Saturday, January 21, 2017

ക്ഷമിക്കണം മഹാകവേ....ഒന്നും വിചാരിക്കരുത്

അവസാന പിരീഡിലെ ബോറന്‍ ക്ലാസ്സിന് പരിസാമാപ്തി കുറിച്ചു കൊണ്ട് സ്കൂള്‍ പീപ്പിള്‍ ലീഡറുടെ സ്കൂള്‍ അറ്റന്‍ഷന്‍ എന്ന ശബ്ദം.സ്വാതന്ത്രത്തിന്‍റെ നീണ്ട മണിമുഴക്കത്തിലേയ്ക്കുള്ള 52 സെക്കന്‍റുകള്‍. മുന്‍കോപിയായ ഭാര്‍ഗവന്‍ മാഷുടെ  കഠിനമായ നിരീക്ഷണത്തിലൂടെ കടന്നു പോകുന്ന സെക്കന്‍റുകള്‍ക്കിടയില്‍ മൂക്ക് ചൊറിയണമെന്ന തലച്ചോറിന്‍റെ നിര്‍ദ്ദേശം  സാധിച്ചു കൊടുക്കാന്‍ നിര്‍വ്വാഹമില്ലാതെ പേശികള്‍ ചലിപ്പിച്ച് കോപ്രായം കാട്ടിയത് ഭാര്‍ഗ്ഗവന്‍ മാഷിന്‍റെ    ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്  ചുവന്ന് ചെമ്പരത്തി ചെവിയുമായി ജയഹേ ജയഹേ എന്ന തിരയിളക്കത്തിന്‍റെ തുടര്‍ച്ചയായി പാരതന്ത്രത്തിന്‍റെ കെട്ട് പൊട്ടിച്ചുള്ള ഓട്ടം.

            സൈക്കിള്‍ യജ്ഞവേദിയില്‍ കേട്ട അങ്ങയുടെ ഗാനത്തിന്‍റെ പാരഡി വീട്ടില്‍ ആവര്‍ത്തിച്ച്  ഉരുവിട്ടതിന് കിട്ടിയതല്ല്.

              ഇതൊക്കെയാണ് ഇതൊരു സംഭവമെന്ന് എനിയ്ക്ക് തോന്നിച്ചത്.

                  ഉദ്യോഗ പരീക്ഷയ്ക്കു പഠിക്കുമ്പോഴാണ് ഇതിന്‍റെ കര്‍ത്താവ് അങ്ങാണെന്ന് മനസ്സിലായത്.ഒരു ക്വിസ് മത്സരത്തിനിടെ അങ്ങയുടെ സൃഷ്ടികള്‍ മറ്റു ദേശങ്ങള്‍ക്കും  കൂടി ദേശീയ ഗാനമാണെന്നും മനസ്സിലാക്കി.

                   ആവര്‍ത്തിച്ചുരുവിട്ടതുകൊണ്ട് ഇന്ത്യയിലെ മലകളും നദികളും ചരിത്രപ്രധാനങ്ങളായ നാട്ടുരാജ്യങ്ങളും എല്ലാറ്റിലുമുപരി ഭാരതമെന്ന ഒരാവേശവും ഞങ്ങളുടെ സിരകളില്‍ ആരും പറഞ്ഞു തരാതെ തന്നെ കടന്നു കൂടിയിരുന്നു.

                        ഒളിമ്പിക്സില്‍ ഇന്ത്യന്‍ പതാക പാറിക്കളിച്ച ചുരുക്കം ചില അവസരങ്ങളില്‍ ഉയര്‍ന്നുകേട്ട ദേശീയഗാനം എന്നെ അഭിമാന പൂരിതനാക്കിയിരുന്നു.

              ഹേ ജനഗണങ്ങളുടെ മനസ്സില്‍ അധിവസിക്കാന്‍ കഴിയാതെ പോയ മഹാകവെ....അങ്ങ് മഹാത്മാവെന്ന് വിശേഷിപ്പിച്ചയാളുടെ അഹിംസാ സിദ്ധാന്തവും. മാനവികതയുടെ പരിലാളനയില്ലാത്ത ഭജനവും പൂജനവും വ്യര്‍ത്ഥമാണെന്ന ആഹ്വാനവും.പ്രകൃതിയെന്ന തരുണിയുമായുള്ള മനുഷ്യന്‍റെ ഏകാത്മഭാവത്തിന്‍റെ അനിവാര്യതയും ഞങ്ങള്‍ വിസ്മരിച്ച സ്ഥിതിയ്ക്ക് ദേശീയഗാനത്തിന് വന്നു ചേര്‍ന്ന വഴിത്തിരിവില്‍ അങ്ങ് ഒട്ടും ഖേദിക്കേണ്ടതില്ല.

No comments:

Post a Comment