Saturday, September 2, 2017

തുമ്പ പൂ

ആരുമെന്തേ വന്നീല തുമ്പേ
ആരും തിരിഞ്ഞു നോക്കീലേ

തൂമയെഴും നിൻറെ കുഞ്ഞിളം പൂവുകൾ
ആരും ഇറുക്കാൻ വന്നീലേ .

മണ്ണുനിറച്ചു നിരപ്പായ കണ്ടത്തിൽ
അങ്ങേ തലയ്ക്കലെ വേലിയ്ക്കരികിലായ്

രണ്ടു നാലഞ്ചു കുഞ്ഞിളം പൂവുകൾ
ആരെയോ കാത്തതാ നിൽക്കുന്നു.

കുഞ്ഞികൈ ഉള്ളത്തിൽ നല്ല പൂക്കൂടയിൽ
ഒന്നു രണ്ടെണ്ണി നിറക്കാനായ്.

ബാലകാരാരുമെ എത്തിയില്ല.
പൂവിളിയെങ്ങും കേട്ടതില്ല.

തൂമയെഴും വെള്ള പൂക്കളിതാർക്കായി
ചാരുതരമിതു നീവിടർത്തി.

മുറ്റത്ത് മുത്തശ്ശി നന്നായ് മെഴുകിയ
വട്ടത്തിലുള്ളൊരു പൂക്കളത്തിൽ

തൂവെള്ള ശോഭയായ് പുഞ്ചിരി തൂകുന്ന
നിന്നെ കണികണ്ടതോർമ്മമാത്രം

ആരിക്കതിനുണ്ട് നേരമെൻ തുമ്പേ
നിന്നെയും തേടി നടന്നിടുവാൻ

പത്തിരുപത്തഞ്ചു വട്ടം കൊടുത്താലൊ
കിട്ടില്ലേ ഒത്തിരി കാട്ടുപൂക്കൾ

നൈർമല്യം ചോർന്നോരാഘോഷവേളയിൽ
നിന്നെയെല്ലാരും മറന്നുപോയി.

നിർമ്മല കാന്തി കലർന്ന നിൻ മേനിയും
മോഹിച്ചു തുമ്പികളലയുന്നു.

നിർമ്മല മാനസരായ മാലോകരും
നന്നേ കുറഞ്ഞില്ലേ പാരിടത്തിൽ

ചെത്തി മന്ദാരം മുകുറ്റി കല്യാണിയും
കൂട്ടമകന്നു കരയുന്നു.

പൊന്നോണ നാളിൻറെ കേളികേട്ടുള്ളൊരു
പൂവിളി കേൾക്കുന്നു കവലകളിൽ

കേടില്ല വാടില്ല ഉള്ളിൽ വിഷമുള്ള
മോടിയേറും പുറം നാട്ടുപുക്കൾ.

മുറ്റത്തുപാകിയ മാർബിൾ പ്രതലത്തിൽ
വെട്ടിത്തിളങ്ങുന്ന പൂക്കളത്തിൽ

ചെന്നു വെറുതേ രസം കളയേണ്ടയെൻ
തമ്പുരാൻറോമന കൊച്ചു തുമ്പേ.

ഓണ തമ്പുരാൻ്റോമന കൊച്ചു തുമ്പേ.....

ആരുമെന്തേ....... വന്നീല ...... തുമ്പേ........ ആരും തിരിഞ്ഞു.......... നോക്കീലേ.........

No comments:

Post a Comment