Friday, May 8, 2020

ഓർക്കാതിരിക്കാൻ കഴിയുമോ?

അദ്ധ്യാപിക അയൽക്കാരിയായതിനാൽ അവരുടെ കൈ പിടിച്ചാണ് സ്കൂളിലേക്കുള്ള ആദ്യ യാത്ര.അതെന്നെ വ്യത്യസ്ഥനാക്കി.

പിന്നെ കരുതലും തലോടലും ഇടയ്ക്ക് ലഘുശിക്ഷകളും.

അദ്ധ്യാപനം അവേശമാക്കി മാറ്റിയ അദ്ധ്യാപകനൊപ്പം.

മറ്റു ക്ലാസ്സുകളിലെ ഭയപ്പെടുത്തുന്ന ശിക്ഷാവിധികൾ.ഭാഗ്യത്തിന് ആ അദ്ധ്യാപകരുടെ മുന്നിലെത്തിയില്ല.

പിന്നെ ഏതു നേരവും എനിക്ക് വീട്ടിൽ ഒരദ്ധ്യാപികയെ പറ്റി മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. എന്തോ ഒരിഷ്ടം.

പിന്നെ ഭയപ്പാടോടെ ഉയർന്ന ക്ലാസ്സിലേക്ക്. കാര്യം അടി തന്നെ. സ്കൂളിൽ പോകുന്നതിന് മുമ്പ് പൂജാമുറിയിൽ ചെന്ന് അടി കിട്ടരുതേ എന്ന പ്രാർത്ഥനയായിരുന്നു.

അത് അധികകാലം നീണ്ടുനിന്നില്ല. സ്നേഹത്തിന്റെ പര്യായമായ അദ്ധ്യാപിക വല്ലാത്ത ഒരു പ്രചോദനമായി.

ബി.എൻ എന്ന് വിളിച്ച് എന്നെ സ്പെഷ്യൽ ആക്കിയ സാർ.

എനിക്കെന്തൊക്കെയോ കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടം അദ്ധ്യാപകർ. പക്ഷെ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഒരിക്കലും ഉയരാൻ കഴിയാത്ത ഞാൻ.

 പിന്നെ നല്ല വാക്കുകളും പുകഴ്ത്തലുകളിലൂടെയും എന്നിലെ കഴിവുകളെ പുറത്തെടുക്കാൻ യത്നിച്ച അധ്യാപികമാർ.

സ്റ്റാഫ് റൂമിലേയ്ക്ക് പ്രത്യേകം വിളിച്ച് ലക്ഷ്യം ഒർമ്മിപ്പിച്ച ദ്രോണാചാര്യൻ.

മികവിലെത്തിക്കാൻ എന്റെ ദൗർബല്യങ്ങൾ കണ്ടറിഞ്ഞ് പ്രത്യേക പഠന സൗകര്യം ഒരുക്കിയ സാർ.

കലാലയ ജീവിതത്തിൽ എന്തു കൊണ്ടോ ഒരിക്കലും നല്ല വിദ്യാർത്ഥിയാകാനോ ശ്രദ്ധാകേന്ദ്രമാകാനോ കഴിഞ്ഞില്ലെങ്കിലും അറിവിന്റെ പൂമഴ പൊഴിച്ച ആദരണീയാർ.

പിന്നീട്
അത്മവിശ്വാസം നഷ്ടപെട്ട കാലത്ത് ഒരു പക്ഷെ പടുകുഴിയിൽ പതിക്കാമായിരുന്ന ഘട്ടത്തിൽ എന്നെ പ്രോത്സാഹിപ്പിക്കാൻ എനിക്ക് എന്തൊക്കെയോ കഴിവുണ്ടെന്ന് ധരിച്ച് (തെറ്റി ) വാക്കുകൾ നിർലോഭമായി ഉപയോഗിച്ചവർ.ഞാൻ അർഹിച്ചതല്ലെങ്കിലും ആ വാക്കുകൾ ഞാൻ കുറിക്കുന്നു." എന്റെ ജീവിതമാകുന്ന പുസ്തകത്തിലെ ഒരു പേജ് സുരേഷിനുള്ളതാണ് " വാഗ്മിയും വയോധികനു മായ ആ ആചാര്യന്റ വാക്കുകൾക്ക് അൽപം അതിശയോക്തി ഉണ്ടെങ്കിലും പലരാലും അടിച്ചമർത്തപെട്ടപ്പോഴും പഴി ചാർത്തപെട്ടപ്പോഴും എന്നെ അദ്ദേഹത്തിന്റെ ശരീരത്തോട് ചേർത്ത് നിർത്തി അദ്ദേഹം പറഞ്ഞ വാക്കുകൾ എനിക്ക് ഇന്നും ആശ്വാസമേകുന്നു.

പിന്നെ അദ്ധ്യാപകനെന്ന പേരില്ലാതെ തന്നെ ഫയലെഴുത്ത് പഠിപ്പിച്ചവർ.

നല്ല മാത്യക കാട്ടികൊതിപ്പിച്ച് പാഠം പകർന്ന് തന്നവർ.മോശം മാതൃക കാട്ടി എങ്ങനെയാവരുത് എന്ന പാഠം പറഞ്ഞു തന്നവർ. സൗഹൃദത്തിന്റെ മധുരത്തിൽ ചാലിച്ച് കൂടെ നിന്ന് പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നവർ.

"ഓർക്കാനെത്രയുണ്ടീ
നീണ്ട യാത്രയിൽ
അവയൊക്കെ
ഓർക്കാൻ
കഴിയുന്നതെത്ര ഭാഗ്യം
പറയുവാനില്ലെനിക്കൊരു
വാക്കു പോലും
കാരണം
വിലമതിക്കില്ലൊരു വാക്കും
പ്രത്യുപകാര ഹേതുവായ്
തിരികെ നൽകാൻ "

എന്റെ എല്ലാ ഗുരുവര്യന്മാർക്കും സാദരം പ്രണാമം.

No comments:

Post a Comment