Friday, March 25, 2016

ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ആകാശനീലയിൽ ഒരു ചെറുപൊട്ടായി
പാറിപറക്കുന്ന കൊച്ചു പറവകൾ
കുന്നിൻ ചെരിവിൽ അമ്മേ മോളേന്ന്
കൂവികളിക്കുന്ന പൈയ്യും കിടാവും
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ഏറെ വെളുപ്പിനെ പതിഞ്ഞോരു ശബ്ദത്തിൽ
മുറ്റമടിക്കുന്ന മുത്തശ്ശിയമ്മ.
തിരുനട മുന്നിൽ നിറകണ്ണുമായി
വീടിൻറെ നന്മയ്കായ് കേഴുന്നൊരമ്മ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
വെൺമേഘ മോടൊത്ത് ഓട്ട പന്തയം
തോറ്റു ചിരിക്കുന്ന അമ്പിളിമാമൻ
ചലപില കൊട്ടി തേൻമാവിലെ മാമ്പഴം
നൊട്ടി നുണയുന്ന അണ്ണാറകണ്ണൻ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
കുഞ്ഞിളം കാറ്റിൽ ഊഞ്ഞാലാടുന്ന
തെങ്ങോലയിലെ രണ്ടിണകിളികൾ
പാറകെട്ടിലെ വെള്ള കെട്ടിതിൽ
ഓളങ്ങൾ തീർക്കുന്ന കുഞ്ഞിളം കൂറകൾ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
മകനെന്നു കരുതി വെച്ചുവിളമ്പിയ
അകലത്തെയമ്മതൻ നിർദോഷ സ്നേഹം
ഓടുന്ന വണ്ടിയിൽ അമ്മമടിയിൽ
മോണകാട്ടിചിരിക്കുന്ന ഒാമനപൈതൽ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ചക്രവാളസീമയിലൊരു രക്ത
കുടമായിതാഴുന്ന സൂര്യതേജസ്
വരിയായി നീങ്ങി പശിതേടിയലയുന്ന
കുഞ്ഞനുറുമ്പിൻറെ സൗഹൃദകൂട്ടം
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ

No comments:

Post a Comment