Saturday, May 2, 2020

വിജന വീഥിയിലൂടെ

പതിവുപോലെ ഉറക്കമുണർന്ന് സ്ഥലകാലചിന്തകളിലേയ്ക്ക് കടന്നു വരുമ്പോൾ മുമ്പെങ്ങുമില്ലാത്ത ഒരു തരം അസ്വസ്ഥത.

ഇനിയെത്രനാൾ ?

ഇനിയെന്ത് ? ഉത്തരമില്ല. ഒന്നിനും ഒരുറപ്പുമില്ല.

പ്രശ്നങ്ങളൊഴിഞ്ഞൊരു കാലം മനുഷ്യന് ഒരു കാലത്തും ഉണ്ടായിട്ടില്ല.അതൊക്കെ കടന്നുപോകാറുമുണ്ട്.അതിനൊക്കെ എന്തെങ്കിലും പരിഹാരവുമുണ്ടായിരുന്നു.പക്ഷെ ഇതിപ്പോൾ ഇങ്ങനെയൊരുകാലം.

സ്ഥലകാലചിന്തകൾ കഴിഞ്ഞാൽ സ്വന്തം ശരീരത്തിലേയ്ക്കാവും.

സ്വയം ചില ചോദ്യങ്ങൾ ഉന്നയിച്ചു നോക്കും.

ക്ഷീണമുണ്ടോ ? അതുറക്കച്ചടവാകും.

തൊണ്ടയിൽ കിരുകിരുപ്പുണ്ടോ ? അത് സാധരണമാകും,

തലവേദനയുണ്ടോ ? ഏയ് അത് ഉറക്കം ശരിയാവാഞ്ഞിട്ടാകും.

സ്വയം സമാധാനിപ്പിക്കും.

പിന്നെ കോവിഡ് എന്നെ തിരഞ്ഞുപിടിച്ച് വരാനുള്ള സാദ്ധ്യതകളിലേയ്ക്കാവും ചിന്തകൾ.വാഹനത്തിൽ നിന്ന് വ്യക്തികളിൽ നിന്ന് സാധനങ്ങളിൽ നിന്ന് എല്ലാം ഒരു സംശയമേഘം പോലെ തലയ്ക്കു മുകളിൽ വ്യാപരിക്കുന്നു.ഒന്നുമില്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്തുമ്പോഴും.

ആകാശവാണിയിലെ സുഭാഷിതവും കീർത്തനങ്ങളും കേട്ട് പ്രഭാത വാർത്തകളിലെത്തുമ്പോൾ കാര്യങ്ങൾ ഒട്ടം ആശാവഹമല്ല.പലയിടത്തും പടർന്നു പന്തലിക്കുന്നു കോവിഡ് സാമ്രാജ്യം.അതും പരിഷ്കൃതമെന്ന് സ്വയം അഹങ്കരിക്കുന്ന സമൂഹത്തിൽ.എന്നെ പോലെ സാധാരണ ജീവിതം നയിച്ചിരുന്ന പലരുമുൾപ്പടെ നമ്മെ വിട്ടു പരിഞ്ഞ ലക്ഷങ്ങളിൽ ഉൾപെടും.

എങ്കിലും ഞാനതിലല്ല എന്ന് ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമാണ്.

ഭയം വേണ്ട ജാഗ്രത മതി എന്ന മന്ത്രം പലപ്പോഴും കൈവിട്ടു പോകുന്നു.

ജാഗ്രത എന്ന ഒരു അവസ്ഥ പല അവസരങ്ങളിലും സഹജമായ ജാഗ്രതയില്ലായ്മയിലേയ്ക്ക് വഴുതി വീഴുകയും ഭീതിയുടെ നിഴലിലാകുകയും പിന്നീട് ആ അവസ്ഥ സൌകര്യപൂർവ്വം വിസ്മരിച്ച് വീണ്ടും പഴയ പടിയാകുകയും ചെയ്യും.

ശരീരം |അനങ്ങേണ്ടതിലേയ്ക്ക് ചില വിദ്യകൾ അനിവാര്യമെന്നും അതിജീവനപോരാട്ടത്തിൽ പങ്കാളിയാകണമെന്നും ആഹ്വാനം നാലു പാടുമുണ്ട്.അവഗണിക്കുന്നതെങ്ങിനെ.ചില ലൊട്ടു ലൊടുക്ക് വിദ്യകളൊക്കെ കാണിച്ച് തൃപ്തിപ്പെടും.

പത്രക്കാരനെയും പാൽക്കാരനെയും സംശയമാണ്.കക്ഷികൾ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ മുന്നണിപ്പോരാളികളായിരിക്കുമോ.ആയിരിക്കാം അല്ലാതിരിക്കാം.അവരെപ്പറ്റിച്ച് നമ്മുടെ മുഖ്യശത്രു പത്രത്താളുകളിലോ പാൽപാത്രത്തിലോ പതുങ്ങിയിരിപ്പുണ്ടാകുമോ.പത്രമെടുത്ത് അപ്പി പുരണ്ട കടലാസെടുക്കുന്നതുപോലെ അൽപ്പം ചളുപ്പോടെ എടുക്കും.ഇസ്തിരിപ്പെട്ടിയുടെ ചൂടേറ്റ് അക്ഷരങ്ങൾ പരിഹസിച്ച് ചിരിക്കും.കായിക രംഗം പേജ് കണ്ട് നെടുവീർപ്പിടും.പാൽപാത്രം സോപ്പുുകൊണ്ട് കഴുകിമിനുക്കും തൃപ്തി വരില്ല.പത്രമെടുത്ത കൈ ഇതിനകം പലയിടത്തും തൊട്ടതിന് സ്വയം പഴിക്കും പിന്നെ കൈകഴുകി ആശ്വസിക്കും.

വൃത്തി എത്രയായാലും മതിവരില്ല.വസ്ത്രങ്ങൾ ഒരു ദിവസത്തിലേറെ ധരിക്കാൻ കഴിയില്ല.ഫോണും പേഴ്സും കമ്പ്യൂട്ടർ പോലും ഇപ്പോൾ സൂപ്പർ വൃത്തിയാണ്.സാനിറ്റൈസറിനും ഹാൻ്റ് വാഷിനും സോപ്പിനുമൊക്കെ നല്ല ചിലവാണ്.മുഖ്യ ശത്രുവിന് സോപ്പിനെയെങ്കിലും പേടിയുണ്ടല്ലോ.എവിടെയാ കക്ഷി ഒളിഞ്ഞിരിക്കുക എന്ന് പറയാൻ കഴിയില്ലല്ലോ സർവ്വത്ര വൃത്തിയാക്കുക തന്നെ.

ഓഫീസിലേയ്ക്ക് പരിമിതമായ സാധനങ്ങൾ മതി.കൂടുതലായാൽ തിരിച്ച് വന്ന് അണുമുക്തമാക്കാൻ പങ്കപ്പാടാണ്. എന്തു മറന്നാലും തേച്ചുവെടിപ്പാക്കിയ മാസ്കും,സാനിറ്റൈസറും ഉണ്ടാകും.കൂടെ പാഥേയവും.

വാഹനം തൊടുമ്പോഴും ആശങ്കയാണ് ശത്രു എവിടെയൊളിച്ചിരിക്കുന്നു എന്നറിയില്ലല്ലോ.മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും എവിടെ തൊട്ടാലും അവനുണ്ടാകാം.ഡ്രൈവർ തരുന്ന പുണ്യാഹ ജലത്തിൽ കൈ കഴുകി. കൈ എവിടെയും തൊടില്ല എന്ന താത്കാലിക തീരുമാനവുമായി യാത്രയാരംഭിക്കും.

തിക്കും തിരക്കും കൊണ്ട് പൊറുതി മുട്ടിയ ദേശീയ പാതയോരങ്ങൾ വരെവിജനമാണ്.തെരുവിലെ സ്ഥിരം കാഴ്ചകൾ എത്രവേഗമാണ് അപ്രത്യക്ഷമായത് .എത്രവേഗമാണ് ആൾക്കാർ അത്യാവശ്യങ്ങൾ മാറ്റി വയ്ക്കാൻ ശീലിച്ചത്.പ്രഭാത സവാരികളില്ല,ക്ഷേത്ര ദർശനമില്ല.ഒത്തു ചേരലില്ല.കൊച്ചു വർത്തമാനങ്ങളില്ല.വെറുതേ കുടിക്കുന്ന കട്ടനുമില്ല.എല്ലാം മാറി.മാറ്റങ്ങൾക്കും പൊരുത്തപ്പെടലുകൾക്കും അധിക സമയമൊന്നുംവേണ്ട.

അങ്ങിങ്ങായി പോലീസ് സേന സന്നദ്ധരായി നിൽക്കുകയാണ്.മുഖത്ത് കാർക്കശ്യമാണ്.എങ്കിലും അഭിമാത്തോടെയാണ്പ്രവർത്തനങ്ങൾ.വ്യക്തമായി നിർവ്വചിക്കപ്പെട്ട നിയമം, നിയമ ലംഘനം അഭിമാനമായി കാണുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ അവർക്ക് ആരുടെയും ഉത്തരവിന് കാത്തിരിക്കേണ്ട.ആരും പിന്നീട് ചോദ്യം ചെയ്യാൻ വരുമെന്ന് ഭയക്കേണ്ട.ഒരു ജോലി ഉത്തരവാദിത്വത്തോടെ നടപ്പിലാക്കുന്നതിലെ മുമ്പെങ്ങും കാണാത്ത സംതൃപ്തി ആ മുഖങ്ങളിൽ കാണാം.ലക്ഷ്യം ഒന്നു മാത്രം.അത് സാർവ്വത്രികം.പിന്നെന്ത് വേണം.പുറത്തിറങ്ങി ഒരു സല്യൂട്ട് ചെയ്യണമെന്ന് തോന്നാറുണ്ട്.

നഴ്സ്മാരായ ഭാര്യമാരെ ഡ്യൂട്ടിയ്ക്കെത്തിയ്ക്കുന്ന ഭർത്താക്കന്മാർ.നമുക്കുള്ള ഭയാശങ്കകളൊന്നും അവരുടെ മുഖത്ത് കാണാനില്ല.അവർ കൂടുതൽ സുന്ദരികളായി,സന്തോഷ വതികളായി തോന്നി.സൌന്ദര്യത്തിൻ്റെ മാനകങ്ങൾ മാറി മറയുന്നു.അവരുടെ ജോലി സമൂഹത്തിന് എത്രമാത്രം നിർണ്ണായകമാണെന്നത് അവരുടെ ജോലിയുടെ മഹത്വം വിളിച്ചോതുന്നു.ആ തിളക്കം അവരുടെ മുഖത്ത് പ്രതിഫലിക്കുന്നു.അതാണാ മാലാഖമാരുടെ സൌന്ദര്യത്തിൻ്റെ രഹസ്യം.

പുഴകൾ ശാന്തമാണ് സ്വച്ഛമാണ്.മലിനപ്പെടുമെന്നോ കളങ്കപ്പെടുമെന്നോ ഉള്ള ആശങ്കകളില്ല.നിശ്ശബദതയുടെ ഘനതയിൽ പരന്നു കിടക്കുന്ന പുഴയിൽ നിന്ന് എന്തോ കണ്ണെടുക്കാൻ തോന്നുന്നേയില്ല.

എതിരേ വരുന്ന വാഹനങ്ങൾ ഹോണടിച്ച് സൌഹൃദമറിയിക്കുന്നു.പരമിതമായാൽ പരിചിതമാകും,അതു കൊണ്ടു തന്നെ സ്പർദ്ധയുമില്ല.എല്ലാംഎല്ലാവരും നല്ല നാളേയ്ക്കുള്ള പ്രതീക്ഷയിലാണ്.

വഴിയോരങ്ങളിൽ പ്രായമായ സ്ത്രീകൾ പോലും മുഖാവരണം അണിഞ്ഞുനടക്കുന്നു.അത് വളരെ കാലമായി അവരുടെ മുഖത്തുണ്ടെന്നു തോന്നും.അത് ധരിക്കുന്നതിലെ അസ്കിതയൊന്നും അവർക്കില്ല.സ്വാഭാവികമായുള്ള വസ്ത്രധാരണത്തിലും എടുപ്പിലും നടപ്പിലും ലവലേവലേശം മാറ്റം പോലും സഹിക്കാത്തവർ ഇത്തരം മാറ്റങ്ങൾ എത്രവേഗമാണ് സ്വീകരിച്ചത്.ഡൽഹിയിലെ തെരുവുകളിൽ മാത്രമാണ് ഈ അടുത്ത കാലം വരെ മാസ്ക് ധരിച്ച മനുഷ്യരെ കണ്ടിട്ടുള്ളത്.ഇന്നിതാ നമ്മുടെ ഇടയിലും സർവ്വ സാധാരണം.

പറവകൾ എന്തോ താണു പറക്കുന്നു നമ്മുടെ രമ്യ ഹർമ്യങ്ങൾക്കു മുകളിലാണ് ആകാശമെന്നാണ് ഞാൻ ധരിച്ചു വെച്ചിരുന്നത്.അതുകൊണ്ടാണ് താണു പറക്കുന്ന പറവകളെകണ്ടതിൽ അസ്വാഭാവികത തോന്നിയത്.യന്ത്രങ്ങളെ പേടിച്ച് അകലം പാലിച്ചിരുന്ന പറവകൾക്ക് വഴികൾ വിജനമായപ്പോൾ അവരുടെ ആകാശത്തിന് പരിധിയില്ലെന്ന് തോന്നുന്നുണ്ടാകാം.

ശുനകന്മാർ കൂട്ടമായാണ് സഞ്ചരിക്കുന്നത്.അവർക്കും അതിജീവിക്കണം.എന്തോതീരുമാനിച്ചുറപ്പിച്ചപോലെ , എന്തോ ലക്ഷ്യം വച്ച് സഞ്ചരിക്കുകയാണ്.അവരുടെ,യജമാനന്മാർക്ക് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന് അവർ തിരിച്ചറിഞ്ഞിരിക്കണം.അവർ ആക്രമണകാരികളാകുമെന്ന് കരുതിയവർക്ക് തെറ്റി.പലയിടത്തും സ്വാർത്ഥമെങ്കിലും മനുഷ്യരുമായി ചങ്ങാത്തത്തിന് ശ്രമിക്കുന്ന നായകളെയാണ് കണ്ടു വന്നത്.ഭക്ഷണം കിട്ടാതെ ദയനീയമായി വഴിയോരത്തിരിക്കുന്ന നായകളും കുറവല്ല.

ഫോൺ തുറന്നാൽ എന്തു രസമാണ്.എത്ര നിഷ്കളങ്കരാണ് മനുഷ്യർ.പ്രകൃതിയെ നശിപ്പിക്കുന്നവരെന്നും ജന്തുവർഗ്ഗത്തിൽ ബുദ്ധിമാനെങ്കിലും അഹങ്കാരിയാണെന്നൊക്കെ പറയുമെങ്കിലും എത്ര നിഷ്കളങ്കരാണ് മനുഷ്യർ.ഈ ആപൽ ഘട്ടത്തിലും അവർ പാടുന്നു,നൃത്തം ചവിട്ടുന്നു.കുട്ടികളെ പോലെ പരസ്പരം പടകൂടുന്നു.അവർ ഉറച്ചു വിശ്വസിക്കുന്നു.ഇതും ചരിത്രമാകുമെന്നും അവൻ്റെ നല്ല നാളുകൾ ഇനിവരാനിരിക്കുന്നതേ ഉള്ളൂ എന്നും.

വിജനമായ പാതകളിലെ യാത്രകൾ രാത്രികാല യാത്രകളെയാണ് ഓർമ്മപ്പെടുത്തുന്നത്.വഴിയോരങ്ങളിൽ ആളനക്കമില്ല,വഴിപോക്കരില്ല.വൃക്ഷ ലതാദികൾ പോലും നിശ്ചലം.വൃക്ഷങ്ങൾക്ക് ജീവനുണ്ടെന്ന് പറയപ്പെടുന്നു.അവർ തീർച്ചയായും മനസ്സിലാക്കിയിട്ടുണ്ടാകും മനുഷ്യൻ്റെ ദുരവസ്ഥ. അവരും വിചാരിക്കുന്നുണ്ടാകും മനുഷ്യരില്ലെങ്കിൽ പിന്നെ ഞങ്ങളെന്തിന്.ആർക്കു വേണ്ടിയാണ് ഞങ്ങൾ ഉച്ഛ്വാസ വായു പുറത്തു വിടുന്നത്,ആർക്കു വേണ്ടിയാണ് ഈ പൂക്കളും കായ്കളും പഴങ്ങളും.മനുഷ്യൻ ഒരു പക്ഷെ അങ്ങിനെ ചിന്തിക്കുന്നുണ്ടാവില്ല.എങ്കിലും അവർ ചിന്തിക്കുന്നുണ്ടാകാം. ഒരു നൂറ്റാണ്ട് മുമ്പുള്ള സാഹചര്യം.ഭൂമി ആധുനികതയുടെ മൂടുപടമണിയുന്നതിനു മുമ്പുള്ള കാലത്തിൻ്റെ ഒരു ഓർമ്മപ്പെടുത്തലാവാംഇതൊക്കെ.

വനിതകളുൾപ്പടെയുള്ള പൊതു പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും മനസ്സിലെന്തായിരിക്കും.ഒരു വിഭാഗം ജനങ്ങൾ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്ന് സ്റ്റേ എറ്റ് ഹോം -ൽ കരുതലോടെയിരിക്കുമ്പോൾ കുറേ പേർ നിർവ്വാഹമില്ലാതെ രംഗത്തിറങ്ങുന്നു.കുറേയേറെ പേർ സ്വമേധയാകളത്തിലിറങ്ങുന്നു.അവരുടെ ആത്മവിശ്വാസം നമ്മെ അതിശയിപ്പിക്കുന്നതാണ്.

വെറുമൊരു മുഖാവരണം മാത്രമാണ് അവരുടെ ആയുധം.ചുറ്റും രോഗികളാണെങ്കിലും രോഗികളെ പരിചരിക്കുന്നതിനോ സ്വയം രക്ഷയ്ക്കോ ഉള്ള ഉപായങ്ങളൊന്നും അവർക്കറിയില്ല.ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നതിനുള്ള ഒരു പരിശീലനവും അവർക്ക് ലഭിച്ചിട്ടില്ല.മൂക്കിലൂടെ ഊർന്നിറങ്ങുന്ന മുഖാവരണം കൈ കൊണ്ട് തത്സ്ഥാനത്ത് വീണ്ടും വീണ്ടും വച്ചു കൊണ്ട് അവർ ദുരിത ബാധിതർക്കായി പൊരുതുകയാണ്.

ഒരു പക്ഷെ അവർ ഒന്നിനെ പറ്റിയും ചിന്തിക്കുന്നുണ്ടാകില്ല.ചിലപ്പോൾ കേട്ടതൊക്കെ അവർ വിശ്വസിക്കുന്നുണ്ടാവില്ല.ഭീകരനായ കോവിഡിൻ്റെ ലീലാവിലാസങ്ങളെക്കുറിച്ച് ഇറ്റലിയിൽ നിന്നും ഫ്രാൻസിൽ നിന്നും വന്ന കഥകൾ അവർ കേട്ടിരിക്കില്ലേ.അതോ അവരത് സൌകര്യപൂർവ്വം മറക്കുകയാണോ.സ്വയം ഉൾവലിഞ്ഞ് പോരാടുന്നവരോടൊപ്പം മൈതാനിത്തിറങ്ങി പോരാടുന്നവരുടെഇത്തരക്കാരുടെ സാഹസികത ശരിക്കും അതിശയിപ്പിക്കുന്നതാണ്.

പ്രിയപ്പെട്ടവരുടെ ഫോൺവിളികൾ ഊർജ്ജമാണ്സന്തോഷമാണ്.കുഞ്ഞുങ്ങൾ ഒന്നും അറിയുന്നില്ല.സാധാരണയിൽ കവിഞ്ഞ് അവർക്കൊന്നും തോന്നുന്നുമുണ്ടാകില്ല.കുഞ്ഞുങ്ങളെ പോലെയായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.കൂടുതൽ കടന്ന് ചിന്തിക്കാതെ ഇന്നുകളിൽ സന്തോഷത്തോടെ ജീവിക്കാമായിരുന്നു.

മൈതാനത്ത് മുഖത്ത് ടവലും കെട്ടി ഫുട്ബോൾ കളിക്കുന്ന ഒരു പറ്റം കുട്ടികൾ ഓഫീസ് വണ്ടി കണ്ടതോടെ ഓടി മറഞ്ഞു.പാവങ്ങൾ എത്രനേരമാണ് അടച്ചിട്ട മുറികൾ കഴിയുക.എല്ലാ നിങ്ങളുടെ നല്ലഭാവിക്കു വേണ്ടിമാത്രമാണ് മക്കളേ.നിശ്ശബ്ദങ്ങളായ നമ്മുടെ മൈതാനങ്ങളിൽ ഇനിയും ആരവങ്ങളുണരണം.അത് എത്രയും വേഗമാകാൻ നിങ്ങളൽപ്പം ക്ഷമിക്കണം.സഹിക്കണം.

തിരിച്ച് വീട്ടിലെത്തുമ്പോൾ ശുദ്ധി കലശമാണ്.അവനെവിടെയാണ് പതുങ്ങിയിരിക്കുന്നതെന്ന് അറിയില്ല. വസ്ത്രവും ശരീരവും മറ്റുപകരണങ്ങളും അണുവിമുക്തമാക്കാനുള്ള ശ്രമമാണ്.തൃപ്തിവന്നതായി സ്വയം ബോദ്ധ്യപ്പെടുത്തുന്നവരെ തുടരുന്ന ഈ പ്രക്രിയ ഉണ്ടാക്കുന്ന മടുപ്പ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

ഉറങ്ങാൻ കിടക്കുമ്പോഴും ചിന്തകൾ മാത്രമാണ് സഹചാരി.അതിലൂടെ ഊർജ്ജം തേടാൻ ശ്രമിക്കാറുണ്ട്.ശത്രുവിനെ കീഴ്പെടുത്താൻ ഇത്രയും ലളിതമായ യുദ്ധ തന്ത്രം ഇതിനു മുമ്പെങ്ങും കണ്ടെത്തിയിട്ടില്ല.സഹനവും അഹിംസയും പോലും ഈ തന്ത്രത്തിനു മുന്നിൽ തോറ്റു പോകും.വീട്ടിലിരിക്കാം തിരക്കിട്ട ജീവിതത്തിൽ കുടുംബത്തോടൊപ്പം കഴിയാം.വായിക്കാം പഠിക്കാം ജീവിതത്തിൽ പല പുതിയ തീരുമാനങ്ങളെടുക്കാം എങ്ങും സഹായ ഹസ്തങ്ങൾ.

ഒന്നോർക്കുമ്പോൾ ഭയമാണ്.ഇത് വായുവിലൂടെ പകരുന്ന ഒരു രോഗമായിരുന്നെങ്കിൽ.ചൈനയിലെ ഉദാഹരണങ്ങളിലൂടെ പാഠമുൾക്കൊള്ളാൻ നമുക്ക് അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ.വളരെപെട്ടെന്ന് സാമൂഹിക വ്യാപനത്തിലേയ്ക്ക് സ്ഥിതിഗതികൾ പോയിരുന്നുവെങ്കിൽ.മരണ നിരക്ക് കൂടുതലായിരുന്നെങ്കിൽ.ഒരു പക്ഷെ ഇതിനകം തന്നെ മനുഷ്യ കുലം തന്നെ നശിച്ചു പോയേനെ.അത്തരം ഒരു സാദ്ധ്യതയെ തള്ളിക്കളയാനാകുമോ.

ഇന്നലെ ഗ്രീൻ സോൺ ഇന്ന് റെഡ് ഇന്നത്തെ റെഡ് നാളെ ഗ്രീൻ ഒന്നും ഒരുറപ്പില്ല.പാഠങ്ങൾ ലളിതമാണ്.ഏക പോംവഴി ഒറ്റകെട്ടായി നിൽക്കുക എന്നതാണ്. സ്വാർത്ഥതയ്ക്ക് സ്ഥാനമില്ല.ഞാനോ എൻ്റെ കുടുംബമോ എൻ്റെ ഗ്രാമമോ എൻ്റെ ജില്ലായോ എൻ്റെ സംസ്ഥാനമോ,എൻ്റെ രാജ്യമോ രക്ഷപ്പെട്ടിട്ട് കാര്യമില്ല.ഈ ലോകത്തിൽ നിന്ന് തന്നെ അവനെതുരത്തിയാലേ ഇനി സ്വസ്ഥമായുറങ്ങാൻ കഴിയുകയുള്ളൂ.

ഒളിമ്പിക്സ്,ഫുട്ബോൾ ലോക കപ്പ് എന്നിവയ്ക്ക് ശേഷം ലോകം ഉറ്റു നോക്കുന്ന മറ്റൊരു മെഗാ ഇവൻ്റാണ്.ഇതിൽ കാഴ്ചക്കാരില്ല.എല്ലാവരും കളിക്കാരാണ്.എന്തൊരു ആവിഷ്കാരം.എന്തൊരു കണ്ടു പിടിത്തം.

വിവിധ് ഭാരതിയിലെ ഭൂലെ ബിസ്റെ ഗീതിനോടൊപ്പം കണ്ണുകൾ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നു.

പ്രതീക്ഷയുടെ പ്രഭാതം വിദൂരമാണ്.പക്ഷെ വീണ്ടും ഒരു പ്രഭാതമുണ്ടാകും.ലോകം ഇതിനു മുമ്പും ഇത്തരത്തിലുള്ള പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്അതൊക്കെ അതിജീവിച്ചാണ്.ഈ ഘട്ടത്തിൽ എത്തി നിൽക്കുന്നതും. വഴിവിട്ടു പോകുന്ന മനുഷ്യരെ കൂട്ടി യോജിപ്പിക്കാനും ചിലതൊക്കെ ഓർമ്മപ്പെടുത്താനും ഇങ്ങനെ ചിലതില്ലെങ്കിൽ എന്നേ മനുഷ്യരാശി നാമാവശേഷമായേനെ…….

No comments:

Post a Comment