Sunday, May 3, 2020

സുഖമാണോ നിനക്ക് ?

പതിവിനു വിരുദ്ധമായി ഇന്നെന്തോ ഒന്നും ചെയ്യാനില്ല. ആരും വിളിക്കുന്നില്ല. ഒന്നും ചെയ്യാനില്ല. എവിടെയും പോകാനില്ല ആരോടും കണക്കു തീർക്കാനില്ല. എന്നോട് കലഹിക്കാനോ എന്നെ സ്നേഹം കൊണ്ട് മൂടാനോ ആരുമില്ല.

ഇത്തരം സാഹചര്യം പതിവല്ല. നല്ല ഉന്മേഷം.ഉറക്കം തൂങ്ങി ഒരു അവസ്ഥാന്തരത്തിന് ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ പതുക്കെ എന്നിലേക്ക് തിരിഞ്ഞു.

ഹൃദയമിടിപ്പിനായി കാതോർത്തു താളാത്മകമായ ഒരു തുടികൊട്ട് ഞാനാദ്യമായിട്ടാണ് അനുഭവിക്കുന്നത്. എനിക്ക് വേണ്ടി മിടിക്കുന്ന ഹൃദയത്തിന്റെ ഹൃദ്യമായ താളവുമായി ഞാൻ ഏകാത്മഭാവത്തിലായി.

ഞാൻ ചോദിച്ചു. " നിനക്ക് സുഖം തന്നെയല്ലേ ? നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ? എന്തെങ്കിലും തടസ്സങ്ങൾ ? എന്റെ ശീലങ്ങളിൽ നിനക്ക് എന്തെങ്കിലും വിഷമം ? "

അപ്പോഴാണ് ശ്വാസകോശത്തിന്റെ ഉയർച്ചതാഴ്ചകളിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്. എനിക്ക് വല്ലാത്ത വിഷമം തോന്നി. " നിനക്ക് ബുദ്ധിമുട്ടുണ്ടെന്നെനിക്കറിയാം. ഞാൻ വലിച്ചു കേറ്റുന്ന ദുഷ്ടുകളെയൊക്കെ നീ വല്ല വിധേനയും പുറന്തള്ളുന്നു.ജീവ സന്ധാരണത്തിനാവശ്യമായ ജീവവായു സഹപ്രവർത്തകർക്ക് നീ എത്തിയ്ക്കുന്നു. സങ്കോച വികാസങ്ങൾക്ക് ആവശ്യമായ വ്യായാമം, പോഷണം, ശുദ്ധ വായു ഇതൊക്കെ പര്യാപ്തമാണോ ?

രുചിയുടെ രസമുകുളങ്ങൾ കലപില കൂട്ടുന്നത് കേട്ട് എന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. കുസൃതി കുടുക്കകളാണ്. " നിങ്ങളെ ഞാൻ വഷളാക്കിയോ. സ്വാഭാവിക രുചികളിൽ നിങ്ങളെ സന്തോഷിപ്പിച്ച് പക്വതയോടെ വളർത്തേണ്ടിയിരുന്ന ഞാൻ എന്റെ സുഖത്തിനു വേണ്ടി പലപ്പോഴും അതിരുവിട്ടിരുന്നു.അത് നിങ്ങളെ അസ്വസ്ഥരാക്കിയോ ? "

കണ്ണുകൾ എന്റെ ശ്രദ്ധയിൽ പെട്ടു.ഈ പ്രപഞ്ചത്തിന്റെ വർണ്ണ വിസ്മയ കാഴ്ചകളെ എനിക്കെത്തിച്ചു തരുന്ന എന്റെ കണ്ണായ കണ്ണേ.നിനക്ക് എന്റെ പുതിയ പങ്കാളിയുമായുള്ള സംസർഗ്ഗം അത്ര പിടിക്കുന്നില്ല അല്ലേ. നിന്റെ അതിലോലമായ പാളികൾക്ക് എന്തെങ്കിലും ആയാസം അനുഭവപെടുന്നുണ്ടോ ? ലോല തന്തുക്കൾ ദുർബലപ്പെട്ടിട്ടുണ്ടോ ?

ഞാനാരാണെന്നും എന്റെ കഥകൾ എന്തൊന്നെയാണെന്നും എന്നെ നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്ന തലച്ചോറിന്റെ മുകളിലൂടെ ഞാനെന്റെ വിരലുകൾ പതിയെ ഓടിച്ചു. നിനക്ക് ക്ഷീണമൊന്നുമില്ലല്ലോ. അമിത ജോലിഭാരം നിന്നെ തളർത്തുന്നില്ലല്ലോ. എന്റെ ചില നെറികെട്ട ചിന്തകൾ നിന്നെ അസ്വസ്ഥമാക്കുന്നില്ലല്ലോ അല്ലേ ?

ഇത്രയുമായപ്പോൾ എന്നെ ഞാനാക്കിയ, എന്നെ നാലാളുടെ മുമ്പിൽ തലയുയർത്തി നിർത്തിയ നട്ടെല്ല് എന്നെ തൊട്ടു വിളിക്കുന്നതായി തോന്നി. ബലക്ഷയം ഉണ്ടോ നിനക്ക്.നിനക്ക് എന്നെ താങ്ങി നിർത്താൻ കഴിയുന്നുണ്ടല്ലോ, ഞാൻ തരുന്ന ഊർജ്ജം നിനക്ക് മതിയാകുന്നുണ്ടല്ലോ അല്ലേ ?

കാൽമുട്ടുകളെ തൊട്ടു കൊണ്ട് ഞാൻ ചോദിച്ചു എന്റെ ഈ സ്ഥൂല ശരീരം താങ്ങി നടക്കാൻ നീ ബുദ്ധിമുട്ടുന്നുണ്ടോ? തേയ്മാനം വന്ന് നീ ആയാസപെടുനുണ്ടോ? സ്നേഹമില്ലാതെ നിന്റെ സന്ധികൾ ദുരിതമനുഭവിക്കുന്നുണ്ടോ?

വേണ്ടിയും വേണ്ടാതെയും ഞാൻ കഴിക്കുന്ന സാധനങ്ങൾ ദഹിപ്പിക്കുന്നത് ഇത്ര എളുപ്പമോ സുഹൃത്തേ ?എപ്പോഴെങ്കിലും എന്റെ ഭക്ഷണ ശീലം നിന്നെ വലച്ചിട്ടുണ്ടോ ?

നിന്നെ നിർത്തി കൊണ്ട് ഞാൻ കരളേ എന്ന് മറ്റുള്ളവരെ വിളിക്കുമ്പോൾ നിനക്ക് വേദനിച്ചുവോ ? പലതും നിനക്ക് ഹാനികരമെന്ന് പലരും പറഞ്ഞത് ചെറു മാത്രയിലെങ്കിലും ഞാൻ കഴിച്ചിരുന്നു. നീ എന്നോട് പിണങ്ങിയിട്ടില്ലല്ലോ അല്ലെ ?

മാലിന്യങ്ങൾ അരിച്ചെടുത്ത് എന്നെ സംശുദ്ധനാക്കാൻ ആവശ്യത്തിന് വെള്ളമില്ലാതെ എന്നെങ്കിലും നീ ബുദ്ധിമുട്ടിയിട്ടുണ്ടോ. പണിമുടക്കിനെ പറ്റി നീ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ ?

മറുപടിയ്ക്കായി ഞാൻ കണ്ണടച്ച് കാതോർത്തിരുന്നു.എല്ലാവരും കുലുങ്ങിച്ചിരിക്കുന്നതായി തോന്നി.ഇപ്പോഴെങ്കിലും ഓർത്തല്ലോ എന്ന പരിഭവമില്ലാത്ത ചിരി.

പെട്ടെന്ന് എന്റെ ഉള്ളിൽ നിന്നും അളവറ്റ ആഹ്ലാദത്തിന്റെ ഒരു ബഹിർസ്ഫുരണം ഉണ്ടായി. അവർ സന്തോഷം കൊണ്ട് മതിമറക്കുകയാണ്. 

അതെനിക്ക് നന്നായി മനസ്സിലായി.കാരണം ആത്മാർത്ഥതയെയും കഠിന ശ്രമത്തെയും തിരിച്ചറിയാതിരിക്കുമ്പോഴുള്ള വിഷമം എനിക്ക് നന്നായി അറിയാം.അതൊരാൾ തിരിച്ചറിയുന്നു,അംഗീകരിക്കുന്നു എന്നറിയുമ്പോഴുള്ള സന്തോഷാധിക്യവും എനിക്ക് മനസ്സിലാവും.

No comments:

Post a Comment