Tuesday, November 8, 2011

മോഹന്‍ലാലും സുകുമാര്‍അഴികോടും



കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ചര്‍ച്ചാ വിഷയമാണ്.ഇരുവരും കേരളീയര്‍ക്ക് പ്രിയങ്കരരാണ്.സാംസ്കാരിക കേരളത്തിന് ഭൂഷണമല്ലാത്ത തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ഇരുവരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടാകണം.എന്നാല്‍ അഴീകോടിന്‍റെ പരാമര്‍ശത്തില്‍ കാതലുണ്ട്.സമൂഹത്തില്‍ കാണുന്ന തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ട ചുമതല ഒരു സാഹിത്യകാരനും വിമര്‍ശകനും ഉണ്ട് എന്‍റെ അഭിപ്രായത്തില്‍ അഴീകോടിന്‍റെ പരാമര്‍ശത്തെ ആ തലത്തില്‍ വിലയിരുത്തിയാല്‍ മതി.മോഹന്‍ ലാല്‍ അസാദ്ധ്യ കഴിവുള്ള മികച്ച നടനാണ്.മലയാള സിനിമയില്‍ കേരളീയര്‍ക്ക് മറക്കാനാവാത്ത പല കഥാപാത്രങ്ങളിലൂടെ,അവിസ്മരണീയ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍.മദ്ധ്യ വയസ്സെത്തിയ ലാലില്‍ നിന്ന് ഇനിയും മികച്ച സംഭാവനകള്‍ നാം പ്രതീക്ഷിക്കുന്നു. എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ഭീമനെ വളരെ പ്രതീക്ഷയോടെയാണ് ആസ്വാദക വൃന്ദം കാത്തിരിക്കുന്നത്.അദ്ദേഹം ഒരു സ്വാഭാവിക നടനാണ്.എന്‍റെ വീക്ഷണത്തില്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന സിദ്ധിയാണ് ഈ നാട്യം.ഇതിനെ ഈശ്വരാനുഗ്രഹമെന്നോ,ജന്മനാ ലഭിച്ച സിദ്ധിയെന്നോ,ആര്‍ജ്ജിച്ച സിദ്ധിയെന്നോ എന്തുവേണമെങ്കിലും വിശേഷിപ്പിക്കാം.മോഹന്‍ ലാല്‍ സവിശേഷമായ അഭിനയ സിദ്ധിയ്ക്ക് ഉടമയാണെന്ന് നമുക്ക് പറയാം.ഇതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരിക്കുകയില്ല.അഴീകോടിന്‍റെ വിമര്‍ശനം പോസിറ്റീവ് ആയി ചിന്തിച്ചാല്‍ മോഹന്‍ലാലില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹത്തെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതുമാകാമെന്ന് നമുക്ക് കാണാം.പ്രായം മറന്നുള്ള കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതാണ് പ്രധാന വിഷയം,ഉസ്താദ്,നരസിംഹം എന്നീ സിനിമകള്‍ മുതല്‍ ലാല്‍ തിരഞ്ഞെടുത്ത വഴിയെ വിമര്‍ശിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.ഇതിന് അദ്ദേഹം മാത്രമായിരിക്കില്ല കാരണം അദ്ദേഹത്തെ കൈകാര്യം ചെയ്യുന്ന സംവിധായകരായിരിക്കാം,എന്നാല്‍ തന്‍റെ പ്രായത്തിന് അനുയോജ്യമായ ജീവിത ഗന്ധിയായ നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.വിവാദങ്ങള്‍ക്കിടയിലും ഈയിടെയായി അദ്ദേഹം തിരഞ്ഞെടുത്ത പ്രണയം എന്ന സിനിമയിലെ കഥാപാത്രം ഇത്തരം ഒരു പുനര്‍വിചിന്തനത്തിന്‍റെ ഭാഗമായിരിക്കാം.കഴിവുള്ള യുവാക്കള്‍ അവസരങ്ങളുടെ വാതിലില്‍വന്ന് മുട്ടുമ്പോള്‍ ലാലിനെ പോലുള്ളവര്‍ അവരെ ഉപയോഗപ്പെടുത്തിക്കൊണ്ട് നല്ല സിനിമകള്‍നിര്‍മ്മിക്കുയാണ് വേണ്ടത്.അല്ലാതെ അവരോട് മത്സരിക്കാനുള്ള ശ്രമം താത്കാലികമായ വിഭ്രമത്തിലടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാമെങ്കിലും അവിടെ ഇല്ലാതവുന്നത് നല്ല സിനിമകളും,കഴിവുള്ള യുവാക്കളെയുമാണ്.കേരളത്തെപ്പോലുള്ള സാംസ്കാരിക പൈതൃകമുള്ള ഒരു നാട്ടില്‍ താരാരാധനയും ജീവിതത്തോട് ഒട്ടും പൊരുത്തപ്പെടാത്ത കുറെ കഥകളും മാസ്മരികമായ ദൃശ്യങ്ങളും,കഥകളും ആവിഷ്കരിക്കുന്നത് ഒട്ടും ഭൂഷണമല്ല.മലയാള സിനിമയുടെ പ്രതിസന്ധിയ്ക്ക് കാരണം മറ്റൊന്നുമല്ല.നല്ല സിനിമകള്‍ കാണാന്‍ കൊതിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഇന്നും കേരളത്തിലുണ്ട്.നിലവിലെ സാഹചര്യത്തില്‍അവര്‍ കാര്യങ്ങള്‍ വിലയിരുത്തി ഒതുങ്ങി കഴിയുകയാണ്.
അഴീകോടിന്‍റെ പരാമര്‍ശത്തിലെ മറ്റൊരു തലം കുറച്ചും കൂടി വ്യാപകമായ പരിപ്രേക്ഷ്യത്തിലുള്ളതാണ്.ഒരാള്‍ ഒരു മികച്ച നടനായിരിക്കാം,ഗായകനായിരിക്കാം,കളിക്കാരനായിരിക്കാം.പക്ഷെ അദ്ദേഹം ഒരു പരിപൂണ്ണത കൈവരിച്ച മനുഷ്യനല്ല എന്ന യാഥാര്ത്ഥ്യം പൊതു സമൂഹം ഉള്‍ക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വാണിജ്യ സംസ്കാരം നമ്മെ ആ തലത്തില്‍ കൊണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.നടികള്‍ക്ക് ജന്മനാ ലഭിച്ച സൌന്ദര്യം പ്രത്യേക തരം സോപ്പുപയോഗിച്ചതു കൊണ്ടാണെന്നും,വര്‍ഷങ്ങളുടെ സാധകത്തിലൂടെ നേടിയെടുത്ത സംഗീത സിദ്ധി ഏതെങ്കിലും ബഹു രാഷ്ട്ര കമ്പനികളലുടെ ഉല്‍പന്നം വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഗായകരും,ഞാന്‍ നേരത്തെ പരാമര്‍ശിച്ച 3 വഴികളിലൂടെ നേടിയെടുത്ത കായികമികവിന് കാരണം ഹോര്ളിക്സോ ബൂസ്റ്റോ കുടിച്ചതുകൊണ്ടാണെന്ന് പറഞ്ഞ് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കായിക താരങ്ങളും നമുക്കിടയിലുണ്ട്.ഇതൊന്നും സാമാന്യ ബുദ്ധിയ്ക്ക് നിരക്കാത്തതാണ്.പൊതു സമൂഹം ഇതിന് വശംവദരാകുന്നത് മനസ്സിലാക്കാം പക്ഷെ ആഭ്യന്തിര വകുപ്പിനെപ്പോലുള്ള ഉത്തരവാദിത്വമുള്ള വകുപ്പുകള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.ഞാന്‍ പറഞ്ഞുവരുന്നത് മോഹന്‍ലാലിന് കേണല്‍ പദവി നല്കി ആദരിച്ച വിഷയമാണ്.പദവി ദുരുപയോഗപ്പെടുത്തിയതും ഒരു വിവാദമാണല്ലോ.പക്ഷെ അതിന് കാരണം ആ പദവി നല്‍കിയവരും കൂടിയാണ്.നല്ല പിതാവായി സിനിമയില്‍ അഭിനയിക്കുന്ന വ്യക്തി ജീവിതത്തില്‍ അങ്ങനെയാകണമെന്നില്ല.മദ്യപാനിയും ദുരാചാരിയുമായി സിനിമയില്‍ അഭിനയിക്കുന്ന വ്യക്തി സ്വകാര്യ ജീവിതത്തില്‍ ഒരു പക്ഷെ മാന്യനായ വ്യക്തിയായിരിക്കാം.ജീവിതവും അഭിനയവും തമ്മില്‍ യാതൊരു ബന്ധമില്ലെന്നിരിക്കെ അഭിനയമികവിനെ അംഗീകരിക്കുന്നതിലുപരി വ്യക്തിയ്ക്ക് പ്രാധാന്യം നല്‍കുന്ന കാഴ്ചപ്പാടിന് ക്രമേണ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.ഇത്തരുണത്തില്‍ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങളെ മതിഭ്രംശമെന്ന് പരാമര്‍ശിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല.
അനാവശ്യ പരാമര്‍ശങ്ങളും നിര്‍ബന്ധബുന്ധികളും ഒഴിവാക്കി മോഹന്‍ലാല്‍ അഴീകോട് വിവാദത്തിന് അടിയന്തിരമായി ശുഭപര്യവസാനം ഉണ്ടാകുന്നത് മലായാളികള്‍ക്കും പ്രത്യേകിച്ച് സാംസാകാരിക കേരളത്തിന് ഗുണകരമായിരിക്കും..

No comments:

Post a Comment