Tuesday, August 29, 2017

ആശുപത്രി

ഹതാശനായ്
ആശുപത്രിയിലെത്തിയ
ഞാൻ കീശയിലെ കാശ്
ഏകദേശം കൂട്ടിയും കുറച്ചും
രജിസ്ട്രേഷൻ കൗണ്ടറിലെത്തി 

മുന്തിയ കേശവിതാനത്തോടിരിക്കുന്ന
തരുണിയോട്
ഞാനെൻറെ സ്വകാര്യ ദുഃഖമോതി.

സുസ്മേരവദയാൾ
അവളൊരു ചെറു പുഞ്ചിരി
സമ്മാനിച്ചായിരം രൂപ
രജിസ്ട്രേഷനിലടയ്ക്കുവാനായ്
ഏറിയ വിനയത്തോടെ ഉരചെയ്തു.

അതുകേട്ട് ഞാനെളുതായൊന്ന് ഞെട്ടിയെങ്കിലും 
അത് ഹൃദയ ധമനികൾക്ക്
സമ്മർദ്ദ മേറി പൊട്ടിതെറിക്കാൻ
പര്യാപ്തമായിരുന്നില്ല.

ആ ആശാ കേന്ദ്രത്തിൽ
ആശവിടാതെ
 മനോഹരമായ ഉൾക്കാഴ്ചകളും കണ്ട്
ഞാനെൻറെ ഊഴത്തിനായി കാത്തിരുന്നു.

ഇടയ്ക്കിടയ്ക്ക്
എൻറെ കാലിനിടയിലൂടെ
കയറിയിറങ്ങുന്ന
മുന്തിയ ഇനം അണുനാശിനിയുടെ മണവും പേറി
നിലം തുടയ്ക്കുന്ന മെഷീൻ
എന്നെ ആശുപത്രിയുടെ
ഉയര്‍ന്ന നിലവാരത്തെ ഓർമ്മിപ്പിച്ചു
കൊണ്ടിരുന്നു.

അടുത്തിരുന്ന സഹൃദയ രോഗി
എൻറെ രോഗവിവരം തേടി.
ചിലവൽപം കൂടുതലെങ്കിലും 
ഫലവും കൂടുമത്രെ.
അദ്ദേഹത്തിൻറെ കൈയ്യിൽ
വിജയ ഗാഥകളുടെ വൻ പട്ടിക തന്നെ ഉണ്ടായിരുന്നു.

സമൂഹ നൃത്തത്തിന്
തയ്യാറായി നിൽക്കുന്ന
തരുണീമണികൾ
സൊറ പറഞ്ഞിരിക്കുകയാണ്.
എൻറെ ആശങ്കയറിയിച്ചപ്പോൾ
ഡോക്ടർ ഓപറേഷൻ തിയേറ്ററിലാണ്
എപ്പോഴാണ് ഇറങ്ങുകയെന്ന്
പറയാൻ കഴിയില്ലെന്ന്
മധുരതരമായി മൊഴിഞ്ഞു.

കുറേ ഏറെ വൈകിയാലും
കൂടുതൽ കാശ് 
ആവശ്യപ്പെടാതിരുന്നാൽ
മതിയെന്ന് ഞാൻ ദൈവങ്ങളെയോർത്തു
പ്രാർത്ഥിച്ചു.

പേരുവിളികേട്ടു ഞെട്ടിയുണർന്ന
എന്നോട് തരുണീമണി
വീണ്ടും മൊഴിഞ്ഞു......
''കൗൺസിലിംഗിനുള്ള ഫീസ് അടച്ചോളൂ ട്ടോ.'''

കൗണ്ടറിനു മുന്നിൽ നിൽക്കുമ്പോൾ
മനസ്സ് വീണ്ടും
പ്രാർത്ഥനാ നിരതമായി.
ഇതൊക്കെ എന്ത് എന്ന മട്ടിൽ
ക്യാഷർ അഞ്ഞൂറ് രൂപയുടെ
ഡിമാൻറ് നോട്ട് നീട്ടി കൊടുത്തു.

കൗൺസിലിംഗ് നടത്തിയ
യുവ ഡോക്ടർ
എൻറെ ചരിത്രവും പൗര ധർമ്മവും
എഴുതി ഫയലാക്കി.
ആരതി മേനോൻ
എന്ന മലയാളിത്തമുള്ള
പേരിൻറെ ഉടമസ്ഥ
വളരെ കഷ്ടപെട്ട്
എന്നോട്
ഇംഗ്ലീഷ് കലർന്ന മലയാളത്തിൽ
കാര്യങ്ങൾ തിരക്കി റിക്കാഡാക്കി.

ഡോക്ടറെത്താൻ വൈകുമെന്നും
ഭക്ഷണം കഴിച്ചിട്ടു വന്നാമതിയെന്നും
കളമൊഴിയാൾ മൊഴിഞ്ഞുവെങ്കിലും
ആ കാശ് മിച്ചം പിടിക്കാമല്ലോ
എന്ന് കരുതി ഞാൻ റിസപ്ഷനിൽ
ടി വി യും കണ്ടിരുന്നു.

ഉറക്കത്തിലേയ്ക്ക് വഴുതി വീണ
എന്നെ വിളിച്ചുണർത്തി.
ഭക്ത്യാദരപൂർവ്വം
ഡോക്ടർക്കുമുന്നിൽ
ഞാനെൻറെ ഭാണ്ഡകെട്ടുകൾ
ഓരോന്നായി ഇറക്കിവയ്ക്കാൻ
നോക്കുന്നതിനിടെ
അഞ്ചാറ് മരുന്നിൻറെ പട്ടികയും
പതിനഞ്ചു ദിവസങ്ങൾക്ക് ശേഷം
വരുമ്പോൾ കൊണ്ടുവരേണ്ട
അഞ്ചെട്ടു ലാബ് പരീക്ഷണങ്ങളും
തൻറെ ശിഷ്യ ഗണങ്ങളെ കൊണ്ട്
അദ്ദേഹം എഴുതിച്ചു കഴിഞ്ഞിരുന്നു.

പുറത്ത് കളമൊഴിയാൾ
കാത്തു നിൽക്കുന്നു.
പുഞ്ചിരിതൂകി
അവർ ഫാർമസിയിലേക്കുള്ള വഴികാട്ടി.
പുറത്തു നിന്ന് വാങ്ങിയാലോ
എന്ന എൻെ സംശയത്തിന്
 അടിവരയിട്ടുകൊണ്ട്
അവർ പറഞ്ഞു
എല്ലാ മരുന്നും കിട്ടില്ല.
ഇവിടെയാകുമ്പോൾ
പത്ത് ശതമാനം ഡിസ്കൗണ്ട് ഉണ്ട്.

ഫാർമസിയൽ
മരുന്നുകളും ഗുളികകളും
എടുത്ത് വയ്ക്കുന്നത്
നിസ്സഹായനായി
ഞാൻ അഴികകൾക്കുള്ളിലൂടെ
നോക്കി നിന്നു.
ബില്ലടിക്കുമ്പോൾ
ആരും കേൾക്കാതെ വിളിച്ചു.
എൻറെ തൃക്കോട്ടിലപ്പാ......

രണ്ടായിരം രൂപ കൊടുത്ത്
മരുന്ന് വാങ്ങി തിരിഞ്ഞു നോക്കിയപ്പോൾ
തരുണീമണികൾ
എന്നെ നോക്കി നിൽക്കുകയാണ്.
എൻറെ ചേഷ്ടകൾ
അവർക്കൊരു തമാശയായിരിക്കും
എങ്കിലും ഒരുവളെ അടുത്ത് വിളിച്ച് ഞാൻ ചോദിച്ചു.

എൻറെ രോഗം എന്താണെന്ന്
മനസ്സിലായ സ്ഥിതിയ്ക്ക്
ഈ ലാബ് പരീക്ഷണങ്ങൾ
വേണോ ?
''ചേട്ടാ ഡോക്ടർ ചികിത്സിക്കുന്നത്
രോഗത്തെയല്ല. രോഗ കാരകങ്ങളെയാണ്.
ചേട്ടൻറെ രോഗത്തിന് കാരണം
മറ്റു രോഗങ്ങളാവാം.
അതായത് ചേട്ടന് മറ്റ് രോഗങ്ങളൊന്നും ഇല്ല
എന്ന് ഉറപ്പു വരുത്തണം.

'' പരമാവധി ഇരുപത്തയ്യായിരം രൂപയാകും.
ഇത്രയും പറഞ്ഞ് വെളുക്കെ ചിരിച്ച
അരയന്നത്തോട് തിരിച്ച് ചിരിക്കാൻ
ആവാതെ ഞാൻ പുറത്തിറങ്ങാൻ
തുടങ്ങിയപ്പോൾ
ഉപഭോക്താവിൻറെ
അഭിപ്രായം രേഖപ്പെടുത്താനുള്ള
ഫോറം എനിക്കു നേരെ വച്ചു നീട്ടി.
യാന്ത്രികമായി അതിലൊന്നും
രേഖപ്പെടുത്താതെ
ഒപ്പ് വെച്ച് തിരികെ നൽകിയപ്പോൾ
 മനസ്സിൻറെ പിരിമുറുക്കം ..........
അത് പറഞ്ഞറിയിക്കാൻ വിഷമം.

ആർത്തിയോടെ
അടുത്തുള്ള ഹോട്ടലിൽ
കയറി സ്പെഷ്യൽ ഉൾപടെ
ഓർഡർ ചെയ്ത് വിശപ്പടക്കിയപ്പോൾ
മനസ്സിൽ തോന്നി.
എങ്ങനെയും ചിലവ് പിന്നെ ഇതായിട്ടെന്ത്.
ആശുപത്രിയിൽ വരുന്ന
ഗതികെട്ടവരുടെയൊക്കെ ഗതി
ഇതുതന്നെയാണല്ലോ എന്നോർത്ത്
അൽപം ആശ്വസിച്ചു.

മടക്കയാത്രയിൽ മനസ്സു നിറയെ
പരിചയക്കാരനായ ബാങ്ക് മാനേജറായിരുന്നു..................

No comments:

Post a Comment