Tuesday, April 12, 2016

അവൻ ഞങ്ങളുടെ ആദ്യ ഹീറോ........ ഒരു കൂസലുമില്ലാതെ ക്യാപ് (പൊട്ടാഷ്) ഇടിച്ചു പൊട്ടിക്കും.കാണാനാളുണ്ടെങ്കിൽ അനുയോജ്യമായ സ്ഥലത്ത് കുനിഞ്ഞിരുന്ന് ക്യാപ് പൊട്ടിക്കും.സ്കൂളിലേയ്ക്കുള്ള വഴിയോരങ്ങളിൽ നിന്ന് ഉടമസ്ഥനറിയാതെ മോഷ്ടിക്കുന്ന കശുവണ്ടി കടയിൽകൊടുത്താൽ കിട്ടുന്ന തുട്ടുകളാണ് അവൻറെ പോക്കറ്റ് മണി.ഞങ്ങളുടെ ആവശ്യാനുസരണം അവൻ പൊട്ടിച്ചു കാണിച്ചു തരും.പെൺ കുട്ടികൾ കൂട്ടം കൂടി നോക്കി നിൽക്കുമ്പോൾ പൊട്ടിക്കുമ്പോൾ അവൻറെ മുഖത്ത് പ്രത്യേക ഭാവമായിരുന്നു. കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ടുള്ള പ്രകടനത്തിനുശേഷം കല്ല് അലക്ഷ്യമായി വലിച്ചെറിഞ്ഞ് ശേഷിച്ച ക്യാപുകൾ അടച്ച് കീശയിൽ തിരുകി ആരെയും നോക്കാതെ നടന്നു നീങ്ങുമ്പോൾ അവന് സിനിമയിലെ നായകൻറെ പരിവേഷമായിരുന്നു.നാലാം ക്ലാസ്സിൽ പഠിപ്പ് നിർത്തിയ അവനെ ഞങ്ങൾക്ക് പിന്നെ ഓർക്കേണ്ടി വന്നിട്ടില്ല.കാരണം കാലം പോകുന്നതനുസരിച്ച് നായക പദവികളലങ്കരിക്കുന്നവരും മാറിമാറി വന്നു കൊണ്ടേയിരുന്നു.

Saturday, April 9, 2016

ഇനിയുമെന്തിനു കൺഫ്യൂഷൻ !!! കാരുണ്യ ലോട്ടറിയുമായി കരുണയാചിച്ചു വരുന്ന കരുണൻറെ കൈയ്യിലെ ലോട്ടറി ഡ്യൂപ്ലിക്കേറ്റാണുപോലും!!! പിച്ച തെണ്ടി നടക്കുന്ന കൊച്ച് അമ്മയുടെ എളിയിലെ കുഞ്ഞിന് കൊച്ചിയിൽ കാണാതായ കൊച്ചിൻ്റെ ഛായയുണ്ടത്രെ !!! വട്ടുപിടിച്ചലഞ്ഞു നടക്കുന്ന അട്ടപ്പാടിയിലെ കൊട്ടൻ , തന്നെ പോലീസിനു വിട്ടുകൊടുക്കാത്ത കട്ടു പറിച്ചു നടന്ന കാട്ടുകള്ളനത്രെ !!! പരിസ്ഥിതി കാക്കാനായി പരക്കെ പരാതിയുമായി നടക്കുന്ന പരശിവൻ പൂഴി വിറ്റ് കാശുണ്ടാക്കി നിരോധിത മേഖലയിൽ ഫൈവ് സ്റ്റാർ തട്ടുകട തുടങ്ങിയത്രെ !!! വണ്ടിയിൽ താണുവീണ് കേണ് യാചിക്കുന്ന വേണുഗോപാലൻ യാചക ഗണപരിഷത്തിൻറെ പ്രമുഖ ഭാരവാഹിയത്രെ !!! വിവരാവകാശ പ്രവർത്തകനായി വിവരങ്ങൾ ശേഖരിച്ച് പണം പേശുന്ന വിവരമുള്ള വനത്രെ നമ്മുടെ മുരുകേശൻ !!! നാട്ടിലെ പ്രമാണിയും പരോപകാരിയും സർവ്വത്ര ജന സമ്മതനുമായ ഇന്ദീവരത്തിലെ കുന്ദൻ മുതലാളി പഴയ ചന്ദന കടത്തുകാരനത്രെ !!! നേരു നേരത്തെ അറിയിക്കാൻ നേരിട്ട് കാശ് വാങ്ങി എല്ലാം നേരെയാക്കുന്ന പത്രമാണു പോലും ''നേർവഴി'' ദിന പത്രം !!! നാട്ടിലെ പ്രമുഖ സദാചാര പോലീസ് സദാശിവൻ ജോലിയും കൂലിയുമില്ലാതെ തേരാപാര നടന്ന് മടുത്തതിനാലാണത്രെ ഈ ജോലിയിൽ കയറിയത് !!! മുഖത്തെ പുഞ്ചിരിയും ദേഹത്തിലെ കറപുരളാത്ത വസ്ത്രവും അകത്തെ കലിപ്പിനു മറയത്രെ !!! ഇനിയുമെന്തിനു കൺഫ്യൂഷൻ !!!

Wednesday, April 6, 2016

പത്തു രൂപയാണ് അവൾ ആവശ്യപെട്ടത് . പത്തിന് രണ്ട് ഞാനാവശ്യപെട്ടു. നഹീം ഭൈയ്യാ ......... തിരിച്ചു വന്നപ്പോൾ പൂക്കളൊക്കെ അതേ പടി കൈയ്യിലിരിക്കുന്നു. ദസ് റുപയാ ദൊ.....ഞാൻ വീണ്ടും ചോദിച്ചു ഠീക് ഹൈ ഭയ്യാ.....ലൊ. എൻ്റെ കഴിവിൽ എനിക്ക് അഭിമാനം തോന്നി.പത്ത് രുപയ്ക്ക് രണ്ട് പൂക്കൾ...നല്ല ലാഭം. അടുത്ത ദിവസം അതുവഴിപോയപ്പോൾ അവൾ വയറ്റത്ത് അടിച്ച് യാചിക്കുകയാണ്. ചായ് കാ പൈസാ ദെ ദൊ ഭയ്യാ........ ഇതിനൊക്കെ മാന്യമായ എന്തെങ്കിലും തൊഴിലു ചെയ്ത് ജീവിച്ചു കൂടെ എന്ന് ആരോ പറയുന്നതുകേട്ട് ഞാൻ എൻറെ നടത്തം അൽപം കൂടി സ്പീഡിലാക്കി.........

Tuesday, April 5, 2016

കളിയേതുമില്ല ചിരിയുമൊട്ടില്ല
കുസൃതികാട്ടുവാൻ വഴിയേതുമില്ല
മുതുകിലെഭാരം ഗുണനിലവാരം
പ്രഥമനായിടാൻബഹുവിധ വേഷം
മുലപാലുമില്ലകിളികൊഞ്ചലില്ല
കൊതിയൂറുന്നോരു ലഹരി മിഠായികൾ
മനോമോഹമാം പൊതിക്കുള്ളിലാക്കി
കൊടുത്തിടുമ്പോഴും നമുക്കില്ല ചേതം
ഉടയവരില്ലാ അനാഥമാം ബാല്യം
പുതിയ പിതാവിൻറെകലുഷിതമനം
അവരുടെ വകകൊടിയപീഡനം
കരയുവാൻപോലുംവഴിയേതുമില്ല
ഭയാതുര മുഖംവ്രണിതമാം ദേഹം
ഒരു തലോടിനു കൊതിക്കുമാപൈതൽ
മനസ്സറിയുവോർസഹിച്ചിരിക്കുമോ
കലാപകാലത്തിൽപലായനംചെയ്യും
പരവശരായ ഹതഭാഗ്യർതൻ
വിറയാർന്ന കൈയ്യിൽകുസൃതികാട്ടിടും
അരുമകളവർവഴുതിവീഴുന്നു
ദുരമൂത്ത ലാഭകൊതിയർ തന്നുടെ
വിഷമഴയുടെഫലസ്വരൂപമായ്
നരകയാതനഅനുഭവിച്ചിടുംബാല്യം
നുറുങ്ങുമസ്ഥികൾ വളർച്ചയില്ലാത്തവർ
തളർച്ച ബാധിച്ചവർ മിതബുദ്ധികളും
മൃതപ്രായരാകും ബഹുവിധമവർ
ദുരിത മിതുകാട്ടി പണം പിടുങ്ങുവോർ
കൊടിയകാപാലികർ അനേകമായിരം
ഭയാനക യുദ്ധംവിതയ്ക്കുന്നു നാശം
പൊടിപുരമായ അവശിഷ്ടങ്ങളും
അവയ്ക്കിടയിലെ ശവശരീരവും
ദിഗന്ദങ്ങൾപൊട്ടുംവിജയഭേരിയിൽ
ഉടയവരില്ലാ ചെറുപൈതൽതൻറെ
കരളലിയിക്കുംകരച്ചിലാർകേൾക്കും
ദേവതുല്യരത്രെ ഭാവിവാഗ്ദാനമത്രെ
കളങ്കമൊട്ടില്ല ലവലേശംപോലും
പ്രതികരിക്കാനും തിരിച്ചടിക്കാനും
കഴിവില്ലാത്തവർ അരുമയാം മക്കൾ
ദുരാചാരങ്ങൾക്ക് വിധേയരായവർ
കൊടിയപാതകം അനുഭവിക്കുന്നു
ദിനംപ്രതിയിതുപെരുകുന്നു വേഗം
ശിശുക്ഷേമകാര്യംനിയമത്തിൽ മാത്രം
പിറക്കാത്തഭ്രൂണം കൊടുക്കാത്തവിദ്യ
ലിംഗനീതികൾ ഹനിക്കപ്പെടുന്നു
ഇരുട്ടിലെ കോണിൽപരക്കുന്നഭീതി
അറയ്ക്കുന്ന ചെയ്തി
 വിറയ്ക്കുന്ന കാമംപിടയ്ക്കുന്ന ദേഹം
കുനിയുന്ന സ്വത്വംമനുഷ്യരോ നമ്മൾ
മൃഗങ്ങൾക്കുപോലുംതിരിവുണ്ടിതേറെ
വരപ്രസാദംപോൽലഭിച്ചീടും മക്കൾ
അഭിശപ്തരായി വളരുന്നതെന്ത്
വരുത്തേണ്ടതെല്ലാം വരുത്തീടും കാലം
കൊടുക്കില്ല മാപ്പ്നിനയ്ക്കേണം നന്നായ്
യാത്രകൾ

എത്രയോ യാത്രകൾ കാരണീഭൂതമായ്
പൈതൃക ഭൂമിയീ തൽപം വരിക്കുവാൻ

പടിപടിയായോരോ പടികളെ താണ്ടി
ഒരു നല്ല സംസ്കാര ഗേഹമായ് മാറിടാൻ

അതിജീവനത്തിനായ്  എരിവയറായി  
ഇരതേടി ഓടി നടന്നോരു യാത്രകൾ

വരളുന്ന തൊണ്ടയിൽ നനവായിറക്കുവാൻ
ഒരു തുള്ളി ജല മൊന്നു തേടിപ്പിടിക്കുവാൻ

അന്നത്തെ ദഹനത്തിനായി യൊരുക്കുവാൻ
ഇന്ധനം ശേഖരിക്കാനുള്ള യാത്രകൾ

അദ്ഭുത കാഴ്ചകൾ തിങ്ങി നിറഞ്ഞൊരീ
  പ്രകൃതിതൻ  കൗതുക കാഴചയ്കുയാത്രകൾ

തുണയായി വേണമൊരിണയെന്നു കരുതി
മനതാരിലതിയായ മോഹവുമായി

സഹജീവനത്തിനു തടയായിടുന്നോര രികളെ
ഉന്മൂലം ചെയ്യുവാൻ യാത്രകൾ

കാതങ്ങളകലെയാം ഭൗമോപ ഖണ്ഡത്തിൽ
  ജീവജലത്തെ തേടുന്ന യാത്രകൾ

ദുരമൂത്ത ജാതികൾ ആസ്തിതൻ വ്യാപന
  ഹേതുവായ് മേധങ്ങളായി നടത്തിയ    യാത്രകൾ

 പരതന്ത്ര ബന്ധന മോചനത്തിന്നായി
ആദർശ ധീരമാം മോചന  യാത്രകൾ

അദ്വൈത ചിന്തയിൽ
വൃത ശുദ്ധിയോടൊത്ത്
 തൃപടി ശരണാർത്ഥമായുള്ള യാത്രകൾ

കർമ ഫലത്തിനാലെല്ലാം നശിച്ചു
ലക്ഷ്യ മില്ലാത്തോരു നിഷ്ഫലയാത്രകൾ

ജ്ഞാന പ്രകാശനായ് ലോകത്തെ ദർശിച്ച്
ചിത്തത്തിൽ സത്യത്തിൻ പൊരുളിനായ് യാത്രകൾ

കർമ്മപഥത്തിൽ മൗഢ്യഭാവം മാറി   ഊർജ്ജ സ്വലതയ്ക്കുല്ലാസയാത്രകൾ

ആദർശ,മോചന,പ്രചരണ യാത്രകൾ
കാൽ നട  വിശ്വാസ വഞ്ചന യാത്രകൾ

വാഹനയാത്രകൾ മതേതര യാത്രകൾ
രക്ഷായാത്രകൾ കേരള യാത്രകൾ
 സേതു ഹിമാലയ അഗണിത യാത്രകൾ

യാത്രകൾ നിഷ്കാമ പൂരിതമാകണം
ഔന്നത്യ ചിന്താ സുരഭിലമാകണം
നല്ല സമുഹത്തിൻ കാരകമാകണം
സംസ്കൃതി തേജോമയമായി മാറണം
സത്യം വെളിവാകുമാറായീടണം
പതിതനു മോചന കാഹളമാകണം


സബർമതിതീരം പുളകിതമായി
രഘുപതിരാഘവ മന്ത്രധ്വനിയിൽ
അതിശയമുജ്വലം ധീരമുദാത്തം
അനുപമ ജീവിത സാര സന്ദേശം

അഹിംസാ ധർമ്മം ഉജ്വലതേജം
സ്വാവലംബിത ദേശം ലക്ഷ്യം
ഹരിജനോദ്ധാരം സമരസഭാവം
സത്യാഗ്രഹം സമരസിദ്ധാന്തം

പരതന്ത്ര ബന്ധിത കുടില തന്ത്രം
സ്വാതന്ത്രത്തിൻ പഥ സഞ്ചലനം
ഐക്യമത്യ ബല സഹിത മുദാരം
നവയുഗഭാരത ജയ ജയഭേരി

ബഹു വിധഭാഷാസംസ്കൃ തി കേന്ദ്രം
അഗണിതജനമയ കേളീഗേഹം
പിതൃപദമർപ്പിതം തവപദപത്മം
ഭാരത ഭൂമി പരമം ധന്യം

അശ്രു പുഷ്പദള ഹാരമർപിതം
രക്ത പങ്കിലംദിനമിതു  ഹന്തം
ധന്യോഹം തവ  സമർപണം
ഭാരത ഭൂമീ  ഋണം ശാശ്വതം

അകകണ്ണിലൂടെ

കാണുന്നതൊന്നും കഥയല്ല തന്നെ
കേൾക്കുന്ന കഥനവും നിജമല്ല കേള്

കാലത്തിനൊത്തുള്ള മാറ്റങ്ങളാണിവ
സൽവ്വത്ര ഭുമിയിൽ മറിമായമെങ്ങും

ചൊല്ലുന്ന വചനത്തിൽ മധുരം പുരട്ടി
തന്നുടേ കേമത്തം ഊതി പെരുക്കി

അന്യൻറെ കുറ്റങ്ങൾകടിവരയിട്ട്
ആഭിജാത്യത്തിൻ മേൻപൊടി ചേർത്ത്

വടിവുള്ളൊരക്ഷരകൂട്ടുകൾ ചേർത്ത്
 മിഴിവുള്ളദൃശ്യ കാഴ്ചയൊരുക്കി

സുന്ദരിമാരുടെ കളമൊഴി ഭാഷയിൽ അൽപമൊരാംഗലേയം കലർത്തി

ഔന്നത്യ ചിന്തതൻ മറയത്തുനിന്ന്
കപടമാമാദർശ  മുഖപടമണിഞ്ഞ്

സത്യത്തെ വികൃതമായ് ചായം പുരട്ടി
തെറ്റിനെ ശരിയായി മാറ്റം വരുത്തി

ലഘുതരമായോരു വിഷയത്തെ അതി
ഗുരുതരമായി  കാട്ടിക്കൊടുത്ത്

വാണിഭ രാഷ്ട്രീയ മാദ്ധ്യമ ഭീമൻമാർ
നേട്ടങ്ങൾ കൊയ്യുന്ന നവീന  സംസ്കാരം

പൊതുജനമമ്പമ്പ വായും പൊളിച്ച്
മുങ്ങി നിവരുന്നു മായകടലിൽ

ശരിയേത് തെറ്റേത്
വിനയാകുംമൊഴിയേത്
വിനിമയ സ്വാതന്ത്ര്യത്തിനതിരുകളില്ല
ഏതുമറിയാതുഴറിനടപ്പവർ
ചതിയുടെ കുഴികളിൽ
വീണു നശിക്കുവോർ

ജ്ഞാനതുണീരങ്ങൾ സജ്ജമായീടണം
അറിവിൻറെ പടവാള്
കൈയ്യിലോങ്ങീടണം
കാണുന്നതെല്ലാം  മകക്കണ്ണിലൂടെ
കാണാകഥകൾ കാണുമാറാകണം
കേൾക്കുന്ന വാക്കുകൾ ധിഷണയുടെ ചൂളയിൽ വിഷമുക്തമാക്കി
ഗ്രഹിച്ചുകൊള്ളേണം

അറിവുംമകക്കണ്ണു മുള്ളോരു
ജനമണു
നിജമായും
 നമ്മുടെ സദ്ഭരണ കർത്താക്കൾ

 പ്രസവ വാർഡ്
ഉത്കണ്ഠയും
നിരാശയും
സന്തോഷാ തിരേകവും
കടുത്തദുഖവും
പ്രാണ വേദനയും
ആനന്ദ കണ്ണീരും
ദുഃഖവും
സ്നേഹവും
ലാളനയും
ശാസനയും
തലോടലും
പുരുഷനും
സ്ത്രീയും
ജനനവും ........
വേർതിരിവില്ലാതെ ഒത്തുകൂടുന്ന സ്ഥലം
വീണ പാണിധാരിണീ
സിദ്ധി ബുദ്ധി ദായിനി
സർവ്വ പാപ ഹാരിണീ
ചിന്മയീ മനോഹരീ

ദുഷ്ടജന സംഹാരിണീ
ഖട്ഗ ശുലധാരിണീ
അസുര വർഗ്ഗ മർദ്ദിനീ
ചണ്ഡികേ ഭയങ്കരീ

ക്ഷിപ്രവര പ്രസാദിനീ
സജ്ജന പരിപാലിനീ
ലോക സൗഖ്യ കാരിണീ
സർവ്വ ലോക രഞ്ജിനീ

ആദിശക്തി മോഹിനീ
കദമ്പ മദ്ധ്യ വാസിനീ
ശൈലേന്ദ്ര രാജ നന്ദിനീ
ആദിശക്തി രുപിണീ

ഭക്തജന ഹർഷിണീ
കാരുണ്യ വർഷിണീ
പരബ്രഹ്മ സ്വരുപിണീ
കാത്തുകൊൾക ധരണിയെ

ജന മന കാഹള ഭേരീനിനാദം

ജനമനം
അതി സുക്ഷ്മം
ജനഗണം
അതിശക്തം
ജനരോഷം
ഭയാനകം
ജനഹിതം
അനിവാര്യം
ജനചേതന
സാമൂഹികം
ജനപഥം
വ്യവസ്ഥിതം
ജനപക്ഷം
ഭരണമാർഗ്ഗം
ജനക്ഷേമം
അനുപേക്ഷണീയം
ജനവികാരം
സംവേദനാത്മകം
ജനദ്രോഹം
അക്ഷന്തവ്യം
ജനമതം
പരമ സത്യം
ജനവിധി
അതികഠിനം
ജനാധിപത്യം
സർവ്വശക്തം
ഉത്തുംഗശൃംഗത്തിലുത്തമനായി
സദ്കർമ്മ പാതയിൽ ഉത്സുകനായി

അത്തലൊഴിഞ്ഞൊരു ചിത്തവുമായി
കത്തി പടരുന്നോരാവേശമായി

വിത്തമോഹങ്ങൾ ചിത്തത്തിലില്ലാതെ
പത്തിവിടർത്തുന്നൊരാത്മവിശ്വാസവും

മൂത്തവരൊടെന്നും നമ്ര ശിരസ്കരായ്
ഭക്തിയ്ക്കുയുക്തിയും പക്വവ്യാപാരവും

കീർത്തിയോടൊട്ടുമെ ആർത്തിയില്ലാതെ
ആർത്തനായ്കേഴുന്നവർ ക്കു തുണയായി

ഓർത്തിടും മാലോകർ, എന്നുമവരുടെ
കീർത്തിപരന്നിടുമെന്നതു  നിർണ്ണയം

നേരിനെ അറിയുവാൻ
നേരേചരിക്കുവാൻ
നന്മയെ പുൽകുവാൻ
നല്ലവാക്കോതുവാൻ
പുതുമയെ കൊള്ളുവാൻ
പഴമയെ ഓർത്തിടാൻ
തിന്മയെ വെല്ലുവാൻ
ഗുണമുള്ളതെഴുതുവാൻ
ഗുരുവിനെ അറിയുവാൻ
അറിവുപകരുവാൻ
ധീരനെ വണങ്ങുവാൻ
 വീര്യമുണ്ടായിടാൻ
വ്യഥിതനെ താങ്ങുവാൻ
വ്രണിതനെ കാക്കുവാൻ
പരനെ ചതിക്കാതെ
ചരാചരസർവ്വത്തെ
സ്നേഹത്താൽ മൂടി
നേട്ടത്തിലെളിമയും
കോട്ടത്തിൽ ഖേദവും
ഫലമോഹമില്ലാതെ
കർമ്മ നിരതനായീടുവാൻ
ദുഖ സുഖത്തിൽ
സമചിത്തനായിടാൻ
ബുദ്ധിയും ശക്തിയും
ഭക്തിയും പ്രാപ്തിയും
തന്നെന്നെ
കാത്തു കൊള്ളേണമേ
ലോകമാതാവേ.............

അനാഥ......
ചിതലരിക്കുന്ന ഭിത്തികൾ
ഞരങ്ങുന്ന പലകകൾ
പൊടിവിതറുന്ന മച്ച്
ചിലന്തികൾ മാറാല കെട്ടിയ ജനാല
പഴമയുടെ മണം പേറുന്ന പഴന്തുണികൾ
മാതൃസ്നേഹം തുളുമ്പുന്ന ഹൃദയം
അസ്വസ്ത്ഥ ചിത്തം
ചുളിഞ്ഞു പഴകിയ ദേഹം
കൃശഗാത്രം താങ്ങാനാവാതെ കാലുകൾ
ഒന്നുനിവർത്തുവാൻ കൊതിക്കുന്ന നട്ടെല്ല്
താങ്ങില്ലാത്തൊരമ്മയ്ക്ക് താങ്ങായിനിൽക്കുന്ന കൈവടി
ഒരു നൂറുനാവായി ചെറുമക്കൾതന്നുടെ ചെറുതായ വികൃതികൾ
ഓർത്തുചിലയ്കുന്ന നാവ്
ഉറ്റവർതന്നുടെ കാൽപെരുമാറ്റത്തിനായ്
കാതോർക്കുന്ന കാതുകൾ
ഇടുങ്ങിയ വഴികളിൽ മുക്കിയും
മൂളിയും ചലിക്കുന്ന ശ്വാസം
നഷ്ട വസന്തത്തിൻപ്രിയനായകൻറെ വശംകെടുത്തുന്ന ഓർമ്മകൾ
ചെറുവിരലനക്കത്തിലുംഭയപ്പാടിൻറെ ഉടുക്ക് കൊട്ടുന്ന നെഞ്ചകം അനായേസേന മരണ
മതി ശീഘ്രം എന്ന പ്രാർത്ഥന
എല്ലാമറിയുന്ന ദൈവം
ഇവയുടെയൊക്കെ  ആകെത്തുകയായ
ആർദ്രമായ രണ്ട്

ലളിതം മനോഹരമായിടേണം
ഭവനമീഭുവനത്തിനൊത്തീടേണം
മാരുതനോടിക്കളിച്ചീടേണം
ശീതോഷ്ണസുരഭിലമായിടേണം
ചോരഭയമതുണ്ടാവരുത്
സമ്പാദ്യം ചോരുമാറാകരുത്
ആവരവർഭാവം വെടിഞ്ഞു നന്നായ്
ഒരുമയോടൊത്ത് കഴിഞ്ഞീടേണം
പ്രകൃതിയുമൊത്തിണങ്ങിടേണം
വികൃതിളൊന്നുമേകാട്ടിടാതെ
നല്ലസമൂഹത്തിൻ പ്രാങ്കണത്തിൽ
അണുരൂപമായിവിളങ്ങിടേണം
അങ്കണം ചുറ്റിലുണ്ടാകേണം
കൂപമൊരുകോണിലായിടേണം
മാലിന്യമൊഴുകാതിരുന്നീടേണം
ജലമൊക്കെഭൂമിയിലാഴ്നിടേണം
മാലിന്യമൊക്കെയൊതുക്കിവച്ച്
വളമായീതീരണമവിടെതന്നെ
ഒരുകറിതോട്ടത്തിനാമാലിന്യം
പോഷകദ്രവ്യമായ് തീർന്നിടേണം
ചെറുതായൊരുപവനമവിടെവേണം
നയനമനോഹര പുഷ്പജാലങ്ങളും
ഔഷധഗുണമുള്ള ചെടികളും പിന്നെ
കായ് ഫലമുള്ള വൃക്ഷലതാദികളും
നിത്യവും ചെറുതായി പാലിക്കേണം
വർഷത്തിലൊന്നു മിനുക്കിടേണം
നിത്യവും ദീപം തെളിച്ചീടേണം
ഐശ്വര്യ സമ്പുഷ്ടമായിടേണം

എതിരേവരുന്നവനപരനെന്നാകിലും
ഒരു ചെറുപുഞ്ചിരി അധികമാവില്ലെടോ
പകരമൊരുപ്രതികരണമവനിലില്ലെങ്കിലും
ഇരുവരിലുമകതളിരിലലിവേറെയുണ്ടാം

ഹൃദയങ്ങൾതമ്മിലുള്ളകലങ്ങളേറുന്നു
അഹമെന്നഭാവംഅകതാരിൽ വിളയുന്നു
അരികിലുള്ളവർതമ്മിലൊരുമയില്ലേതും
അവരവർതന്നുടെ ഇരുൾപൂണ്ടലോകം

മനുജരുടെമനതാരിൽ കുളിർമഴപെയ്യുവാൻ
അവരുടെ യകതാരിൽ ഒരുപുവിരിയുവാൻ
ഒരുനറുപുഞ്ചിരികടമായിനൽകിടാം
ഒരുനല്ലസൗഹൃദകൂട്ടമായ് വാണിടാം
എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

നിഷ്കളഭാവം നിരുപമരൂപം
നിർദോഷമായുള്ള
 കുസൃതികൾ വികൃതികൾ
നിർഭയമമ്മതൻ
ചാരെ മയങ്ങുന്ന
നിർമല നിർമമ
മായോരു പൈതൽ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ഗതകാല ചരിതത്തിൻ
കയ്പുള്ള നിനവുകൾ
പരുഷതയുടെ മയമുള്ള
ചുറ്റുവട്ടങ്ങളും
അതിലേറേ ഛലകപട ഗതിവിഗതികളൊക്കെയും
ഘനീഭുത മായിതോ
തരളിതമാം മനം

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ദുഖത്തിലുച്ചത്തിൽ
പൊട്ടിക്കരഞ്ഞിടാൻ
മോദത്തിലുല്ലാസ
പൂത്തിരി കത്തിക്കാൻ
ചടുലമായാനനന്ദ
ചുവടുകൾ ചേർത്തിടാൻ
ഒരു ഈണമെപ്പോഴും
പാടിനടക്കുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

സഹജൻ്റെ തോളത്തു
കൈ വച്ചൂ നീങ്ങിടാൻ
അനുജനെ കൊഞ്ഞനം
കാട്ടി ചൊടിപ്പിക്കാൻ
സോദരിമാരുടെ
ജഡയാട്ടി കളിച്ചിടാൻ
തൊടിയിലെ മൂവാണ്ടൻ
മാങ്ങയെറിഞ്ഞിടാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

പ്രകൃതിയുടെ കൗതുക
കാഴ്ചകൾ കണ്ടിടാൻ
അമ്പിളിമാമനെ
കണ്ടങ്ങിരിക്കുവാൻ
താരകളൊത്തു
കൺചിമ്മികളിക്കുവാൻ
മഴയത്തു മുറ്റത്ത്
ഓടിക്കളിക്കുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ഉണരുക നീയുണ്ണി
 പരിഭവം വേണ്ട
എല്ലാം മറന്നങ്ങു
പുഞ്ചരിച്ചീടുവാൻ
 ആമോദമാഹ്ലാദ
ചിത്തനായ് വാഴുവാൻ
ആയിരം പുത്തിരി
മനസ്സിൽ  തെളിയുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ
ഞാനും അവനും
ചില അരാഷ്ട്രീയ വാദികളും.........
ഞാനും അവനും കളിക്കളത്തിലാണ്
ഞാൻ ജനസേവകൻ
അവൻ ജനവിരുദ്ധൻ
ഞാൻ  നല്ലതു മാത്രം ചെയ്യുന്നു
അവൻ മോശം മാത്രം
എല്ലാവരും എൻറെ ഭാഗത്താവണം
അവൻറെ കൂടെ ആരും ഉണ്ടാകരുത്
ഞാൻ ചെയ്തതിനു  തെളിവില്ല
അവൻ ചെയ്തതിനു തെളിവു വേണ്ട
ഞാൻ ചെയ്തതായി പറയുന്നവർ
അവൻറെയാൾക്കാർ
എന്നെ പുകഴ്തുന്ന പത്രം
മാദ്ധ്യമ ധർമ്മം കാത്തു രക്ഷിക്കുന്നു
അവനെ പുകഴ്തുന്നത്
 മഞ്ഞ പാർട്ടി പത്രം
എൻരെ വീഴ്ചകൾ
അവൻരെ ഗുഢാലോചന
അവൻറെ നേട്ടങ്ങൾ
നിങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തുക്കടാ വിദ്യകൾ
ഞാൻ സ്വരൂപിക്കുന്ന പണം
പാർട്ടി ഫണ്ട്
അവൻ സ്വരൂപിക്കുന്നത് കോഴ
ഈ കളി ഞങ്ങൾ പരസ്പര ധാരണയോടെ
മാറി മാറി കളിക്കും
ഞങ്ങളുടെ രഹസ്യങ്ങൾ ഞങ്ങൾക്ക് പരസ്പരമറിയാം
അതുകൊണ്ട് പരസ്പരം മുക്കികൊല്ലില്ല.േ
കളത്തിനു പുറത്തുള്ളവർ
ചില്ലറ ലാഭത്തിനായി
ഞങ്ങളോടൊപ്പം ചേർന്നു കൊള്ളുക
ഈ കളി ഇഷ്ടമില്ലാത്തവർ
അരാഷ്ട്രീയ വാദികൾ


തുടർകഥ......

അത്യാഹിത വാർത്ത കേട്ട് അയാൾ ഞെട്ടിയില്ല.

നാളത്തെ പത്ര വാർത്തകളെ കുറിച്ചായി അയാളുടെ ചിന്തകൾ

 ഒന്ന് ആരോപിക്കും മറ്റേത് നിഷേധിക്കും

ചാനലുകൾ ആഘോഷിക്കും

പരിജനങ്ങൾ കണ്ണീർ വാർക്കും

 മറ്റു ചിലർ മുതലകണ്ണിർ വീഴ്ത്തി മുതലെടുക്കും

പോലീസ്   സി ബി ഐ രംഗത്തെത്തും

രാഷ്ട്രീയ അജണ്ട  എന്ന് ചിലർ

തങ്ങൾക്ക് പങ്കില്ലെന്ന് ചിലർ

കരിങ്കൊടി,  ലാത്തി പിന്നെ .......

സുഭിക്ഷമായ ഹർത്താൽ

 വഴിമുട്ടിപോയവർ.......

സോറി.....ഒരു അത്യാഹിതം കൂടി ആസൂത്രണം ചെയ്യേണ്ടി വന്നു.

ഒന്ന് കെട്ടടങ്ങി മറ്റേത് ആളികത്തി
                                                    (തുടരും....)
കാവ്യാർക്കനാഴിയിലൂളിയിട്ടു.
ഒരുപകലിവിടെ യൊടുങ്ങിടുന്നു
ഇരുളാകെ ഭൂവിൽ പടർന്നിടുന്നു 
ഒരു വിങ്ങലുള്ളിലുണർന്നിടുന്നു

ഒരു തിങ്കൾ ശോഭയുണ്ടെന്നാകിലും
ഒരു പ്രഭാതത്തിനായ് കാത്തിരിപ്പൂ
ഒാ-ർമകൾ എൻ - വി-ഹായസിൽ
ഒ എൻ വി യായി നിറഞ്ഞു നിന്നു

കിളികുല ജാലത്തിൻ കളകൂജനം
അവ പൊഴിക്കുന്നോരു പട്ടുതൂവൽ
ഭുവിലെ ആർദ്രമാം നേത്രങ്ങളും
അലയുന്ന മനസ്സിലെ ഗദ്ഗദങ്ങൾ

പ്രണയാർദ്രമായോരു നടനവേദി
അലിവുള്ള മനസിൻറെ സർഗ്ഗ കേളി
പുഴയുടെ കളകള നിസ്വനങ്ങൾ
പാഴ്മുളം തണ്ടിലെ ബാംസുരിയും

ഭൂമിമാതാവിൻറെ ചുടു നിസ്വനം
മാനത്തു തെളിയുന്ന മഴവില്ലൊളി
വിധിമതമറിയുന്ന ചുടുകണ്ണുനീർ
മനസിലുരുകുന്നൊരാത്മരോഷം

ഇരുളിൻറെ മറവിലെ കപടതയും
പിച്ചനടക്കുന്ന പെൺകിടാവും
വ്രണിത ദേഹത്തിന്നൊരുസാന്ത്വനം 
നൃത്തം ചവിട്ടുന്നു മനോ മണ്ഡലത്തിൽ

ഹിമകണ മേറ്റു തളിരിടുവാൻ
പുതു നാമ്പുകളുണ്ടു വെമ്പി നിൽപൂ.
തളരുന്ന ഭൂമിക്കൊരുർജ്ജമായി
വരുമോ ഒരുനൂറു കാവ്യ സൂര്യോദയം


അങ്ങുകിഴക്കൊരു പാറപുറത്താണു
എൻറെ പ്രിയപെട്ട വിദ്യാലയം

ആദ്യാക്ഷരങ്ങൾ തൻ മുകുളങ്ങൾ  തളിരിട്ട
ആരാമ മന്ദിരം വിദ്യാലയം

പ്രഥമ വന്ദിതൻ ഗജാനനൻ തന്നുടെ
നാമത്തിലാണീ പ്രഥമാലയം

കരിമ്പുവളപ്പും ഗുളിക തറയും
 ചേരുന്ന പഴയോരു വിദ്യാലയം

പാറയുംമുള്ളും ചരലും ചവിട്ടി ഓടിതിമിർത്തോരു നൃത്താലയം

ചക്കര പ്ലാവിൻറെ തണലിൽ
തിമർക്കുന്ന  കുട്ടികൾ തന്നുടെ  കാര്യാലയം

ഗോരിയും കോട്ടിയും പള്ളിയും
 സോഡ്ദി തലേമ്മ അരങ്ങിലെത്തും

ഗോ....വിന്ദ.....യെന്നുച്ചത്തിലലറി
ഭജനമിരിക്കുന്ന പുണ്യ കാലം

തൂവെള്ള വസ്ത്രം ധരിച്ച ഗുരുവിൻ്റെ
പാഠങ്ങൾ വിസ്മയമായ  കാലം

സ്വാദൂറും സജ്ജിഗ ആവോളം ഭക്ഷിച്ച്
 എരിയടക്കുന്നോരു പോയ കാലം

കോഴി കുണ്ടിയും, പാലൈസുമെള്ളുണ്ടയും
കട്ളീസും തിന്നു നടന്ന കാലം

നെല്ലിക്ക പുളിങ്കുരു  കാക്കതൊണ്ടിയും
ചെനയുള്ള മാങ്ങയും തിന്നകാലം

ഇടവേളനേരത്ത് പൊതു ടാപ്പിലെ വെള്ളം
ആവോളം മോന്തികുടിച്ച കാലം

 ഒരുനാളസംബ്ലിയിൽ എല്ലാരു മൊന്നായി
ഭാരതാംബയ്ക്കു   ജയ് വിളിച്ചകാലം

മലയാള കന്നട  തുളുവാദി ഭാഷകൾ
 കൈകോർത്തു  നടന്ന വസന്ത കാലം

മൂക്കട്ടയൊലിപ്പിച്ച് ഒട്ടിയ വയറുമായ്
അടികൊണ്ടു വാവിട്ടു കരഞ്ഞ കാലം

കുസൃതികൾ കാട്ടി അടിപിടി കൂടി
ഉച്ചത്തിൽ വായിട്ടലച്ചകാലം

ഒരു കൈയ്യിൽ  നിക്കറും മറുകൈയ്യിൽ
സ്ലേറ്റുമായ് മഴയും നനഞ്ഞു നടന്ന കാലം

ജനഗണമന തീർന്ന് മണിയൊച്ച കേൾക്കുമ്പൊൾ
ചടപടെയോടിയകന്ന കാലം

മണ്ണിൻ്റെ മണമുള്ള വിണ്ണിൻറെ ഗുണമുള്ള
ഓർമയിൽ മാറാത്ത സുവർണ്ണ കാലം


വീടിന്നു പൂമുഖം
വായനയ്ക്കാമുഖം
ഒരുവന്നു പലമുഖം
അതിലൊന്നു നിജ മുഖം
അലിവിന്നു നൻമുഖം
ചതിവിന്നു പൊയ്മുഖം
സ്നേഹത്തിനൊരുമുഖം
പ്രേമത്തിൻ മറുമുഖം
ഹിംസയ്ക്കു കരിമുഖം
അതിജീവനത്തിനായ് പൊരുതുന്നതൊരുമുഖം
ജ്ഞാന പ്രഭാപൂർണ്ണമായുള്ള ഗുരുമുഖം
സഹജമീമനുജർക്ക് ഈ വിധം പലമുഖം
മനമുണ്ടോ
ഉണ്ടെങ്കിൽ
വനമുണ്ട്
ഇടതൂർന്നതരുവുണ്ട്
നരിയുണ്ട് കരിയുണ്ട്
അരുവിയും കുരുവിയുമൊക്കെയുണ്ട്

കിളിയുണ്ട്
കളിയുണ്ട്
കാറുണ്ട്
ആറുണ്ട്
ഫലമുണ്ട് ഭയമുണ്ട്
നേരും നെറിയും കൂടെയുണ്ട്

ഇലയുണ്ട്
പൂവുണ്ട്
കായുണ്ട്
തേനുണ്ട്
ഇടയിലാകാട്ടിൽ
സഹവസിക്കുന്നോരു മനുഷ്യനുണ്ട്

തണലുണ്ട്
കുളിരുണ്ട്
ഭൂമിയ്ക്കു കുടയുണ്ട്
മഴ പെയ്യുവാനുള്ള കോപ്പുമുണ്ട്
അമൃതൂറും ഫലമുണ്ട്
രോഗ ശമനത്തിനായിരം വേരുമുണ്ട്

ഒന്നു മറ്റൊന്നിനു
ഇരയായും വളമായും
തീറ്റയ്കു  വകയായും
 സമരസ ജീവിത സന്ദേശമുണ്ട്
പാഴാക്കാനൊരു തുള്ളിയില്ലയെന്നോമനെ
ജലം പാരിലമൂല്യമാണറിക

ഓടികിതച്ചെത്തി പാളയിലെ വെളളം
 നീ യാവോളം മോന്തി  കുടിക്കുന്ന കാഴ്ചയും

ചാടിതിമർക്കുമ്പോൾ  ചിന്നി
ചിതറുന്ന  തുള്ളിയും
സാകൂതം കാണുവാനക്ഷമൻ ഞാൻ

വാടിക്കരിഞ്ഞ തൊടിയിലെ  മുല്ല
മാടി വിളിച്ചു കരഞ്ഞിടുമ്പോൾ

ഇത്തിരിപോരുന്ന പക്ഷി മൃഗാദികൾ
ഇറ്റു ജലത്തിനായ് കേഴുമ്പോഴും

അവനിയിലതിനായി കരുതേണമോമനേ
ധരണി ചുരത്തണം അമൃത ജലം

 ഗതിവേഗ മേറിയ ഉലകിലെ യാത്രയിൽ
പരവശനായ് നീയലഞ്ഞിടുമ്പോൾ

ഇറ്റു തെളിനീരി നായ്  നീ
കൊതിച്ചിടുമ്പോൾ

 സുലഭമായ് വരുകില്ല ഒരുകവിൾ  തണ്ണീർ
മനതാരിലിന്നു നീ ഓർത്തുകൊൾക

കണ്ണിന്നു കുളിരാകും നിളയുടെ കളകളം
ഇനിയെത്ര  നാളുയർന്നു പൊങ്ങും

പെയ്യാൻ മടിച്ചിടും  മഴമേഘജാലങ്ങൾ
നിന്നുടെ സ്വൈര്യം കെടുത്തുമല്ലോ

അവസാന തുള്ളിയു മൂറ്റിയെടുക്കാനായ്
ദുരമൂത്ത ജീവികൾ നിന്നരികിലെത്തും

ഉണ്ണീ നീയെന്നുടെ ഉദകജലത്തിനായ്
അലയുന്ന വിഗതികളുണ്ടായിടൊല്ലെ

ജലമാണ് ജീവൻ  തെളിനീരമൃത്
ശുദ്ധജല വായു  നാടിനനുഗ്രഹവും

പർഞ്ഞോൻ കുഡ്ങ്ങി

പർഞ്ഞിറ്റ് തോറ്റു

പറേമ്പൊ പറേന്ന് കുഡിച്ചിറ്റ് പറേന്നേന്ന്

പറയാണ്ടെങ്ങനെ

പറേണ്ടെ പിന്ന പറേണ്ടെ

പറയാണ്ടിരിക്കാൻ മൻസൊക്കണ്ടെപ്പാ

പറയുന്നോറ് പറയട്ടല്ലോ

അയിനെന്ത്യേന പറയാനില്ലെ

ഓറോർക്ക് പറയാനിള്ളദ്
ഓറോറ്  പറയട്ട്

പറയുന്നോറെ പറയാൻ ബിഡണം

അല്ലാണ്ട് ഓറ എഡങ്ങേറ് ആക്കന്നെന്ത്യേന്

പറയുന്നോറെ പറയാൻ ബിട്ടില്ലെങ്ക്
പറയാൻ കയ്യ
പിന്നെ എന്താവൂന്ന്

പിന്ന......പറേന്നോറ്
 പറയുമ്പോ  കൊർച്ച് ജാഗ്രദ  ആക്കണം

എന്തേച്ചെങ്ക് പറഞ്ഞ ബാക്ക്   ബൈയ്യോക്കിഎഡ്കാനാവേല


ഒരുനാളെന്നുടെ ഭവനത്താലങ്ങാടി
കുരുവികളൊരു ചെറു  കൂടുകൂട്ടി

ചകിരിതൻ നാരുമങ്ങാടി ചരടും
പുൽകൊടികളുംകൊണ്ടൊരു കൊച്ചുകൂട്

നല്ല നിമിത്തമിതെന്നു കരുതി  ഞാൻ
ചെന്നു നിരീക്ഷിച്ചാ കുഞ്ഞുകൂട്

ഭിത്തിയിലെ ന്നോളം പൊക്കത്തിൽ
കുന്നുപോലുള്ളൊരു  കൂമ്പാരം

ദിനപത്രം  വാരിക മാസികയും
ബാലരമയുമമ്പിളിയമ്മാവനും

മച്ചിനു താഴെ വിടവിലായ് കൂടിനായ്
കുരുവികൾ കണ്ടൊരു നല്ലോരിടം

ഇളകിയോരാണിയും  തൂങ്ങുന്ന കടലാസും അദ്ഭുതമവിടെയിരിക്കുന്നു

അസ്ഥിരമാ കൊച്ചു ഭവനത്തിലങ്ങാടി
കുരുവികളൊരു ദിനം മുട്ടയിട്ടു

ഓർക്കയാൽ മനുജൻറെ അസ്ഥിത്വവും
ഇതിലേറെ അസ്ഥിരമാണു നൂനം

വൈകാതെ കേട്ടു ഞാൻ കുഞ്ഞി
 കുരുവികൾ തന്നുടെ  ചിലമ്പലുകൾ

കലപിലകൂട്ടിയങ്ങാടിക്കുരുവികൾ
മതിമറന്നങ്ങതാസ്വദിച്ചു

അകതാരിലാധി പെരുകിയനുദിനം
നിലം പൊത്തുമോ ഈ കുരുവിക്കൂട്

ഒന്നു മറിയാതെ അമ്മക്കിളി
അനായാസമായതിൻമേൽ പറന്നിരുന്നു

കലപില കൂട്ടുമാ  കുരുവി കിടാങ്ങൾക്കു
 ചിറകുമുളയ്ക്കാനായ്  കാത്തിരുന്നു

അതിവേഗമവയൊന്നു പാറിയകന്നെങ്കിൽ.... കരളുരുകിയന്നുഞാൻ   പ്രാർത്ഥിച്ചു

ദുർനിമിത്തം വന്നാലാപത്തു വരുമെന്ന്
പലരുമന്നെയന്നോർമ്മിപ്പിച്ചു

ഓ രോനിമിഷവും വൻ വീഴ്ച പ്രതീക്ഷിച്ച്
ആകുല ചിത്തനായ് ഞാനിരുന്നു.

ഒരു രാവിലാക്കുടും കെട്ടുകളും
 പെരിയോരു ശബ്ദമോടെ നിലം പതിച്ചു

അശനിപാതം കണക്കെന്നുടെ നെഞ്ചിൽ
 ഇടിനാദമായതു  പതിച്ചു

കുരുവികുഞ്ഞുങ്ങളെന്തു പിഴച്ചു ഹാ
പുസ്തകകെട്ടിൽ ഞെരിഞ്ഞമരാൻ

കേട്ടിലവയുടെ കുഞ്ഞു രോദനവും
ത്രാണിയു ണ്ടായീല പോയി നോക്കുവാനും

വരുവാനിരിക്കുന്ന ദുർനിമിത്തങ്ങൾ
നടമാടിയെൻറെ മനോ മണ്ഡലത്തിൽ

കണ്ണും പൂ ട്ടിയുറക്കമില്ലാതെ
പുലരും വരെ തേങ്ങി ഞാൻ കിടന്നു.

കുരുവികൾ തന്നുടെ കലപില കേട്ടു
ത്ധടിതിയിലെത്തീഞാൻ പുമുഖത്ത്

ചിറകുമുളച്ചൊരാ കുഞ്ഞിക്കുരുവികൾ
ചലപില കൂട്ടിയിരിക്കുന്നു

ഏറിയമോദത്താൽ കുരുവി സമൂഹം
വിടപറയും പോലെ യെനിക്കു തോന്നി

ചിതറിയ കൂടും പൊട്ടിയ പലകയും
 പഴകിയ പത്രവും പെറുക്കുന്ന നേരം

അതുവരെ യവയെ താങ്ങി നിറുത്തി
യവനെ മനസാലെ കൈ വണങ്ങി





 വീണാധാരീ വാണീ മണി
സുരഗണ വന്ദിത മനോൻമണീ

പുസ്തക ധാരെ ബ്രഹ്മ മാനസീ
ബുദ്ധി പ്രദേ ദേവീ സുജന കല്യാണീ

കാവ്യ നൃത്യ ഗാന രഞ്ജിനീ
സുഭാഷിണീ മഞ്ജുള രൂപിണീ

പത്മാസന സ്ഥിതേ മന്ദഹസിതേ
പത്മവിലോചന  ഭുവന മനോഹരീ

 ഭക്തി  ശക്തി മുക്തി പ്രദായിനി
ദുഷ്ട സംഘ നിഷേധിനി മാതേ

പുണ്യ കാര്യ കർത്തിനി ശുഭജേ
മോക്ഷ മാർഗ്ഗ പ്രദർശിനി  മംഗളേ

ദിവ്യ രൂപ ധാരിണീ  ജനനീ
അഷ്ട ദ്രവ്യ സേവിത സംപൂജ്യേ

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

ജൂനിയർ സുരേശ് തിരിഞ്ഞു നോക്കിയില്ല

മുറ്റത്തെ മൈന നിരാശനായി.

ജൂനിയർ സുരേശ് ഡാഡിയുടെ പുതിയ ആൻഡ്രോയിഡ് ഫോണിലെ പ്ലേ സ്റ്റോറിൽ നിന്ന് പുതിയ ഗെയിം ഡൗൺ ലോഡ് ചെയ്യുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

മൈന നിരാശനായി മുറ്റത്ത് അങ്ങിങ്ങായി തത്തി കളിക്കുകയാണ്.
ഗെയിറ്റിനു മുകളിലും ഉമ്മറപടിയിലും ചെന്നിരുന്ന് അവൻ ജൂനിയർ സുരേശിനെ വിളിച്ചു .
ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

ഇല്ല ....   ജൂനിയർ  സുരേശ് അവന് അനുവദിച്ചു കിട്ടിയ സമയം പരമാവധി ഉപയോഗപ്പെടുത്തുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ....... ജൂനിയർ സുരേശിൻറെ കൈയ്യിലുള്ള നിർജ്ജീവ വസ്തു ചിലച്ചു.

മൈന തിരിഞ്ഞു നോക്കി !!!

ഗെയിം ഡൗൺലോഡ് ആയി.ജൂനിയർ സുരേശ് മുഷ്ടി ചുരുട്ടി വീശി  തൻറെ നേട്ടം ആസ്വദിക്കുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

എന്നിട്ടും ജൂനിയർ സുരേശ് തിരിഞ്ഞു നോക്കിയതേയില്ല.

രണ്ടാം ക്ലാസ്സിലെ പാഠ പുസ്തകത്താളിൽ ജീവസ്സുറ്റ കഥാപാത്രമായി നിറഞ്ഞുനിന്ന മൈന പഴകി ദ്രവിച്ച പുസ്തകം  വിട്ട് പറന്ന് എങ്ങോട്ടോ പോയി .