Sunday, October 6, 2013

സംഗീതാര്‍ച്ചന


പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നവാരാത്രി സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി.നാദമയിയായ ദേവിയ്ക്ക് സംഗീതാര്‍ച്ചന ക്ഷേത്രങ്ങളില്‍,സര്‍വ്വ സാധാരണമാണ്.സാധാരണയായി കര്‍ണ്ണാടക സംഗീതാര്‍ച്ചനയാണ് നടത്തിവരുന്നത്.എന്നാല്‍ ക്ഷേത്രാങ്കണത്തിലരങ്ങേറിയ ആദ്യ രണ്ട് ദിവസത്തെ പരിപാടികള്‍,വ്യത്യസ്ഥത പുലര്‍ത്തിയതു കൊണ്ടു തന്നെ ശ്രദ്ധേയമായി.
സോപാന സംഗീത വിദഗ്ദ്ധനായ ഞരളത്ത് ഹരിഗോവിന്ദന്‍, ഇടയ്ക്കയുടെയും മിഴാവിന്‍റെയും മേളങ്ങളോടെ അവതരിപ്പിച്ച കൂട്ടുകൊട്ടിപാട്ട് ശ്രദ്ധേയമായി.ദാസ്യ ഭക്തിയുടെ പ്രതിരൂപമായ സോപാന സംഗീതാലാപനത്തിലും ശൈലിയിലും വ്യത്യസ്ഥത പുലര്‍ത്തി.കവിതയും നാടന്‍പാട്ടും സിനിമാ ഗാനങ്ങളും ശ്രീ ഹരിഗോവിന്ദന്‍, ആലപിച്ചു.കാനനവാസനായ ശാസ്തവിനെ സ്മരിച്ചു കൊണ്ട് കാടില്ലാതാകുന്ന അവസ്ഥ സുഗതകുമാരിയുടെ കവിതയിലൂടെ അവതരിപ്പിക്കപ്പെട്ടു.അനശ്വര പ്രണയ കാവ്യമായ ഗീതാ ഗോവിന്ദത്തിന്‍റെ ആലാപനത്തിലൂടെ മഴയില്‍ കുതിര്‍ന്ന സായാഹ്നമായിട്ടും പരിപാടി കാണാനെത്തിയ സദസ്സിന് സന്തോഷം പകര്‍ന്നു.പരിപാടിയിലുടനീളം നന്മയുടെ പാഠങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍,ഗായകന്‍ മറന്നില്ല.മഴയെ ശപിക്കാതെ മഴയുടെ സംഗീതത്തിലും താളത്തിലും ആനന്ദം കണ്ടെത്താന്‍,  അദ്ദേഹം സദസ്സിനെ ആഹ്വാനം ചെയ്തു.ക്ഷേത്രത്തില്‍ നടയടച്ച് വിഗ്രഹ പൂജ നടത്തുന്ന അവസരത്തില്‍,വിഗ്രഹത്തെ മനസ്സില്‍,കണ്ട് ലയിച്ച് പാടുന്ന സോപാന സംഗീതം പാടുന്നവരുടെ എണ്ണം ഇന്ന് വിരലിലെണ്ണാവുന്നതുമാത്രമാണ്.
ഇടയ്ക്ക എന്ന 64 പൂച്ചെണ്ടുകള്‍, കെട്ടിത്തൂക്കിയ  വാദ്യത്തിന്‍റെ പൂര്‍ണ്ണ വിവരണം അദ്ദേഹം നല്‍കി.കാട്ടാറിന്‍രെയും കാട്ടരുവികളുടെയും സംഗീതാത്മകമായ കളകള നാദം കേട്ട് വളര്‍ന്ന മരത്തില്‍, നിന്ന് ഉണ്ടാക്കുന്ന ഈ ചെണ്ടയുടെ നിര്‍മ്മാണം ശാസ്ത്രയുക്തമാണ്.ഒറ്റ കൈ കൊണ്ട് കലാകരന്‍ കാണിക്കുന്ന ധ്വനി വിസ്മയം അദ്ഭുതാവഹമാണ്.മറ്റെ കൈ കൊണ്ട് ഇടയ്ക്കയുടെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിച്ചുകൊണ്ട് ഉണ്ടാക്കുന്ന ധ്വനി തരംഗങ്ങള്‍,വര്‍ഷങ്ങളുടെ ധ്യാനത്തിന്‍റെയും ഉപാസനയുടെയും ഫലമാണ്.അഞ്ചോളം ധ്വനി മുഖങ്ങളില്‍ കൊട്ടി ഉണ്ടാക്കുന്ന പാശ്ചാത്യ ഡ്രം ബീറ്റിനെക്കാളും ഒറ്റ ധ്വനി മുഖത്തു നിന്ന് ഇടയ്ക്കയിലൂടെ ഉണ്ടാകുന്ന താളലയങ്ങള്‍ എന്തുകൊണ്ടും അദ്ഭുതാവഹവും വിസ്മയ പൂര്‍ണ്ണവുമാണ്.ശ്രീധരന്‍ പെരിങ്ങോട് ഇടയ്ക്ക വായിച്ചു.
മിഴാവ് എന്ന വാദ്യോപകരണത്തിന്‍റെ അനന്ത സാദ്ധ്യതകളും പ്രേക്ഷകര്‍ക്ക് അനുഭവ വേദ്യമായി.കുടത്തിന്‍റെ വായില്‍,തോല്‍കെട്ടി കൂത്തംബലങ്ങളില്‍,ഉപയോഗിച്ചുവരുന്ന മിഴാവ് ഉണ്ടാക്കികഴിഞ്ഞാല്‍,ഉപനയനാദിക്രിയകള്‍ ചെയ്ത് കൂത്തംബലത്തില്‍,പ്രതിഷ്ഠിക്കുകയും കാലഹരണപെട്ടതിനുശേഷം അതിന്‍റെ മരണാന്തര ക്രിയകളും ചെയ്തിരുന്നുവത്രെ.കലാമണ്ഡലം ശ്രീ രതീഷ് ദാസ് വളരെ നന്നായി മിഴാവ് കൈകാര്യം ചെയ്തു.
ഇടയ്ക്കയും മിഴാവും  കര്‍ണ്ണാടക സംഗീതത്തിന് തബലയ്ക്കും മൃദംഗത്തിനും പകരമായി ഉപയോഗിക്കാവുന്നതാണെന്നും ശ്രീ ഹരിഗോവിന്ദന്‍ കൂട്ടി ചേര്‍ത്തു.
പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തില്‍,കഴിഞ്ഞ ആറു മാസങ്ങളായി കൊമ്പ് വായിക്കുന്നതിന് പരിശീലനം നേടിവന്നിരുന്നവരുടെ അരങ്ങേറ്റമായിരുന്നു രണ്ടാം ദിവസം.ആറുമാസങ്ങളായി പരിസരവാസികള്‍ക്ക് പഠന പ്രക്രിയയുടെ ഭാഗമായി അരോചകമായ ശബ്ദം  നീരസത്തിനിടയാക്കിയിട്ടുണ്ടാകാമെങ്കിലും. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ കൊമ്പ് വാദ്യം ഏവര്‍ക്കും ഹൃദ്യമായി.കാലഹരണപെട്ടുകൊണ്ടിരിക്കുന്ന ഇത്തരം കലകളെ നിലനിര്‍ത്തുന്നതിന് ഒരു കൂട്ടം സാംസ്കാരിക പ്രവര്‍ത്തകര്‍,നടത്തിയിട്ടുള്ള ശ്രമം തികച്ചും അഭിനന്ദനാര്‍ഹമാണ്.ഏതായാലും ജീവനോപാധിയായി തിരഞ്ഞെടുത്ത തൊഴിലയിരിക്കില്ല ഇത്.ഇത്തരം എളിയ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ പല കലാരൂപങ്ങളും കാലഹരണപ്പെട്ടു പോകും.ഉദ്ഘാടന ചടങ്ങില്‍ ഒരു പ്രാസംഗികന്‍,സൂചിപ്പിച്ചതു പോലെ ക്ഷേത്രകലകള്‍ക്ക് സര്‍ക്കാര്‍, പ്രോത്സാഹനം നല്‍കുന്നതോടൊപ്പം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഉത്സവ കലാകരന്‍മാരെയും നാം പരിഗണിക്കേണ്ടതുണ്ട്.
തുടര്‍ന്ന് മട്ടന്നൂര്‍,പത്മ ശ്രീ ശങ്കരന്‍, കുട്ടി മാരാറുടെ നേതൃത്വത്തില്‍, നടന്ന ചെണ്ടമേളം അതിഗംഭിരമായി.കൊട്ടിന്‍റെ ലഹരി അന്തരീക്ഷത്തിലും പ്രേക്ഷകരിലും എത്തിക്കുന്ന ഈ അസുരവാദ്യമായ ചെണ്ട കൊട്ടുമ്പോഴും കലാകരന്‍മാരുടെ മുഖത്ത് ഒരു അസാമാന്യമായ ശാന്തതയാണ് കാണുന്നത്.അവരില്‍ പലരുടെ മുഖത്തും ഒരു നിസ്സംഗ ഭാവമാണ്.പലരും ഇതിനിടയിലും കുടുംബത്തിലെ പ്രാരാബ്ധങ്ങളെ പറ്റി ഓര്‍ക്കുന്നുണ്ടാകാം.എങ്കിലും കൂട്ടത്തിലെ നേതാവില്‍നിന്ന്  താളത്തിന്‍റെ കാലം മാറുന്ന ഒരു സൂചന കിട്ടിയാല്‍ മതി വീണ്ടും പ്രജ്ഞ വീണ്ടെടുത്ത് താളത്തിന്‍റെ ഗതിയ്ക്കനുസരിച്ച് നീങ്ങും.

സംഗീതോത്സവത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍, വ്യത്യസ്ഥങ്ങളായ കലാകരന്‍മാരെയും ശൈലിയുമാണ് നമ്മെ കാത്തിരിക്കുന്നത് 

No comments:

Post a Comment