Sunday, September 16, 2012

പുസ്തക വിചാരം



ജീവിതത്തിലെ പല ഘട്ടങ്ങളിലും പലവിധത്തിലുള്ള താത്പര്യങ്ങളും ഉടലെടുക്കുന്നതുപോലെ കഴിഞ്ഞ കുറേ നാളുകളായി വായനയില് എന്തോ മുമ്പൊന്നും ഉണ്ടാകാത്ത താത്പര്യം.മാതൃഭൂമിയിലെ ഓണപതിപ്പിലെ കഥകളെ തുടര്‍ന്ന് തകഴിയുടെ തോട്ടിയും നോബല്‍,സമ്മാനാര്‍ഹമായ കിഴവനും കടലും,ടാഗോറിന്‍റെ ബാല്യകാല സ്മരണകളും,മാരീചവും വായിച്ചു.ട്രെയിനിലെ യാത്രയും ചില ഒറ്റപ്പെട്ട നിമിഷങ്ങളും ഇതിനായി സമയം കണ്ടെത്താന്‍ എന്നെ സഹായിച്ചു.ഇന്ന് ഇടശ്ശേരി എന്ന കവിയുടെ കൂട്ടു കൃഷി എന്ന നാടകം വായിച്ചു തീര്‍ത്തു.ഹര്‍ത്താലിനു നന്ദി.നാടകം വായിച്ചു തീര്‍ത്തപ്പോള്‍,ചില നാടക വിചാരങ്ങളും സാഹിത്യത്തിന്‍റെയും ലളിത കലകളുടെയും സാമൂഹ്യ പ്രതിബദ്ധതയും അറുപതു വര്‍ഷം മുന്നേയുള്ള ഗ്രാമീണ അന്തരീക്ഷവും മറ്റും ചിന്താമണ്ഡലത്തില്‍ തങ്ങി നില്‍ക്കുന്നു.അത് ഇറക്കിവയ്ക്കാനാണ് ചിലത് രേഖപ്പെടുത്താന്‍ തുനിയുന്നത്.

നാടകത്തിന്‍റെ അടിസ്ഥാന പരമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍,പൂര്‍ത്തീകരിക്കുന്ന ഒരു രചന തന്നെയാണ് കൂട്ടു കൃഷി.സമൂഹത്തില്‍,കാണുന്ന അനീതികളും സാമൂഹിക ദുരാചാരങ്ങളും മനുഷ്യനെ ഉണര്‍ത്തുന്നില്ല.എന്നാല്‍ നാടകമെന്ന മാദ്ധ്യമത്തിലൂടെ അത് അവതരിപ്പിക്കപ്പെടുമ്പോള്‍, അത് ഒരു ശക്തമായ സന്ദേശമായി ജന ഹൃദയങ്ങളിലേയ്ക്ക് എത്തിച്ചേരുന്നു.അന്ന് നില നിന്നിരുന്ന ജന്മിവാഴ്ചയും,മത വിദ്വേഷവും,കാര്‍ഷിക മേഖലയില്‍, ഉണ്ടാവേണ്ടിരുന്ന മാറ്റങ്ങള്‍ എന്നിവയിലേയ്ക്ക് വെളിച്ചം വിതറുന്ന ഒരു രചനയാണ് കൂട്ടു കൃഷി.തികച്ചും ഒരു ഗ്രാമീണാന്തരീക്ഷത്തില്‍ ഇന്ന് നാം കണ്ടുവരുന്ന രംഗ സംവിധാനങ്ങളോ ദീപ നിയന്ത്രണ സൌകര്യങ്ങളോ ഇല്ലാതെ അവതരിപ്പിച്ച നാടകം അന്ന് കാഴ്ചക്കാരില്‍ ആവേശം ഉണര്‍ത്തിയതില്‍,തെല്ലും അദ്ഭുതം തോന്നുന്നില്ല.നാടകം വായിക്കുമ്പോള്‍ത്തന്നെ നാടകം കാണുന്ന അനുഭൂതിയാണ് എന്നില്‍,ഉണ്ടാക്കിയത്.സാമൂഹ്യ ലക്ഷ്യങ്ങളിലൂന്നി സാഹിത്യ പരമായ നാടകങ്ങള്‍ സാധാരണഗതിയില്‍,വായനയ്ക്കു മാത്രമെ ഉതകുകയുള്ളൂ.എന്നാല്‍ അതില്‍നിന്ന് തികച്ചും വ്യത്യസ്ഥമായി നാടകാവതരണത്തിനുതകുന്ന ശൈലിയിലാണ് നാടകം രചിച്ചിരിക്കുന്നത്.തനിക്ക് ചുറ്റും കണ്ട് പരിചിതങ്ങളായ ചില കഥാപാത്രങ്ങളെ അതേപടി പകര്‍ത്തുകയും അതില്‍,കവിയുടേതായ സാഹിത്യാംശം വിതറുകയും ചെയ്തപ്പോള്‍ അത് നാടകമായി അങ്ങനെ ആ നാടകം അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ കണ്ണാടിയായി മാറുകയും ചെയ്തിരിക്കണം.ലളിതകലകള്‍ക്കെല്ലാം തന്നെ ഒരു സാമൂഹികമായ മുഖം ഉണ്ട്. എന്നാല്‍ നാടകം അതില്‍,മുന്നിട്ടു നില്‍ക്കുന്നു.നാടകത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നതു തന്നെ അത് സമൂഹത്തിന് നല്‍കുന്ന സന്ദേശത്തെ അധിഷ്ഠിതമാക്കിയാണ്.
ഒരു നാടകകൃത്ത്,ചിത്രകാരന്‍,ഗായകന്‍ എന്നിവര്‍ കലാകാരന്‍മാരായി അംഗീകരിക്കപ്പെടുന്നത് അവര്‍ക്കുള്ള സാമൂഹ്യ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയാണ്.
  സാഹിത്യത്തെപ്പോലെത്തന്നെ നാടകത്തെയും ദുരുപയോഗപ്പെടുത്തുകയും പല കാര്യങ്ങളുടെയും പ്രചരണോപാധിയായി മാററിയതോടെ നാടകം ജനങ്ങളില്‍നിന്ന് ഇന്ന് അകന്നു നില്‍ക്കുന്നു.ഒന്നര നൂറ്റാണ്ടു മുമ്പ് നാടകത്തിന്‍റെ പ്രാരംഭ ദശയിലുള്ള അവതരണ ശൈലിയില്‍,ഇന്ന് ചാനലുകളില്‍ അരങ്ങേറുന്ന കോമഡി ഷോ കാണുമ്പോള്‍‍,നാടകത്തിനുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ച മാഹാന്മാരോട് സഹതാപം തോന്നുന്നു.പ്രേക്ഷകര്‍ തരം താഴ്ന്ന തമാശകള്‍കേട്ടും ഹിജഡകളുടെ സൌന്ദര്യം ആസ്വദിച്ചും അത് കണ്ടിരിക്കുന്നു.യാദൃശ്ചികമായി ഇത് കാണേണ്ടിവരുന്ന പ്രേക്ഷകര്‍ വിദഗ്ദ്ധരായ ജഡ്ജിംഗ് പാനലിന്‍റെ അവസരവാദപരമായ വിലയിരുത്തലുകള്‍,കണ്ട് പകച്ചു നില്‍ക്കുന്നു.
നാടകാവതരണം ഇന്ന് അത്ര എളുപ്പമല്ല.അമേച്വര്‍ നാടകങ്ങള്‍,സംഘടിപ്പിക്കുന്നത് ശ്രമ സാദ്ധ്യമാണ്.പ്രത്യേകിച്ചും ഇന്നത്തെ വേഗതയാര്‍ന്ന ജിവിതയാത്രയില്‍,ഇതിനുള്ള സമയം കണ്ടെത്തുക എളുപ്പമല്ല.നാടകത്തിന്‍റെ സ്ക്രിപ്റ്റ് സംഘടിപ്പിക്കലും,സംവിധാനം ചെയ്യലും,സംഭാഷണം കാണാതെ പഠിക്കുകയും നടന്‍മാരെ ഏകോപിപ്പിക്കുകയും രംഗ സംവിധാനം ഒരുക്കുകയും ചെയ്യുന്നതിലെ ബദ്ധപ്പാടുകളും സമ്മര്‍ദ്ദവും,അവതരണത്തിനു ശേഷം ലഭിക്കുന്ന അവാച്യമായ സംതൃപ്തിയും അനുഭവിച്ചു തന്നെയറിയണം.ഏതായാലും പഴയ ഇന്നലെകളിലേയ്ക്ക് ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണെങ്കിലും ഗതകാല സ്മരണകള്‍ അയവിറക്കാനെങ്കിലും എളിയ ശ്രമങ്ങള്‍,ഇനിയും നാടക രംഗത്ത് ഉണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം. 

No comments:

Post a Comment