Monday, May 8, 2017

ഏഹീഹമേഹം ശന്നണ ശന്ന......

ഓർമ്മയിൽ ഒരു കെട്ടാത്ത കിണറുണ്ടായിരുന്നു.നിലാവെളിച്ചത്തിൽ എവറെഡി ടോർച്ചുമായി അച്ഛനുപിന്നാലെ ഒരു മുരുഡയുമായി, ഒരു കൈയ്യിൽ കുടവും മറുകൈയ്യിൽ അലുമിനിയം ബക്കറ്റുമായി അച്ഛൻ.നിലാവിൽ കുളിച്ചുനിൽക്കുന്ന രാത്രി.ഏതോപാട്ടിൻറെ അവ്യക്തമായ വരികൾ പാടി അച്ഛനും മകനും.കപ്പിയുടെ കരച്ചിലും കമുകിൻ തണ്ടിൻറെ ഞരക്കവും.ചിന്തകളൊന്നും അലട്ടിതുടങ്ങിയിട്ടില്ലാത്ത ബാല്യകാലത്തിൻറെ ഉന്മാദ ലഹരിയിൽ ആർത്തുവിളിച്ച് ഞാൻ. കുറുക്കൻ പോയിടത്ത് കൂക്കലും വിളിയും എന്നത് കുളിക്കാൻ പോയിടത്ത് കൂക്കലും വിളിയുമെന്ന് ആവർത്തിച്ച് ആഴമേറിയ കിണറിൽ നിന്നും വെള്ളം വലിച്ചെടുക്കുന്ന അച്ഛൻ.സമൃദ്ധമായ വെള്ളത്തിൽ കുടം മുങ്ങിയെന്ന് അറിയിപ്പു തരുന്ന പ്രത്യേക ശബ്ദം.വള്ളിനിക്കർ പാറപുറത്ത് ഊരിവച്ച് വിശ്വരൂപം പൂണ്ട് നിൽകുന്ന എൻറ് തലയിലൂടെ കുടാ കുടാ വീഴുന്ന ജലധാരയിൽ കോരിതരിച്ച് അടുത്ത കുടം കോരിത്തീരുന്നതുവരെ എന്തു കുസൃതി ഒപ്പിക്കേണ്ടൂ എന്ന് അന്വേഷിക്കുന്ന ഞാൻ.അച്ഛൻറെ സമൃദ്ധമായ കുളിയും കഴിഞ്ഞ് വീട്ടാവശ്യത്തിനുള്ള വെള്ളവുമായി മടക്ക യാത്ര.അപ്പോൾ എൻറെ കൊച്ചു മുരുടയിലും ഉണ്ടാകും നിറയെ വെള്ളം.
ആ കെട്ടാത്ത കിണറിലെ നീരിനോളം രുചിയുള്ള ദാഹജലം ഞാനിന്നുവരെ കുടിച്ച തായി ഓർക്കുന്നില്ല.അത്രത്തോളം ഉന്മേഷം പകർന്ന കുളിയും.....
ഏഹീഹമേഹം ശന്നണ ശന്ന.......
ഏഹീഹമേഹം ശന്നണ ശന്ന......

No comments:

Post a Comment