Monday, May 9, 2022

ഭക്ഷ്യ സുരക്ഷ

 ഭക്ഷ്യ സുരക്ഷ ഒരിക്കൽക്കൂടി ചർച്ചയ്ക്ക് വിധേയമാകുന്നു. കാലം ഇടയ്ക്കിടയ്ക്ക് എല്ലാം ഓർമ്മപ്പെടുത്തും.ഇത്തവണ ഓർമ്മപ്പെടുത്തൽ അത്യന്തം വേദനാജനകമായി.നിസ്സഹായതയോടെ കണ്ടു നിൽക്കാനല്ലാതെ എന്താണ് ചെയ്യാൻ കഴിയുക. ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി ജീവൻ വെടിയേണ്ടിവന്ന പ്രശ്നം ഉയർത്തുന്ന ചോദ്യങ്ങൾ മറ്റെല്ലാ ചോദ്യങ്ങൾ പോലെയും കുറച്ച് ദിവസങ്ങൾക്കകം ഉത്തരം കിട്ടാതെ വിസ്മൃതിയിൽ മറയാതിരിക്കട്ടെ. 


ഓരോ നേരവും വീട്ടിൽ പാകം ചെയത് കഴിക്കുന്ന ഭക്ഷണം പോലും സുരക്ഷിതമല്ലെന്നിരിക്കെ മനുഷ്യത്വത്തിന് മേലെ കച്ചവട തന്ത്രങ്ങളുടെ കരാളഹസ്തം പിടിമുറുക്കുമ്പോൾ പുറമേ നിന്ന് കഴിക്കുന്ന ഭക്ഷണം എത്രത്തോളം സുരക്ഷിതമായിരിക്കും? നൽകുന്ന ഭക്ഷണത്തിൻ്റെ സുരക്ഷിതത്വം ചോദ്യപ്പെടുന്നത് കഴിക്കുന്നയാളുടെ ശരീരം പെട്ടെന്ന് പ്രതികരിച്ചാൽ മാത്രമാണ്. ശരീരത്തിൻ്റെ ആന്തരിക കലകളെ ഇഞ്ചിഞ്ചായി നശിപ്പിച്ച് കാലക്രമത്തിൽ മനുഷ്യ ശരീരത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ചോദ്യം ചെയ്യപ്പെടുന്നില്ല. കാരണം അപ്പോൾ ചോദിക്കാൻ ചോദ്യകർത്താക്കൾ ജീവിച്ചിരിപ്പുണ്ടാവില്ല, അല്ലെങ്കിൽ ജീവച്ഛവങ്ങളായി മാറിയിരിക്കും. 


പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താൻ എളുപ്പമാണ്. മനുഷ്യൻ്റെ ചുരുങ്ങിയ ആയുസ്സ് ആസ്വദിക്കാനുള്ളതാണെന്നതാണ് ഏറ്റവും മഹത്തായ വാദഗതി.ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധാലുക്കൾ പാണ്ടി ലോറിയിടിച്ച് കൊല്ലപ്പെടുന്നില്ലേ എന്നത് ന്യായീകരണ ചോദ്യം. 


പുറമേ നിന്ന് ഭക്ഷണം കഴിക്കുന്നത് അന്തസ്സിൻ്റെയും ആഭിജാത്യത്തിൻ്റെയും ഭാഗമായി കണക്കാക്കപ്പെടുന്നു. കച്ചവട നെറ്റ്വർക്കിംഗ് ഇതൊക്കെ ഈ നിലയിലേക്ക് എത്തിച്ചു. 

പരസ്യങ്ങളിലും സിനിമയിലും കണ്ടു വരുന്ന ഭാര്യയുടെ അടുക്കളയിലെ ജോലിഭാരം കുറയ്ക്കാൻ പുറമേ നിന്ന് ഭക്ഷണം വാങ്ങാൻ തയ്യാറാകുന്ന സ്നേഹനിധിയായ ഭർത്താവും കുട്ടികളുടെ ആഗ്രഹങ്ങളെ മാനിച്ചു കൊടുക്കുന്ന പിതാവിൽ നിന്നും അകലം പാലിക്കാൻ അധികമാർക്കും ആകില്ല. സന്തോഷ നിമിഷങ്ങൾക്ക് കൊടുക്കേണ്ടി വരുന്നത് വലിയ വിലയാണ്. 


വഴിയോരത്തെ ഉപ്പിലിട്ട നെല്ലിക്കയ്ക്കു പോലും പ്രത്യേക രുചിയാണ്.വീട്ടിൽ നെല്ലിക്ക ഉപ്പിലിട്ട് തിന്നാൽ ആ ടേസ്റ്റ് കിട്ടില്ല.മനുഷ്യൻ്റെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്നത് പാചകക്കാരൻ്റെ കൈ പുണ്യത്തിലുപരി അപകടകാരികളായ രാസപദാർത്ഥങ്ങളാണെന്ന് അറിയാഞ്ഞിട്ടാണോ. 


പച്ചക്കറികളും ,ഭക്ഷ്യവസ്തുക്കളും, മീനും, മാംസവുമൊക്കെ വിഷലിപ്തമാണ്.കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ഇത്തരം ഭക്ഷ്യപദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ വീട്ടുകാർ കാണിക്കുന്ന ശ്രദ്ധ ഒരു ഹോട്ടലിലെ പാചകക്കാരൻ കാണിക്കുമെന്ന് തെറ്റിദ്ധരിച്ചാൽ അവർക്ക് തെറ്റി. 


എല്ലാ അവകാശങ്ങളും സംരക്ഷിക്കാൻ ഇവിടെ പേരിനെങ്കിലും നിയമമുണ്ട്. ഭൂമിയിൽ ജനിച്ചു വീഴുന്ന മനുഷ്യൻ്റെ ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നതിനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതല്ലേ.സർവ്വത്ര മായം, വിഷം പുരണ്ട ഭക്ഷ്യവസ്തുക്കൾ, ഇവ സ്വീകരിക്കാൻ നിർബന്ധിതരാകുന്ന നിസ്സഹായരായ ജനതയോട് ശരിക്കും സഹതാപം തോന്നുന്നു.എല്ലാം അറിഞ്ഞു കൊണ്ടു തന്നെ ചതിയുടെ മായാവലയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന അബാല വ്യദ്ധം ജനങ്ങൾ. 


ഒരു ദുരന്തം സംഭവിക്കുമ്പോൾ കണ്ണീരൊഴുക്കാനും, കട തല്ലി തകർക്കാനും ഇവിടെ ആളുകളുണ്ട്. വഴിയോരങ്ങളിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എത്രയെത്ര തട്ടുകടകളുണ്ട്. അവയ്ക്ക് ലൈസൻസോ നിയമങ്ങളോ ബാധകമല്ല.പിന്നെയെങ്ങിനെ അംഗീകൃത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ നിയമ വിധേയമാകും. ചുരുക്കം ചില ഭക്ഷണശാലകളിൽ ഇപ്പോൾ അധികൃതരുടെ ലൈസൻസ് കാണാൻ കഴിയും. ബാക്കി നിയമത്തിൻ്റെ പരിധിയിലേ വരാത്തതാണ് ഏറിയ പങ്കും ഭക്ഷണശാലകൾ. ഇവയൊന്നും പരിശോധനയ്ക്ക് വിധേയമാകുന്നില്ല. ഹോട്ടലുകളുടെ അകത്തളങ്ങൾ വെറുതേ ഒന്നു പരിശോധിച്ചാൽ മതിയാകും എത്ര വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അവിടെ ഭക്ഷണം പാകം ചെയ്യപ്പെടുന്നത് എന്ന്. 


ഇതൊക്കെ കുറേ പേരുടെ ജീവിതോപാധിയാണെന്നത് അവർക്ക് പൊതു നിയമങ്ങൾ ബാധകമല്ല എന്ന് അർത്ഥമാക്കേണ്ടതില്ല.മെഡിക്കൽ ഷോപ്പ് നടത്താൻ ഫാർമസി പാസായ ക്ഷമതയുള്ള ഒരു വ്യക്തിയുടെ സാന്നിദ്ധ്യം ആവശ്യമുണ്ടെന്നതു പോലെ ഭക്ഷണം വിതരണം നടത്താനും അടിസ്ഥാനപരമായ ഒരു യോഗ്യത നിശ്ചയിച്ചാലും കുഴപ്പമില്ല. വിഭവങ്ങൾ തയ്യാറാക്കുമ്പോൾ രുചിയോടൊപ്പം ശുചിത്വം, മാലിന്യ സംസ്കരണം, പദാർത്ഥങ്ങൾ മായ വിഷ മുക്തവും ആവേണ്ടത്, രുചി കൂട്ടായി ഉപയോഗ്ക്കാവുന്നതും ഉപയോഗിക്കാൻ പാടില്ലാത്തതുമായ വസ്തുക്കൾ എന്നിവയിലെ അടിസ്ഥാനപരമായ അറിവ് ഒരു ഭക്ഷണശാലയിലെ നടത്തിപ്പ് കാരന് അനിവാര്യമാണ്. മനുഷ്യൻ്റെ ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള നടത്തിപ്പുകൾ ക്രിമനൽ കുറ്റങ്ങളായി കരുതണം. 


ഭക്ഷ്യ സുരക്ഷയ്ക്കായി ആത്മാർത്ഥമായ ഇടപെടൽ നടത്തിയ ചില ഉദ്യോഗസ്ഥരുടെ അനുഭവം നമുക്കറിയാം.എല്ലാ കോണിൽ നിന്നുമുള്ള വെല്ലുവിളി അവർ അതിജീവിക്കേണ്ടി വരും. കണ്ണടയ്ക്കുന്നതാണ് അതിലും ഭേദമെന്ന് അവർ വിചാരിച്ചാൽ തെറ്റുപറയാൻ കഴിയില്ല. അവരെ തളർത്തുന്ന വിധത്തിലുള്ള ബാഹ്യ ഇടപെടൽ ഉണ്ടാവരുത്. എല്ലാ നിയമങ്ങളും പൊതു നന്മയെ മുൻനിർത്തി മാത്രമാണ് രൂപപെട്ട് വരുന്നത്.നിയമനിർമ്മാതാക്കൾ തന്നെ നിയമ നിർവ്വഹണ ഘട്ടത്തിൽ അവയിൽ സ്വാർത്ഥതയുടെ മേമ്പൊടി കലർത്തുന്നത് ഒരു തുടർക്കഥയാകുകയാണ്.നിയമ പരിരക്ഷയ്ക്ക് മുഖം നോക്കാതെ നടപടിയെടുക്കാൻ കഴിയണം. 


കേരളത്തിലുടനീളം ഒറ്റ ഒരു അംഗീകൃത അറവ് ശാല മാത്രമേ ഉള്ളൂ എന്നത് പരസ്യമായ രഹസ്യമാണ്. എന്നിട്ട് മാംസത്തിനൊട്ടൊരു ക്ഷാമവും നാട്ടിലില്ല. 


പലരും പല സമ്മർദ്ദ തന്ത്രങ്ങളിലൂടെ അവരവരുടെ കാര്യങ്ങൾ നേടിയെടുക്കുമ്പോൾ മനുഷ്യൻ്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമോ ? 


നാടോടുമ്പോൾ നടുവേ ഓടണമെന്ന മനസ്ഥിതിയിൽ നിന്നും വേറിട്ട് ചിന്തിക്കണമെന്ന് പറയുന്നത് തിരിഞ്ഞോടണമെന്ന പിന്തിരിപ്പൻ ആശയങ്ങളായി തോന്നാമെങ്കിലും ചില മേഖലയിലെങ്കിലും ചില തിരുത്തലുകൾ അനിവാര്യമാണ്. പട്ടിണി ഒരു പ്രശ്നമായിരുന്ന ഗതകാലമുണ്ടായിരുന്നു.പട്ടിണിയെ അതിജീവിച്ച മനുഷ്യൻ പുതിയ കുരുക്കിൽ പെട്ടിരിക്കുകയാണ്. സുരക്ഷിതമായ ഭക്ഷണം ഇന്ന് അവന് അന്യമാണ്. 


കാര്യങ്ങൾ കൈവിട്ട ഒരു ഘട്ടത്തിലെത്തിയിരിക്കുന്ന ഈ വേളയിൽ വൈകിയെങ്കിലും വിവേകം ഉദിച്ചെങ്കിൽ മനുഷ്യൻ്റെ യാത്ര അൽപ്പ ദൂരമെങ്കിലും കുട്ടിയെടുക്കാം.

No comments:

Post a Comment