Saturday, May 2, 2020

അന്ധഗായകൻ

ചങ്കുപൊട്ടിപാടുകയാണ്."തലയ്ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി ". അന്ധഗായകന്റെ കഴുത്തിലെ ഞരമ്പുകൾ വരിഞ്ഞ് മുറുകുന്നത് കാണാം.

ആരും ശ്രദ്ധിക്കും.പാട്ടിന്റെ ഇമ്പം മാത്രമല്ല. ആ കാഴ്ചയില്ലാത്ത കണ്ണുകളുടെ ദൈന്യത അത്രയ്ക്ക് രൂക്ഷമാണ്. ചെറിയ തുട്ടുകൾ മുതൽ പത്തു രൂപാ നോട്ടുകൾ വരെ കിട്ടുന്നുണ്ട്.

ട്രെയിനിലെ സ്ഥിരം കാഴ്ചയാണിത്. പലരും പലതും സംസാരിക്കുന്നു.പാട്ട് നന്നായി ആസ്വദിക്കുന്നവർ പോലും ഓരോ ദിവസവും കക്ഷി സമ്പാദിക്കുന്ന കാശിനെ പറ്റിയാണ് ചർച്ച ചെയ്യുന്നത്.കാര്യം ശരി തന്നെ ആരും കക്ഷിയെ സഹായിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാറില്ല.

കുറച്ചുനാൾ മുമ്പ് കക്ഷി പാട്ട് നിർത്തി പണം യാചിക്കുമായിരുന്നു. അപ്പോഴും ആവശ്യത്തിന് കാശ് കിട്ടുമായിരുന്നു. ആരും കാരണം ആരാഞ്ഞില്ല. കാരണം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.അത്രയ്ക്ക് ശ്രമകരമായിട്ടാണ് അയാൾ പാടുന്നത്.തൊണ്ടയ്ക്ക് ദീനം പിടിച്ചതായിരിക്കും.

ഗായകൻ അന്ധതയുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. കാഴ്ചയില്ലെങ്കിലും ആരുടെയും സഹായമില്ലാതെ അയാൾ ട്രെയിനിൽ കയറുന്നു, ഇറങ്ങുന്നു.സഹായത്തിനായി ഒരു മരവടി മാത്രം. അയാൾക്ക് വടിയെ വിശ്വസമാണ്.വടിയും അയാളെ കൈയ്യൊഴിയുമെന്ന് തോന്നുന്നില്ല. വടി കണ്ടാലറിയാം വർഷങ്ങളുടെ കൂട്ടാണ്. അതയാൾക്ക് താങ്ങാണ്, സംരക്ഷകനാണ്, വഴികാട്ടിയാണ്, ശക്തിയാണ്, കൂടാതെ സംഗീതത്തിന് അതൊരു താളമാണ്.

ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞെന്നു തോന്നുന്നു. അന്ധഗായകൻ ടോയ്ലറ്റിനു സമീപം ചാരി നിൽകുകയാണ്. ഇറങ്ങാനുള്ള സ്റ്റേഷൻ ആയിക്കാണും ഇതൊക്കെ വാച്ചില്ലാതെ പരസഹായമില്ലാതെ അയാൾ മനസ്സിലാക്കും. അതിനയാൾക്ക് ജി.പി.എസ് സംവിധാനങ്ങളോ റെയിൽ ട്രാക്കിംഗ് ആപ്പോ ഒന്നും ആവശ്യമില്ല. അതങ്ങനെയാണ് പഞ്ചേന്ദ്രിയങ്ങളിൽ ഒന്നില്ലെങ്കിൽ അ കുറവ് പരിഹരിക്കാൻ മറ്റിന്ദ്രിയങ്ങൾ കൂടുതൽ ജാഗരൂകവും ശക്തവുമായിരിക്കുമത്രേ.

അവിടെ കൂടിയിരുന്നവരിൽ ഒരാൾ അദ്ദേഹത്തോട് പാട്ടുകളെ പറ്റി സംസാരിക്കുന്നതു കേട്ടു.ദിവസവും രാവേറുന്നതു വരെ റേഡിയോ ഗാനങ്ങൾ കേൾക്കുമത്രേ. അവിടെ കൂടി നിന്നവർ ഓരോ പാട്ടുകളെ പറ്റിയും ഗായകനോട് ചോദിക്കുന്നുണ്ട്.

സന്യാസിനിയും, ചിത്രശിലാപാളികളും, പാമ്പുകൾക്ക്‌ മാളമുണ്ട്, ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ഈ പാട്ടുകളെ പറ്റിയൊക്കെ അദ്ദേഹത്തിന് പറയാനുണ്ട്. ഗായകനും, സംഗീത സംവിധായകനും, രാഗവും ഒക്കെ അറിയാം.പുതിയ കാലത്തെ ഗാനങ്ങളിൽ "എന്തിനു വേറൊരു സൂര്യോദയം " എന്ന ഗാനമാണത്രേ ഏറെ ഇഷ്ടം , ഇത് ഹിമഗിരി തനയേ ഹേമലതേ എന്ന കീർത്തനവുമായി സാമ്യമുണ്ടത്രേ.രാഗങ്ങളെ പറ്റിയും അദ്ദേഹം വാചാലനാകുന്നുണ്ട്. പഞ്ചമവും, നിഷാദവും ചതുശ്രുതി ഋഷഭവും സംസാരത്തിൽ വന്നു.എതിർത്ത് എന്തോ ഒരാൾ പറഞ്ഞത് ഗായകനെ ശരിക്കും ചൊടിപ്പിച്ചു.സംഗീതത്തിൽ അഗാധമായ അറിവും, അഭിപ്രായം പറയാൻ മടിയില്ലാത്ത യാളുമാണ് അയാളെന്ന് ഞങ്ങൾ മനസ്സിലാക്കി.

വണ്ടി വളരെ വേഗം സ്റ്റേഷനോടുക്കകയാണ്.ഇതിനിടയിൽ മറ്റൊരാൾ ചോദിച്ചു "ചേട്ടാ എന്തിനു വേറൊന്നു സുര്യോദയം " ഒന്നു പാടാമോ.

ചെറുപുഞ്ചിരിയോടെ അയാൾ ഇംഗ്ലീഷിൽ മറുപടി നൽകി..
" For rich music may be food for the soul. But for Poor music is the food for the stomach. "

ഇംഗ്ലീഷ് കേട്ട് എല്ലാവരും ഞെട്ടിപോയെങ്കിലും അർത്ഥം എല്ലാവർക്കും പിടികിട്ടി. അതായത് ധനികന് സംഗീതം ആത്മാവിനെ തൃപ്തിപെടുത്താനാണെങ്കിൽ പാവങ്ങൾക്ക് അത് വയറ്റു വഴപ്പാണെന്ന്.

ചുരുക്കി പറഞ്ഞാൽ കാശ് കൊടുത്താലേ പാടൂ. രണ്ടു മൂന്നു പേർ പത്തു രൂപാ നോട്ടുകൾ കൈയ്യിൽ വച്ചു കൊടുത്തു. തലയുയർത്തി , തൊണ്ടയിലെ ഞരമ്പുകൾ വലിച്ച് മുറുക്കി കേൾക്കാനിമ്പമുള്ള ശബ്ദത്തിൽ അയാൾപാട്ടു തുടങ്ങി.

രണ്ടു മൂന്നു വരിയായപ്പോൾ സ്റ്റേഷനെത്തി.കൂടിയിരുന്നവർ ഇറങ്ങാൻ സഹായിക്കാൻ മുതിർന്നു. വേണ്ട ഞാൻ ഇറങ്ങും. അയാൾ പതിയെ വടികുത്തി ഇറങ്ങി. ഇരുട്ടിൽ മറഞ്ഞു.

പരിമിതികളിൽ നിന്നുകൊണ്ട് അയാൾ പടുത്തുയർത്തിയ അയാളുടെ മാത്രം സ്വപ്ന സൗധത്തിലേയ്ക്ക്.

No comments:

Post a Comment