Sunday, May 9, 2021

തുപ്പി തോൽപ്പിക്കുനവർ....

 കൊറോണ മഹാമാരിയുടെ ഫലസ്വരൂപമായി തുപ്പൽ എന്ന ശീലം എന്നെന്നേക്കുമായി പമ്പ കടക്കുമെന്ന് കരുതിയിരുന്നവർക്ക് തെറ്റി.


ബൈക്കിലൂടെ പറന്നു നടക്കുമ്പോൾ പിൻ സീറ്റിലുള്ള ചങ്ങായിക്ക് അൽപ്പമൊന്ന് ചെരിഞ്ഞ് മാസ്ക് ഒന്നു താഴ്ത്തി തുപ്പിയേ മതിയാകൂ.നല്ല വേഗതയുള്ള വാഹനത്തിൽ നിന്ന് പുറപ്പെടുന്ന തുപ്പൽ കണികൾ വഹിക്കുന്ന അണുക്കൾക്കും നല്ല പ്രവേഗം ലഭിക്കുന്നു.

ബ്ലോക്കായി കാറൊരൽപ്പനേരം വഴിവക്കിൽ നിർത്തിയപ്പോഴാണ് ഒരു സേട്ടന് കലശലായ തുപ്പൽ മുട്ടുന്നത്.ഗ്ലാസ്സ് താഴ്ത്തി വായുവിലൂടെ ജലകണികകൾ വർഷിക്കുന്നതിനിടയിൽ അടുത്ത വാഹനത്തിലെ യാത്രക്കാർ ഒന്നിരുത്തി നോക്കിയാൽ തനിക്കെന്താടോ ഞാൻ തുപ്പിയാൽ എന്ന ഭാവത്തിൽ സേട്ടൻ ഗ്ലാസ്സ് പൊക്കും.

മറ്റൊരു വിരുതൻ ശീലത്തിനടിമയാണ് ആമ വേഗത്തിൽ നീങ്ങുന്ന ബസ് ഓരോ സ്റ്റോപ്പ് വിടുമ്പോഴും അദ്ദേഹത്തിന് തുപ്പൽ കണികകൾ തളിച്ച് ഭൂമിയെ ധന്യമാക്കണം.തുപ്പുന്നതു കണ്ടാലറിയാം വലിയ ആവശ്യമൊന്നുമുണ്ടായിട്ടല്ല.

തുടർച്ചയായി മുന്നിലിരുന്ന് തുപ്പുന്ന ഒരാളെ ചുമലു തട്ടി തടഞ്ഞപ്പോൾ "ഇയാള് ഏത് നാട്ടുകാരനാ...... " എന്ന മട്ടിൽ ഒരു നോട്ടം നോക്കിയപ്പോൾ ഞാനൊന്നു ചൂളിപോയി: ദേഷ്യം പിടിച്ച് അടുത്ത തുപ്പൽ നമ്മുടെ മേൽക്കായാൽ പണി പാളുമെന്ന് ഞാൻ ഭയന്നു.സംഭവം കണ്ട് ഒന്നു രണ്ടു പേർ ഞാനെന്താണ് പറഞ്ഞതെന്ന് അയാളോട് ചോദിക്കുന്നതു കേട്ടു .സംഘം ചേർന്ന് എന്നെ ആക്രമിച്ചേക്കുമോ എന്ന് ഞാൻ ഭയന്നു. പോലീസ് കണ്ടാൽ ഫൈനിടുമെന്ന് പറഞ്ഞ് ഞാൻ തടിതപ്പി. ഒന്നു തുപ്പാൻ പോലും സ്വാതന്ത്യമില്ലാത്ത കാലമെന്ന് പരിതപിച്ച് അവർ പോലീസിനെ നോക്കി എന്തോ പിറുപിറുത്തു.

ബസ്സിൽ ക്ലീനറുടെ അസാന്നിദ്ധ്യത്തിൽ ഉച്ചത്തിൽ കമാൻ്റ് ചെയ്യേണ്ട സൗകര്യാർത്ഥം മാസ്ക് ഒരു താടി പോലെ താഴ്ത്തിയിട്ട് ഒച്ചയുണ്ടാക്കുന്ന കണ്ടക്ടർ. ചില സ്ഥലനാമങ്ങൾ ഉച്ചരിക്കുമ്പോൾ പേരിൻ്റെ പ്രത്യേകത കൊണ്ട് തുപ്പൽ തെറിക്കാനുള്ള സാദ്ധ്യത കാരണം ഞാൻ ടിക്കറ്റ് കൊടുത്ത് മുഖം തിരിച്ച് നിന്നു. വായ പ്രത്യേക രീതിയിൽ കോട്ടി വിസിലടിക്കുന്ന മികവിനെ അംഗീകരിക്കാൻ തോന്നിയെങ്കിലും അതിലൂടെ പുറന്തള്ളപ്പെടുന്ന വായുവും അതിലൂടെ ബഹിർഗമിക്കുന്ന അണുക്കളും എന്നെ ആശങ്കാകുലനാക്കി.

നടവഴിയിലൂടെ തെല്ലൊരു അകലം പാലിച്ച് നടക്കണം.ഇല്ലെങ്കിൽ തുപ്പൽ അഭിഷേകം ഉറപ്പ്.

ബസ്സിലൂടെ മാസ്ക് ധരിക്കുന്നതിലെ കണിശത പരിശോധിക്കാൻ ഞാൻ നടത്തിയ നോട്ടപ്രദക്ഷിണം എന്നിൽ കൂടുതൽ ഞെട്ടലുണ്ടാക്കി. രണ്ട് സഹോദരങ്ങൾ മാസ്ക് ഇല്ലാതെ കൂളായി ഇരിക്കുന്നു.താടി രൂപത്തിൽ ഉണ്ടോ എന്ന് വീണ്ടും നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. കണ്ടക്ടറോട് വിഷയം സൂചിപ്പിച്ചപ്പോൾ തൻ്റെ മാസ്ക് ഒരു ചെറു പുഞ്ചിരിയോടെ പൊക്കി വച്ചെങ്കിലും. മാസ്കാത്ത സഹോദരങ്ങളോട് ഒരക്ഷരം ഉരിയാടിയില്ല.

ബസ് ഇറങ്ങിയ എന്നോടൊപ്പം കൂടെയിറങ്ങിയ മസ്കില്ലാത്ത കക്ഷി യോട് എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.താങ്കൾ മാസ്ക് വേണ്ടെന്നു വച്ചതാണോ അതോ എടുക്കാൻ മറന്നതാണോ. തീക്ഷണമായ നോട്ടത്തിൽ ഞാനൊന്ന് വിറച്ചു നിൽക്കുമ്പോൾ ചങ്ങായി അൽപ്പമൊന്ന് കുനിഞ്ഞ് വായിൽ നിറച്ചിരുന്ന മുറുക്കാൻ നീട്ടിയൊന്ന് തുപ്പിയിട്ട് തൻ്റെ കറ പുരണ്ട പല്ലു കാണിച്ച് കറയില്ലാത്ത പുഞ്ചിരി തൂകി പറഞ്ഞു.

" ബീട്ട്ന്ന് കീയുമ്പോ മാസ്ക് മർന്നോയി ...." ( വീട്ടിൽ നിന്നിറങ്ങുമ്പോൾ മാസ്ക് എടുക്കാൻ മറന്നു.)

ഏതായാലും എല്ലാം പഴയതുപോലെയായിരിക്കുന്നു. ബസ്സ് സ്റ്റാൻ്റിലെത്തുന്നതോടെ തിക്കിത്തിരക്കി കയറിപറ്റി സ്റ്റെപ്പിൽ വരെ തൂങ്ങി നിന്ന് സാമൂഹികലമൊക്കെ പഴങ്കഥയാണെന്നും ഞങ്ങൾ അതിജീവിച്ചുവെന്നും പ്രഖ്യാപിച്ചു കൊണ്ട് കളക്ഷനിൽ സർവ്വകാല റിക്കാർഡുകൾ ഭേദിച്ചു കൊണ്ട് നീങ്ങുന്ന യാത്രക്കാരെ കാണുമ്പോൾ മനസ്സിലുണ്ടായിരുന്ന പേടിയും കരുതലും ഒക്കെ പറ പറക്കും.

No comments:

Post a Comment