Saturday, August 9, 2014

പയ്യന്നൂരില്‍ ബാവുള്‍ സംഗീതം

പാര്‍വ്വതി ബാവുള്‍

 സംഗീതത്തില്‍ ഉന്മത്തരായി ഗ്രാമീണ സിരകളിലൂടെ അലയുന്നവരാണ് ബാവുലുകള്‍......ഉപാധികളില്ലാതെ സ്നേഹിക്കുന്നവരുടെ ആ ഭാവഗീതികയ്ക്ക് ബാവുള്‍ സംഗീതമെന്നു പേര്‍.
ബംഗാളിലും ബാംഗ്ലാദേശിന്‍റെ ഗ്രാമങ്ങളിലും കേട്ടിരുന്ന ബാവുള്‍, സംഗീതം പയ്യന്നൂരില്‍ അരങ്ങേറി.പയ്യന്നൂര്‍ സദ്കലാപീഠത്തിന്‍റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി പാര്‍വ്വതി ബാവുള്‍, അവതിപ്പിച്ച ബാവുള്‍ സംഗീതം സംഗീതാസ്വാദകര്‍ക്കും കലാസ്നേഹികള്‍ക്കും നവ്യമായ അനുഭവമായിരുന്നു.സംഗീതം ആസ്വദിക്കുന്നതോടൊപ്പം ബാവുള്‍ സംഗീതം എന്താണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.പാര്‍വ്വതി തന്‍റെ മിതമായ മലയാള ഭാഷയിലുള്ള അറിവ് ഇംഗ്ലീഷ് കലര്‍ത്തി പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍,മനസ്സിലാക്കിക്കൊടുക്കുന്നതോടൊപ്പം സംഗീതത്തിന് ഭാഷയില്ലെന്നും അത് ഹൃദയത്തില്‍നിന്ന് ഉദ്ഭവിക്കുന്നതാകയാല്‍, സഹൃദയര്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്നതാണെന്നും അടിവരയിട്ട് പറഞ്ഞു.
ഏകതാരാ എന്ന സംഗീത ഉപകരണം
ദാര്‍ശനിക ആശയങ്ങളടങ്ങിയ കവിതകളാണ് ആലപിക്കുന്നത്.ബാവുള്‍ ഗായകന്‍ അതുകൊണ്ട് തന്നെ ഒരു സാധു-സന്യാസിയുടെ വേഷത്തിലാണ്.ഒരു കൈയ്യില്‍ ഒറ്റ കമ്പി വീണയും മറ്റേ കൈയ്യില്‍കളിമണ്ണു കൊണ്ടുണ്ടാക്കിയ താള വാദ്യവും.കാലിലെ ചിലമ്പ് നൃത്തം ചെയ്യുമ്പോള്‍ താളത്തിന് മുതല്‍കൂട്ടാകുന്നു.
സൂഫി ബുദ്ധ ശൈവ വൈഷ്ണവ ശാഖകളിലെ സന്യാസികള്‍ നാടുനീളെ സഞ്ചരിച്ച് പരമാമായ സത്യത്തെ ജന സഞ്ചയങ്ങളിലേയ്ക്ക് എത്തിച്ചിരുന്നു.ആത്മാവും പരമാത്മാവും എന്താണെന്നും താന്‍ ആരാണെന്നും ഈ ഭൂമിയിലെ തന്‍റെ ദൌത്യമെന്താണെന്നും.പരമാത്മാവിലേയ്ക്കുള്ള യാത്രയാണ് ജീവിതമെന്നും ഈ യാത്രാ നൌക തുഴയുന്നത് ഗുരുവാണെന്നും ആ ഗുരു കാറും കോളും നിറഞ്ഞ ഭവസാഗരത്തിലൂടെ തോണി തുഴഞ്ഞ് ആത്മാവിനെ പരമ പദത്തിലെത്തിക്കുന്നു എന്നും അവര്‍ പാടി നടക്കുന്നു.

പണ്ടുകാലത്ത് വാമൊഴിയിലൂടെ പ്രചരിച്ചിരുന്ന കവിതകള്‍ ഇന്ന് ചില ഗ്രന്ഥങ്ങളില്‍, കാണുന്നു.മറ്റു കലകള്‍ക്ക് സംഭവിച്ച് ക്ഷീണം ബാവുളിനും സംഭവിച്ചിരിക്കണം.പാര്‍വ്വതിയെ പോലുള്ള ചുരുക്കം ചിലര്‍, ഇന്ന് ഈ സംഗീത ശാഖയെ നിലനിര്‍ത്തുന്നു.

No comments:

Post a Comment