Friday, May 30, 2014

ഗോവിന്ദണ്ണന്‍റെ സ്വപ്നം

മെയ് പതിനാറാം തിയതി ലോകസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നുകൊണ്ടിരുന്നപ്പോള്‍ മനസ്സ് എന്തോ എണ്‍പതുകളിലെ എന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു.മുള്ളേരിയയിലെ എന്‍റെ വീട് പരിസരം ആര്‍, എസ് എസ് പ്രവര്‍ത്തന കേന്ദ്രമായിരുന്നു.ഞങ്ങളുടെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് രാത്രി ശാഖയും സായാഹ്ന ശാഖയും നടന്നിരുന്നു.ഗോവിന്ദണ്ണനായിരുന്നു സ്ഥലത്തെ മുഖ്യ കാര്യകര്‍ത്താവ്.അദ്ദേഹം ഒരു സര്‍ക്കാറുദ്യഗസ്ഥനായിരുന്നു.അടുത്തകാലത്താണ് അദ്ദേഹം സജീവ പ്രവര്‍ത്തകനായത്.മത്ത് പിടിച്ചതുപോലെ അദ്ദേഹം ഓടി നടക്കുകയാണ്.മുള്ളേരിയ ടൌണിലൂടെ കാക്കി നിക്കറുമിട്ട്അദ്ദേഹം തലയുയര്‍ത്തി നടന്നു.സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍,ആര്‍ എസ് എസിന്‍റെ സജീവ പ്രവര്‍ത്തകരാകരുതെന്ന സുഹൃത്തുക്കളുടെ ഉപദേശം അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.ഉത്തരേന്ത്യിലെവിടെയോ ഉണ്ടായ വെള്ളപൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന നിക്കര്‍മാത്രം ധരിച്ച സ്വയം സേവകരുടെ ചിത്രം അദ്ദേഹം എനിക്ക് കാണിച്ചു തന്നു.ആ പ്രവര്‍ത്തനത്തില്‍,പങ്കാളിയാകാന്‍ കഴിയാത്തതില്‍, അദ്ദേഹം ദുഖിച്ചിരുന്നു.കൊറഗ സമുദായത്തില്‍ പെട്ട ബട്ട്യനെ അദ്ദേഹം നിത്യവും ശാഖയില്‍,പങ്കെടുപ്പിച്ചും ബട്ട്യനെ വീട്ടില്‍, കയറ്റി ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും ബ്രാഹ്മണനായ ഗോവിന്ദണ്ണന്‍, വാര്‍ത്ത സൃഷ്ടിച്ചിരുന്നു.ഗോവിന്ദണ്ണന്‍ ഐ ടി സി , ഒ ടി സി എന്നീ പരിശീല കോഴ്സുകളില്‍ വിജയകരമായി പങ്കെടുത്ത് നാള്‍ക്കു നാള്‍സംഘടനയില്‍,തന്‍റെ സ്ഥാനം ഉയര്‍ത്തിക്കൊണ്ടിരുന്നു.
ഗോവിന്ദണ്ണന്‍ രക്ഷാബന്ധനത്തോടനുബന്ധിച്ച് മനോഹരമായ രക്ഷ ഉണ്ടാക്കി തനിക്ക് അടുപ്പമുള്ളവര്‍ക്ക് കെട്ടി കൊടുക്കുമായിരുന്നു.എനിയ്ക്കും കിട്ടി അതിമനോഹരമായ രക്ഷ.പക്ഷെ സ്കൂളില്‍ രക്ഷ കെട്ടി പോകാന്‍എനിയ്ക്ക് ഭയമായിരുന്നു.കന്നട ക്ലാസ്സിലെ കുട്ടികള്‍ രക്ഷ കെട്ടിയിരുന്നു എങ്കിലും മലയാള വിഭാഗത്തില്‍ ആരും തന്നെ രക്ഷ കെട്ടിയിരുന്നില്ല.രക്ഷ കെട്ടിയവര്‍, ആര്‍, എസ് എസു കാരാണെന്നാണ് എല്ലാവരും കരുതിയിരുന്നത്.ഗോവിന്ദണ്ണന്‍ കെട്ടിതന്ന രക്ഷ ഞാന്‍അഴിച്ചു കളഞ്ഞിട്ടാണ് സ്കൂളില്‍ പോയത്.ഇത് ചോദ്യം ചെയ്ത ഗോവിന്ദണ്ണനോട് ഞാന്‍ കുളിക്കുമ്പോള്‍, അഴിഞ്ഞു പോയതാണെന്ന് കളവു പറഞ്ഞു തടിതപ്പി.
വിജയ ദശമി ദിവസം നടന്ന പഥ സഞ്ചലനത്തിന് അദ്ദേഹം ഒരു പട്ടാളക്കരന്‍റെ വീറോടെ മുന്‍നിരയില്‍നടന്നു.
ശാഖ ദൂരെ നിന്ന് കണ്ട് വിലയിരുത്തിയ എന്‍റെ മറ്റൊരു സുഹൃത്ത് ആര്‍, എസ് എസിന് രഹസ്യ സ്വഭാവമുണ്ടെന്നും പലകാര്യങ്ങളും പുറത്തുള്ളവര്‍ അറിയാതിരിക്കാന്‍, ചെവിയില്‍ പറയുന്നുണ്ടെന്നും സൂചിപ്പിച്ചു.എനിയ്ക്കും അത് ശരിയാണെന്ന് തോന്നി.ഇതിനെകുറിച്ച് ഗോവിന്ദണ്ണനോട് ചോദിച്ചപ്പോള്‍ അത് ശാഖയിലെ ഹാജര്‍ എടുക്കുന്ന രീതിയാണെന്നും ഓരോ വരിയിലെയും സംഖ്യ ഏറ്റവും പിന്നില്‍, നില്‍ക്കുന്ന വ്യക്തി മുന്നില്‍, നില്‍ക്കുന്ന വ്യക്തിയിലേയ്ക്ക് എത്തിയ്ക്കുന്നു.എല്ലാവരിയിലെയും സംഖ്യ ക്രോഡീകരിച്ച് മറ്റൊരാള്‍ മുഖ്യ ശിക്ഷകനെ അറിയിക്കുന്നു.ദേശസ്നേഹം വളര്‍ത്തുക,ഉത്തമ പൌരനായി വളരുക,ഭാരതത്തെ പരമമായ വൈഭവസ്ഥിതിയിലെത്തിക്കുക എന്നതിലുപരി ആര്‍ എസ് എസ്സില്‍, ഒന്നുമില്ലെന്ന് ഗോവിന്ദണ്ണന്‍ വ്യക്തമാക്കി.
ശാഖയില്‍ വൈകിയെത്തുന്നവരെ ഗോവിന്ദണ്ണന്‍ ശാസിച്ചിരുന്നു.ഇത് പലരുടെയും രോഷത്തിനും പരിഹാസത്തിനും ഇടയാക്കി.ഗ്യാസ് ലൈറ്റ് ലാമ്പിന്‍റെ പെട്ടിയില്‍ മനോഹരമായി മടക്കിയ ഭഗവദ്ധ്വജം കൈയ്യിലേന്തി ഗോവിന്ദണ്ണന്‍ ശാഖ തുടങ്ങുന്നതിന് അഞ്ചു മിനിട്ട് മുമ്പ് തന്നെ സ്ഥലത്തെത്തും മോണപ്പണ്ണന്‍റെ വീട്ടില്‍നിന്ന് എടുക്കുന്ന വൈദ്യുത കണക്ഷനിലൂടെ ഉയര്‍ന്ന വോള്‍ടേജിലുള്ള ബള്‍ബും അഞ്ചുമിനിട്ട് മുമ്പ് തന്നെ പ്രകാശിപ്പിച്ചിരുന്നു.ശാഖയില്‍ ദിവസവും നൂറോളം പേര്‍,പങ്കെടുത്തിരുന്നു.മുഖ്യ ആകര്‍ഷണം കബഡി ആയിരുന്നു.കേശവാഷ്ടകം,ദേശഭക്തിഗാനങ്ങള്‍,ശ്ലോകങ്ങള്‍,കളികള്‍ കബഡി എന്നിവ ഒരു മണിക്കൂറിനുള്ളില്‍ നടത്തിയിരുന്നു.ഒടുവില്‍ പ്രാര്‍ത്ഥനയോടെ ശാഖ അവസാനിക്കുന്നു.പിന്നീട് ഗോവിന്ദണ്ണന്‍റെ നേതൃത്വത്തില്‍,അഞ്ച് മിനിട്ട് അവലോകനമാണ്.
ഇതൊക്കെ നടക്കുന്നതിനിടയിലാണ് ലോക സഭാ ഇലക്ഷന്‍ നടന്നത്.ഗോവിന്ദണ്ണനോട് അടുപ്പമുള്ളതു കൊണ്ട് ഞാന്‍ എന്തു കൊണ്ടോ ചോദിച്ചു.സംഘം ഇത്ര ഗംഭീരമായിട്ടും ലോക സഭയില്‍,ഒരു സീറ്റു പോലും കിട്ടാത്തതെന്താണെന്ന്.അതിനു മറുപടിയായി ഗോവിന്ദണ്ണന്‍ അന്ന് പറഞ്ഞതാണ് ഇത്രയും ഞാന്‍ എഴിതാനിടയാക്കിയത്.സുരേശാ..... ഒരു ആര്‍ എസ്സ് എസ്സുകാരന്‍ ഇന്ത്യന്‍, പ്രധാന മന്ത്രിയാകുന്ന ദിവസം ഉടനെ ഉണ്ടാകും.ഇരുപത്തി നാലു വര്‍ഷങ്ങള്‍ക്കു ശേഷം മോഡി എന്ന ഒരു ആര്‍, എസ് എസുകാരന്‍, ഇന്ത്യന്‍ പ്രധാന മന്ത്രിയായി
ഇത് ഉറപ്പായതോടെ ഞാന്‍ ആദ്യം ചെയ്തത് ഗോവിന്ദണ്ണന്‍, ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിച്ചതാണ്.അസുഖ ബാധിതനായ ഗോവിന്ദണ്ണന്‍ മംഗലാപുരത്ത് ആശുപത്രിയാണെന്ന് അറിഞ്ഞ ഞാന്‍, അടുത്ത ദിവസം തന്നെ മംഗലാപുരത്തേയ്ക്ക് വച്ച് പിടിച്ചു.ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പഴയ സുരേശനെ ഗോവിന്ദണ്ണന്‍, മറന്നിട്ടില്ല.മോഡിയുടെ നേട്ടങ്ങള്‍, ആശുപത്രിക്കിടക്കയിലിരുന്ന് കാണുകയാണ് ഗോവിന്ദണ്ണന്‍ ആ കണ്ണുകളില്‍, തിളക്കം.ഗോവിന്ദണ്ണന്‍റെ പ്രവചനത്തെ പറ്റി ഞാന്‍, പറഞ്ഞത് അദ്ദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നില്ല.അദ്ദേഹം വളരെ സന്തോഷവാനായി കാണപ്പെട്ടു.തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം അസുഖം ഭേദപ്പെട്ടിട്ടുണ്ടെന്ന് ഭാര്യ അഭിപ്രായപ്പെട്ടു.
മുള്ളേരിയയില്‍ നടന്ന ചില അനിഷ്ടസംഭവങ്ങള്‍, പില്‍കാലത്ത് ഗോവിന്ദണ്ണനെ സജീവ പ്രവര്‍ത്തനത്തില്‍, നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും അദ്ദേഹത്തിന്‍റെ ഉള്ളില്‍, ആദര്‍ശധീരനായ ഒരു സ്വയം സേവകന്‍,ഇന്നും നിലകൊള്ളുന്നുണ്ട്.സര്‍ക്കാര്‍, ഉദ്യോഗത്തിലിരിക്കെ ഒരു ദിവസം പോലും ഓഫീസില്‍ അദ്ദേഹം വൈകിയെത്തിയിരുന്നില്ല.കൈക്കൂലി സുലഭമായ ഡിപ്പാര്‍ട്ട്മെന്‍റിലായിരുന്നെങ്കിലും അദ്ദേഹം കൈക്കൂലി വാങ്ങിയിരുന്നില്ല.ഒരു തവണ കൈക്കൂലി വാങ്ങാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ ഓഫീസില്‍, കശപിശയുണ്ടായ കഥ അദ്ദേഹം എനിയ്ക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്.

ഗോവിന്ദണ്ണനെപോലെയുള്ള അനേകായിരം സ്വയം സേവകരുടെ ആശയും അഭിലാഷവുമാണ് ഇന്ന് പൂവണിഞ്ഞിരിക്കുന്നത്.അധികാരമേല്‍ക്കുന്ന പുതിയ സര്‍ക്കാറിന്‍റെ മുന്നിലുള്ള കനത്ത വെല്ലുവെളികളിലൊന്ന് ഈ വിശ്വാസം കാത്തു സൂക്ഷിക്കുക എന്നുള്ളതാണ്.അതിനവര്‍ ശ്രമിക്കുന്നില്ലെങ്കില്‍ അതിനവര്‍ക്ക് കഴിയുന്നില്ലെങ്കില്‍, ഗോവിന്ദണ്ണനെപ്പോലെയുള്ളവരോടൊപ്പം ഇത്രയും ഭൂരിപക്ഷം തന്ന് അധികാരത്തിലേറ്റിയ ജനങ്ങളും വഞ്ചിതരാകും

No comments:

Post a Comment