Wednesday, May 5, 2021

വാട്ട് എ കോയിൻസിഡൻസ് യാർ.....!!!

 1992 ലെ ലോകകപ്പിലെ ഒരു ത്രില്ലറായിരുന്നു ഇന്ത്യ ആസ്ത്രേലിയ മത്സരം അവസാനഓവറിൽ ജയിക്കാൻ 12 റൺസ് വേണ്ടിയിരുന്നു ഇന്ത്യയ്ക്ക്.ബൗളർ ടോം മൂഡി. ബാറ്റുമായി കിരൺ മോറെ ക്രീസിൽ.ഇന്ത്യയുടെ കേവലം രണ്ട് വിക്കറ്റ് മാത്രം ശേഷിക്കുന്നു.

ആദ്യ രണ്ട് പന്തുകളിൽ തുടരെ ബൗണ്ടറി നേടിയ മോറെ മൂന്നാം പന്തിൽ അതേ ഷോട്ടിന് ശ്രമിച്ച് ഔട്ടാകുന്നു. ഒടുവിൽ അവസാന പന്തിൽ ജയിക്കാൻ ബൗണ്ടറി വേണമെന്ന നിലയിൽ മത്സരം എത്തി.

ജാവഗൽ ശ്രീനാഥ് പന്ത് ഉയർത്തിയടിക്കുന്നു.പന്തിൻ്റെ പോക്ക് കണ്ട് സിക്സർ എന്നു കരുതി ഞങ്ങൾ ചാടി എഴുന്നേറ്റു. പക്ഷെ പന്ത് പതുക്കെ ബൗണ്ടറി ലൈനിൽ നിൽക്കുന്ന ഫീൽഡുടെ കൈയ്യിലേക്ക്.വീണ്ടും നിരാശ.പക്ഷെ കൈ പിടിയിലൊതുങ്ങിയ ക്യാച്ച് വഴുതി വീണു. വീണ്ടും പ്രതീക്ഷ....ഇതിനകം ശ്രീനാഥ് രണ്ട് റൺ ഓടിയെടുത്തിരുന്നു. അദ്ദേഹം മൂന്നാമത്തെ റണ്ണിനായി ഓടുകയാണ്.റൺ പൂർത്തിയായാൽ മത്സരം ടൈ ആകും.

പക്ഷെ വീണ്ടും ട്വിസ്റ്റ് ബൗണ്ടറി ലൈനിൽ നിന്നുള്ള ഏറ് കൈപിടിയിലൊതുക്കി പാർട്ട് ടൈം വിക്കറ്റ് കീപ്പർ ഡേവിഡ് ബൂൺ ശ്രീനാഥിനെ റണ്ണൗട്ടാക്കുന്നു. ഇന്ത്യ ഒരു റണ്ണിന് തോൽക്കുന്നു.( ഓർമ്മയിൽ നിന്നെടുത്തെഴുതിയതിനാൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടായേക്കാം).

അഞ്ഞൂറ്റി തൊണ്ണൂറ്റി ഒമ്പത് പന്തുകൾ പിന്നിട്ട മത്സരത്തിൻ്റെ അറുനൂറാമത്തെ എറിൻ്റെ നാടകീയത.ഞങ്ങൾ ശരിക്കും തളർന്നു പോയി.വല്ലാത്ത ഒരു വിഷമം മനസ്സിനെ അലട്ടികൊണ്ടിരുന്നു.

അന്ന് വൈകുന്നേരം ഒരു പ്രാദേശിക ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ നടക്കുന്നു. ഫൈനലിൽ ഞങ്ങൾക്ക് നേരിടേണ്ടത് ചേതന കുണ്ടാറിനെ. മത്സരം ജയിച്ച് രാവിലത്തെ വിഷമം മാറ്റാമെന്ന് വിചാരിച്ചു.ചേതന ഞങ്ങൾക്ക് കാര്യമായ എതിരാളി ആയിരുന്നില്ല. കളി കുണ്ടാർ സ്കൂൾ മൈതാനത്തിലാണ്.

പത്തോവർ മത്സരത്തിൽ 36 റൺസിന് ചേതന പുറത്തായതോടെ ഞങ്ങൾ വിജയം ഉറപ്പിച്ചു.പക്ഷെ ഞങ്ങൾ റണ്ണെടുക്കാൻ വിഷമിച്ചു.കളി അവസാന ഓവറിലെത്തി. ജയിക്കാൻ 9 റൺസ് വേണം.ഞങ്ങളുടെ ഒരു വിക്കറ്റ് പോലും വീണിരുന്നില്ല.ഒമ്പത് ഓവർ വരെ ഞങ്ങൾക്ക് ഒരു ബൗണ്ടറി പോലും നേടാൻ കഴിഞ്ഞില്ല.വിശ്വസ്ഥനായ വേണുഗോപാലൻ ക്രീസിലുണ്ടെന്നതു മാത്രമാണ് ഏക പ്രതീക്ഷ.ആദ്യ പന്തിൽ വേണുഗോപാൽ റണ്ണൗട്ട്.

അവസാന ഓവറിൽ ഈ നിർണ്ണായ നിമിഷത്തിൽ ആരെ ഇറക്കണം എന്നായി. എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി .ശരിക്കും വൺ ഡൗൺ ഇറങ്ങേണ്ടത് ഞാനാണ്.പക്ഷെ ഒരു സ്ലോ സ്റ്റാർട്ടറായ എനിക്ക് തന്നെ ആത്മവിശ്വസമില്ലായിരുന്നു.റണ്ണൗട്ടായി തിരികെ വരുന്ന വേണു ഉറക്കെ വിളിച്ചു പറഞ്ഞു. "മാഷേ വരൂ ". അന്ന് ഞാനൊരു പ്രൈവറ്റ് സ്ഥാപനത്തിൽ അദ്ധ്യപക നായിരുന്നു.

5 പന്തിൽ 9 റൺസ് അസാദ്ധ്യമൊന്നുമല്ല.പക്ഷെ ആ മത്സരത്തിൽ അതു വരെ ഒരു ബൗണ്ടറി പോലും പിറന്നിട്ടില്ല.ഏതായാലും ഞാൻ തന്നെ ബാറ്റ് ചെയ്യാനിറങ്ങി. എന്നെ പോലും അതിശയിപ്പിച്ചു കൊണ്ട് കമൻ്റിബോക്സിൽ നിന്ന് കുണ്ടാർ സ്കൂളിലെ രവി മാഷുടെ വിവരണം. ബ്യൂട്ടിഫുൾ ഷോട്ട് ത്രൂ ദ കവേഴ്സ് ഓൾ എ ലോംഗ് ദ ഗ്രൗണ്ട് ഫോർ റൺസ്......

അതെ പന്ത് അതിർത്തി കടന്നിരുന്നു. ഇനി കേവലം നാല് പന്തിൽ അഞ്ച് റൺസ്.വിജയ പ്രതീക്ഷയിൽ ഞായറാഴ്ച സായാഹ്നം തടിച്ചുകൂടിയ കാണികൾ ഫീൽഡറെയും ബൗളറെയും പഴിച്ചു. എൻ്റെ സഹകളിക്കാർ എഴുന്നേറ്റു നിന്നു. പക്ഷെ ബാക്കിയുള്ള കളി ഞങ്ങൾ പ്രതീക്ഷിച്ച പോലെ പോയില്ല. അവസാന പന്തിൽ ഞങ്ങൾക്ക് ജയിക്കാൻ മൂന്ന് റൺ വേണം. രണ്ടു റണ്ണെടുത്താൽ മത്സരം ടൈ ആകും.രാവിലെ നടന്ന ഇന്ത്യ ആസ്ത്രേലിയ മത്സരത്തിന് സമാനമായ സ്ഥിതി.

ഞാൻ അടിച്ച പന്ത് ഡീപ് സ്ക്വയർ ലെഗ്ഗിൽ ഫീൽഡർ തടഞ്ഞു.രണ്ടാം റണ്ണിനായി ഓടുന്നതിനിടെ ഞാൻ റണ്ണൗട്ടായി. കുണ്ടാ റിലെ കാണികളും കളിക്കാരും വിജയാഘോഷം മുഴക്കി.

രാവിലത്തെ കളിയുടെ നിരാശ മാറ്റാൻ എത്തിയ ഞങ്ങൾക്ക് ഏകദേശം അതേ മാതൃകയിൽ വീണ്ടും തിരിച്ചടി.പോരാത്തതിന് കടലാസിൽ ശക്തമായ ടീം ആയിട്ടു പോലും.ഒമ്പത് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും.

ആഹ്ളാദാരവങ്ങൾക്കിടയിൽ തല താഴ്ത്തി ഞാൻ തിരികെ നടന്നു. മനസ്സിൽ രാവിലത്തെ കളിയുമായി ഉണ്ടായിട്ടുള്ള യാദൃശ്ചികത നിറഞ്ഞുനിന്നു.

കളിയാണെങ്കിലും ഒരു കൂട്ടം മനസ്സിൽ കൊണ്ടു നടന്നാൽ അതേ പോലെ സംഭവിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വിഷമങ്ങളും നിരാശകളും കഴിവതും വേഗം കൈയ്യൊഴിയണം.ഇല്ലെങ്കിൽ അത് നിങ്ങളെ പിന്തുടർന്നു കൊണ്ടേയിരിക്കും. ജീവിതത്തിൽ  എപ്പോഴും  ലക്ഷ്യത്തിന് തൊട്ടരികിൽ ഓടി തീരാൻ സാദ്ധ്യത കൂടുതലാണ്........

No comments:

Post a Comment