Saturday, May 2, 2020

ഒരു സെഞ്ച്വറിയുടെ അപാരത

ഞങ്ങൾ (ജയ്ഹിന്ദ് മുള്ളേരിയ) അന്ന് താളിപടപ്പ് മൈതാനത്ത് നേരത്തേ എത്തിയിരുന്നു. അത് ആ വർഷത്തെ ജില്ലാ ബി ഡിവിഷൻ ക്രിക്കറ്റ് ക്വാളിഫൈയിംഗ് റൗണ്ടിലെ രണ്ടാമത്തെ മത്സരമായിരുന്നു.എതിരാളി ശക്തരാണ്."തമ്പ് " മേൽ പറമ്പ്.

നിശ്ചിത സമയം കഴിഞ്ഞിട്ടും എതിർ ടീം എത്തിയില്ല. ഞങ്ങൾ വാക്ക് ഓവർ പ്രതീക്ഷിച്ച് ഇരുന്നു.കിറ്റും ബാഗും പാക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ അതാ ഞങ്ങളെ നിരാശയിലാക്കി ടീം ബസിറങ്ങി.

വൈകി എത്തിയതിനാൽ ഞങ്ങൾക്ക് വേണമെങ്കിൽ സംഘാടകരോട് "വാക്ക് ഓവർ " ആവശ്യപെടുമായിരുന്നു.എന്നാൽ ഞങ്ങളതു ചെയ്തില്ല ടോസിനു തയ്യാറായി.ഞാൻ തന്നെയായിരുന്നു നായകൻ.ടോസ് നേടിയ ഞങ്ങൾ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.അന്ന് അങ്ങനെയായിരുന്നു. ആദ്യം സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാനാണ് ഞങ്ങൾ ഇഷ്ടപ്പെട്ടത്. വൈകിയതിനാൽ മത്സരം 35 ഓവറാക്കി കുറച്ചിരുന്നു.

തുടക്കത്തിൽ ഞങ്ങൾ റണ്ണെടുക്കാൻ വളരെ വിഷമിച്ചു. പന്ത് നന്നായി സ്വിംഗ്‌ ചെയ്യുന്നുണ്ടായിരുന്നു. പന്ത് പല പ്രാവശ്യം ബാറ്റിനെ കബളിപ്പിച്ച് വിക്കറ്റ് കീപ്പറുടെ കൈയ്യിലെത്തി.തുടക്കത്തിലേ രണ്ടു തവണ സ്ലിപ്പിൽ ക്യാച്ചിൽ നിന്ന് രക്ഷപെട്ടു. എട്ട് ഓവർ കഴിഞ്ഞപ്പോൾ സ്കോർ 10 ഒരാൾ പുറത്താക്കുകയും ചെയ്തു.വളരെ കണിശതയാർന്ന ബൗളിംഗാണ്.

ഇന്നിംഗ്സ് ഓപ്പൺ ചെയ്ത എന്നോടൊപ്പം മറുവശത്ത് കേശവേട്ടനാണ്. പന്തികേട് തോന്നിയ അദ്ദേഹം എന്റെയടുത്ത് വന്ന് പറഞ്ഞത് ഞാനോർക്കുന്നു.

"അൽപ്പം റിസ്ക് എടുക്കുക. നോക്കി അടിച്ചോളൂ."

ഞാൻ തയ്യാറായി നിന്നു. ഗുഡ് ലങ്ങ്ത്തിൽ തുടർച്ചയായി പന്തെറിഞ്ഞു വന്ന ബൗളറെ ആക്രമിക്കാൻ നല്ല വഴി കയറി അടിക്കുക എന്നതാണ്. ഇടതുകാൽ അൽപം മുന്നോട്ട് കയറ്റി വച്ച് അടുത്ത പന്ത് ഞാൻ ഉയർത്തിയടിക്കാൻ തീരുമാനിച്ചു.പന്ത് കൃത്യമായി ബാറ്റിൽ കൊണ്ടു. ബൗളറുടെ തലയ്ക്ക് മീതെ ബൗണ്ടറി. ഏതൊരു ബൗളറെയും കയറിയടിച്ചാൽ തൊട്ടടുത്ത പന്ത് ഷോർട്ട് ഓഫ് ഗുഡ് ലങ്ങ്ത്ത് ആയിരിക്കും, അതായത് നീളം കുറച്ചെറിയും.അതൊരു സൈക്കോളജി ആണ്. പ്രതീക്ഷിച്ച പോലെ അടുത്ത പന്ത് അങ്ങനെ തന്നെ ഷോർട്ട് ആണ്. കുറേ മുമ്പിൽ പിച്ച് ചെയ്ത പന്തിനെ ഞാൻ പോയിന്റ് ബൗണ്ടറിയിലേക്ക് സ്ക്വയർ കട്ട് ചെയ്ത് തുടർച്ചയായ രണ്ടാമത്തെ ബൗണ്ടറി നേടി.ഇതോടെ ബൗളറുടെ താളം തെറ്റി. എതിർ ടീമിന്റെ താളം തെറ്റി. ഞാൻ കൂടുതൽ അക്രമിച്ച് കളിച്ചു. തലങ്ങും വിലങ്ങും അടിച്ചു. എനിക്കറിയാമായിരുന്നു. അന്ന് ഭാഗ്യം എന്റെ കൂടെയാണെന്ന്.എന്റെ നാല് ക്യാച്ചുകൾ അവർ വിട്ടുകളഞ്ഞിരുന്നു. ഇതിനിടയിൽ കാസറഗോഡ് - മംഗലാപുരം ദേശീയ പാതയിലേക്ക് ഒരു സിക്സറും ഞാൻ പായിച്ചു.ഗ്രാമീണ മേഖലയിൽ നിന്ന് വരുന്ന ഞങ്ങളുടെ ടീം മുന്നേറുന്നത് എതിർ ടീമിന് സുഖിക്കുന്നുണ്ടായിരുന്നില്ല.അവർ പലതും പുലമ്പിക്കൊണ്ടിരുന്നു. പിന്നീടാണ് അത് സ്ലെഡ്ജിംഗ് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.ശിവദാസിൽ എനിക്ക് നല്ല ഒരു പങ്കാളിയെ കിട്ടി. സ്കോർ മുന്നോട്ട് കുതിച്ചു.

പെട്ടെന്ന് ഗ്രൗണ്ടിലേയ്ക്ക് സുബ്രഹ്മണ്യൻ ഓടി വരുന്നത് കണ്ടു.

"നീ 96 ലാണ് ശ്രദ്ധിച്ചു കളിക്കണം."

ഞാൻ സെഞ്ച്വറിയോടടുക്കുകയാണ്.

ഞാനെന്റെ ഗിയർ മാറ്റി.നാല് സിംഗിളെടുത്ത് സെഞ്ച്വറി തികച്ചു. ബാറ്റുയർത്തി എഴുന്നേറ്റ് ബൗണ്ടറി ലൈനിൽ നിന്ന് കൈയ്യടിക്കുന്ന സഹകളിക്കാരെ അഭിവാദ്യം ചെയ്തു. എതിർ ടീമിലെ ഒന്നു രണ്ടു കളിക്കാരും അഭിനന്ദിച്ചു.

വല്ലാത്ത ഒരു അനുഭവമായിരുന്നു.101 ൽ വച്ച് ഇല്ലാത്ത റണ്ണിനായി ഓടിയ ഞാൻ റണ്ണൗട്ടായി. പാഡും മറ്റും അഴിച്ച് ഞാൻ നേരെ ചെന്നത് സ്കോർ രേഖപെടുത്തുന്ന സ്ഥലത്താണ്. രേഖപെടുത്തലുകൾ വിശദമായി നോക്കി കണ്ട് നിർവൃതി അടഞ്ഞു.13 ഫോറും ഒരു സിക്സറും.

ബി.എൻ.സുരേഷ് റണ്ണൗട്ട് 101.

അങ്ങനെ എന്റെ പേരിലും ഒരു സെഞ്ച്വറി. അവിശ്വസനീയം.ഒരു ലക്ഷ്യം അത് നേടിയതിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അഭിനന്ദനങ്ങൾ കൊണ്ട് മൂടിയവർക്ക് മുന്നിൽ ഞാൻ വിനയാന്വിതനായി.
"എന്റെ നാല് ക്യാച്ച് വിട്ടിരുന്നു.അതു കൊണ്ടാ."

അങ്ങനെ പറഞ്ഞതിന് സുഹുത്ത് ശിവദാസ് എന്നെ ശാസിച്ചു.

മേലിൽ അങ്ങനെ പറയരുത് സെഞ്ച്വറി എന്നും സെഞ്ച്വറി തന്നെ.

മത്സരം ഞങ്ങൾ ജയിച്ചു.വാർത്ത എല്ലായിടത്തും പരന്നു. കോളേജിലും വാർത്തയായി. അന്ന് ഡിഗ്രി ഫൈനലിയ റായിരുന്നു.സുരേഷിന് ജില്ലാ ബി.ഡിവിഷനിൽ സെഞ്ച്വറി.ബസിൽ കയറിയപ്പോൾ കണ്ടക്ടർ ചോദിക്കുന്നു.സെഞ്ച്വറി അടിച്ചു അല്ലേ. ക്രിക്കറ്റ് ഇഷ്ടപെടുന്നവരുടെ ഇടയിൽ അതൊരു വാർത്ത തന്നെയായിരുന്നു.

അതെ ഞാൻ കൂടുതൽ അറിയപെടാൻ തുടങ്ങി.

എന്നും ഓർമ്മിക്കാനും താലോലിക്കാനും ഞാൻ സ്വന്തമാക്കായ ഏക സെഞ്ച്വറി.

ജീവിതം ഒരു കണക്കിലെ കളിയാണ്.അതു പോലെ കണക്കുകൾക്കും നാഴികക്കലുകൾക്കും ഏറെ പ്രാധാന്യമുള്ള ഒരു കളിയാണ് ക്രിക്കറ്റ്. ഏതു തലത്തിലായാലും ഒരു കളിക്കാരൻ എന്ന നിലയിൽ ക്രിക്കറ്റിൽ സെഞ്ച്വറി ഒരു നാഴിക കല്ലാണ്. ഇന്നും ഞാനത് ഓർമ്മയിൽ സൂക്ഷിക്കുന്നു. 32 വർഷം പഴക്കമുള്ളതാണെങ്കിലും.

( ഇത് ബഡായി അല്ല.)

No comments:

Post a Comment