കൂറുകൾക്കകം അസി.. എഞ്ചിനിയറും മരിക്കുന്നു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ തന്നെ രണ്ടു മാസത്തിൽ മൂന്ന് മരണങ്ങൾ.എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സംഭവിക്കേണ്ടതൊക്കെ അതിൻ്റെ വഴിയേ സംഭവിക്കുമെങ്കിലും നിസ്സംഗരായി വെറുമൊരു കാഴ്ചക്കാരായി ഈ സംഭവ വികാസങ്ങളെ നോക്കിക്കാണേണ്ടി വരുന്ന സ്ഥിതിവിശേഷം വളരെ ആശങ്കാജനകമായി കാണുന്നു. മരണം കീഴ്പ്പെടുത്തിയവരോടൊപ്പം മരണാസന്നരായി ജോലി നോക്കുന്നവരേറെയുണ്ട്.അത്യന്തം അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ കുറേയേറെ പേരുണ്ട്.

താഴ്ത്തട്ടിൽ ജനസാമാന്യരുമായി നേരിട്ടിടപെട്ട് പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നതിലെ സമ്മർദ്ദം അനുഭവിക്കുന്നവരുണ്ട്.പരിമിതമായ യാത്രാ സൗകര്യങ്ങൾക്കിടയിൽ ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നവരുണ്ട്.തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സങ്കീർണ്ണതകൾ അതിൻ്റെ പ്രതിഫലനങ്ങളുടെ ആഘാതങ്ങൾ നേരിട്ട് ഏൽക്കേണ്ടി വരുന്ന വലിയ ഒരു  വിഭാഗം.

സ്വന്തം ആവശ്യങ്ങൾ നിറവേറ്റുനതിനോ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ജോലിയിൽ നിന്ന് വിട്ടു നിൽക്കാൻ നിർവാഹമില്ലാത്തവർ.സമൂഹം എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരെന്ന് മുൻ ധാരണയോടെ വിലയിരുത്തപ്പെടുന്നവർ.പിഴവുകൾ തിരുത്താൻ പോലും അവസരം കിട്ടാത്തവർ.ഓഫീസിൽ ഉദ്യോഗസ്ഥരുടെ കുറവുകളുണ്ടായാൽ അതുമൂലമുണ്ടാകുന്ന വിടവുകൾ നികത്താൻ സ്വയം വിധിക്കപ്പെട്ടവർ.

ഇതൊക്കെ പല രീതിയിൽ അതിജീവിക്കുന്നവരുണ്ട്.നിത്യ ദുരിതമായി അനുഭവിക്കുന്നവരുമുണ്ട്.കാലിടറി വീഴുന്നവരുടെ എണ്ണം കൂടുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നുണ്ട്.ഇത് കണ്ടില്ലെന്ന് നടിക്കരുത്.കുറഞ്ഞ പക്ഷം ഇത് അറിഞ്ഞവരും അറിയുന്നവരും ഒന്ന് കണ്ണ് തുറക്കുന്നത് നന്നായിരിക്കും.താഴ്തട്ടിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാതിരിക്കുന്നതിനെ വെറും കഴിവ് കേട് എന്ന് വിലയിരുത്തി തളളിക്കളയാതെ മൂലകാരണങ്ങളെ കണ്ടെത്തി പരിഹരിക്കാത്തിടത്തോളം മാറ്റങ്ങൾക്ക് സാദ്ധ്യത കുറവാണ്.

ഒരു വ്യക്തിയെ മുൻധാരണയോടെ കാണുന്ന പ്രവണത അയാളെ അടുത്തറിയാനും അയാളുടെ പ്രശ്നങ്ങൾ തിരിച്ചറിയാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നു. ആരും ആരെയും അടുത്തറിയുന്നില്ല.മരണത്തോടെ അല്ലെങ്കിൽ വിരമിക്കൽ ചടങ്ങലിനിടെയാണ് പലരും പരസ്പരം അടുത്തറിയുന്നത്.

എല്ലാവർക്കും എല്ലാ പ്രശ്നങ്ങളും നന്നായി കൈകാര്യം ചെയ്യാൻ കഴിയണമെന്നില്ല. നന്നായി ജോലി ചെയ്യാൻ അതിനുള്ള സാഹചര്യങ്ങൾ ഒരുങ്ങേണ്ടതുണ്ട്. ജോലിയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുന്നത് ഒരാൾ ജോലി ചെയ്യാത്തതു കൊണ്ട് മാത്രമല്ല. കഴിവുള്ളവർ അവർ ഏത് നിലയിലുള്ളവരായാലും തൻ്റെ കഴിവുകൾ മൊത്തം സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തണം.പരസ്പരം താങ്ങായി നിൽക്കണം. 

വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിലൂന്നിയ പ്രാദേശിക ഭരണം എന്തെങ്കിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിൽ അത് കൈയ്യു മെയ്യും മറന്ന് ജോലി ചെയ്ത തിരിച്ചറിയപ്പെടാതെ പോയ പലരുടെയും സംഭാവനകൾ മൂലമാണ്.

എല്ലാവരെയും ഒന്നിച്ച് നിർത്തി പരസ്പരം ആത്മവിശ്വാസം ഉയർത്തി തളർന്നു പോകുന്നവരെ കൈ പിടിച്ച് ഉയർത്തി ഞാൻ മാത്രം ജയിക്കാതെ എല്ലാവരും ഒന്നിച്ച് ജയിക്കണമെന്ന മുദ്രാവാക്യവുമായി നീങ്ങണം. ഇല്ലെങ്കിൽ അരക്ഷിതാവസ്ഥയിൽ സഹപ്രവർത്തകരുടെ വിഷമങ്ങൾ പോലും മനസ്സിലാക്കാൻ കഴിയാത്ത.നിസ്സംഗരായ യന്ത്രമനുഷ്യരായി തുടരേണ്ടി വരും.

ചില സ്വകാര്യങ്ങൾ

അച്ഛാ അപ്പി ഇടാൻ പോട്ടേ .....

ഇതൊരു ഉറപ്പു വരുത്തലാണ്.കാര്യം സാധിച്ചു കഴിഞ്ഞാൽ കഴുകി കൊടുക്കാൻ ചെല്ലുമെന്ന ഉറപ്പ് അവന് വേണം.

ശരിയെന്ന് പറഞ്ഞത് ഞാൻ ഒന്നു കൂടി മനസ്സിലുറപ്പിച്ചു.ഞാൻ മറ്റ് ജോലികളിൽ മതിമറന്ന് പോകരുത്. അവൻ്റെ വിളിക്കായി കാതോർത്തിരിക്കണം.ഇല്ലെങ്കിൽ അവൻ ടോയ്ലറ്റിൽ കാത്തിരുന്ന് വിഷമിക്കും.

ഇക്കാര്യത്തിനുള്ള ഇത്രയുമേറെ പ്രാധാന്യം കൊടുക്കാൻ കാരണം എനിക്ക് കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള മറക്കാനാകാത്ത ഒരനുഭവമാണ്.

കുട്ടിക്കാലത്ത് ചിറ്റയുമായി (അമ്മയുടെ ഇളയ സഹോദരി ) നല്ല കൂട്ടായിരുന്നു. ദൂരെ കാസറഗോഡ് താമസിക്കുന്ന ഞങ്ങൾ കോട്ടയത്തെ വീട്ടിലെത്തുന്നത് ഒരാഘോഷമായിരുന്നു. കുടുംബത്തിലെ ആദ്യ സന്തതി.വീട്ടിൽ കറണ്ട് 

കിട്ടിയത് എന്നെ കാണിക്കാൻ വാരിയെടുത്ത് ഓരോ മുറികളിലെയും സ്വിച്ച് ഇട്ട് കാണിച്ചു തരുന്ന ചിറ്റ.ജോലി കിട്ടി മുവാറ്റുപുഴയിലും ആലുവയിലുമൊക്കെ പോയി മടങ്ങുമ്പോൾ എനിക്കായി കൊണ്ടുവരുന്ന കളിപ്പാട്ടങ്ങൾ. കാസറകോട്ടെ വിരസമായ ഏകാന്തതകളിൽ സ്നേഹത്തിൻ്റെ തൂലികയിൽ വരഞ്ഞിട്ട എഴുത്തുകൾ.

അങ്ങനെയിരിക്കെയാണ് ചിറ്റയുടെ വിവാഹം നിശ്ചയിക്കുന്നത്.മൂത്ത സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് എൻ്റെ പഠനം താത്കാലികമായി കോട്ടയത്തേക്ക് മാറ്റിയിരുന്നു.അതു കൊണ്ട് തന്നെ വീട്ടിലൊരു കല്യാണം നടക്കുന്നതിലെ പിരിമുറുക്കങ്ങൾ ഒരു ഏഴു വയസ്സുകാരൻ്റെ കണ്ണിലൂടെ ഞാൻ അനുഭവിച്ചറിഞ്ഞു.പെണ്ണുകാണൽ,ഒരു തീരുമാനത്തിലെത്താനുള്ള കുടുംബാംഗങ്ങളുടെ ടെൻഷൻ.വിവാഹമെന്ന പറിച്ചുനടലിനെ ഭയന്ന് പത്തായ പെട്ടിയിൽ ചാരി നിന്ന് കണ്ണീരൊഴുക്കുന്ന ചിറ്റ.ക്ഷണകത്ത് വിതരണം .എല്ലാത്തിലും പങ്കാളിയായി ഞാനും. 

ഞാൻ പഠിച്ചിരുന്ന കാണക്കാരി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശിവശങ്കര പിള്ളയാണ് വരൻ. അമ്മാവൻ മേൽവിലാസമെഴുതിത്തന്ന കല്യാണക്കുറി ഞാനെൻ്റെ ക്ലാസ്സ് ടീച്ചർക്കും കൊടുത്തു. അവരുടെ സഹപ്രവർത്തകൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിൻ്റെ ചേച്ചീടെ മകനാണ് ഞാനെന്ന് അവർ എന്നെ ചുണ്ടി പറയുന്നത് ഞാനഭിമാനത്തോടെ അനുഭവിച്ചു.എനിക്ക് പുത്തനുടുപ്പൊക്കെ ആയി വളളവശ്ശേരിയിലെ വീട്ടുമുറ്റത്ത് പന്തലൊരുങ്ങി.

വിവാഹദിനം സമാഗതമായി പന്തലിൽ തോരണങ്ങൾ കെട്ടി.നാല് കടലാസ് തൂണുകൾ കൊണ്ട് കതിർ മണ്ഡപം ഉണ്ടാക്കി.തൂവെള്ള വസ്ത്രം ധരിച്ച കൊച്ചച്ഛൻ്റെ കാൽ കിണ്ടിയിൽ നിന്ന് നനച്ച് ആനയിക്കുന്ന അമ്മാവൻ. ആദ്യമായിട്ടാണ് ഞാൻ ഒരു കല്യാണം കൂടുന്നത്. ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്. കല്യാണം കൂടാനെത്തിയ അദ്ധ്യാപകരെ ഞാൻ ഇടം കണ്ണിട്ട് നോക്കിക്കണ്ടു.ചെണ്ടും നാരങ്ങയും വിതരണത്തിന് ഞാനും ഉത്സാഹിച്ചു.വിവാഹം സമംഗളം പര്യവസാനിച്ചു.സദ്യയുടെ ആദ്യ പന്തിയിൽത്തന്നെ ഞാനുമിരുന്നു.

സദ്യയ്ക്ക് ശേഷമാണ് കഥയിൽ ട്വിസ്റ്റ് വരുന്നത്. എനിക്ക് കലശലായ മുട്ടൽ കക്കൂസിൽ പോകണം.എനിക്ക് സ്വന്തമായി അതിനു കഴിയില്ല.ഉദ്ദേശ്യം 50 മീറ്റർ അകലെയാണ് ഓല കൊണ്ട് മറച്ച കക്കൂസ്.എനിക്ക് സ്വയം കഴുകാൻ അറിയില്ല.അതു കൊണ്ട് പരസഹായം വേണം. കോട്ടയത്തെത്തിയാൽ കഴുകിക്കുന്ന ചുമതല വല്യമ്മച്ചിക്കാണ്. 

ഒഴിവാക്കാൻ ഒരു നിവൃത്തിയുമില്ലെന്ന് കണ്ട ഞാൻ വല്യമ്മച്ചിയോട് കാര്യം പറഞ്ഞു.എന്നോട് പോയിക്കോളാൻ പറയുകയും കഴുകിക്കാൻ എത്തുമെന്നും പറഞ്ഞു.വല്യമ്മച്ചി പറഞ്ഞതനുസരിച്ച് ഞാൻ കക്കുസിലെത്തി കാര്യം സാധിച്ച് വല്യമ്മച്ചിയുടെ വരവിനായി കാത്തിരുന്നു. കല്യാണപുരയിലെ അതി നിർണ്ണായകമായ നിമിഷങ്ങളിൽ എന്നെ എല്ലാവരും മറന്നു. കഴുകാതെ നിക്കറിട്ട് പുറത്തിറങ്ങാൻ കഴിയാതെ ഞാൻ നിസ്സഹായനായി കക്കൂസിലിരുന്ന് കരഞ്ഞു.എത്ര നേരം കരഞ്ഞു എന്നെനിക്കോർമ്മയില്ല. രണ്ടു മണിക്കൂറെങ്കിലും ഞാൻ അവിടെ കഴിഞ്ഞു കാണണം.

ഒടുവിൽ കക്കൂസിലിരുന്ന് ആരോ കരയുന്നു എന്ന് ആരോ പറഞ്ഞറിഞ്ഞപ്പോഴാണ് വല്യമ്മച്ചിയ്ക്ക് എൻ്റെ കാര്യം ഓർമ്മ വന്നത്. പിന്നെ വല്യമ്മച്ചി ഒറ്റ ഓട്ടമായിരുന്നു.( സിനിമയാണെങ്കിൽ സ്ലോ മോഷനിൽ കാണിക്കാമായിരുന്നു.) കുത്തിയിരുന്ന് ക്ഷീണിച്ചവശനായി കരയുന്ന എന്നെ കഴുകിപ്പിച്ച് പിടിച്ചെഴുനേപ്പിച്ച് കെട്ടിപ്പിടിച്ച് ഉച്ചത്തിൽ നിലവിളിച്ച വല്യമ്മച്ചിയുടെ വാക്കുകൾ ഇന്നും ഞാൻ മറന്നിട്ടില്ല.

ചിറ്റേം കൊണ്ട് കൊച്ചച്ചൻ പോകുന്നത് കാണാൻ എൻ്റെ മോന് കഴിഞ്ഞില്ലല്ലോ ... കുറ്റബോധവും, വിഷമവും കലർന്ന ആ നിലവിളി വല്യമ്മച്ചിയെ കുറിച്ചോർക്കുമ്പോഴൊക്കെ മനസ്സിൽ തെളിയും.

കരഞ്ഞു കലങ്ങിയ കണ്ണുകളും വിട്ടുമാറത്ത ഏങ്ങലടിയുമായി വീട്ടിലെത്തിയപ്പോൾ കല്യാണപുര ഒഴിഞ്ഞിരുന്നു. വീട്ടുകാർ മാത്രമെ ഉള്ളൂ.

ചിറ്റ പോയതിൻ്റെ ശൂന്യത ഞാൻ തിരിച്ചറിഞ്ഞു.കല്യാണത്തിരക്കിൽ എല്ലാവരും എന്നെ മറന്നു.കൊച്ചച്ച നോടൊപ്പം കാറിൽ കയറുമ്പോൾ ചിറ്റ എന്നെ അന്വേഷിച്ചു കാണുമോ? അറിയില്ല.... ഞാനതു ചോദിച്ചിട്ടുമില്ല.

കാതങ്ങൾ ഇനിയേറെയുണ്ട്

നേരിയ വരമ്പിലൂടെയാണ് 

യാത്രയെന്നത് 

അനുനിമിഷം 

ബോദ്ധ്യണ്ടാകണം.

നല്ല വഴുക്കുണ്ട് 

ചുറ്റും ആഴത്തിൽ ചെളിയുണ്ട് 

ചെളിയിൽ 

പൂണ്ട് പോകാതെ നോക്കണം.

അക്കരെ നടപ്പാത കാണുമ്പോൾ മതിമറക്കരുത് 

ജാഗ്രത കുറയരുത്

ഇരുകാലും 

സുരക്ഷിത താവളമെത്തിയെന്ന ബോദ്ധ്യം വന്നാലല്ലാതെ

സ്വയം മറക്കരുത് 

മതി മറക്കരുത്.

വിജയം സുനിശ്ചിതമാണ് 

പക്ഷെ കരുതലോടെ 

ജാഗ്രതയോടെ 

സമചിത്തതയോടെ 

ഇനിയുള്ള ദൂരവും പിന്നിടണം.

കൈയ്യിലിരിപ്പുകൾ കഴുകിക്കളയണം

ഉള്ളിലിരിപ്പുകൾ ചിതറാതെ നോക്കണം ഏകാന്തതയിലേയ്ക്കുൾ വലിഞ്ഞ് 

വീണ്ടും ആ സുഖദമായ ലോകത്തിൽ പരസ്പരം കൈകോർക്കാൻ 

കരുതലോടെ മുന്നേറണം.


കാതങ്ങളുണ്ട് ഇനിയുമേറെതാണ്ടുവാൻ തലയൊന്നു ചായ്ക്കുവാൻ 

കാതങ്ങളുണ്ടിനിയേറെ താണ്ടുവാൻ

Wednesday, May 5, 2021

വാട്ട് എ കോയിൻസിഡൻസ് യാർ.....!!!

 1992 ലെ ലോകകപ്പിലെ ഒരു ത്രില്ലറായിരുന്നു ഇന്ത്യ ആസ്ത്രേലിയ മത്സരം അവസാനഓവറിൽ ജയിക്കാൻ 12 റൺസ് വേണ്ടിയിരുന്നു ഇന്ത്യയ്ക്ക്.ബൗളർ ടോം മൂഡി. ബാറ്റുമായി കിരൺ മോറെ ക്രീസിൽ.ഇന്ത്യയുടെ കേവലം രണ്ട് വിക്കറ്റ് മാത്രം ശേഷിക്കുന്നു.

ആദ്യ രണ്ട് പന്തുകളിൽ തുടരെ ബൗണ്ടറി നേടിയ മോറെ മൂന്നാം പന്തിൽ അതേ ഷോട്ടിന് ശ്രമിച്ച് ഔട്ടാകുന്നു. ഒടുവിൽ അവസാന പന്തിൽ ജയിക്കാൻ ബൗണ്ടറി വേണമെന്ന നിലയിൽ മത്സരം എത്തി.

ജാവഗൽ ശ്രീനാഥ് പന്ത് ഉയർത്തിയടിക്കുന്നു.പന്തിൻ്റെ പോക്ക് കണ്ട് സിക്സർ എന്നു കരുതി ഞങ്ങൾ ചാടി എഴുന്നേറ്റു. പക്ഷെ പന്ത് പതുക്കെ ബൗണ്ടറി ലൈനിൽ നിൽക്കുന്ന ഫീൽഡുടെ കൈയ്യിലേക്ക്.വീണ്ടും നിരാശ.പക്ഷെ കൈ പിടിയിലൊതുങ്ങിയ ക്യാച്ച് വഴുതി വീണു. വീണ്ടും പ്രതീക്ഷ....ഇതിനകം ശ്രീനാഥ് രണ്ട് റൺ ഓടിയെടുത്തിരുന്നു. അദ്ദേഹം മൂന്നാമത്തെ റണ്ണിനായി ഓടുകയാണ്.റൺ പൂർത്തിയായാൽ മത്സരം ടൈ ആകും.

പക്ഷെ വീണ്ടും ട്വിസ്റ്റ് ബൗണ്ടറി ലൈനിൽ നിന്നുള്ള ഏറ് കൈപിടിയിലൊതുക്കി പാർട്ട് ടൈം വിക്കറ്റ് കീപ്പർ ഡേവിഡ് ബൂൺ ശ്രീനാഥിനെ റണ്ണൗട്ടാക്കുന്നു. ഇന്ത്യ ഒരു റണ്ണിന് തോൽക്കുന്നു.( ഓർമ്മയിൽ നിന്നെടുത്തെഴുതിയതിനാൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടായേക്കാം).

അഞ്ഞൂറ്റി തൊണ്ണൂറ്റി ഒമ്പത് പന്തുകൾ പിന്നിട്ട മത്സരത്തിൻ്റെ അറുനൂറാമത്തെ എറിൻ്റെ നാടകീയത.ഞങ്ങൾ ശരിക്കും തളർന്നു പോയി.വല്ലാത്ത ഒരു വിഷമം മനസ്സിനെ അലട്ടികൊണ്ടിരുന്നു.

അന്ന് വൈകുന്നേരം ഒരു പ്രാദേശിക ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ നടക്കുന്നു. ഫൈനലിൽ ഞങ്ങൾക്ക് നേരിടേണ്ടത് ചേതന കുണ്ടാറിനെ. മത്സരം ജയിച്ച് രാവിലത്തെ വിഷമം മാറ്റാമെന്ന് വിചാരിച്ചു.ചേതന ഞങ്ങൾക്ക് കാര്യമായ എതിരാളി ആയിരുന്നില്ല. കളി കുണ്ടാർ സ്കൂൾ മൈതാനത്തിലാണ്.

പത്തോവർ മത്സരത്തിൽ 36 റൺസിന് ചേതന പുറത്തായതോടെ ഞങ്ങൾ വിജയം ഉറപ്പിച്ചു.പക്ഷെ ഞങ്ങൾ റണ്ണെടുക്കാൻ വിഷമിച്ചു.കളി അവസാന ഓവറിലെത്തി. ജയിക്കാൻ 9 റൺസ് വേണം.ഞങ്ങളുടെ ഒരു വിക്കറ്റ് പോലും വീണിരുന്നില്ല.ഒമ്പത് ഓവർ വരെ ഞങ്ങൾക്ക് ഒരു ബൗണ്ടറി പോലും നേടാൻ കഴിഞ്ഞില്ല.വിശ്വസ്ഥനായ വേണുഗോപാലൻ ക്രീസിലുണ്ടെന്നതു മാത്രമാണ് ഏക പ്രതീക്ഷ.ആദ്യ പന്തിൽ വേണുഗോപാൽ റണ്ണൗട്ട്.

അവസാന ഓവറിൽ ഈ നിർണ്ണായ നിമിഷത്തിൽ ആരെ ഇറക്കണം എന്നായി. എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി .ശരിക്കും വൺ ഡൗൺ ഇറങ്ങേണ്ടത് ഞാനാണ്.പക്ഷെ ഒരു സ്ലോ സ്റ്റാർട്ടറായ എനിക്ക് തന്നെ ആത്മവിശ്വസമില്ലായിരുന്നു.റണ്ണൗട്ടായി തിരികെ വരുന്ന വേണു ഉറക്കെ വിളിച്ചു പറഞ്ഞു. "മാഷേ വരൂ ". അന്ന് ഞാനൊരു പ്രൈവറ്റ് സ്ഥാപനത്തിൽ അദ്ധ്യപക നായിരുന്നു.

5 പന്തിൽ 9 റൺസ് അസാദ്ധ്യമൊന്നുമല്ല.പക്ഷെ ആ മത്സരത്തിൽ അതു വരെ ഒരു ബൗണ്ടറി പോലും പിറന്നിട്ടില്ല.ഏതായാലും ഞാൻ തന്നെ ബാറ്റ് ചെയ്യാനിറങ്ങി. എന്നെ പോലും അതിശയിപ്പിച്ചു കൊണ്ട് കമൻ്റിബോക്സിൽ നിന്ന് കുണ്ടാർ സ്കൂളിലെ രവി മാഷുടെ വിവരണം. ബ്യൂട്ടിഫുൾ ഷോട്ട് ത്രൂ ദ കവേഴ്സ് ഓൾ എ ലോംഗ് ദ ഗ്രൗണ്ട് ഫോർ റൺസ്......

അതെ പന്ത് അതിർത്തി കടന്നിരുന്നു. ഇനി കേവലം നാല് പന്തിൽ അഞ്ച് റൺസ്.വിജയ പ്രതീക്ഷയിൽ ഞായറാഴ്ച സായാഹ്നം തടിച്ചുകൂടിയ കാണികൾ ഫീൽഡറെയും ബൗളറെയും പഴിച്ചു. എൻ്റെ സഹകളിക്കാർ എഴുന്നേറ്റു നിന്നു. പക്ഷെ ബാക്കിയുള്ള കളി ഞങ്ങൾ പ്രതീക്ഷിച്ച പോലെ പോയില്ല. അവസാന പന്തിൽ ഞങ്ങൾക്ക് ജയിക്കാൻ മൂന്ന് റൺ വേണം. രണ്ടു റണ്ണെടുത്താൽ മത്സരം ടൈ ആകും.രാവിലെ നടന്ന ഇന്ത്യ ആസ്ത്രേലിയ മത്സരത്തിന് സമാനമായ സ്ഥിതി.

ഞാൻ അടിച്ച പന്ത് ഡീപ് സ്ക്വയർ ലെഗ്ഗിൽ ഫീൽഡർ തടഞ്ഞു.രണ്ടാം റണ്ണിനായി ഓടുന്നതിനിടെ ഞാൻ റണ്ണൗട്ടായി. കുണ്ടാ റിലെ കാണികളും കളിക്കാരും വിജയാഘോഷം മുഴക്കി.

രാവിലത്തെ കളിയുടെ നിരാശ മാറ്റാൻ എത്തിയ ഞങ്ങൾക്ക് ഏകദേശം അതേ മാതൃകയിൽ വീണ്ടും തിരിച്ചടി.പോരാത്തതിന് കടലാസിൽ ശക്തമായ ടീം ആയിട്ടു പോലും.ഒമ്പത് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും.

ആഹ്ളാദാരവങ്ങൾക്കിടയിൽ തല താഴ്ത്തി ഞാൻ തിരികെ നടന്നു. മനസ്സിൽ രാവിലത്തെ കളിയുമായി ഉണ്ടായിട്ടുള്ള യാദൃശ്ചികത നിറഞ്ഞുനിന്നു.

കളിയാണെങ്കിലും ഒരു കൂട്ടം മനസ്സിൽ കൊണ്ടു നടന്നാൽ അതേ പോലെ സംഭവിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വിഷമങ്ങളും നിരാശകളും കഴിവതും വേഗം കൈയ്യൊഴിയണം.ഇല്ലെങ്കിൽ അത് നിങ്ങളെ പിന്തുടർന്നു കൊണ്ടേയിരിക്കും. ജീവിതത്തിൽ  എപ്പോഴും  ലക്ഷ്യത്തിന് തൊട്ടരികിൽ ഓടി തീരാൻ സാദ്ധ്യത കൂടുതലാണ്........

പോളിംഗ് ബൂത്തിലെ ഉണർത്തുപാട്ട്


തലേ ദിവസം തന്നെ ബൂത്തിലെത്തി എല്ലാ തയ്യാറെടുപ്പുകളും നടത്തി.അരയും തലയും മുറുക്കി ഞങ്ങൾ തയ്യാറായി.പഴയ ഒരു സ്കൂൾ കെട്ടിടത്തിൽ നാല് ബൂത്തുകളുണ്ട്. വനിതകളുൾപ്പടെ 25 ജീവനക്കാരും. സ്വയം തയ്യാറെടുത്തും മറ്റുള്ളവരുടെ ഒരുക്കങ്ങൾ കണ്ടു മനസ്സിലാക്കിയും എല്ലാവരും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. വീഴ്ചയ്ക്കുള്ള ഒരു പഴുതും ബാക്കിയില്ല എന്ന് ഒരോരുത്തരും ഉറപ്പു വരുത്തുന്നു.

സാധാരണ ജോലികളിൽ നിന്നും വ്യത്യസ്ഥമാണ് ഇലക്ഷൻ ഡ്യൂട്ടി.ഇവിടെ ജീവനക്കാർ തമ്മിൽ അസാധാരണമായ സഹകരണമാണ്.പാരവയ്പ്പിനും ഏഷണിക്കുമെന്നും ആർക്കും സമയമില്ല.പോളിംഗ് ഡ്യൂട്ടി വിജയകരമായി പൂർത്തീകരിക്കേണ്ടത് ഓരോ ജീവനക്കാരൻ്റെയും വാശിയാണെന്ന് തോന്നിപോകും.പലപ്പോഴും പതിവുഡ്യൂട്ടിയിലും ഇങ്ങനെയൊക്കെയായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്‌.

നാലു ബൂത്തുകളാണുള്ളത് ബൂത്തുകൾ തമ്മിൽ വേർതിരിക്കുന്നത് ഹാർഡ് ബോർഡ് സ്ക്രീൻ മാത്രമാണ്. തയ്യാറെടുപ്പുകൾ പൂർത്തിയാക്കി എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. എല്ലാവരും ഹാപ്പിയാണ്. ഇലക്ഷൻ ഡ്യൂട്ടി നിയമന ഉത്തരവ് കൈയ്യിൽ കിട്ടുമ്പോൾ ഉണ്ടായിരുന്ന വിഷമമൊന്നും ആരുടെ മുഖത്തും ഇല്ല. 

രാവിലെ 5.30 ന് മോക്ക് പോൾ തുടങ്ങണം.അഞ്ച് മണിക്ക് ഏജൻറുമാർ എത്തിത്തുടങ്ങും. കാലേകൂട്ടി എഴുന്നേക്കണം.ഫ്രഷ് ആവാൻ പരിമിതമായ സൗകര്യം മാത്രമേ ഉള്ളൂ. രാവിലെ തിരക്കാവാൻ സാദ്ധ്യതയുണ്ട്.

എൻ്റെ ബൂത്തിൽ ഞാനും മുസ്തഫ മാഷും മാത്രമേ ഉള്ളൂ. നാലു മണിക്ക് അലാറം വച്ച് രണ്ട് ബെഞ്ചുകൾ അടുപ്പിച്ചിട്ട് ഞാനുറക്കം തുടങ്ങി. ആദ്യ ഉറക്കം കഴിഞ്ഞ് നോക്കുമ്പോൾ മുസ്തഫ ഡെസ്കിൽ കൈയ്യും വച്ച് ഇരിക്കുകയാണ്. ചോദിച്ചപ്പോൾ നല്ല ഉറക്കം വരാതെ കിടന്നാൽ ഉറക്കം വരില്ല എന്നു പറഞ്ഞു. അപ്പോഴും തൊട്ടടുത്ത ബൂത്തിൽ നിന്ന് ചില സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അടുത്ത തവണ ഞാനുണർന്നപ്പോൾ മുസ്തഫ ഉറക്കമായിരുന്നു.അങ്ങിങ്ങായി ചില കൂർക്കം വലികൾ ഒഴിച്ചു നിർത്തിയാൽ പൂർണ്ണ നിശ്ശബ്ദദ. എല്ലാവരും ഉറക്കത്തിലായി.ഡ്യൂട്ടിയിൽ ഉറങ്ങാൻ പറ്റുന്ന അസുലഭമായ അനുഭവം.

പെട്ടെനാണ് ഒരു പോളിംഗ് ഓഫീസർ വച്ച അലാറം കേട്ട് എല്ലാവരും ഉണരുന്നത്. " സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ .... വാ ...നാളെയാണ് താലി മംഗലം. എന്തുകൊണ്ടും അലാറമാക്കാൻ പറ്റിയ ഗാനം. അതും ഉച്ചത്തിൽ . ഞാൻ സമയം നോക്കി മൂന്ന് മണി ആയിട്ടേ ഉള്ളു. ഇനിയും കിടക്കുന്നു ഒരു മണിക്കൂർ.ഞാൻ തിരിഞ്ഞു കിടന്നു.എന്നാൽ അലാറം നിൽക്കുന്നില്ല. " നീയും വരൻ്റെ പെങ്ങളായി നിന്നു വേണം .... സുന്ദരീ ..... അലാറം അനർഗളമായി തുടരുകയാണ്. ഇയാളെന്താ ഇത് ഓഫാക്കാത്തതെന്ന് വിചാരിച്ച് ഓരോരുത്തരും തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവിൽ മൂന്ന് തവണ പാടി പാട്ട് നിലച്ചു.എല്ലാവർക്കും ആശ്വാസമായി എന്നാൽ ഓരോരുത്തരെയും അരിശം കൊള്ളിച്ചുകൊണ്ട് അലാറത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചു. സുന്ദരി .... സുന്ദരീ ... ഒന്നൊരുങ്ങി വാ.... വാ .. ഞാൻ തലയുയർത്തി നോക്കിയപ്പോൾ മുസ്തഫ സ്ക്രീനിന് മുകളിലുടെ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ്‌. തൊട്ടടുത്ത ബൂത്തിൽ നിന്നാണ്.സഹ പോളിംഗ് ഓഫീസർമാർ അലാറത്തിൻ്റെ ഉറവിടം തേടി അഞ്ചാറു കള്ളികളുള്ള ബാഗ് തിരയുകയാണ്. പക്ഷെ എത്ര ശ്രമിച്ചിട്ടും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.

ഒടുവിൽ പതിനഞ്ച് മിനിട്ട് നീണ്ട ഉണർത്തുപാട്ടിനു ശേഷം ഫോൺ നിലച്ചു.ഇപ്പോഴേക്കും എല്ലാ ബൂത്തിലും വെളിച്ചം പരന്നിരുന്നു. പോളിംഗ് ഓഫീസർമാർ ഒന്നൊഴിയാതെ എഴുന്നേറ്റിരുന്നു. ഫോണിൻ്റെ ഉടമസ്ഥനെ നല്ല രണ്ട് തെറി പറയാൻ ഒരുങ്ങി ചിലർ തയ്യാറായി നിന്നു.

അപ്പാഴെക്കും അതാ ചെവിക്കുള്ളിലെ നനവ് തോർത്ത് ചുരുട്ടി ഒപ്പിയെടുത്തു കൊണ്ട് സുസ്മേരവദനനായി അരവിന്ദൻ മാഷ് വരുന്നു.

മുന്ന് മണിക്ക് അലാറം വച്ച് കിടന്ന അരവി ക്ക് ഉറക്കം വന്നിരുന്നില്ല.തിരിഞ്ഞു മറിഞ്ഞും ഒരു വിധം രണ്ടര മണിയാക്കിയതാണ്.അലാറം വച്ചിട്ടുള്ള കാര്യമോർക്കാതെ കുളിക്കാൻ പോയതാണ്. 

മാഷുടെ നിഷ്കളങ്കമായ വിവരണം കേട്ട ഞങ്ങൾക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. എല്ലാവരുടെയും ഉറക്കം പോയി.എല്ലാവരും പ്രഭാത കൃത്യങ്ങൾക്കായി പിരിഞ്ഞു പോയി.

ഏതായാലും അരവിന്ദൻ മാഷുടെ ഉണർത്തുപാട്ട് മൂലം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും കാലേകൂട്ടി ഉണർന്നു തിരക്കില്ലാതെ തന്നെ പ്രഭാതകൃത്യങ്ങൾ കഴിച്ചുകൂട്ടി. സമ്മർദ്ദമില്ലാതെ തന്നെ കൃത്യ സമയത്ത് തന്നെ പോളിംഗ് ആരംഭിച്ചു.

നേരിട്ട് അദ്ദേഹത്തോട് ആരും നന്ദി പറഞ്ഞില്ലെങ്കിലും ഇതൊരു രസകരമായ അനുഭവമായി എല്ലാവരും എടുത്തുവെന്നല്ലാതെ ആരും അരവി മാഷെ കുറ്റം പറഞ്ഞില്ല.

കള്ളന് ഒരു തുറന്ന കത്ത് ...

മുന്‍വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍,അകത്തെ വാതിലുകള്‍ തുറന്ന് കണ്ടപ്പോഴെ ഞാന്‍ മനസ്സിലാക്കി നീ വന്നിരുന്നു എന്ന്.ഇരുപത് വര്‍ഷം മുമ്പ് നീ വന്ന് പോയതല്ലെ... ആ അനുഭവം വച്ച് ഞാന്‍ ഊഹിച്ചെടുത്തതാണ്.പിന്നെ ആകെ ആശ്വാസം നിനക്ക് കൊണ്ടുപോകാന്‍ വീട്ടിലൊന്നും കാര്യമായി ഇല്ലായിരുന്നു എന്നതാണ്.എന്നാലും ഓരോ വാതിലും തുറക്കുമ്പോഴും നീ നടത്തിയ അന്വേഷണവും അതിന്‍റെ. നിരാശയും പ്രകടമായിരുന്നു.നോക്കിയപ്പോള്‍ നീ ഒന്നും കൊണ്ടുപോയതായി തോന്നിയില്ല.ലക്ഷ്മീ ദേവിയുടെ ഫോട്ടോയിലിട്ടിരുന്ന നേര്‍ത്ത  സ്വര്‍ണ്ണമാല നീ കണ്ടില്ല.പിന്നിലെ ജനാല വളച്ച് അകത്ത് കയറി മച്ചിലെ പലക പിക്കാസുകൊണ്ട് പൊട്ടിച്ചാണ് നീ അകത്ത് കടന്നത്.നിന്നെ എനിയ്ക്ക് കുറ്റം പറയാന്‍ കഴിയില്ല.താമസമില്ലാത്ത അടച്ചിട്ട വീടുകള്‍ നിന്‍റെ ദൌര്‍ബല്യമാണല്ലോ.പച്ചക്കറിയില്‍ മാരക വിഷം തളിക്കുന്നതും,ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതും പാലില്‍, വെള്ലം ചേര്‍ക്കുന്നതും കുറ്റമകരമല്ലെന്ന് വിധിയെഴിതിയ സ്ഥിതിയ്ക്ക് പാവം നിന്നെ മാത്രം എന്തിന് കുറ്റം പറയണം.എങ്കിലും നിനക്ക് ഒന്നും കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന തിരിച്ചറിയല്‍, എനിക്ക് പരിഹാസം തോന്നിയെങ്കിലും പിന്നീടത് സഹാനുഭൂതിയായി മാറി.തുണികള്‍ അലമാരയിലും മേശയില്‍ നിന്ന് വലിച്ചിട്ട സാധനങ്ങള്‍,തിരികെമേശയിലും വയ്ക്കുന്നതിനിടയിലാണ് ഞാനത് ശ്രദ്ധിച്ചത്.താമസം മാറിയെങ്കിലും ഞാനും എന്‍റെ സഹോദരങ്ങളും പാടിയും കളിച്ചും നേടിയ ഇരുപത്തിയഞ്ചോളം ട്രോഫികള്‍,ഒന്നും തന്നെ കാണാനില്ല.കൊണ്ടുപോകാമായിരുന്ന മറ്റു പലതും കൊണ്ടുപോകാത്ത നീ ട്രോഫികള്‍,കൊണ്ടുപോകാന്‍ സാദ്ധ്യതയില്ലെന്നു വിചാരിച്ച് ഞാന്‍ മൊത്തം മുറി അരിച്ചു പെറുക്കി.ചെറിയ ഒരു ട്രോഫി മാത്രം നീ എനിയ്ക്കായി വച്ചിരുന്നു.വിലപിടിപ്പുള്ള മറ്റ് സാധനങ്ങളൊന്നും നിനക്ക് കിട്ടാത്തതിന് നീ ശരിക്കും പകരം വീട്ടി.ഞങ്ങള്ക്ക് വിലമതിക്കാനാകാത്ത ട്രോഫികള്‍ നീ കൈക്കലാക്കി.അവ കൈക്കലാക്കുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ച സന്തോഷം നിനക്ക് കട്ടെടുക്കുമ്പോള്‍ കിട്ടിയിരിക്കില്ലെന്ന് ഞങ്ങളാശ്വസിക്കുന്നു.അത് നിന്‍റെ ഷോ കേസില്‍ അലങ്കരിച്ചോ ,കുട്ടികള്‍ക്ക്   കളിപ്പാട്ടമായി നല്‍കിയോ.ചളുക്കി ആക്രിക്കടയില്‍ വിറ്റ് പണമാക്കിയോ....

എല്ലാ പ്രിയപ്പെട്ടവയില്‍ നിന്നും ഒരു ദിവസം അകന്ന് പോകണമെന്ന പ്രാപഞ്ചിക സത്യം മനസ്സില്‍, വച്ച് കൊണ്ട് സ്വയം ആശ്വാസിച്ചു

.എന്നാലും എന്‍റെ കള്ളാ എന്നോടിതു വേണ്ടായിരുന്നു.

ഞാനും ( Me too)

 അങ്ങ് വടക്ക് വുഹാനിൽ നിന്ന് ഒരു ചങ്ങാതി വരുമെന്നും അവൻ ഭീകരനാണെന്നുമൊക്കെ മുൻകൂട്ടി അറിഞ്ഞിരുന്നു. ആ പരദേശി വളരെ പെട്ടെന്നായിരുന്നു സ്വദേശിയായി മാറിയത്.

ആദ്യം അവൻ്റെ വിഹാരകേന്ദ്രങ്ങൾ ഔദ്യോഗികമായി സന്ദർശിക്കേണ്ടി വന്നപ്പോഴൊക്കെ അവൻ എനിക്കുള്ളിൽ കടന്നു കൂടിയോ എന്ന് പല തവണ സംശയിച്ചു.ശരീരത്തിലുണ്ടാകുന്ന നേരിയ ഭൗതിക മാറ്റങ്ങൾ പോലും എന്നിൽ സംശയത്തിൻ്റെ കരിനിഴൽ പരത്തി. സാനിറ്റൈസറും മാസ്കും ഹാൻ്റ് വാഷുമൊക്കെ കൃത്യമായി ഉപയോഗിച്ചു.പിന്നെ കുറേ നാൾ സ്വന്തം വാഹനത്തിൽ മാത്രമായി യാത്ര.

കഴിഞ്ഞ ഓണക്കാലം ഒരു കോവിഡ് രോഗിയുമായി സമ്പർക്കത്തിലായതിനെത്തുടർന്ന് ഏകാന്തവാസിയായി അടച്ചിട്ട മുറിയിൽ കഴിച്ചുകൂട്ടി. അവൻ കടന്നു കൂടിയെന്ന് എൻ്റെ ശരീരത്തിലുണ്ടായ ചില ലക്ഷണങ്ങൾ എന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു.എന്നാൽ അതു സംഭവിച്ചില്ല. പിന്നെയും മുഖത്ത് മാസ് കു കൈയ്യിൽ സാനിറ്റൈസറുമായി ഒരു പാടുകാലം. 

ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട കാലമെത്തിയപ്പോഴേക്കും എന്നെ ഞാൻ തന്നെ ബോദ്ധ്യപ്പെടുത്തി ശ്രദ്ധിച്ചാൽ അവനെ പേടിക്കേണ്ടതില്ല.

ഇതിനിടയിൽ വീടു പണി കഴിഞ്ഞു. ഗൃഹപ്രവേശത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ പേർ എത്തിച്ചേർന്നത് എൻ്റെ ചങ്കിടിപ്പ് കൂട്ടി.ആരും കാണാതെ സാവ് ലോൺ സ്പ്രേയുമായി വീടിൻ്റെ ഓരോ മുക്കിലും മൂലയിലും ഞാൻ ഓടി നടന്നു. അന്നും ഒന്നും സംഭവിച്ചില്ല. 

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഞാൻ കക്ഷിയെ കണ്ണിറുക്കി കാണിച്ചു. " നീ പോ മോനേ ദിനേശാ... " എങ്കിലും അവൻ്റെ സ്വഭാവത്തെ പറ്റി നന്നായി അറിയാവുന്ന ഞാൻ എൻ്റെ പ്രതിരോധത്തിൽ പഴുതുകളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ടിരുന്നു. 

ഇതിനിടയിൽ ഞാൻ യാത്രയ്ക്ക് പൊതു വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങി. ട്രെയിനിൽ ബുക്ക് ചെയ്ത് യാത്ര ചെയ്തു. കൊയിലാണ്ടി മുതൽ അങ്ങ് അതിർത്തി ഗ്രാമങ്ങളായ അഡൂർ, ബെള്ളൂർ, മീഞ്ച എന്നിവിടങ്ങളിൽ യാത്ര ചെയ്തു. എവിടെയും തൊടാതെ തിരക്കിൽ നിന്ന് പരമാവധി ഒഴിഞ്ഞ്.

അങ്ങനെ കാര്യങ്ങൾ തരക്കേടില്ലാതെ നീങ്ങുമ്പോഴാണ് അവൻ പുത്തൻ രൂപത്തിൽ അവതരിച്ചതായി കേട്ടറിഞ്ഞത്.ഏറെ ആശങ്കയോടെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയെടുത്തത്.ഒരു പരിധി വരെ ജാഗ്രതയോടെത്തന്നെ സംഭവം നടത്തി.രാത്രി വൈകി മറ്റൊരു നിയോജക മണ്ഡലത്തിൽ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന സഹോദരിയോടൊപ്പം തിരികെ വീട്ടിലെത്തി.നാലു ദിവസം കഴിഞ്ഞപ്പോഴാണ് സഹോദരി കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലാക്കിയത്.ആദ്യമായി അവനെന്നെ കീഴടക്കിയെന്ന് നിജപ്പെടുത്തി പരിശോധന നടത്തിയപ്പോഴും ജയം എൻ്റെ പക്ഷത്തായിരുന്നു.

ഇതോടെ അവൻ നാട്ടിൽ പിടിമുറുക്കിയിരുന്നു. ഓഫീസിലെ ഒരു ജീവനക്കാരനെ അവൻ പിടികൂടിയിരുന്നു.എനിക്കു ചുറ്റും അവനുണ്ടെന്നും ശ്രദ്ധിച്ചില്ലെങ്കിൽ പടിവീഴുമെന്ന ബോദ്ധ്യത്തിൽ ഞാൻ തുടർന്നു.ബസിൽ യാതൊരു കൂസലുമില്ലാതെ മാസ്ക് താഴ്ത്തി വിളയാടിയ കണ്ടക്ടറോട് മാസ്ക് ധരിക്കാൻ പറഞ്ഞപ്പോൾ അത് കേൾക്കാത്ത ഭാവത്തിൽ അയാൾ പറയാതെ പറഞ്ഞു. പോയി പണീണ്ടോന്ന് നോക്കിഷ്ടാ. ഇളിഭ്യനായ ഞാൻ മൗനം അവലംബിച്ചു. ഒരു കുതൂഹലത്തിന് 100 വാരയകലെ നിന്ന് ബസ് സ്റ്റാൻ്റിൽ തുപ്പലുകളുടെ എണ്ണം ഞാനെടുത്തു.പത്ത് മിനിട്ട് നേരം കൊണ്ട് എൻ്റെ എണ്ണം പത്തിൽ എത്തി.

കഴിഞ്ഞവാരാന്ത്യത്തോടെ വീട്ടിലെത്തിയ എനിക്ക് പനിക്കുന്നുണ്ടായിരുന്നു.കഴിഞ്ഞയാഴ്ച ഒരു ദീർഘദൂര ബൈക്ക് യാത്രയ്ക്കിടയിൽ നന്നായി നനഞ്ഞിരുന്നു.കൂടാതെ കുറേയേറെ യാത്രകളും. ശരീരത്തിന് ഒരു ക്ഷീണവും അനുഭവപ്പെട്ടിരുന്നു. തണുപ്പടിച്ചതായിരിക്കാമെന്ന് ഊഹിച്ചു. ഒറ്റ ദിവസത്തിൽ പനി പോയി.പിന്നെ അത് ചെറിയ ജലദോഷമായി ചുരുങ്ങി. അവൻ്റെ സാന്നിദ്ധ്യമില്ലെന്നുറപ്പു വരുത്താൻ ലക്ഷണങ്ങൾ വിശകലനം ചെയ്തു. അപ്പോഴും വിജയം എനിക്കൊപ്പമായിരുന്നു.

എന്നാലും സുഹൃത്ത് നന്ദൻ ഡോക്ടറുടെ നിർദേശപ്രകാരം RTPCR വീണ്ടും ചെയ്തു.നേരിയ ജലദോഷം അപ്പോഴും വിട്ടുമാറിയിരുന്നില്ല.

അങ്ങനെ ലാബിൽ നിന്നുള്ള വിളി വന്നു. നെഗറ്റീവ്. എനിക്കവനോട് സിംപതി തോന്നിത്തുടങ്ങിയിരുന്നു.

എനിക്ക് വാട്സാപ്പിൽ റിസൾട്ട് അയച്ചു തരണമെന്ന് ഞാൻ പറഞ്ഞപ്പോൾ ഒന്ന് ഹോൾഡ് ചെയ്യണേ എന്ന് പറഞ്ഞു. അൽപ്പനേരം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.ഔദ്യോഗിക ആവശ്യത്തിന് പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കൗണ്ടിംഗ് ഡ്യൂട്ടിയുള്ളതിനാൽ എനിക്ക് റിസൾട്ട് അനിവാര്യമായിരുന്നു.

ലാബിൽ നിന്ന് ഒരു മണിക്കൂറിനു ശേഷം വിളി വന്നു ഞാൻ പോസിറ്റീവാണെന്ന്. ഏതായാലും മാടമ്പള്ളിയിലെ കക്ഷി എന്നിൽ കടന്നു കൂടിയിരിക്കുന്നു.

പനി വന്ന രാത്രി മുതൽ കഠിനമായ വീട്ട് തടങ്കലിലാണ്.ഇപ്പോൾ കാര്യമായ കുഴപ്പമൊന്നും കാണുന്നില്ല.ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രത്യാശിക്കുന്നു.

ശ്രീ രാജാറാം വിരമിക്കുന്നു.

 സംസ്ഥാന ഓഡിറ്റ് വകുപ്പ് ജോയിൻ്റ് ഡയറക്ടർ ശ്രീ' രാജാറാം ഇന്ന് സേവന നിവൃത്തനാകുകയാണ്. കാസറഗോഡ് ജില്ലയിലെ കോട്ടൂർ സ്വദേശിയാണ്.


സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൻ്റെ ആഴങ്ങൾ തൊട്ടറിഞ്ഞു. തുടർന്ന് ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ആധാരശിലകൾ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.കന്നട, മലയാളം, തുളു ഭാഷകളിലൂടെ ഒരു പോലെ ആധികാരികമായും സരസമായും അദ്ധ്യാപനം നടത്തുവാനുള്ള കഴിവ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.

ലാളിത്യം മുഖമുദ്രയായി കൊണ്ടു നടന്ന അദ്ദേഹം കാസറഗോഡ് ജില്ലയിൽ ജില്ലാ ഓഡിറ്റ് മേധാവിയായി സേവനം അനുഷ്ഠിക്കവെ പഞ്ചായത്ത് വകുപ്പുമായി സഹകരിച്ച് വർഷങ്ങളായി നിലനിന്നിരുന്ന ആയിരക്കണക്കിന് ഓഡിറ്റ് തടസ്സങ്ങളിൽ തീർപ്പുണ്ടാക്കിയത് ഈ അവസരത്തിൽ വകുപ്പിനു വേണ്ടി നന്ദിയോടെ സ്മരിക്കുകയാണ്.

ജനകീയാസൂത്രണം ഇരുപത്തിയഞ്ചു വർഷം പിന്നിട്ടുവെങ്കിലും ഓദ്യോഗിക ഭാഷയായ മലയാളം അറിയാത്ത ഭാഷാ ന്യൂനപക്ഷ പ്രദേശത്തെ ജനപ്രതിനിധികളുടെ ഭാഷാപരമായ പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നു. മാർഗ്ഗരേഖകളും ഉത്തരവുകളും കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത നല്ല ഒരു ഭാഗം ജനപ്രതിനിധികളും ഈ മേഖലയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു വിദഗ്ദ്ധൻ്റെ സേവനം ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ഞാൻ സാന്ദർഭികമായി സൂചിപ്പിക്കുകയാണ്.

മികച്ച രീതിയിൽ സേവനം അവസാനിപ്പിക്കുന്ന ശ്രീ.രാജാറാം സാറിന് അതിലും മികച്ച രീതിയിലുള്ള സേവനത്തിൻ്റെ പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിക്കാൻ കഴിയട്ടെ എന്ന് വർദ്ധിത സ്നേഹത്തോടെ ആശംസിക്കുന്നു.

കഞ്ഞി

കഞ്ഞി കുടിച്ചില്ലേ എന്നയാൾ ചോദിച്ചപ്പോൾ,

ഞാൻ ചോദിക്കാതെ ചോദിച്ചു എന്നെ കണ്ടിട്ട് കഞ്ഞി കുടിച്ചതായി തോന്നുന്നില്ലേ എന്ന്,

പക്ഷെ അദ്ദേഹമെന്നാട് സ്നേഹം പങ്കിട്ടതാണെന്ന് എനിക്ക് തോന്നിയില്ല.

കഞ്ഞിക്കളി ഒഴിവാക്കണമെന്ന് അയാൾ എന്നോട് പറഞ്ഞപ്പോൾ 

എന്നെ പരിഹസിച്ചതായി എനിക്കു തോന്നി. പക്ഷെ അയാൾ 

എൻ്റെ വ്യക്തിത്വ വികസനത്തിനായുള്ള ടിപ്പുകൾ തരികയാണെന്ന് ഞാൻ മനസ്സിലാക്കിയില്ല.

കഞ്ഞി കുടി മുട്ടി പോകുമെന്ന് അയാളെനിക്ക് മുന്നറിയിപ്പ് തന്നപ്പോൾ അതയാളുടെ കത്തി വർത്തമാനം മാത്രമാണെന്ന് ഞാൻ ഗണിച്ചു.

കഞ്ഞിയിൽ മുക്കിയ വസ്ത്രം ധരിച്ച അയാൾ ഒരിക്കലും എൻ്റെ മനസ്സിൽ ഇടം നേടിയില്ല.

അവസാനമായി യാത്ര പറഞ്ഞപ്പോൾകൃത്യ നേരത്ത് കഞ്ഞി കുടിക്കണമെന്ന് എന്നെ ഓർമ്മിപ്പിച്ചത് , എന്നെയൊന്നാക്കിയതാണെന്ന് ഞാനുറപ്പിച്ചു.

ഇന്ന് ജീവൻ്റെ സ്പന്ദനം നിലനിർത്താൻ ഉപ്പിട്ട ചൂട് കഞ്ഞി പതുക്കെ പതുക്കെ തൊണ്ടയിലൂടിറക്കുമ്പോൾ സച്ചിതാനന്ദ പരമാനന്ദമാണ് കഞ്ഞി എന്ന അറിവ് പതിയെ എൻ്റെ സ്മൃതി മണ്ഡലത്തെ ദീപ്തമാക്കുന്നു....