Monday, June 4, 2018

അമളി

തെക്കൻ കാറ്റൊന്നു വീശിയ നേരത്ത്
ഞാനെത്തീ മൂവാണ്ടൻ മാവിൻ ചോട്ടിൽ
ചക്കര മാമ്പഴം തിന്നു രസിക്കുവാൻ
ചുറ്റിലും നോക്കിനിന്നാ ആശയോടെ

കല്ലിൻ ചെരിവിലും പുല്ലിൻ മറയിലും
കണ്ടീല ഞാനൊരു മാമ്പഴവും
കരിയില നീക്കീട്ടും കുഴിയിലിറങ്ങീട്ടും
കിട്ടീലെനിക്കൊരു തേൻപഴവും

പെട്ടെന്നു കണ്ടൊരു ചെടിയുടെ ചാരത്ത്
നല്ല മുഴുത്തൊരു മാങ്കനിയെ
ഉള്ളം നിറഞ്ഞു പറഞ്ഞുഞാനെന്നോട്
കയ്യിലൊതുക്കുവൻ ഞാനവനെ

ഉമിനീരുണർന്നെൻറെ നാവിൻ തുമ്പിൽ
കൊതിയോടുഞാനതിനരികിലെത്തി
കറുമുറു തിന്നും ഈമ്പിക്കുടിക്കും
രുചിയോടെ
നുണയും ഞാൻ മതിവരോളം

ഒന്നു കുനിഞ്ഞു ഞാൻ കയ്യിലെടുത്തപ്പോൾ
ഞെട്ടിതരിച്ചു നടുങ്ങിപ്പോയി
വാവലു കണ്ടിച്ച മറുഭാഗമെന്നോടു
വായപൊളിച്ചു ചിരിക്കുന്നു.

No comments:

Post a Comment