Friday, August 3, 2012

രക്ഷാ ബന്ധന മഹോത്സവം സൌഹൃദഭാരത ദിനോത്സവം




ശ്രാവണ പൌര്‍ണ്ണമി ദിനത്തില്‍,രക്ഷാ ബന്ധന്‍ ആഘോഷിക്കപ്പെടുന്നു.മഹത്തായ ഭാരതീയ സംസ്കാരത്തിന്‍റെ ഗരിമ വിളിച്ചോതുന്ന ഒരു ആചാരമായിട്ടാണ് എനിയ്ക്ക് രക്ഷാ ബന്ധന്‍,തോന്നുന്നത്.നമുക്ക് ഇത് കേവലം ദൂരദര്‍ശന്‍റെ  ഹിന്ദി ചാനലില്‍ വാര്‍ത്തയോടൊപ്പം കാണിക്കുന്ന ചിലദൃശ്യങ്ങള്‍,മാത്രമാണ്.ബഹനോം നെ ഭായി കീ കലായി പെ ബാന്ധീ ഹൈ യഹ് ബന്ധന്‍.സഹോദരിമാര്‍ സഹോദരന്‍റെ കൈയ്യില്‍,കെട്ടിക്കൊടുക്കുന്ന ഒരു ചരട്.ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ കൈത്തണ്ടയില്‍,പരിക്കേറ്റപ്പോള്‍ പാണ്ഡവ പത്നിയായ ദ്രൌപതി കൈയ്യില്‍ കെട്ടിക്കൊടുത്തതിന്‍റെ ഓര്‍മ്മയ്ക്കാണ് രക്ഷാ ബന്ധന്‍,ആഘോഷിക്കപ്പെടുന്നതെന്ന് പറയപ്പെടുന്നു.ഇതിന് പ്രത്യുപകാരമായാണ് കൌരവ സഭയില്‍ അപമാനിതയായ ദ്രൌപതിയുടെ രക്ഷയ്ക്കായി ഭഗവാന്‍ ശ്രീകൃഷ്ണന്‍,എത്തിച്ചേര്‍ന്നത്.രക്ഷ കെട്ടിക്കഴിഞ്ഞാല്‍ ആ സ്ത്രീയുടെ രക്ഷയ്ക്കുള്ള ഉത്തരവാദിത്വം ആ പുരുഷനുണ്ടെന്നുള്ളതാണ്.ഇവിടെ സാഹോദര്യത്തിനാണ് അടിവരയിടുന്നത്.എപ്പോള്‍ ദുര്‍ബലയായ  സ്ത്രീയുടെ മാനത്തിന് അപമാനമുണ്ടാകുന്നുവോ അവളുടെ സഹോദരന്‍ അവിടെ അവളുടെ രക്ഷയ്ക്കായി എത്തുന്നു.നമുക്ക് തികച്ചും ഊഹിക്കാന്‍ പോലും കഴിയാത്ത ഒരു ആചരണമാണിത്.ഒരു സമൂഹത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങള്‍ക്കും എത്രത്തോളം മഹത്വമുണ്ടെന്നുള്ളതിന് തെളിവാണ് രക്ഷാബന്ധന്‍.രക്ഷ കെട്ടിയവന്‍ ആര്‍,എസ് എസ്സുകാരനാണെന്ന് മാത്രം നമുക്കറിയാം.പ്രകൃതിയിലെ ഓരോ മനോഹരവര്‍ണ്ണങ്ങളും ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍തങ്ങളുടേതാക്കിമാറ്റിയതുപോലെ അത്യന്തം ഉദാത്തമായ ഈ ആചാരത്തെയും ഒരു സംഘടന ഏറ്റെടുത്തു എന്നോ സമൂഹം അവര്‍ക്ക് തീറെഴുതി കൊടുത്തു എന്നോ നമുക്ക് പറയാം.സമൂഹത്തിന്‍റെ ഇന്നത്തെ പ്രയാണം നമ്മുടെ ഈ സങ്കല്‍പങ്ങളുടെ നേരെ എതിര്‍ദിശയിലേയ്ക്കാണ്.നമ്മുടെ ഇളം തലമുറയിലെ സഹോദരിമാര്‍ക്ക് എന്തെല്ലാമാണ് സമൂഹത്തില്‍,നിഷേധിക്കപ്പെടുന്നത്.ഗര്‍ഭപാത്രത്തില്‍ത്തന്നെ അവള്‍ക്ക് രക്ഷയില്ല.ജനിച്ച് വീണ ഉടനെ തന്നെ അവളുടെ  നഗ്ന മേനി തന്‍റെ പിതാവിന്‍റെയും സഹോദരന്‍റെയും മുന്നില്‍,മറയ്ക്കാന്‍ തിടുക്കം കാണിക്കുന്ന അവളുടെ മാതാവ്.........പിന്നീടങ്ങോട്ട് അവള്‍ക്ക്,അയലത്തെ ബന്ധുക്കളും ഏട്ടന്‍മാരും വെല്ലുവിളിതന്നെയാണ്.സ്കൂളിലെ അദ്ധ്യപകരെയും ബസ്സിലെയും ട്രെയിനിലെയും സഹയാത്രികരെയും അവള്‍ക്ക് വിശ്വാസത്തിലെടുക്കാന്‍,കഴിയില്ല.
രക്ഷ കെട്ടികൊടുക്കാന്‍, ഒരു വിശ്വസനീയമായ കൈത്തണ്ട അവള്‍,അന്വേഷിക്കുകയാണ്.പക്ഷെ അവള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.കാരണം നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്ന ക്രൂര പാതകങ്ങള്‍ തന്നെ.തന്നെക്കാള്‍,പന്ത്രണ്ട് വയസ്സ് ചെറുപ്പമുള്ള കുഞ്ഞനുജന്‍റെ കാമ മോഹത്തിന് ഇരയായ ഗര്‍ഭിണി. സംഭവം മറ്റൊരു കുളരണിയിക്കുന്ന വാര്‍ത്തയായി വായിച്ചു തള്ളുകയല്ലാതെ വേറെ നിവൃത്തിയില്ല.സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്.മറുവശത്ത് ധൈര്യത്തോടെ തന്‍റെ കൈത്തണ്ട ഒരു സ്ത്രീയ്ക്കു മുന്നില്‍,നീട്ടി കൊടുക്കാന്‍ കഴിവുള്ള എത്ര പുരുഷന്‍മാരുണ്ട്.പവിത്രമായ ആ ചരട് വലിച്ച് പൊട്ടിക്കാന്‍ അവന് കൂടുതല്‍,സമയം വേണ്ടി വരില്ല.പുരുഷന്‍റെ മാനസികാവസ്ഥയും അങ്ങനെയായി പോയി.ഇനി.രക്ഷ കെട്ടിക്കൊടുത്ത സ്ത്രീയുടെ മാനസികാവസ്ഥയും മാറിക്കഴിഞ്ഞു ചരടിന്‍റെ അര്‍ത്ഥതലങ്ങള്‍‍,അവളറിയാതെ തന്നെ മാറി മറയുന്നു.ഇന്ന് ഈ ബന്ധത്തിന് ബോയ് ഫ്രണ്ട്,ഗേള്‍ ഫ്രണ്ട് എന്നീ മനോഹരമായ പേരുകള്‍,ഉദ്ഭവിച്ചിരിക്കുന്നു.പക്ഷെ ഈ പേരുകള്‍ക്ക് രക്ഷാ ബന്ധനത്തിന്‍റെ ബന്ധത്തിന്‍റെ പവിത്രതയില്ല.ഇതിന് കാരണം നമ്മുടെ പൂര്‍വ്വികന്‍മാര്‍,കാലേകൂട്ടി കണ്ട,സമൂഹത്തിന്‍റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ ആചാരാനുഷ്ഠാനങ്ങളെ നാം അതിന്‍റേതായ ശരിയായ അര്‍ത്ഥത്തില്‍,സ്വീകരിക്കുന്നില്ല എന്നുള്ളതാണ്.പുരോഗമനവാദികള്‍ക്ക് ഇതിനെ എതിര്‍ക്കാം.ഒരു സ്ത്രീയെ സംരക്ഷിക്കാന്‍ ഒരു ചരട് കെട്ടണമെന്നില്ല.പക്ഷെ ഇത്തരം ആചരണങ്ങള്‍ കുറഞ്ഞ പക്ഷം നമ്മുടെ ഭാവി തലമുറയ്ക്കെങ്കിലും പോസിറ്റീവായട്ടുള്ള സന്ദേശങ്ങള്‍,നല്കാന്‍ കഴിയും.
മൊബൈല്‍ ഫോണ്‍,ഉപയോഗം വ്യാപകമായ ഈ സാഹചര്യത്തില്‍ എന്‍റെ ഏതാനം സഹോദരിമാര്‍ക്ക് കുറഞ്ഞ പക്ഷം ഒരു എസ് എം എസ് അയയ്ക്കണമെന്ന് വിചാരിച്ച് കമ്പ്യൂട്ടറിന് മുന്നിലിരുന്ന ഞാന്‍,പക്ഷെ.............ആ യജ്ഞത്തില്‍ നിന്ന് പിന്തിരിയുകയാണുണ്ടായത്.ഇന്നത്തെ സമൂഹിക പശ്ചാത്തലത്തില്‍ ഞാനുള്‍പെടെയുള്ള സമൂഹം ദോഷൈകദൃക്കുകളാണ്.സമൂഹത്തിലെ സംഭവവികാസങ്ങള്‍ ഓരോ വ്യക്തിയെയും സംശയത്തിന്‍റെ ദൃഷ്ടിയോടെ മാത്രം കാണാനാണ് അവനെ പഠിപ്പിച്ചിരിക്കുന്നത്.
സ്കൂളിലെ അസംബ്ലിയില്‍ എടുത്ത പ്രതിജ്ഞ എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്‍മാരാണ്.അങ്ങനെയാവട്ടെ.ഓരോരുത്തരെയും നമ്മുടെ കൂടപ്പിറപ്പാണെന്ന് കാണാനുള്ള മാനസിക പക്വത നമ്മുടെ സമൂഹത്തിന് കൈവരിക്കാന്‍ കഴിയട്ടെ.ആചാരാനുഷ്ഠാനങ്ങള്‍ ഒരു വിഭാഗത്തിന്‍റെയും ഒരു പ്രദേശത്തിന്‍റെയും സ്വന്തമല്ല അത് സമൂഹ നന്മയ്ക്കുള്ളതാണ്.ആചരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനെപറ്റി മനസ്സിലാക്കാനും അന്തസത്ത ഉള്‍ക്കൊള്ളാനും നമുക്ക് കഴിയട്ടെ.

No comments:

Post a Comment