Friday, July 31, 2020

ജനം


ഞാൻ അദൃശ്യൻ 
അരൂപി
എന്തു കള്ളത്തരം കാട്ടിയാലും  
എന്തു പൊള്ളത്തരം വിളമ്പിയാലും
എൻറെ വിധി ഞാൻ തീരുമാനിക്കും
എൻറെ തീരുമാനം നിങ്ങളറിയും 
അതായിരിക്കും ശരി
അതുമാത്രമാതിരിക്കും ശരി

പ്രിസൈഡിംഗ് ഓഫീസർ

പോളിംഗ് ഡ്യൂട്ടിയെ ഒരു രസികൻ രസകരമായി ചിത്രീകരിച്ചിരിക്കുകയാണ്.

പലർക്കും ഭീതിദമായ അനുഭവം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പ് ഡ്യൂട്ടിയെ പറ്റി ഒരു വാക്ക്.ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിർണ്ണായകമായ കണ്ണികളെന്നനിലയിൽ ഉദ്യോഗസ്ഥരുടെ പങ്ക് അതി നിർണ്ണായകമാണ്.തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം മുതൽ പോളിംഗ് , കൗണ്ടിംഗ് എന്നീ നിർണ്ണായക ഘട്ടങ്ങളിൽ സ്വതന്ത്രവും നീതിയുക്തവുമായി ജനങ്ങൾ ജനാധിപത്യപരമായി സമ്മതി ദാനാവകാശം രേഖപ്പെടുത്തുന്നു എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥ വൃന്ദത്തിനു തന്നെയാണ്.അതിന് അതുല്യമായ അധികാരങ്ങളും സംരക്ഷണവും തിരഞ്ഞെടുപ്പ് വേളയിൽ ഒരുക്കുന്നുണ്ട്.

ജോലിയിൽ പതിവ് ജോലിയിൽ നിന്ന് വ്യത്യസ്ഥമായി ഒരു കാർക്കശ്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്.എന്നാൽ പല അസ്വാരസ്യങ്ങൾക്കിടയിലും തിരഞ്ഞെടുപ്പ് കടന്നുപോകുന്നത് ശ്രദ്ധേയമാണ്.ഭയപ്പാടുകൾക്ക് വിരുദ്ധമായി ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് കാര്യമായ ശിക്ഷാ നടപടികളോ കേസോ ഒന്നും തന്നെ വരാറില്ല.

എന്നിരിക്കിലും ഏതു വിധേനയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാനും അതിന് കഴിഞ്ഞില്ലെങ്കിൽ പരമാവധി തനിക്ക് സൗകര്യപ്രദമായ രീതിയിലാക്കിയെടുക്കാനും  പലതരത്തിലുള്ള സ്വാധീനങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകുന്നത് സ്ഥിരം കാഴ്ചയാണ്.ഈ മഹത്തായ പ്രവൃത്തികൾ ആരെങ്കിലുമൊക്കെ ഏറ്റെടുക്കണമെന്നതിനാൽ ഉദ്യോഗസ്ഥരുടെ ഇടയിൽ ഇത്തരം ഒരു സാഹചര്യമുണ്ടാകുന്നത് തികച്ചും ദൗർഭാഗ്യകരമാണ്.

ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞ് ആസ്വദിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ നമുക്കിടയിൽ കാണാൻ കഴിയും ഒരുറക്കം, ഒരാഘോഷം,ഒരു കല്യാണം,ഒരു വിനോദയാത്ര, കുടുംബവുമായി കുറച്ചു നേരത്തെ വേർപാട് ,ചെറിയ കൊതുകുകടി,അൽപം വിശപ്പ് ഇതൊക്കെ ഒന്നു സഹിച്ചാൽ തിരഞ്ഞെടുപ്പ് രസകരമാണ്.ഇതിനിടയിൽ പോളിംഗ് സ്റ്റേഷനിലെ ഒച്ചപാടും കണ്ണുരുട്ടലും പിന്നീട് പറഞ്ഞ്  രസിക്കാനുള്ള വിഷയങ്ങൾ മാ ത്രം.

പ്രവൃത്തിയിലും ചിന്തയിലും ഉദ്യോഗസ്ഥർ നിഷ്പക്ഷമതികളാകണമെന്ന് കമ്മീഷൻ പറയുന്നത് ജനങ്ങളിൽ വ്യത്യസ്ഥമായ തോന്നലുണ്ടാകരുത് എന്നുള്ളതു കൊണ്ടാണ്.അതൊരനുവാര്യതയാണ്.

ഏറ്റവും ശ്രമകരമായ ഡ്യൂട്ടി എൻറെ അഭിപ്രായത്തിൽ പ്രിസൈഡിംഗ് ഓഫീസറുടെ തന്നെയാണ്.പരിചിതമല്ലാത്ത കേന്ദ്രത്തിൽ അപരിചിതരായ നാട്ടുകാരും സഹപ്രവർത്തകരോടുമൊപ്പം അനിശ്ചിതത്വത്തിന് നടുവിൽ പോളിംഗ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തിരികെ വരുന്ന ഉദ്യോഗസ്ഥരെ ശരിക്കും മാലയിട്ട് സ്വീകരിക്കണം.പാതിരാത്രി സ്വീകരണ കേന്ദ്രത്തിൽ പോളിംഗ് വസ്തുക്കൾ ഏൽപിച്ച് പുറത്ത് കാത്തു നിൽക്കുന്ന ഭർത്താവിനും കൈകുഞ്ഞിനുമടുത്തേയ്ക്ക് ഓടി യെത്തുന്ന അദ്ധ്യാപികയും അവരെ അഭിമാനത്തോടെ നോക്കിക്കാണുന്ന ഭർത്താവും അവർകൊണ്ടുവന്ന നേന്ത്രപഴം ആർത്തിയോടെ തിന്ന് പോളിംഗ് കഥകൾ വിളംബുന്ന അദ്ധ്യാപികയും ഞാൻ കണ്ട സന്തോഷകരമായ കാഴ്ചയാണ്.

ഈ എഴുത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പങ്കെടുത്ത് മഹത്തായ ഈ പ്രക്രിയയിൽ പങ്കെടുത്ത എല്ലാവർക്കുമായി സമർപ്പിക്കുന്നു.

കണ്ണേട്ടൻ വിടപറയുമ്പോൾ ........


പഞ്ചായത്ത് വകുപ്പിലെ ഭീഷ്മാചാര്യനെന്നു വിശേഷിപ്പിക്കാവുന്ന കണ്ണേട്ടൻ @ എം കണ്ണൻ നായർ മുപ്പത്തിരണ്ടര വർഷത്തെ സേവനത്തിനുശേഷം ഔദ്യോഗിക പദത്തിൽ നിന്ന് സേവന നിവൃത്തനാകുകയാണ്.മഹാകവി പി കുഞ്ഞിരാമൻ നായരുടെ ചെറുമകനും സ്വതന്ത്ര സമര സേനാനി പൊറവങ്കര ശങ്കരൻ നായരുടെ മകനുംസർവ്വോപരി സഹൃദയനുമായ അദ്ദേഹത്തിൻറെ വിരമിക്കൽ ഒരു യുഗാന്ത്യം തന്നെയാണ്.കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ പെർഫോമൻസ് ഓഡിറ്റ്  യൂണിറ്റിലെ പെർഫോമൻസ് ഓഡിറ്റ് സൂപർവൈസർ തസ്തികയിൽ നിന്ന് 30/04/2019 ന് വിരമിക്കുന്നു.

വകുപ്പിലെ പഴയകാല പ്രമുഖരുടെ നിരയിൽ അവസാന കണ്ണിയാണ്.ആധുനിക പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വരുന്നതിന് മുമ്പുള്ള പഴയ കാലത്തെ നന്മയുടെ പൂങ്കുലകൾ നെഞ്ചോടു ചേർത്ത് നവപഞ്ചായത്തു ജീവികളു മായി കൈകോർത്ത് ഹൃദ്യമായ പെരുമാറ്റവും അസാമാന്യ സംഘടനാ പാടവവും കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച വ്യക്തിത്വമാണ് കണ്ണേട്ടൻ.

എനിക്ക് ഇഷ്ടപ്പെട്ടവരെ ഞാൻ കണ്ണനെന്നാണ് വിളിക്കാറ്.അതുകൊണ്ട് തന്നെ  ഏറെ ഇഷ്ടത്തോടെയാണ് ഞാൻ കണ്ണേട്ടാ എന്ന് വിളിക്കാറ്.ആ വിളികൾ ഒരിക്കലും  പാഴായിരുന്നില്ല.ഒരു സഹോദരനു ലഭിക്കേണ്ട കരുതലും തലോടലും ശാസനയും എനിക്ക് സുലഭമായി ലഭിച്ചു വരുന്നു.

എൻറെ കുട്ടിക്കാലം മുതലേ  അച്ഛൻ മുഖാന്തിരം പഞ്ചായത്തുകൾ എനിക്ക് പരിചിതമായിരുന്നു.കമ്പ്യുട്ടറുകൾക്ക് മുന്നേ  കമ്പ്യൂട്ടറുകളെ വെല്ലുന്ന കണക്കുകളിലെ കൃത്യതയും  ജോലിയിലെ കൃത്യനിഷ്ഠയും സർവ്വോപരി പരസ്പര ബഹുമാനവും ദൃഢമായ സൗഹൃദങ്ങളും പഞ്ചായത്തുകളുടെ മുഖമുദ്രയായിരുന്നു.തച്ചൻറെ കോംപ്ലക്സ് അന്നുള്ളവർ വച്ചു പുലർത്തിയിരുന്നില്ല.ഒരു വഴികാട്ടിയായും ശുഭ ചിന്തകനായും മാറിനിന്ന്  ടീമിനെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ആ പഴമയുടെ പാഠങ്ങൾ തന്നെയാണ്.

മൊഗ്രാൽ പുത്തൂരിലെ അദ്ദേഹത്തിൻറെ സേവനം ഇതിനൊരു നിദർശനമാണ്.ടീം ജയിക്കണമെങ്കിൽ ക്യാപ്റ്റൻ സെഞ്ചുറി അടിക്കണമെന്നില്ല.ടീമിൻറെ വിജയത്തിൽ എല്ലാവരും പങ്ക് വഹിക്കണം അതിനവർക്ക് സ്വാതന്ത്ര്യവും ആത്മവിശ്വാസവുമുണ്ടാകണം.താൻ സെഞ്ചുറി അടിച്ചില്ലെങ്കിൽ ടീം തോറ്റോട്ടെ എന്ന ചിന്ത അത്യന്തം വികലവും ദോഷകരവുമാണെന്നതാണ് വസ്തുത.ഇത്തരുണത്തിൽ കണ്ണേട്ടൻറെ നേതൃപാടവംഅനുപമമാണ്. അദ്ദേഹത്തിൻറെ ടീമംഗങ്ങൾ സ്വതന്ത്രരാണ്, സന്തുഷ്ടരാണ് അതുകൊണ്ടു തന്നെ നേതൃത്വം ഫലപ്രദവുമാണ്.

കണ്ണേട്ടനൊത്തുള്ള യാത്രകൾ അനുഭവപാഠങ്ങളാണ്.ട്രെയിൻ സമയങ്ങളും ഭക്ഷണ ശാലകളും വിശ്രമ കേന്ദ്രങ്ങളും അദ്ദേഹത്തിൻറെ വിരൽ തുമ്പത്താണ്.കാഴ്ചയിൽ പഴഞ്ചനെന്ന് തോന്നിക്കുമെങ്കിലും ഫോണിൻറെ ഇക്ണീസുകളെല്ലാം (ഇത് അദ്ദേഹത്തിൻറെ ഒരു പ്രയോഗമാണ് അതായത് techniques) നല്ലവശമാണ്.ഒരു ഐ എസ് ഒ കൺസൾട്ടൻറിൻ്റെ അഭിപ്രായം കടമെടുത്താൽ ''പുള്ളീടെ  അൾട്രാമോഡേൺ വർക്കും പക്കാ നാടൻ ലുക്കുമാണ്.''

പരിശീലന പരിപാടികളിലെ സംഘാടക മികവ് അദ്ദേഹത്തെ കിലയിലെ പരിശീലന പരിപാടികളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാക്കുന്നു.''കിലാകാരൻ'' എന്ന് ഞാൻ തമാശയ്ക്ക് വിളിക്കുന്നതും വെറുതേയല്ല.പരിശീലന പരിപാടികളുടെ  ചിട്ടയായ നടത്തിപ്പും സമയക്രമീകരണവും,ക്ലാസ്സുകളുടെ വസ്തു നിഷ്ഠമായ വിലയിരുത്തലുകളും ശ്രദ്ധേയമാണ്.

വകുപ്പിലെ നിർണ്ണായകമായ ചില വഴിത്തിരുവകളിൽ കണ്ണേട്ടൻറെ ചെറുതല്ലാത്ത സംഭാവനകളുണ്ടായിട്ടുണ്ട്.ഐ എസ് ഒ സർട്ടിഫിക്കേഷൻ പരിശീലനം കില ഫാക്കൽട്ടി അംഗം,ഡിജിറ്റലൈസ്ഡ് മീറ്റിംഗ് മാനേജ്മെൻറിൽ പൂർണ്ണത കൈവരിച്ച കാസറഗോഡ് ജില്ലയുടെ നേട്ടം, പെർഫോമൻസ് ഓഡിറ്റ് മാന്യുവൽ സംസ്ഥാന തല പരിശീലന പരിപാടിയുടെ സൂത്രധാരൻ kpbr പരിശീലനം,ഉദ്യോഗ കയറ്റം ലഭിച്ച സെക്രട്ടറി മർക്കുള്ള പരിശീലനം ഇവ കണ്ണേട്ടൻറെ സംഭാവനകളിൽ ചിലത് മാത്രം.

കറകളഞ്ഞ സംഘടനാ പ്രവർത്തകനാണ്.അദ്ദേഹത്തെ എല്ലാവരും നായർ ചേർത്തുവിളിക്കുമെങ്കിലും  സ്വയം കണ്ണൻ എന്നു മാത്രമേ മറ്റുള്ളവർക്ക് പരിചയപ്പെടുത്താറുള്ളൂ. വ്യക്തമായ നിലപാടുകൾ പലപ്പോഴും മറച്ചുവയ്ക്കാറില്ല.
ഔദ്യോഗിക ജീവിതത്തിലെ തീവ്രമായ വെല്ലുവിളികളും സംഘടനാ നേതൃത്വത്തിലെ അനുഭവപാഠങ്ങളും അദ്ദേഹത്തിന് ഉജ്വലമായ അടിത്തറയായുണ്ട്.

പരമ ഭക്തനാണ് തെക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുതൽ വടക്ക് മൂകാംബിക  ക്ഷേത്രങ്ങളിലെ ചിട്ടവട്ടങ്ങൾ മനഃപാഠമാണ്.ഇഡ്ഡലി സാംബാർ ദോശ ചട്ടിണി എന്നിവ പ്രിയപ്പെട്ട ആഹാരമാണ്.അതുകൊണ്ട് കേരളത്തിലെ എല്ലാ ചെറുതും വലുതുമായ വെജിറ്റേറിയൻ ഹോട്ടലുകളുടെയും പട്ടിക പുള്ളിക്കാരൻറെ കൈയ്യിലുണ്ടാകും.

വീട്ടിൽ സ്നേഹ ധനനായ ഭർത്താവും അച്ഛനും അച്ചാച്ചനുമാണ്.ഭാര്യ  കെ എസ് ഗീത, മക്കൾ  ആരതി ശങ്കർ,ആതിര ശങ്കർ,പ്രദീപ് കെ ജി.ഇപ്പോൾ  വീട്ടിലെ പുതിയ അംഗം  ചെറുമകൻ  കുഞ്ചുവിൻറെ ഇഷ്ടതോഴനായി കണ്ണേട്ടൻ വിലസുന്നു.

പ്രശസ്ത  കഥകളി നടനും കോറിയോഗ്രാഫറും കഥകളി സ്കൂൾ ഡയറക്ടറുമായ കലാമണ്ഡലം ഗോപാലകൃഷ്ണനും മാതൃഭൂമിയുടെ സ്വന്തം ലേഖകൻ എം കുഞ്ഞിരാമനുംഉൾപ്പെടെ 5 സഹോദരങ്ങളാണ് കണ്ണേട്ടന്.

തുടക്കത്തിൽ ഈ വിരാമത്തിന് ഞാൻ ഔദ്യോഗികമെന്ന വിശേഷണം ചേർത്തത് യാദൃശ്ചികമല്ല.കണ്ണേട്ടൻ ഒരു പരിശീലകനായും വഴികാട്ടിയായും ഒരു പക്ഷെ ഒരു ജനപ്രതിനിധിയായും നമ്മുടെ ഇടയിലേയ്ക്ക് വന്നേക്കാം.ഔദ്യോഗിക ബന്ധനങ്ങളിൽ നിന്നുള്ള മുക്തി അദ്ദേഹത്തിന് മുന്നിൽ കൂടുതൽവിശാലമായ സാദ്ധ്യതകൾ തുറന്നിടും.അതുകൊണ്ട് സാധാരണ ഒരു വിടവാങ്ങലായി നമുക്കിതിനെ കാണാൻ കഴിയില്ല.

കണ്ണേട്ടൻറെ കൈയ്യിലെ സഞ്ചിയിൽ ഞങ്ങൾക്കായി കരുതിയിരിക്കുന്നതെന്തെന്ന്  കതൂഹലത്തോടെ കാത്തിരിക്കുന്നു.

ഭാവിജീവിതം ഭാസുരമാകട്ടെ .........

ചങ്ക്സ്


തൻറെ മുഖത്ത് കുരു .......
എൻറെ മുഖത്ത് മാത്രമല്ല 
തൻറെ  മുഖത്തും കുരു ഉണ്ട്.
തൻറെ തന്തേടെ മുഖത്തും 
പണ്ട് കുരു ഉണ്ടായിരുന്നു.
(അങ്ങനെ കുരു എന്ന മഹാവിപത്തിനെ സാമാന്യവത്കരിച്ച് ചങ്ക്സ് മുന്നോട്ട്.......)

SSLC

എൻറെ എസ് എസ് എൽ സി പരീക്ഷാഫലം ഞാനൽപം നേരത്തേ അറിഞ്ഞിരുന്നു.തിരുവനന്തപുരം കാരനായ എൻറെ ഗുരുനാഥൻ മോഹനൻ മാഷ്  എങ്ങനെയോ അന്നത് നേരത്തേ അറിഞ്ഞിരുന്നു.ഒരു ദിവസം വീട്ടിൽ വാതിൽ മുട്ടുന്നതു കേട്ട് നോക്കിയപ്പോൾ സാറാണ്.

മാർക്കറിഞ്ഞോ എത്ര കിട്ടും ? സ്വതസിദ്ധമായ ചിരിയോടെ,മാഷ്.

മാർക്ക് അറിയാൻ പോകുന്ന അമ്പരപ്പിൽ, ഞാൻ.

$@# കേട്ടോ .....

ഞാൻ പ്രതീക്ഷിച്ചതിലും അൽപം കൂടുതലാണ്.

ഇത് എൻറെ മുഖത്തു നിന്ന് വായിച്ചെടുത്ത മാഷ് നേരെ തിരിഞ്ഞു നടന്നു.

എന്തെങ്കിലും പറയാനാകുന്നതിന് മുന്നേ സാർ റോഡിലെത്തിയിരുന്നു.

പരീക്ഷാഫലം നേരിട്ട് അറിയിക്കാൻ വന്നതായിരുന്നു  മാഷ്.

കുട്ടികളോട് വല്ലാത്ത അറ്റാച്ച്മെൻറാണ് സാറിന്.ഇത് എൻറെ മാത്രം അഭിപ്രായമല്ല എൻറെ പഴയകാല സുഹൃത്തുക്കൾ പലരും മാഷെപറ്റി  ഇതേ അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്.

കുടുംബം അങ്ങ്  തെക്കേ അറ്റത്താണെങ്കിലും ഇങ്ങു ദൂരെ കർണ്ണാടാതിർത്തിയിലുള്ള കുട്ടികൾക്ക് കൊടുക്കാനുള്ളതിൽ മാഷ് ഒട്ടും തന്നെ കുറവ് വരുത്തിയിരുന്നില്ല.

ഈ ബാച്ചിനെ എനിയ്ക്ക് ശരിക്കും ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് സാർ കുറ്റ ബോധത്തോടെ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. 

എനിയ്ക്ക് സാർ പത്താം ക്ലാസ്സിൽ പ്രത്യേക ട്യൂഷൻ തരപ്പെടുത്തിയിരുന്നു.വൈകുന്നേരങ്ങളിലായിരുന്നു അത്.അതെൻറെ കളി സമയങ്ങൾ അപഹരിച്ചിരുന്നതിൽ അന്ന് ഞാൻ അസ്വസ്ഥനായിരുന്നു.ഇന്ന് പക്ഷെ ഞാൻ ആ വലിയ, മനസ്സിനെ ആദരപൂർവ്വം സ്മരിക്കുന്നു.

വളരെ കുറച്ച് കുട്ടികൾ മാത്രമുണ്ടായിരുന്ന ഞങ്ങളുടെ ബാച്ചിന് പരീക്ഷയോടനുബന്ധിച്ച് മോഹനൻ മാഷ് ഒരു ക്രാഷ് കോഴ്സ് നടത്തിയതും ഞാനോർക്കുന്നു.ഹിന്ദി ഇംഗ്ലീഷ് വിഷയങ്ങളിൽ.ഒടുവിൽ ക്ലാസ്സ് കഴിഞ്ഞ് പരീക്ഷയ്ക്ക് പിരിയുമ്പോൾ വയറു നിറയെ പലഹാരവും ചായയും. 

വ്യക്തിപരമായ കാരണങ്ങളാൽ സാറിന് ആ വർഷം കുറച്ചധികം അവധി എടുക്കേണ്ടി വന്നിരുന്നു. പാഠങ്ങളൊക്കെ സമയത്തിന് തീർത്തു തന്നുവെങ്കിലും മോഹനൻ മാഷ് ഞങ്ങളെയോർത്ത് അന്ന് അസ്വസ്ഥനായിരുന്നു.

ഒരദ്ധ്യാപകൻ വിദ്യാർത്ഥികളെ ഓർത്ത് അസ്വസ്ഥനാകുമ്പോഴാണ്  അദ്ദേഹം നല്ല അദ്ധ്യാപകനാകുന്നതത്രെ.

വിദ്യാർത്ഥികളെ പറ്റി ഉയർന്ന പ്രതീക്ഷകൾ വച്ച് പുലർത്തുകയും അവരെ സ്വന്തം മക്കളെ പോലെ കരുതുകയും അവരുടെ പഠനകാര്യത്തിൽ സദാ അസ്വസ്ഥനാകുകയും ചെയ്തിരുന്ന മോഹനൻ മാഷെ ഈ എസ് എസ് എൽ സി പരീക്ഷാഫലം പുറത്തു വന്ന  അവസരത്തിൽ ഞങ്ങൾ പൂർവ്വകാല വിദ്യാർത്ഥികൾ  ഓർക്കുന്നു.(തമ്പാൻ,ഗംഗാധരൻ,കുഞ്ഞികൃഷ്ണൻ)

മറക്കാനാവാത്ത സന്ധ്യ


ക്രിക്കറ്റ് എൻറെ കുട്ടിക്കാലത്തെ ഹരമായിരുന്നു.ഏകദേശം പത്തു വയസ്സു മുതൽ അന്താരാഷ്ട്രമത്സരവിവരങ്ങൾ പത്രങ്ങളിൽ വായിച്ചും കളിച്ചും നടന്നിരുന്ന എന്നെ ക്രിക്കറ്റ് വല്ലാതെ സ്വാധീനിച്ചിരുന്നു.നാട്ടിലെ ക്രിക്കറ്റ് താരങ്ങളായ ഏട്ടന്മാരോട് എനിയ്ക്ക് വലിയ ആരാധനയായിരുന്നു.  ലോകത്തിലെ ഏതു കോണിൽ കളി നടന്നാലും വീട്ടിലെ ചെറിയ മർഫി റേഡിയോയിൽ ഞാൻ കമൻ്ററി പിടിച്ചെടുക്കും.ബി ബി സി,റേഡിയോ ആസ്ട്രേലിയ,റേഡിയോ പാക്കിസ്ഥാൻ എല്ലാം ഞാൻ ഷോർട്ട് വേവിൽ പിടിച്ചെടുത്തിരുന്നു.ക്രിക്കറ്റ് താരങ്ങളുടെ പടങ്ങൾ ശേഖരിച്ച് ആൽബം ഉണ്ടാക്കും .സ്പോർട്സ് സ്റ്റാർ  മാസിക അച്ഛനോട് പറഞ്ഞ് വാങ്ങിപ്പിച്ച് ആവേശത്തോടെ വായിക്കുമായിരുന്നു.

നട്ടപിരാന്തെന്ന് നാട്ടുകാരുടെ ഭാഷയിൽ പറയാം.  അദ്ഭുതമെന്നു പറയട്ടെ ഇക്കാര്യത്തിൽ എന്തു കൊണ്ടോ എനിയ്ക്ക് കാര്യമായ നിയന്ത്രണങ്ങൾ വീട്ടിൽനിന്നും ഇല്ലായിരുന്നു.അത്യാവശ്യം കളിക്കുമെങ്കിലും പരിമിതമായ കായിക  ക്ഷമത എന്നെ അൽപം പുറകോട്ടടിച്ചിരുന്നു.

പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന കാലം.പഠനം ഗൗരവത്തോടെ എടുക്കണമെന്ന ബോദ്ധ്യമുണ്ടെങ്കിലും കളിവിട്ടൊരു കാര്യമില്ലായിരുന്നു.അതിനു കണക്കായി ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ക്രിക്കറ്റ് ആരാധകരെ ആവേശകൊടിമുടിയിലേറ്റി ഇന്ത്യ ലോകകപ്പ് നേടുന്നത്.

വൈകുന്നേരങ്ങളിലെ കളി അവിഭാജ്യ ഘടമായിരുന്നു.അങ്ങനെയിരിക്കെയാണ് എനിയ്ക്ക് വൈകുന്നേരം ട്യൂഷൻ ഏർപ്പെടുത്തുന്നത്.നാലരമുതൽ അഞ്ചരവരെയാണ് ട്യൂഷൻ.ട്യൂഷൻ കഴിഞ്ഞ് ചായ കുടിച്ച് മൈതാനത്തെത്തുമ്പോഴേയ്ക്കും കളി മുക്കാലും കഴിഞ്ഞിരിക്കും.ഇതെന്നെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്.

അങ്ങനെ ഒരു ദിവസം ഞാൻ വൈകി മൈതാനത്തെത്തി.ഏഴോ എട്ടോ പേരുള്ള  രണ്ട് ടീം രൂപപ്പെടുത്തിയാണ് കളി.ജയ് ഹിന്ദ് മുള്ളേരിയയിലെ സീനിയർ കളിക്കാരുൾപടെ ഉണ്ടാകും.അന്ന് ഞാനെത്തുമ്പോഴേക്കും ഒരു ടീമിൻറെ ബാറ്റിംഗ് കഴിഞ്ഞിരുന്നു. വൈകിയെത്തുന്നവർക്ക് ശിക്ഷ എന്ന നിലയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം നിഷേധിച്ചു കൊണ്ട് രണ്ടാമത് ഫീൽഡ് ചെയ്യുന്ന ടീമിലേ അവസരം ലഭിക്കൂ.അദ്ഭുതമെന്നു പറയട്ടെ രണ്ട് ഓവറിൽ ഞാൻ എതിർ ടീമിൻറെ കഥ കഴിച്ചു.അന്നാദ്യമായി രണ്ടാമതാരു കളികൂടി കളിക്കാനും എനിയ്ക്ക് ബാറ്റ് ചെയ്യാനും പറ്റി .

എന്നെത്തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ബൗളിംഗിൻറെ ഒരദ്ഭുതതാളം ഞാൻ കണ്ടെത്തി.
അണ്ടർ ആം ബൗളിംഗ്  അഞ്ചാറടി ഓടി നല്ല വേഗത്തിൽ ബാറ്റ്സ്മാൻറെ മിഡിൽ ലെഗ് സ്റ്റമ്പിൽ ടെന്നിസ് ബോൾ പിച്ച് ചെയ്യിച്ച് ബാറ്റിനെ കബളിപ്പിപ്പിക്കാനായി ഒന്ന് ഓഫ് സ്റ്റംപ്  ഭാഗത്തേയ്ക്ക് ദിശമാറി വിക്കറ്റ് തെറിപ്പിക്കുന്ന കാഴ്ചകണ്ട് ടീമിലെ എല്ലാവരും തരിച്ചു നിന്നു.ഇത് ശരിക്കും ഒരു റിവേഴ്സ് സ്വിംഗായിട്ടാണ് എനിയ്ക്ക് തോന്നിയത്.ഞാൻ ബൗൾ ചെയ്യുന്നതിന് വിപരീദ ദിശയിലേയ്ക്കാണ് പന്ത് കുത്തി തിരിയുന്നത്.പഴയ പന്താണെങ്കിൽ സ്വിംഗ് കൂടും.ഒരു പ്രത്യേക കഴിവ് എങ്ങിനെയോ എനിയ്ക്ക് കിട്ടി.
അന്നുമുതൽ  മാരകമായ പേസ് ബൗളറുടെ പരിവേഷമായിരുന്നു എനിയ്ക്ക്.

പലരും എന്നെ യശഃശരീരനായ വെസ്റ്റ് ഇന്ത്യൻ പേസ് ബൗളർ മാൽക്കം മാർഷലെന്ന് വിളിച്ചുതുടങ്ങി.അങ്ങനെ ഞാൻ ജയ്ഹിന്ദ് മുള്ളേരിയയുടെ ഓപണിംഗ് ബൗളറും ഒരു അനിവാര്യ ഘടകവുമായി.

ഒരു ദിവസം വൈകുന്നേരം വീട്ടിലെത്തിയ അച്ഛൻ ചിരിയടക്കാൻ പാടുപെടുന്നതു കണ്ടു.
ആരോ ബസ്സിൽ വച്ച് അച്ഛനോട് ചോദിച്ചുവത്രെ 
''ഫാസ്റ്റ് ബൗളർ സുരേഷിൻറെ അച്ഛനല്ലേ എന്ന്.''

ചെറു പ്രായത്തിലെ ക്രിക്കറ്റ് ഭ്രാന്ത് എൻറെ ഭാവി നശിപ്പിച്ചുവെന്നൊന്നും ഞാൻ പറയില്ല.പൊതുവെ അന്തർമുഖനായ എനിയ്‌ക്ക് സമൂഹത്തിലേയ്ക്കുള്ള ഒരു പ്രവേശന കവാടമായി ക്ലബ്ബും കളിയുമൊക്കെ ഉപകരിച്ചു വെന്ന് ഞാൻ പറയും .കൂട്ടു കൂടാനും വിദൂരപ്രദേശങ്ങളിലൊക്കെ പോയി കളിക്കാനും മറ്റുള്ളവരെ അറിയാനും സ്വയം അറിയപ്പെടാനും അത്  ഇടയാക്കി.

ക്രിക്കറ്റിന് പേരുദോഷമുണ്ട്.അത് അലസന്മാരുടെ കളിയാണെന്നും വരേണ്യതയുടെ പര്യായമായും വിലയിരുത്തപ്പെടുന്നു.പക്ഷെ എന്തു തന്നെയായാലും നമുക്ക് ഇഷ്ടമായത് തെറ്റില്ലാത്ത രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതിലാണ് കാര്യം. 

ക്രിക്കറ്റെനിയ്ക്ക് ഒരു വ്യായാമവും വിനോദവുമെന്നതിലുപരി ഇന്നും ആഘോഷങ്ങളിൽ ആഹ്ലാദവും വിഷാദത്തിൽ സാന്ത്വനവും മുരടിപ്പിൽ ഉത്തേജനവും ആയി തുടരുന്നു.

എന്തു ജോലിത്തിരക്കുണ്ടെങ്കിലും അന്നന്നു നടക്കുന്ന കളികളുടെ സംക്ഷിപ്തം ഞാൻ ഏതു വിധേനയും ശേഖരിച്ചിരിക്കും.

ക്രിക്കറ്റ് ഇഷ്ടമല്ലാത്തവർ ഇതു വായിച്ചുവെങ്കിൽ ക്ഷമിക്കുക.ഇതൊരു നേരമ്പോക്ക്.ഏതായാലും ഏവർക്കും ക്രിക്കറ്റ് ലോകകപ്പ് ആശംസകൾ.

(അ) ക്ഷമ

കാലമേറെയായി പൊരുതുന്നു
വായിലെ കേടുകൾ 
തുപ്പുന്നു ചീറ്റുന്നു
ഇനിയുമെന്തിനീ 
ഭ്രമവും മിഥ്യാധാരണയും
വാക്പോരുകളും
സത്യമറിയാനിനിയത്രയില്ല 
കാത്തിരുന്നാലുമെൻ പ്രിയരെ .......

മുത്തശ്ശി മാവ്


മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
മുത്തശ്ശിയ്ക്കെത്തറ വയസ്സായി
വിത്തു കിളിർത്ത്കുടഞ്ഞെഴുന്നേറ്റിട്ട്   
എത്തറ നാളു കഴിഞ്ഞു.
ചക്കര പായസം വെച്ചു വിളമ്പട്ടെ ഞാൻ
പുത്തനുടുപ്പു തരട്ടെ.

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എത്തറ പക്ഷികൾ കൂടു കെട്ടീട്ടുണ്ടതിൽ 
എത്തറ മുട്ടവിരിഞ്ഞു.
ഇത്തിരി ചക്കര തന്നോട്ടെ 
ഞാനാ കുഞ്ഞിക്കിളികൾക്കു നൽകാൻ

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എത്തറ കാലികൾ നിന്നുടെ ചോട്ടിൽ
 നിത്രാണംമാറ്റാൻ കിടന്നു.
ഇത്തിരി നേരം ഞാനുമിരിക്കട്ടെ 
മുട്ടിയ താപമകറ്റാൻ.

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എത്തറ ജീവികൾക്കാവാസകേന്ദ്രം 
നിന്നുടെ നാലുപുറവും
ഇത്തിരി നേരം ഞാനും കളിച്ചോട്ടെ 
അണ്ണാറകണ്ണനുമൊത്ത്

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എത്തറ മാമ്പഴം കൈനീട്ടി നൽകി നീ 
എത്തറ പേരതു തിന്നു.
ഇത്തിരി പോരുന്ന ജീവജാലങ്ങൾക്കതെത്തറ ജീവനം നൽകി.

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
മാങ്ങാക്കൊതിയരാം പിള്ളേരെറിഞ്ഞു  
എത്തറ കല്ലും വടിയും,
എന്നിട്ടുമങ്ങോട്ടു നീ കൊടുത്തില്ലെ 
ചക്കരമാമ്പഴ മേറെ.

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എത്തറ ചക്കര പാവു കാച്ചി 
എത്തറ തേനു കലക്കി
ഇത്തറ നെയ്നിനക്കെങ്ങിനെ കിട്ടി 
മാങ്കനിയ്ക്കുള്ളിൽ നിറയ്ക്കാൻ

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എന്തു രുചിയാണെന്തു രസമാണ്
മാമ്പഴം തിന്നു നടക്കാൻ
അലിവുള്ള പ്രകൃതിതൻ വരദാനമത്രേ 
നിന്നുടെ മധുര ഫലങ്ങൾ

അമളി


തെക്കൻ കാറ്റൊന്നു വീശിയ നേരത്ത്
എത്തീ മൂവാണ്ടൻ മാവിൻ ചോട്ടിൽ 
ചക്കര മാമ്പഴം തിന്നു രസിക്കുവാൻ 
ചുറ്റിലും നോക്കിഞാനാശയോടെ

കല്ലിൻ ചെരിവിലും പുല്ലിൻ മറയിലും
കണ്ടീല ഞാനൊരു മാമ്പഴവും
കരിയില നീക്കീട്ടും കുഴിയിലിറങ്ങീട്ടും
കിട്ടീലെനിക്കൊരു തേൻപഴവും

പെട്ടെന്നു കണ്ടൊരു ചെടിയുടെ ചാരത്ത്
നല്ല മുഴുത്തൊരു മാവിന്‍ കനി
ഉള്ളം നിറഞ്ഞു പറഞ്ഞുഞാനെന്നോട്
കയ്യിലൊതുക്കുവൻ ഞാനവനെ

ഉമിനീരുണർന്നെൻറെ നാവിൻ തുമ്പിൽ
കൊതിയോടുഞാനതിനരികിലെത്തി 
കറുമുറെ തിന്നും ഊമ്പിക്കുടിക്കും 
രുചിയോടെ 
നുണയും ഞാൻ മതിവരോളം

ഒന്നു കുനിഞ്ഞു ഞാൻ കയ്യിലെടുത്തപ്പോൾ
ഞെട്ടിതരിച്ചു നടുങ്ങിപ്പോയി
വാവലു കണ്ടിച്ച മറുഭാഗമെന്നോടു
വായപൊളിച്ചു  ചിരിക്കുന്നു.

ഉയർച്ചയും താഴ്ചയും

ഞാൻ ഉറക്കത്തിലായിരുന്നു.
അതൊരു സ്വപ്നമാണെന്ന് എനിക്ക് തോന്നിയില്ല.
ഞാൻ പറക്കുകയായിരുന്നു.
പറക്കുവാനുള്ള കഴിവ് പെട്ടെന്ന് കിട്ടിയ സിദ്ധിയാണെന്ന് എനിയ്ക്ക് തോന്നിയില്ല.
ഇതു കണ്ടു നിന്നവർക്ക് പറക്കാൻ കഴിയുമായിരുന്നില്ല.
എന്റെ കഴിവിൽ എനിയ്ക്ക് അഭിമാനം തോന്നി.
എന്തോ ഒരു ആത്മവിശ്വാസം എന്നിൽ നിറഞ്ഞു .
അതിൽ അഹങ്കാരം  ഉണ്ടായിരുന്നില്ല.
മറ്റുള്ളവർക്ക് പറക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമം തോന്നി.
അവരെ കൈ പിടിച്ചുയർത്താൻ ഞാൻ വെമ്പൽ കൊണ്ടു.
ഞാനവരെ എന്നോടൊപ്പം പറക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരുന്നു.
ഉറക്കം ഉണർന്നപ്പോഴാണ് ഞാൻ ഒരു സാധാരണ മനുഷ്യനാണെന്നും മനുഷ്യർക്ക് പറക്കാൻ കഴിയില്ലെന്നും അവർ ഇത്തരം വികാരങ്ങൾക്ക് അതീതരാണെന്നും മനസ്സിലാക്കിയത്.

സബിത - സെക്രട്ടറി റിട്ടയേഡ്

ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഒപ്പിട്ട് കൈ കുഴയും . പരസ്പരം കാണുമ്പോൾ മടുത്തെന്നും പറയും. 

എന്തു തന്നെയായാലും സേവനത്തിൽ നിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഒപ്പ് രേഖപ്പെടുത്തുമ്പോൾ എന്തൊക്കെയാവും മനസ്സിലൂടെ കടന്നു പോകുക .അറിയില്ല അത്തരം ഒരു നിമിഷത്തിലൂടെ കടന്നു പോകുകയാണ് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി സബിത .

ഇന്ന് സേവനത്തിൽ നിന്ന് വരമിച്ച സബിത
ഓഫീസിൽ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് എടുത്ത ഫോട്ടോ . കണ്ണൂർ ജില്ലക്കാരിയായ സബിത കാസറഗോഡ് നിയമനം കിട്ടിയതിനെ തുടർന്ന് ജോലി സ്ഥലത്തിനു സമീപം വാടക വീട്ടിൽ താമസിച്ച് ശബ്ദകോലാഹലങ്ങളില്ലാതെ തന്നെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ നേട്ടങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുകയായിരുന്നു. ഒട്ടേറെ ജനകീയ പ്രവർത്തനങ്ങളിൽ കയ്യും മെയ്യും മറന്ന്
സബിത ഭരണ സമിതിയോട് കൈകോർത്തുകൊണ്ട് നേടിയ നേട്ടങ്ങൾ എണ്ണിയാലൊടുങ്ങാത്തത്.

ഭരണപരമായ നേട്ടങ്ങൾക്ക് പുറമെ ഭക്ഷ്യ സുരക്ഷാ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ള വിപ്ലവാത്മകമായ പ്രവർത്തനങ്ങളും പകൽ വീട്, ഓപ്പൺ ജിം എന്നിവ എടുത്തു. പറയാൻ കഴിയുന്ന ചില കാര്യങ്ങൾ മാത്രം.

ഇന്ന് ആശംസകൾ അറിയിക്കാൻ നേരിട്ട് ഓഫീസിൽ ചെന്നപ്പോഴാണ് ആ ജനകീയ മുഖം കൂടുതൽ അനാവരണപെട്ടത്.ഉപഹാരങ്ങളുടെ കൂമ്പാരവും പലരുടെയും നിറഞ്ഞ കണ്ണുകളും നേർ ചിത്രങ്ങളായി .
ഒരു സഹപ്രവർത്തക വരച്ച ചിത്രവും ഓപ്പൺ ജിം പകൽ വീട് എന്നിവയും ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു.

പൂർണ്ണത


പൂർണ്ണരെന്ന് സ്വയം കരുതുവോർ ,
പൂർണ്ണതയ്ക്കായ് നിത്യം കൊതിക്കുവോർ ,
പരിമിതിക്കുള്ളിലും 
സംപൂർണ്ണരായ് കഴിയുവോർ

ചക ചക

ആദ്യം ഒരു ചക ചക ......
പിന്നെ അങ്ങോട്ടൊരു പിടിയാണ്.
ഇടയ്കൊന്ന് നിർത്തി വാരിയടുപ്പിച്ച്.....
ഇതിനിടയിലൊരു കൊച്ചുവർത്തമാനമോ ആരുമടുത്തില്ലെങ്കിൽ ഒരു മൂളിപാട്ടോ ആവാം
പിന്നെ മിക്സീലിട്ടടിക്കുന്നത്ര എളുപ്പാവില്ലാട്ടോ.
പക്ഷെ സ്വാദ് .........
അത് വേറേന്യാ......

മഴയെങ്ങ് ?


മഴക്കാലമായി
മഴയെത്തിയില്ല
മഴയെങ്ങു പോയി
മഴയും പിണങ്ങിയോ
മഴ മേഘ ജാലം
മടിയേതുമില്ലാതെ
പടരേണമെങ്ങും
കിളി കുല ജാലവും
തരുലതാ കുഞ്ജവും
കുളിരണിയാനായി
കാത്തിരിക്കുന്നല്ലോ

അച്ഛന്‍ വന്നു !!!

സഞ്ചിയില്‍  മധുരമുണ്ടാകും

പൂമ്പാറ്റ കഥയുണ്ടാകും

പുത്തനുടുപ്പുണ്ടാകും

കളിപ്പാട്ടമുണ്ടാകും

വരഞ്ഞിടാന്‍ പേനയുണ്ടാകും 

യാത്രപോകാന്‍ വഴിയുണ്ടാകും

വിസ്മയ കഥയുണ്ടാകും

സാക്ഷിയായ് നിലാവുണ്ടാകും

പൊട്ടിച്ചിരിക്കാന്‍ ഇടയുണ്ടാകും

സന്തോഷത്തിന് വകയുണ്ടാകും

സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടാകും

തോറ്റുതരാന്‍ കളികൂട്ടുകാരനുണ്ടാകും

ചുണ്ടത്ത് താരാട്ടുണ്ടാകും

മെത്തയായ് വിരിമാറുണ്ടാകും

നെഞ്ചിടിപ്പിന്‍, താളമുണ്ടാകും

HAPPY FATHERS DAY----DEDICATED TO ALL THOSE WHO LOVE THEIR FATHERS AND THEMSELVES ARE GREAT FATHERS !!!

ലഹരി


എന്തിനീ ലഹരി വിരുദ്ധത?

ലഹരിയിൽ നീന്തി തുടിക്കുന്നവരെ
എന്തിനു തടയണം?

ലഹരിയുടെ ചിറകിലേറി അനന്തവിഹായസ്സിൽ 
എല്ലാം മറന്ന് വിരാജിക്കുന്നവരെ 
എന്തിനു വെറുക്കണം?

സ്നേഹത്തിന്റെ ലഹരിയിൽ അവർ മദിക്കട്ടെ !

പ്രണയലഹരിയിൽ മന്ത്രമുഗ്ദ്ധരാകട്ടെ !

രുചിയുടെ ലഹരി ഭുജിച്ച് അവർ മതിമറക്കട്ടെ !

കർമ്മപഥത്തിൽ ലഹരി മൂത്ത് അവർ
പ്രവർത്തന നിരതരാകട്ടെ ! 

അവർ ആനന്ദലഹരിയിൽ അറാടട്ടട്ടെ !

മനുഷ്യനെ മനുഷ്യനാക്കുന്ന
മനുഷ്യനെ മനുഷ്യനോട് ചേർക്കുന്ന 
സുഖ സുന്ദര ലഹരിയിൽ 
അവർ മുങ്ങി നിവരട്ടെ !

അവർ ജീവിതം തന്നെ 
ഒരു ലഹരിയാക്കി മാറ്റട്ടെ !!!

മായാമോഹിതം

ഒരു വേള ഞാൻ നിനച്ചിരുന്നു 
ഞാനാണു തേരു തെളിപ്പതെന്ന് .
തേർ തെളിച്ചങ്ങനെ മുന്നേ ഗമിച്ചപ്പോൾ
ഞാനായി ഭൂലോകനാഥൻ
അങ്ങനെയങ്ങനെ മുന്നോട്ടു പോയപ്പോൾ
ചുറ്റിലും കണ്ടു
വിഡ്ഡി കൂശ്മാണ്ഡപ രിഷകളനേകം
തേരും തെളിച്ച് 
നടുവും ഞെളിച്ചു 
ഞാൻ മുൻപേ ഗമിക്കുന്ന നേരം
തേരിന്റെ ചക്രങ്ങളെല്ലാമൊന്നായ് 
പൂണ്ടു ചെളിയിൽ നന്നായ് .
കാലിൽ ചെളിപറ്റി 
കൈയ്യിലും മെയ്യിലും 
ചെളിയിൽ പൊതിഞ്ഞു പോയേനല്ലോ
ഒരു കൈ സഹായം 
തേടി ഞാൻ ചുറ്റിലും 
പിന്നെ മേലോട്ടും കൈ നീട്ടി നിന്നു.
എല്ലാം കഴിഞ്ഞു ...
ഞാൻ നന്നായറിഞ്ഞു
ക്ഷണഭംഗുരമെല്ലാമീ ഭൂവിൽ
ക്ഷണഭംഗുരമെല്ലാം ഈ ഭൂവിൽ !!!

Thursday, July 30, 2020

175 നോട്ട് ഔട്ട്




അതൊരു മഴ ദിവസമായിരുന്നു.എൻ്റെ മറക്കാനാവാത്ത കളിയോർമ്മയായി വർഷങ്ങളായി നിലകൊള്ളുന്ന ഒരു സംഭവം നടന്ന ദിവസമാണ് അത്. ആ ഓർമ്മകൾ ഇന്നും എനിക്ക് അളവില്ലാത്ത സന്തോഷം പകർന്നു തരുന്നു. അത് അങ്ങനെ തന്നെ നിലനിർത്തേണ്ടതുണ്ട്.അതിനാൽ ഈ കുറിപ്പ്.

വലിയ സാദ്ധ്യത കൽപ്പിക്കാത്ത ഇന്ത്യൻ ടീമിന് 1983 ലോകകപ്പിൽ ലഭിച്ചത് സ്വപ്നതുല്യമായ തുടക്കമാണ്. മുൻ ചാമ്പ്യൻ വിൻഡീസിനെയും സിംബാബ്‌വെയെയും മറികടന്ന ഇന്ത്യ പക്ഷെ ഓസീസിനോടും റിടേൺ മാച്ചിൽ വിൻഡീസിനോടും പരാജയപെട്ട് നിൽക്കുകയാണ്. ഇനിയുള്ളത് രണ്ട് റിട്ടേൺ മാച്ചുകളാണ്. ആദ്യത്തേത് സിംബാബ്‌വെയും, പിന്നീട് ഓസീസും. സെമിയിൽ കടക്കണമെങ്കിൽ രണ്ടും ജയിക്കണം.സിംബാബ്‌വെ ആദ്യ മത്സരത്തിൽ ഓസീസിനെ അട്ടിമറിച്ചിരുന്നു. കളി എളുപ്പമാവില്ല. എന്നാലും ആദ്യ റൗണ്ടിൽ സിംബാബ്‌വെയെ 5 വിക്കറ്റിന് തോൽപിച്ചതല്ലേ.അതിനു ശേഷം രണ്ടു മത്സരം തോറ്റതു മാത്രമാണ് പ്രശ്നം.

പിന്നെ ഓസീസ്, സിംബാബ്‌വെയോട് തോറ്റ ഓസീസ്. നമ്മൾ വിൻഡീസിനെ തോപ്പിച്ചില്ലേ. വേണമെങ്കിൽ ചക്ക വേരിലും..... ഇങ്ങനെ പോയി എൻ്റെ കുഞ്ഞു ചിന്തകൾ. 

എന്തു തന്നെയായാലും ഇന്ന് ജയിക്കണം. ജയിക്കും.ഉറപ്പ് തന്നെ. 

ഞാൻ മനസ്സുറപ്പിച്ച് റേഡിയോ പെട്ടി തുറന്നു. സമയം 03.30 കഴിഞ്ഞിരുന്നു. BBC കമൻ്ററിക്കായി ചെവിയോർത്ത ഞാൻ ആകെ തളർന്നു പോയി.

ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ 9 ന് 4. ഈശ്വരാ ഇന്നത്തേകൊണ്ട് എല്ലാം അവസാനിക്കുമോ.

കപിലും യശ്പാലുമാണ് ക്രീസിൽ.
വിൻഡീസിനെതിരെ 89 റൺസെടുത്ത് ഇന്ത്യയുടെ യശസുയർത്തിയ യശ്പാൽ, പിന്നെ കപിലുമുണ്ട്.

ഞാൻ എൻ്റെ കൊച്ചുറേഡിയോ എടുത്ത് മുറിയിലങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.കപിൽ ക്രീസിലെത്തിയാൽ എനിക്ക് ഇരിപ്പുറക്കില്ല.ഓരോ പന്തും സംഭവബഹുലമായിരിക്കും ആലോചിച്ചിരിക്കുമ്പോൾ അതാ യശ്പാൽ വീണു.

17 - 5. അന്നുവരെ ഇത്തരം ഒരു തകർച്ച എൻ്റെ ഓർമ്മയിലില്ല.വെസ്റ്റിൻറീസിൻ്റെ മാര ക ബൗളിംഗിനു മുമ്പിൽ പോലും ഇങ്ങനെയൊരു തകർച്ചയെ ഇന്ത്യ നേരിട്ടിട്ടില്ല.

ഇങ്ങനെ പോയാൽ ഇന്ത്യ 50 തികയ്ക്കില്ല. കമൻ്ററിയിൽ 100 - താഴെ റണ്ണെടുത്ത കളികളുടെ ചരിത്രം വിളമ്പിത്തുടങ്ങി.

അടുത്തയാൾ റോജർ ബിന്നിയാണ്. ഞാൻപിന്നെയും പ്രതീക്ഷകളുടെ കൊട്ടാരം പണിയാൻ തുടങ്ങി.റോജർ ബിന്നി കർണ്ണാടകയുടെ ഓപണിംഗ്‌ ബാറ്റ്സ്മാനാണ്. കഴിഞ്ഞ രഞ്ജി ഫൈനലിൽ ഡൽഹിക്കെതിരെ സെഞ്ചുറി അടിച്ചിട്ടുണ്ട്. ആർക്കറിയാം കപിലും ബിന്നിയും കൂടി ഒരു നൂറു റണ്ണെടുത്തലായില്ലേ.

കളി മുന്നോട്ട് പോയി. കപിൽ പതിവിലും പതുക്കെയാണ്. അദ്ദേഹം കൂടുതൽ കരുതലോടെ കളിച്ചാൽ വിക്കറ്റുപോകുമോ എന്ന് ഞാൻ ഭയന്നു. എന്നാലും ബൗണ്ടറികൾക്ക് ക്ഷാമമില്ല. സ്കോർ 50 കടന്നു.ഇരുവരും നല്ല ഒരു കൂട്ടുകെട്ട് പടുത്തുയർത്തുമെന്ന് തോന്നിച്ചതേയുള്ളു. 61-ൽ എത്തിയപ്പോൾ ബിന്നി മടങ്ങി. നല്ലൊരവസരമാണ് അയാൾ നഷ്ടപ്പെടുത്തിയത്. അൽപ്പം ശ്രദ്ധിച്ചാലെന്തായിരുന്നു ചേതം. എനിക്ക് ശരിക്കും ദേഷ്യം വന്നു.

പ്രതീക്ഷ ശാസ്ത്രിയിലായി. ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഓപൺ ചെയ്ത കക്ഷിയാണ്.ഒരറ്റത്ത് മുട്ടി നിന്നാ മതിയല്ലോ.പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ശാസ്ത്രി ഒറ്റ റൺ എടുത്തു മടങ്ങി.

മദൻ ലാൽ എത്തി. എന്തേ കിർമാണി വരാഞ്ഞതെന്ന് ഞാൻ സംശയിച്ചു.ഇന്ത്യ കുടുതൽ നഷ്ടമില്ലാതെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഏകദ്ദേശം 30 ഓവർ ആയികാണും.

ഇനിയും 30 ഓവർ ഉണ്ട്.ഒരു 150 ഉണ്ടെങ്കിൽ ഒരു കൈ നോക്കാം. ചിലപ്പോൾ ബൗളർമാരെ പിച്ച് സഹായിക്കുന്നുണ്ടാകും. 

ഒരു തോൽവിയെ പറ്റി എന്നാണ് ചിന്തിക്കാനേ ആകുമായാരുന്നില്ല. ഇനി വരാനുള്ളത് കിർമാണിയാണ്.കക്ഷി അത്യാവശ്യം കളിക്കും.പിന്നെ സന്ധു അയാളും തരക്കേടില്ലാതെ ബാറ്റുചെയ്യും. വിൻഡീസിനെതിരെ ടെസ്റ്റിൽ രണ്ട് ഫിഫ്റ്റി അടിച്ചിട്ടുള്ള നമ്പർ ഇലവൻ അണ് സന്ധു.

പക്ഷെ കപിൽ എത്ര നേരം പിടിച്ചു നിൽക്കും? ഒരു സമാധാനവുമില്ല.

പുറത്ത് ചന്നം പിന്നം മഴയാണ്. ഞാൻ മർഫി റേഡിയോയും കുടയുമെടുത്ത് സ്കൂൾ മൈതാനത്തേക്ക് നടന്നു. മഴയായതുകൊണ്ട് കളി ഇല്ലായിരുന്നു. വാട്ടർ ടാങ്കിനു മുകളിൽ കുടയും ചൂടി ഇരിക്കുമ്പോഴും എൻ്റെ ചിന്ത സിംബാബ്‌വെയെ മെരുക്കാൻ എത്ര റൺ വേണ്ടി വരുമെന്നതായിരുന്നു. 

സിംബാബ് വെയ്ക്ക് ഒരു സാദ്ധ്യതയുമില്ലല്ലോ പിന്നെയെന്തിനാണവർ നമുക്ക് തടസ്സം നിൽക്കുന്നത്? 80-7 എന്ന ഇന്ത്യയുടെ ദുരവസ്ഥയിൽ അവർക്ക് തെല്ലൊരു കരുണ കാണിച്ചു കൂടെ ? എൻ്റെ കുട്ടി മനസ്സിൽ ചിന്തകൾ കാടുകയറി.

ലഞ്ചിനു ശേഷം കളി പുനരാരംഭിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ സ്കോർ 100 കടന്നു.മദൻലാൽ മുട്ടി നിൽക്കുന്നുണ്ട്. സ്കോർ 140-ൽ എത്തിയപ്പോൾ മദൻലാൽ മടങ്ങി. 

140-8 . ഇനി അറിയാനുള്ളത് കപിൽ സെഞ്ച്വറി നേടുമോ എന്നുള്ളതായിരുന്നു. സിംബാബ്‌വെ ആയത് കൊണ്ട് സ്കോർ മതിയുകുമെന്ന തോന്നലൊക്കെ വന്നു തുടങ്ങി.അപ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു.

കിർമാനി വന്നതോടെ ഇന്നിംഗ്സിന് എന്തോ ഒരു സ്ഥിരത വന്നതു പോലെ തോന്നി.അതു വരെ സംയമനം പാലിച്ച കപിൽ കെട്ടു പൊട്ടിച്ചെറിഞ്ഞു. ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു തുടങ്ങി . സെഞ്ച്വറി പൂർത്തിയാക്കിയിട്ടും മുന്നോട്ട് കുതിക്കുന്ന കപിലിൻ്റെ കളികേട്ട് ഞാൻ തുള്ളിച്ചാടി.

സ്കോർ 200 - ഉം കടന്ന് കുതിക്കുകയാണ്. സിംബാബ്‌വെ യ്ക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അകലങ്ങളിലേയ്ക്ക് കപിൽ സ്കോർ ഉയർത്തി. കിർമാനി ഒരറ്റം കാത്തു. അറുപതോവർ പൂർത്തിയായപ്പോൾ സ്കോർ 266-8 കപിൽ 175 നോട്ടൗട്ട് കിർമാണി 24 നോട്ടൗട്ട്.16 ഫോറും 6 സിക്സറും കപിലിൻ്റെ ബാറ്റിൽ നിന്ന് പിറന്നു.

സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. കപിൽദേവ് എനിക്ക് ഒരമാനുഷനായി തോന്നി. ഒരു ടീമിനെ തകർച്ചയുടെ തമോഗർത്തത്തിൽ നിന്ന് ഒറ്റയ്ക്ക് കരകയറ്റിയ വീരനായകൻ.നേരത്തെ തന്നെ ഞങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്ന കപിൽ ഈ ഒരു ഇന്നിംഗ്‌സോടെ അവിടെ ചിരപ്രതിഷ്ഠ നേടുകയായിരുന്നു. 

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 113 - 6 എന്ന നിലയിലായപ്പോൾ കപിലിൻ്റെ മനോഹരമായ ഇന്നിംഗ്സും അയവിറക്കി ഞാൻ ഉറങ്ങി .ടീമിൻ്റെ ജയം ഞാനുറപ്പിച്ചിരുന്നു.

എന്നാൽ പിറ്റെ ദിവസം രാവിലെ സുഹുത്ത് വേണു പറഞ്ഞപ്പോഴാണ് ഇന്ത്യ ആശങ്കയുടെ നിമിഷങ്ങൾ അതിജീവിച്ചാണ് 31റൺസ് ജയം നേടിയത്. അവസാന നിമിഷം കെവിൻ കറൺ (സാം കറൻ്റെ പിതാവ്) തകർത്താടി.

233 റൺസ് സിംബാബ്‌വെ എടുത്തു എന്നത് കപിലിൻ്റെ പോരാട്ടത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. കപിൽ 11 ഓവറിൽ വെറും 32 റൺസാണ് വിട്ടുകൊടുത്തത് ഒരു വിക്കറ്റും എടുത്തു.

കപിലിൻ്റ മാരത്തൺ ഇന്നിംഗ്സ് റിക്കാർഡ് പിന്നീട് തകർക്കപെട്ടു. എങ്കിലും അതിനിടയിൽ അദ്ദേഹത്തിന് അടിതെറ്റിയിരുന്നെങ്കിൽ ഇന്ത്യ ഒരു പക്ഷെ ലോകകപ്പ് നേടില്ലായിരുന്നു.

എന്തു തന്നെയായാലും അത് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മുല്യമുള്ള ഒരിന്നിംഗ്സായി ഞാൻ പരിഗണിക്കുന്നു. ആ മത്സരം നടന്നത് ഏതോ അറിയപ്പെടാത്ത ഗ്രൗണ്ടിലായിരുന്നതിനാൽ ലൈവ് കവറേജ് ഇല്ലായിരുന്നു എന്നത് ഒരു നഷ്ടം തന്നെയാണ്.

കാലമിത്ര കഴിഞ്ഞിട്ടും ലോകമിത്ര മാറിയിട്ടും എൻ്റെ മനസ്സിൽ മായ്ക്കാനാകാത്ത ഒരു ദിവസമാണത്. 1983 ജുൺ മാസത്തിലെ ആ സായാഹ്നം. ഇനിയും അങ്ങനെ തന്നെയാകട്ടെ.

നീയും ഞങ്ങളും


നിൻ്റെ... ദിവസങ്ങളെണ്ണിക്കഴിഞ്ഞു.

നീ.....
എനിക്കരികിലുണ്ടായിരുന്നിരിക്കാം. നിനക്ക് ...... എന്നെ എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ലായിരിക്കാം. 
നീ ...എന്നിലെത്തിയിട്ടും
എൻ്റെ കരുതലിൽ ശ്വാസം മുട്ടി 
മരിച്ചിട്ടുണ്ടാകാം.
നീ ...എന്നകത്തെത്തി എന്നെ 
കീഴ്പെടുത്താൻ നോക്കുന്നുണ്ടാകാം. 
നീ ... ഒന്നും ചെയ്യാൻ കഴിയാതെ വിഷമിച്ച് പുതിയ താവളം തേടുന്നുണ്ടാകാം.
നീ.... എന്നെ കീഴ്പെടുത്തായേക്കാം. 

എങ്കിലും......

നിൻ്റെ... ദിവസങ്ങളെണ്ണിക്കഴിഞ്ഞു.
ഞങ്ങൾ ... നിനക്ക് മേൽ വിജയം കൈവരിക്കുക തന്നെചെയ്യും.
ഞങ്ങൾ ശീലങ്ങൾക്കിടമകളാണെന്നത് ശരി തന്നെ.
ഞങ്ങൾ...ശീലങ്ങളൊന്നൊന്നായ് മാറ്റി വരുന്നു.
ഞങ്ങൾ .... ഒത്തുചേരാതെ തന്നെ നിനക്കെതിരെ അണിചേരും.
ഞങ്ങൾ...ഒറ്റയായി കരുതിയിരിക്കും, 
പഴുതുകളടച്ച് നിൻ്റെ വഴികൾ മുടക്കും.
ഞങ്ങൾ ശക്തമായ ഉപരോധം സൃഷ്ടിക്കും.

നിൻ്റെ... ദിവസങ്ങളെണ്ണിക്കഴിഞ്ഞു.

ഒളിയുദ്ധം നീ തുടർന്നേക്കും
നീ ഞങ്ങളുടെ പുതിയ ദൗർബല്യങ്ങൾ കണ്ടെത്തിയേക്കും 
ഞങ്ങളുടെ ചരിത്രം എന്നും
ഇതൊക്കെത്തന്നെയായിരുന്നു.

എന്താകിലും ..... ഓർത്തു കൊള്ളുക

നിൻ്റെ... ദിവസങ്ങളെണ്ണിക്കഴിഞ്ഞു.

Saturday, July 25, 2020





വന്നേക്കണേ.......

മുടി ചെവിയെ ആവരണം ചെയ്തു തുടങ്ങിയാൽ വല്ലാത്ത പ്രശ്നമാണ്.ഒരു സ്വസ്ഥതയുമുണ്ടാകില്ല.പോരാത്തതിന് ചൂടുകാലമാണ്.ഫാനിടുന്ന ശീലമില്ല. രാവിലെ എഴുന്നേറ്റുനോക്കുമ്പോൾ തല കുളിച്ചതു പോലെയാണ്. 

രണ്ടു ദിവസങ്ങളിലായി നാലഞ്ച് തുമ്മലും വന്നു. പണ്ടൊക്കെ ഒരു മാസമാകുമ്പോഴേ മുടി മുറിക്കണം. ഇല്ലെങ്കിൽ ജലദോഷം ഉറപ്പ്.ഇപ്പോൾ മുടി കുറഞ്ഞതുകൊണ്ടാകാം കാലാവധി നീട്ടി കിട്ടിയിട്ടുണ്ട്. 

തുമ്മലൊക്കെ വന്നാൽ ജനം തെറ്റിദ്ധരിക്കും. അല്ലേലും കാസറഗോഡ് ജോലി കഴിഞ്ഞ് വരുന്നവരെ എല്ലാവർക്കും സംശയമാണ്. സസ്പെക്റ്റഡ് കോവിഡ് വാഹകർ. 

മൊട്ടയടിച്ചവരെ അസൂയയോടെ നോക്കി മൊട്ടയടിച്ചാൽ എങ്ങനെയിരിക്കുമെന്ന് ഭാവനയിൽ കണ്ടു.ഇനി ഏതായാലും കാത്തിരിക്കാൻ വയ്യ. 

വഴിയിലുടനീളം ബാർബറെ തിരഞ്ഞു.ബാർബർ പോയിട്ട് നിരത്തുകളിൽ മനുഷ്യരേ ഇല്ല. ഒടുവിൽ സ്ഥിരം പോകുന്ന ബാർബർ ഷോപ്പിന് മുന്നിലൂടെ പോകുമ്പോൾ കണ്ണുടക്കി രണ്ട് ഫോൺ നമ്പരുകൾ ഈശ്വരാ ഇതിവിടെ കിടന്നിട്ടാണോ ഇത്രയും ദിവസം ഞാൻ ബുദ്ധിമുട്ടിയത് .

ബാർബറുമായി നല്ല സൗഹൃദത്തിലാണ് പക്ഷെ പേരറിയില്ല. ഒന്നു പരിചയപെട്ടാൽ പിന്നെ പേര് ചോദിക്കാൻ മടിയാണ്. അതുകൊണ്ട് തന്നെ എനിക്ക് അടുത്ത് പരിചയമുള്ളവരുടെ വരെ പേരറിയില്ല. ഇത് എനിക്ക് പലപ്പോഴും വിനയായിട്ടുള്ള വിഷയമാണ്.പക്ഷെ അവർക്ക് എന്റെ ഉപ ബോധമനസ്സ് ഒരു പേരിട്ടിട്ടുണ്ടാകാം, അത് പലപ്പോഴും തെറ്റുമായിരിക്കും.

സൗഹൃദമൊക്കെയുണ്ടെങ്കിലും എന്നെ കക്ഷിക്ക് ഓർമ്മയുണ്ടാകുമോ. മുടിവെട്ടുന്ന സമയത്തെ അദ്ദേഹത്തിന്റെ സംഭാഷണം എനിക്ക് ഏറെ ഇഷ്ടമാണ്.അദ്ദേഹം എതെങ്കിലും ഒരു വിഷയം എടുത്തിടും പഴയ കാലത്തെ കഥകളാണ് മിക്കതും അത് സരസമായി അദ്ദേഹം അവതരിപ്പിക്കും. ഞാനൊരു നല്ല ശ്രോതാവാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകണം.

കുറച്ചു ദിവസം കണ്ടില്ലെങ്കിൽ ചോദിക്കു. മുടി വെട്ടാൻ ആയിട്ടില്ലെന്ന് പറഞ്ഞാലും മീശവെട്ടിത്തരാമെന്ന് പറയും.ഇരുന്നു കൊടുത്താൽ ഒരു ചെറിയ കഥ ഉറപ്പാണ്. പണി കഴിയുന്ന സമയത്തിലേക്ക് കഥയുടെ സമയം ക്രമീകരിക്കും. 

ഷെണായിയുടെ പിശുക്കും, കുമാരന്റെ രണ്ടാം കെട്ടും, അച്ഛന്റ മദ്യപാനവും, ഗുരിക്കളുടെ മുടിയനായ പുത്രനും കഥാവിഷയമായി.ഈ കഥകളുടെ സവിശേഷത ഇതിലെയൊക്കെ നായകൻ അദ്ദേഹമായിരിക്കും.നല്ല ഒരു കഥാകൃത്തിനാണ് ഇങ്ങനെയൊരവസരം ലഭിച്ചതെങ്കിൽ ജ്ഞാനപീഠം വരെ ഉറപ്പായിരുന്നു. 

ഏതായാലും നല്ല ഒരു കഥ വീട്ടിലിരുന്ന് കേൾക്കാമല്ലോ എന്ന് മനസ്സാ വിചാരിച്ച് ഫോൺ റിംഗ് ചെയ്തു.വളരെ എളിമയോടെ കാര്യങ്ങൾ അവതരിപ്പിച്ചുവെങ്കിലും കക്ഷിക്ക് എന്നെ പിടി കിട്ടുന്നില്ല. ഞാനെന്തോ ജോലിക്കാരനാണെനതിലുപരി ഒന്നും എന്നെ പറ്റി അറിയില്ല.അദ്ദേഹത്തെ ഒർമ്മപ്പെടുത്താൻ ഒരു വഴിയുമില്ല.

താൻ എവിടെയും മുടി മുറിക്കാൻ പോകാറില്ലെന്നും ഉപകരണങ്ങൾ ഷോപ്പിലാണെന്നും പറഞ്ഞ് എന്റെ ആവശ്യം അദ്ദേഹം നിഷ്കരുണം തള്ളി.ഒടുവിൽ ദയ തോന്നിയോ എന്തോ 'മറ്റൊരു ബാർബറുടെ നമ്പർ തന്ന് കക്ഷി ഫോൺ വച്ചു. 

പേര് വടിവേലു.

വടിവേലുവെങ്കിൽ വടിവേലു ഫോൺ വിളിച്ചു. വടിവേലു കരാറുറപ്പിച്ചു. നാളെ രാവിലെ ഏഴു മണി.

ഫോൺ വച്ച ഉടനെയുണ്ട് മറ്റെ ബാർബർ വിളിക്കുന്നു. സാർ ...... സോറി എനിക്ക് ആളെ മനസ്സിലായില്ല.വേലു സമ്മതിച്ചോ.

സമ്മതിച്ചു വരാമെന്ന് പറഞ്ഞു .

സാറാണെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ ... ഒരു കഥ അവതരിപ്പിക്കാൻ അവസരം നഷ്ടപെട്ട വിഷമം ആ വാക്കുകളിൽ ഉണ്ടായിരുന്നുവോ ?

ഏതായാലും ഒറ്റവാക്കിൽ പറഞ്ഞാൽ തിരിച്ചറിയാൻ കഴിയുന്നതൊന്നും ഞാനദ്ദേഹത്തിന് കൈമാറിയിരുന്നില്ല. ഞാൻ എന്റെ പൂർണ്ണ വിവരങ്ങൾ കൈമാറി.
അദ്ദേഹത്തിന്റെ പേരും ഞാൻ മനസ്സിലാക്കി വച്ചു. സുബ്രഹ്മണ്യൻ.
വേലുവിനോട് ഞാനും കൂടി വിളിച്ചു പറയുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു.

അങ്ങനെ ഞാൻ ഏറെ ദിവസങ്ങൾക്കു ശേഷം എനിക്ക് അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മുടികളയാൻ പോകുന്നു.

വടിവേലുവിനോട് , അനിയത്തിപ്രാവിൽ തിലകൻ കുഞ്ചക്കോ ബോബനോട് പറഞ്ഞതിലും വികാര തീവ്രതയോടെ ഞാൻ പറഞ്ഞിരുന്നു. " വന്നേക്കണേ വേലു അണ്ണാ."

"ഖണ്ഡിപ്പാ വറേ " എന്ന ആശ്വാസവാക്കുകളിൽ വിശ്വാസമർപ്പിച്ച് ഞാൻ നാളത്തെ പ്രഭാതത്തിനായി കാത്തിരിക്കുന്നു .

" ഫ്രിക്കൻ "


ഫ്രീക്കനെ കുറേ ദിവസമായി പഞ്ചായത്താഫീസിൽ കണ്ടു വരുന്നു.കൊറോണ കാലമായതോടെ യാത്രാ തടസ്സം നേരിട്ടതുകൊണ്ടായിരിക്കാം.

മെലിഞ്ഞ പ്രകൃതമാണ് ഫ്രീക്കൻ്റേത് ഒട്ടിയവയർ പക്ഷെ ദാരിദ്ര്യം കൊണ്ടല്ല.കീറി പറിഞ്ഞ ' ജീൻസ് എപ്പോൾ വേണമെങ്കിലും അരയിൽ നിന്ന് ഊർന്നിറങ്ങാം,വീട്ടിൽ വേറേ ഇല്ലാഞ്ഞിട്ടല്ല.മുഷിഞ്ഞതുപോലെ തോന്നിക്കുന്ന ഷർട്ട്,അതും ഇല്ലായ്മകൊണ്ടാണെന്ന് തോന്നിക്കില്ല.മുഖ്യആകർഷണം തലമുടിയാണ്.തലയിലൊരു മുൾകിരീടം പോലെ.ഏതായാലും ' ഉണ്ണിയെ കണ്ടാലറിയാം ഊരിലെപഞ്ഞം എന്നു പറഞ്ഞതുപോലെ നമ്മുടെ ഫ്രീക്കനെ കണ്ടാലും പലതും ' വായിച്ചെടുക്കാൻ കഴിയും.സാധാരണ പഞ്ചായത്ത് ഓഫീസുകളിൽ കണ്ടു വരുന്ന രൂപങ്ങളിൽ നിന്ന് വ്യത്യസ്ഥമായതുകൊണ്ട് സെക്രട്ടറി ഉൾപടെയുള്ളവരുടെ ശ്രദ്ധയിൽ കക്ഷി ' പെട്ടിട്ടുണ്ട്.

കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് അരിചാക്കിറക്കുമ്പോൾ കക്ഷി നോക്കി നിൽക്കില്ല.തൻ്റെ കൃശ ഗാത്രത്തിന് എത്രമേൽ ശേഷിയുണ്ടെന്ന് തെളിയിക്കേണ്ടത് ഫ്രീക്കൻ്റെ ആവശ്യമായിരുന്നു.

പക്ഷെ ഒരു കാര്യം നിർബന്ധമാണ്. ഫോട്ടോ.എന്തു ചെയ്താലും അതിൻ്റെ ഒരു ഫോട്ടോ ആരെക്കൊണ്ടെങ്കിലും എടുപ്പിക്കും.ഓടിച്ചെന്ന് അതെങ്ങനെയുണ്ടെന്ന് നോക്കും. കോവിഡ് സെൻ്ററുകൾ വൃത്തിയാക്കാനും മറ്റത്യാവശ്യ ജോലികളിലെല്ലാം കക്ഷി സജീവ സാന്നിദ്ധ്യമാണ്.

കുറച്ചു ദിവസങ്ങളായി ഫ്രീക്കൻ സെക്രട്ടറിയെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നോക്കുന്നുണ്ടെങ്കിലും നേരിട്ട് എന്തെങ്കിലും സംസാരിക്കാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല ഒന്നും സംസാരിച്ചില്ല.

അങ്ങനെയിരിക്കെയാണ് സെക്രട്ടറി തൻ്റെ ഫേസ് ബുക്ക് പേജിൽ ഒരു ഫ്രണ്ട്റിക്വസ്റ്റ് കണ്ടത്.സാക്ഷാൽ ഫ്രീക്കൻ തന്നെ.തൻ്റെ മുടിയുടെ മനോഹാരിത കാണത്തക്ക വിധം അൽപം ചെരിഞ്ഞ് രണ്ട് വിരലുകൾ ചെരിച്ച് പിടിച്ച ഒരു സ്റ്റെലൻ പ്രൊഫൈൽ ഫോട്ടോയും സെക്രട്ടറി മടിച്ച് നിന്നില്ല.റിക്വസ്റ്റ് സ്വീകരിക്കുകയും പോസ്റ്റുകൾ ഒന്നൊന്നായി മറിച്ച് നോക്കുകയും ചെയ്തു.അരിച്ചാക്കിറക്കുന്ന ഫോട്ടോയും ഓഫീസിലെ കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൊക്കെ ഫ്രീക്കൻ മുഖം കാണിച്ചിട്ടുണ്ട്.

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതു കൊണ്ടാണോ എന്നറിയില്ല.അടുത്ത ദിവസം ഒരു ഗുഡ്മോണിംഗുമായി ഫ്രീക്കൻ സെക്രട്ടറിയ്ക്കടുത്തെത്തി.ആവശ്യം ചോദിച്ചപ്പോൾ പാസാണ് കാര്യം. വോളണ്ടിർ പാസ് വേണം ഫ്രീക്കന്.വാർഡ് നംപരും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ സെക്രട്ടറി, മെംപറെ അറിയാമോ എന്നു ചോദിച്ചു.അയൽക്കാരിയാണെന്നും പറഞ്ഞു.
നോക്കട്ടെ എന്നു പറഞ്ഞു തത്കാലം പറഞ്ഞയച്ചു.ഒരടിപൊളി താങ്ക്യു പറഞ്ഞ് ഫ്രീക്കൻ സ്ഥലം വിട്ടു.

പുറത്ത് ഡ്യൂക്ക് സ്റ്റാർട്ടായി പറന്നു പോകുന്ന ശബ്ദം സെക്രട്ടറി അകത്തിരുന്ന് കേട്ടു.

ഏതായാലും ഫ്രീക്കൻ്റെ ആവശ്യം സെക്രട്ടറി പഞ്ചായത്ത് അംഗത്തോട് പറഞ്ഞു.പഞ്ചായത്ത് അംഗം സൈനബ ഇത് കേട്ട് ചിരി തുടങ്ങി.

എൻ്റെ സാറേ കൊടുത്തേക്കല്ലേ സാറേ.അവൻ്റെ വീട്ടിൽ ഉമ്മ മാത്രേ ഉള്ളൂ.കടേന്നൊരു പാക്കറ്റ് ചായപ്പൊടി വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞാപ്പോലും അനുസരിക്കൂല്ല.എപ്പോഴും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഒപ്പിച്ചു കൊണ്ടുവരും.ഉപ്പ ഗൾഫിലാണ്.അവൻ്റെ എളേതൊരു പെണ്ണാണ്.ഈ രണ്ടിനെയും വെച്ച് ഓൻ്റെ ഉമ്മ പെടണപെടാ പാട് ഞങ്ങൾക്കേ അറിയൂ.ഉപ്പ ഇടയ്ക്ക് വിളിച്ച് ഉപദേശിക്കും.അനുസരണാന്ന് പറയുന്നത് തൊട്ട് തീണ്ടിയിട്ടില്ല.വളണ്ടിയറാകാനൊന്നുമല്ല സാറേ.വണ്ടിയിൽ ചുറ്റിയടിക്കാനാണ്.പാസ് കൊടുത്താപിന്നെ ബാക്കി പൊല്ലാപ്പിന് നമ്മള് സമാധാനം പറേണ്ടവരും.
ഒറ്റ ശ്വാസത്തിന് മെംപർ സൈനബ പറഞ്ഞ് നിർത്തിയ വിവരണം കേട്ടതോടെ സെക്രട്ടറിയ്ക്ക് കാര്യം ബോദ്ധ്യമായി.

അടുത്ത ദിവസം രാവിലെ പാസിനായി ഓഫീസിൽ വന്ന ഫ്രീക്കനെ ആവശ്യത്തിന് വളണ്ടിയർമാരായിയെന്നും ഇനി അവസരം വന്നാൽ അറിയിക്കാമെന്നും പറഞ്ഞ് തിരിച്ചയച്ചു.അൽപം നീരസത്തോടെ താങ്ക്യു പറയാൻ നിക്കാതെ ഫ്രീക്കൻ പുറത്തിറങ്ങി ഡ്യൂക്ക് സ്റ്റാർട്ട് ചെയ്ത് സ്ഥലം വിട്ടു.ഡ്യൂക്കിൻ്റെ പോക്കിൽ സെക്രട്ടറിയ്ക്കൊരു പന്തികേട് തോന്നിയിരുന്നു.

ഫേസ് ബുക്കിൽ സെക്രട്ടറിയെ ടാഗ് ചെയ്ത് ഫ്രീക്കൻ്റെ വക കുറേ പോസ്റ്റുകൾ കണ്ട് സെക്രട്ടറി ഞെട്ടി. എല്ലാം പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ്.അതിഥി തൊഴിലാളികളെ പാർപ്പിച്ച സ്കൂളിലെ അസൌകര്യങ്ങളും,ഭക്ഷണമെത്താൻ വൈകിയതും,അരി ഭക്ഷണം ഇഷ്ടമല്ലാത്ത അതിഥി തൊഴിലാളികൾക്ക് ചപ്പാത്തി കൊടുക്കാത്ത കാര്യവും,കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിൽ കാലതാമസ മുണ്ടാകുന്നതും, ക്യാമ്പിൽ മാസ്ക് വിതരണം നടത്താത്ത കാര്യവുമൊക്കെ ഉണ്ട്.എല്ലാം പഞ്ചായത്തധികൃതരുടെ അനാസ്ഥയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.അതിഥിതൊഴിലാളികളുടെ ചെറിയ പ്രശ്നം പോലും കക്ഷി അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്.സോപ്പ് തീർന്നതും മാസ്ക് കിട്ടാത്തതും എന്നു വേണ്ട ചെറിയ പ്രശ്നങ്ങൾ പോലും ഫേസ് ബുക്കിൽ വിഷയമായി.

 ഫ്രീക്കന് പാസ് കൊടുക്കാത്തതിൽ സെക്രട്ടറിയ്ക്ക് സ്വയം പഴിച്ചു.

പിന്നീട് കുറേ ദിവസത്തേയ്ക്ക് ഫ്രീക്കനെ കാണാനില്ലായിരുന്നു.ഫേസ് ബുക്കിൽ പോസ്റ്റുകളും കാണാനില്ല.സെക്രട്ടറി മറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ പിന്നെ ഇതൊന്നും അന്വേഷിക്കാനും നിന്നില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം ഫ്രീക്കൻ പഞ്ചായത്താഫീസിന് പുറത്ത് പ്രത്യക്ഷപ്പെട്ടു.മട്ടിലും ഭാവത്തിലും സാരമായ മാറ്റങ്ങളുണ്ട്.ഫ്രീക്കൻ തലമുടിയുടെ ഫ്രീക്ക്നസ് ഒന്നും ഇല്ല.ആകെ ഒരു വിഷാദഭാവം.സെക്രട്ടറി ഫ്രീക്കനെ മുറിയിലേയ്ക്ക് വിളിക്കുകയും കാരണമാരായുകയും ചെയ്തു.നിറ കണ്ണുകളോടെയാണ് ഫ്രീക്കൻ വിഷയമവതരിപ്പിച്ചത്.

സാർ, ഉപ്പയ്ക്ക് കോവിഡാണ്.ദുബായിലാണ്.ഉപ്പ താമസിക്കുന്നത് ചെറിയ ഒരു മുറിയിലാണ്.ആ ഒറ്റമുറിയിൽ ഇന്ത്യാക്കാരും പാക്കിസ്ഥാൻകാരും ബാംഗ്ലാദേശുകാരുമൊക്കെയുണ്ട്.കഴിഞ്ഞ ദിവസം ബാപ്പയുടെ ഒരു സുഹൃത്ത് ആ മുറിയുടെ ഫോട്ടോ അയച്ചു തന്നിരുന്നു.ആശുപത്രിയൽ പോലും പോകാൻ കഴിയാതെ ആ പത്തു പേരും ആ ഒറ്റമുറിയിൽ തുണിവിരിച്ച് കിടക്കുന്നു.ആശുപത്രിയിൽ ചെന്നപ്പോൾ പനിയുടെ ഗുളിക കൊടുത്തു വിട്ടുവത്രെ.

സാർ, ദുബായിൽ കുറേ പേർ കോവിഡ് ബാധിച്ച് മരിച്ചു.എൻ്റെ ഉപ്പ……..

ഫ്രീക്കനെ എങ്ങനെ പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ സെക്രട്ടറി വിഷമിച്ചു.ഒന്നും സംഭവിക്കില്ലെന്നും വിശുദ്ധ റംസാൻ കാലത്ത് മനമുരുകി പ്രാത്ഥിച്ചാൽ മതിയെന്നൊക്കെ പറഞ്ഞു നോക്കി.

സോറി സർ, നമ്മൾ എത്ര കാര്യമായിട്ടാണ് അതിഥി തൊഴിലാളികളെ നോക്കുന്നത്.ഭക്ഷണം കൊടുക്കുന്നു.ദിവസവും ഹെൽത്ത് ഇൻസ്പെക്ടർ അവരുടെ ക്യാമ്പിൽ പോയി ആരോഗ്യ വിവരം അന്വേഷിക്കുന്നു.എന്നിട്ടും ഞാനതിനെ മോശമായി എൻ്റെ ഫേസ് ബുക്കിൽ ഇട്ടു.അതേ സമയം എൻ്റെ ബാപ്പ ദുബായിൽ എത്ര ബുദ്ധിമുട്ടിലാണ് ഇപ്പോഴുള്ളത്.സാർ മാപ്പാക്കണം.ഇനിയൊരിക്കലും ഞാനിതാവർത്തിക്കൂല്ല. ഫ്രീക്കൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

സെക്രട്ടറിയും ഗദ്ഗദകണ്ഠനായി പറഞ്ഞു.

മോനേ നീ നിൻ്റെ തെറ്റുകളൊക്കെ മനസ്സിലാക്കിയതു തന്നെ വളരെ നല്ല കാര്യം.നിന്നെയോർത്ത് വിദേശത്ത് വിഷമിക്കുന്ന ബാപ്പയെയും നിന്നെ നിയന്ത്രിക്കാൻ കഴിയാതെ വിഷമിക്കുന്ന നിൻറെ ഉമ്മയെയും നീ തിരിച്ചറിഞ്ഞുവല്ലോ.ഇപ്പോഴാണ് നീ ശരിക്കും വളണ്ടിയർ പാസിന് അർഹനായത്.നാളെ ഈ തലയൊക്കെ ഫ്രീക്കനാക്കി അടിപൊളിയായിട്ട് വരണം.ഞാൻ നിനക്കൊരു പാസ് തരാം.
ആ പാസ് ഡ്യൂക്കിൽ ചെത്തി നടക്കാനല്ല നമ്മുടെ ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളിയാകാനായി.

ഫ്രീക്കൻ കണ്ണീർ തുടച്ചു,മാസ്കിനടിയിൽ ഒരു പുഞ്ചിരി വിടർന്നാതായി സെക്രട്ടറിയ്ക്ക് അനുഭവപ്പെട്ടു.ഫ്രീക്കൻ നടന്നു നീങ്ങുന്നത് കണ്ടപ്പോൾ സെക്രട്ടറിയുടെ കണ്ണുകൾ നനഞ്ഞിരുന്നു.

ജാഗ്രത

ഇരുട്ടിൽ എവിടെയോ 
ഒരു ചിറകടിയൊച്ച
കാൽപെരുമാറ്റം
നായ്ക്കളുടെ മുരൾച്ച
ഒരളിഞ്ഞ മണം

വെറും തോന്നലല്ല
അടുത്തെത്തിയിരിക്കുന്നു.

ഇല്ല 
എനിയ്ക്കുമാത്രമായി 
ഒരു നില നിൽപില്ല
നീയോ ഞാനോ ഇല്ല 
കുറ്റമെൻറേതോ നിൻറേതോ അല്ല 

കൈ കോർക്കാൻ മടിയ്ക്കേണ്ട 
മുറുകെ പിടിച്ചോളൂ
ആരുടേതാണെന്നു നോക്കേണ്ട
പിടിത്തംഅയച്ചുകളയരുത്

മുന്നോട്ട് നീങ്ങുക
പേടിക്കേണ്ട
ഇതും നാം അതി ജീവിക്കും

ആനചന്തം

കണ്ണുണ്ട് വണ്ടുപോൽ
കാതുവിശറിപോൽ
തൂണുപോൽ കാലുകൾ നാലുണ്ട് 
കൊമ്പുകൾ രണ്ടുണ്ട് 
വമ്പുള്ള തുമ്പി കൈയ്യുമുണ്ട്
മണ്ടി നടക്കുന്നു ഇണ്ടലില്ലേതുമേ
കണ്ടാലൊരാനചന്തമുണ്ട്

ഇത് പോരാട്ടത്തിൻ്റെ വിജയ ഗാഥ…..

കാസറഗോഡ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ശ്രീ ബാബു ദേലമ്പാടി ഇന്ന് സർവ്വീസിൽ നിന്ന് പിരിയുകയാണ്.

" ബാബുവേട്ടൻ" കഴിഞ്ഞദിവസം വിളിച്ചിരുന്നു.മുള്ളേരിയയിൽ നിന്നുള്ള വിളിവരുമ്പോൾ എന്തോ ഒരു ഭയാശങ്കയാണ്.ഈ അടുത്ത് മുള്ളേരിയയിൽ നിന്ന് വന്ന ചില അശുഭകരമായ വാർത്തകളാണ് അതിന് കാരണം.ഇതേതായാലും അങ്ങനെയൊന്നുമല്ല.

എനിയ്ക്കിനി നാലു ദിവസമേ ഉള്ളൂ എന്ന് ബാബുവേട്ടൻ പറഞ്ഞപ്പോൾ എനിയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.സർക്കാർ ജോലി അങ്ങിനെയാണ് ഒരു ദിവസം എല്ലാവർക്കും ഒരു പടിയിറക്കമുണ്ട്.

കാര്യങ്ങളോരോന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ യാന്ത്രികമായി കേട്ടുകൊണ്ടിരുന്നു.പക്ഷെ എൻ്റെ മനസ്സ് അതിവേഗം പുറകോട്ട് ചലിക്കുകയായിരുന്നു.നാൽപ്പതു വർഷം മുമ്പ് ദേലമ്പാടിയിലെ വാടകവീട്ടിൽ ഞങ്ങൾ കഴിഞ്ഞ കാലത്തിലേയ്ക്ക്.അവിടെ വച്ചായിരുന്നു ബാബുവേട്ടനെ ഞാനാദ്യമായി കാണുന്നത്.സംഭവബഹുലമായ ഒരു ജീവിതത്തിൻ്റെ തുടക്കമായിരുന്നു അത്.തുടർന്നുള്ള ഇക്കാലമത്രയും ശക്തമായ ഒഴുക്കിനെതിരെ നീന്തി കയറിയ ബാബുവേട്ടൻ്റെ കഥ കുറിക്കുന്നത് എന്തുകൊണ്ടും ഈ അവസരത്തിൽ അനുയോജ്യമെന്ന് തോന്നുന്നു.

ഞങ്ങൾ ദേലമ്പാടിയിലെ വാടക വീട്ടിൽ കഴിയുന്ന എൻ്റെ ബാല്യ കാലം.വീട്ടുടമസ്ഥന്റെ വിശാലമായ പറമ്പിൽ പുല്ലരിയാൻ വരുന്ന അമ്മയോടൊപ്പം വീട്ടിലെത്തുന്ന ബാബുവേട്ടൻ……

കളികൂട്ടുകാരില്ലാതിരുന്ന എനിയ്ക്കൊരു കൂട്ടുകാരനായും,അമ്മയും അച്ഛനും ജോലിയ്ക്കു പോകുമ്പോൾ വീട്ടിലൊരാളായും സഹായിയായും ബാബുവേട്ടൻ വീട്ടിലെ ഒരംഗത്തെപോലെയായി.എൻ്റെ ബാല്യ കൌതുകങ്ങൾക്ക് നിറം പകർന്ന ബാബുവേട്ടൻ എനിയ്ക്ക് സ്ലേറ്റിൽ പല അദ്ഭുതങ്ങളും വരച്ചു കാട്ടി.ഓലമഡൽ വെട്ടിമിനുക്കി എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കളിപ്പാട്ടമായ (ഇന്നും) ബാറ്റ് എൻ്റെ കൈയ്യിലേൽപിച്ച് അടിയ്ക്കാൻ പന്തുകൾ എറിഞ്ഞു തന്നു. .യക്ഷഗാന വിശേഷങ്ങൾ പറഞ്ഞ് എന്നെ വിസ്മയിപ്പിച്ചു.

സ്കൂൾ വിട്ടാൽ പലപ്പോഴും നേരെ ഞങ്ങളുടെ വീട്ടിലേയ്ക്കാണ് വരിക.വീട്ടിലിരുന്നു തന്നെ പാഠഭാഗങ്ങൾ എഴുതുകയും തൻ്റെ വടിവൊത്ത അക്ഷരം കൊണ്ട് എൻ്റെ സ്ലേറ്റിൽ പലതും എഴുതിക്കാണിക്കും.ഒരു മൂത്ത ജ്യേഷ്ഠൻ തൻ്റെ ഇളയ സഹോദരനു മുമ്പിൽ കാണിച്ചേയ്ക്കാവുന്ന പല അദ്ഭുതങ്ങളും എന്നെ കാണിച്ചു തന്നിരുന്നു.

തനിക്ക് ലഭിക്കുന്ന മാർക്കും സ്കൂൾ വിശേഷങ്ങളും അദ്ദേഹം എൻ്റെ വീട്ടിൽ പങ്കിടുമായിരുന്നു.ഒരു പക്ഷെ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹത്തിന് സ്വന്തം വീട്ടിൽ സാഹചര്യമുണ്ടായിരുന്നില്ല.എൻ്റെ അച്ഛനമ്മമാരും അടുത്ത വീട്ടിലെ ഗ്രേസിടീച്ചറും ഇതൊക്കെ കേൾക്കുകയും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.റേഷൻ വാങ്ങാനും വീട്ടിൽ അത്യാവശ്യം സഹായിക്കാനും ബാബുവേട്ടന് മടിയുണ്ടാിരുന്നില്ല.പ്രതികൂല സാഹചര്യത്തിലും ബാബുവേട്ടൻ്റെ പഠന മികവ് പലരും ചർച്ച ചെയ്യുന്നത് ഞാൻ കേട്ടിരുന്നു.

കുഞ്ഞായിരിക്കുമ്പോൾത്തന്നെ അച്ഛൻ മരിച്ചിരുന്നു.മൂത്ത രണ്ട് സഹോദരിമാരുടെ വിവാഹം കഴിഞ്ഞിരുന്നു.അമ്മ വേലയെടുത്ത് സമ്പാദിക്കുന്നത് മാത്രമായിരുന്നു വരുമാനം.ഇതിനിടെ ഇളയ സഹോദരിയുടെ ഭർത്താവ് അയൽക്കാരൻ്റെ കുത്തേറ്റ് മരിച്ചത് കുടുംബത്തെ വല്ലാതെ ഉലച്ചു. ഒരു പെരുമഴക്കാലത്ത് ഞാൻ കേട്ട ആദ്യ കൊലപാതക വാർത്തയായിരുന്നു അത്. വീട്ടിലെ ആൺതരിയായ ബാബുവേട്ടനാണെങ്കിൽ നന്നേ ചെറു പ്രായം.
വേലചെയ്യാൻ പോയിരുന്ന അമ്മയെ സഹായിച്ചും എന്നാൽ പഠനത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെയും ബാബുവേട്ടൻ പത്താം ക്ലാസ്സിലെത്തി. വേനലവധിക്കാലത്ത് കശുവണ്ടി പെറുക്കുന്ന ജോലി ചെയ്താണ് പാഠ പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമുള്ള തുക കണ്ടെത്തിയിരുന്നത്.

അന്ന് മുള്ളേരിയ കാരഡുക്ക സ്കൂളിൻ്റെ ബ്രാഞ്ച് മാത്രമാണ്.കാരഡുക്കയിലെ അദ്ധ്യാപകർ പാർട്ട് ടൈം ആയി മുള്ളേരിയയിൽ വന്ന് ക്ലാസ്സെടുക്കും.കന്നട മലയാളം മീഡിയം അന്നു മുതലേ ഉണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ അദ്ദേഹം 359 മാർക്ക് നേടി.ഫസ്റ്റ് ക്ലാസ്സിന് ഒരു മാർക്ക് കുറവ് .ആ വർഷം മലയാളം ഡിവിഷനിലെ ടോപ് സ്കോററായി.സഹപാഠികളുടെ മുമ്പിൽ ഹീറോയും മോഹനൻ മാഷ് ഉൾപ്പടെയുള്ള അദ്ധ്യാപകരുടെ കണ്ണിലുണ്ണിയുമായി അദ്ദേഹം മികച്ച വിജയം കരസ്ഥമാക്കി.എല്ലാവരും ഒരു നല്ല ഭാവി മുന്നിൽ കണ്ടു.ഒന്നു രണ്ട് വിഷയത്തിൽ ആ വർഷം പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാത്ത സാഹചര്യമുണ്ടായിരുന്നു.മറിച്ചായിരുന്നെങ്കിൽ ഒരു പക്ഷെ ഉയർന്ന ഫസ്റ്റ് ക്ലാസ്സ് മാർക്ക് അദ്ദേഹത്തിന് കിട്ടിയേനെ.

വീട്ടിലെ സാഹചര്യവും,ദാരിദ്രവും കൈപിടിച്ച് വഴികാട്ടാനാരും ഇല്ലാതിരുന്ന ബാബുവേട്ടന് തുടർന്ന് കോളേജിൽ ചേർന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല.തൻ്റെ വിഷമം ആരോടും പങ്കുവയ്ക്കാൻ പോലുമാകാതെ ബാബുവേട്ടൻ്റെ പഠനം അവിടെ അവസാനിച്ചു.തനിക്ക് സഹപാഠികൾക്കിടയിലും അദ്ധ്യാപകർക്കിടയിലും അംഗീകാരം നേടിത്തന്ന പഠനപ്രക്രിയ എന്നെന്നേക്കുമായി തന്നെ വിട്ടകലുന്നത് അദ്ദേഹം പതുക്കെ തിരിച്ചറിഞ്ഞു.ഇനിയെന്തെന്ന ചിന്ത  വല്ലാതെ ഉലച്ചു.രാത്രികൾ തനിക്ക് നഷ്ടപ്പെടുന്ന സൌഭാഗ്യത്തെ ഓർത്ത് തനിച്ചിരുന്നു കരഞ്ഞു.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞു രാത്രികൾ പകലാക്കി.ഇതിനിടയിൽ വരാനിരിക്കുന്ന ദുരിതത്തിൻ്റെ സൂചനയെന്നോണം ഏറ്റവും പ്രിയപ്പെട്ട എസ് എസ് എൽ സി ബുക്ക് പശു കടിച്ചുകൊണ്ടുപോയി.

ഒടുവിൽ നാട്ടിൽ നിന്നാൽ ഭ്രാന്ത് പിടിക്കുമെന്നായപ്പോൾ ഒരു സുപ്രഭാതത്തിൽ മംഗലാപുരത്ത് തൻ്റെ ബന്ധുവിനെ കച്ചവടത്തിന് സഹായിക്കാനായി മംഗലാപുരത്തേയ്ക്ക് ബസ്സ് കയറി.ആ കച്ചവടം നഷ്ടത്തിലായപ്പോൾ പിന്നെ മരക്കച്ചവടത്തിന് കണക്കെഴുത്തായി, നിർമ്മാണതൊഴിലാളിയായി.എപ്പോഴുമൊന്നും പണിയുണ്ടാകില്ല.പലപ്പോഴും പട്ടിണിയായിരുന്നു.അത്യാവശ്യ ചിലവ് കഴിച്ച് മിച്ചം വരുന്നതുമായി മാസത്തിലൊരിക്കൽ വീട്ടിലെത്തി മടങ്ങും.നീണ്ട പത്തു വർഷക്കാലം പഠനം മുടങ്ങിയതിലെ വിഷമം ഉള്ളിലൊതുക്കി നിലനിൽപ്പിനായി പൊരുതി.

ഈ കാലമത്രയം മനസ്സിൻറെ കോണിൽ വായിക്കാനും വളരാനുമുള്ള ത്വര വിട്ടു പോയിരുന്നില്ല.ദിവസവും പത്രം കിട്ടാനുള്ള സാഹചര്യമില്ലെങ്കിലും എല്ലാ ദിവസത്തെയും പത്രം ഒന്നിച്ച് വാങ്ങി ശേഖരിച്ച് വയ്ക്കും,പഴയ മാസികകൾ കുറഞ്ഞവിലയ്ക്ക് വാങ്ങിക്കും. ഒരു വരി പോലും വിടാതെ ആർത്തിയോടെ രാവേറും വരെ വായിക്കും കേരളത്തിലെ സമകാലിക സംഭവങ്ങളൊക്കെ ഹൃദിസ്ഥമാക്കും.വയറിൻ്റെ പട്ടിണിമറന്നെങ്കിലും മനസ്സിൻ്റെ പട്ടിണി ബാബുവേട്ടൻ വായനയിലൂടെ മാറ്റുമായിരുന്നു.

അങ്ങനെയിരിക്കെയാണ് വിവിധ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേയ്ക്ക് പി എസ് സി റാങ്ക് ലിസ്റ്റ്ൽ കയറി പറ്റുകയും ഇക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എത്തിച്ചേരുകയും ചെയ്യുന്നത്.കച്ചിതുരുമ്പ് എന്ന് കേട്ടിട്ടേ ഉള്ളൂ.അനുഭവത്തിൽ ബാബുവേട്ടനതായിരുന്നു കൈയ്യിൽ തടഞ്ഞത്. നാട്ടിലെത്തിഅമ്മയ്ക്ക് കൂട്ടായി നിൽക്കാമെന്നതിലുപരി പത്താം ക്ലാസ്സുവരെ അഭിമാനത്തോടെ പഠിച്ചു വന്ന അറിവുകൾ തന്നെ കൈവിട്ടില്ല എന്ന തിരിച്ചറിവ് ബാബുവേട്ടന് കുറച്ചൊന്നുമല്ല ആശ്വാസം പകർന്നത്.

പഠിക്കാനും ഉയരാനുമുള്ള അദമ്യമായായ ആഗ്രഹം കൊണ്ടു നടന്ന ബാബുവേട്ടൻ കേരള യൂണിവേഴ്സിറ്റിയിൽ പ്രീ ഡിഗ്രി കറസ്പോണ്ടൻസ് കോഴ്സിന് ചേരുകയും അനായസമായി പാസാകുകയും ചെയ്തു.പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഇകണോമിക്സിൽ ഡിഗ്രിയും സ്വന്തമാക്കി.

തൻ്റെ വിദ്യാഭ്യാസ യോഗ്യത വച്ച് വകുപ്പ് അദ്ദേഹത്തിന് സ്റ്റാറ്റിസ്റ്റിക്സ് ഇൻവസ്റ്റിഗേറ്റർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.പിന്നീട് താലൂക്ക് ഓഫീസ് ജില്ലാ ഓഫീസുകളിലും ബ്ലോക്ക് ഡവലപ് മെൻ്റ് ഓഫീസുകളിലും തൻ്റെ സ്തുത്യർഹമായ സേവനം അദ്ദേഹം നൽകി.ജോലിയോടുള്ള ആത്മാർത്ഥതയും എന്തും പഠിച്ചെടുക്കാനുള്ള അടക്കാൻ കഴിയാത്ത ആഗ്രഹവും സഹപ്രവർത്തകരെ അകമൊഴിഞ്ഞ് സഹായിക്കാനുള്ള സന്നദ്ധതയും അദ്ദേഹത്തെ എല്ലാ ഓഫീസുകളിലും പ്രിയങ്കരനാക്കി.ആദ്യ കാലത്ത് തനിക്ക് നിഷേധിക്കപ്പെട്ട പലതിനെയും ആർത്തിയോടെ ഗ്രഹിച്ചെടുത്തു.കേരള സർവ്വീസ് ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ഹൃദിസ്ഥമാക്കി.എന്തു സംശയങ്ങൾക്കും മറുപടി അദ്ദേഹത്തിനുണ്ട്.പഴയതലമുറക്കാർക്ക് കമ്പ്യൂട്ടർ വഴങ്ങാത്ത സാഹചര്യം പല ഓഫീസുകളിലും കണ്ടുവരുന്ന ഒരു കാര്യമാണ്.കമ്പ്യൂട്ടറിൽ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലെങ്കിലും ഓഫീസിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു.

2019 ജുലായ് ഒന്നാം തിയതി ഞാൻ സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ സാറിനൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് ബാബുവേട്ടൻ തൻ്റെ ഗസറ്റഡ് തസ്തികയിൽ ജോയിൻ്റ് ചെയ്യാനെത്തുന്നത്.എനിയ്ക്കത് വളരെ യാദൃശ്ചികവും ഏറെ സന്തോഷം തന്ന ഒരു നിമിഷമായിരുന്നു.ഒന്നുമില്ലായ്മയിൽ നിന്ന് പ്യൂൺ തസ്തികയിൽ നിന്ന് ഗസറ്റഡ് തസ്തികയിലേയ്ക്കുള്ള സ്ഥാനാരോഹണം.

ഇന്ന് ജൂൺ 30 ന് സേവനത്തിൽ നിന്ന് വിരമിക്കുന്ന ബാബുവേട്ടൻ്റെ പിന്നിട്ട വഴികൾ ചുവന്ന പരവതാനിവിരിച്ചതായിരുന്നില്ല.പ്രതിസന്ധികൾക്കിടിൽ വിട്ടുവീഴ്ചയില്ലാത്ത ഇച്ഛാശക്തിയും ആത്മവിശ്വാസവുമുണ്ടെങ്കിൽ ജീവിത വിജയം കൈവരിക്കാമെന്ന് ബാബുവേട്ടൻ കാണിച്ചു കൊടുക്കുന്നു.

അവസരങ്ങളുടെ ജാലകങ്ങൾ മുന്നിൽ തുറന്ന് കിട്ടിയിട്ടും ഉപയോഗപ്പെടുത്താത്തവർ,വായിൽ സ്വർണ്ണ കരണ്ടിയുമായി പിറന്നു വീണിട്ടും എല്ലാം കളഞ്ഞുകുളിക്കുന്നവർ.ഇല്ലായ്മയുടെ വേദനയറിഞ്ഞാലെ അത് മറികടക്കുന്നതിലെ ആനന്ദമെന്തെന്നറിയുകയുള്ളൂ.എല്ലാം തികഞ്ഞാൽ മറ്റെൊന്നു മില്ലെന്ന തോന്നൽ മനുഷ്യനെ വല്ലായ്മയിൽ കൊണ്ടെത്തിക്കുമെന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്.

അനിതരസാധാരണമായ ഒരു ജീവിത കഥയോട് എത്രത്തോളം സത്യസന്ധത പുലർത്തിയെന്നറിയില്ല.ഈ കഥ നാലാളറിയണമെന്നും അതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണമെന്നും ആഗ്രഹമുണ്ട്.പഠനം മുട്ടിയപ്പോൾ അദ്ദേഹം അനുഭവിച്ച വേദന എനിയ്ക്ക് തിരിച്ചറിയാനാകും.അതാണ് എന്നെ ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചതും.

മണ്ണിൽ പണിത് ദുരിതക്കയം കടന്നിതുവരെയെത്തിയ ബാബുവേട്ടന് ഇനിയെന്തെന്ന് ആലോചിച്ച് നിൽക്കേണ്ടതില്ല.കൃഷിയും കാര്യങ്ങളുമൊക്കെയായി പുതിയൊരദ്ധ്യയത്തിന് നാന്ദി കുറിക്കാൻ അദ്ദേഹം തയ്യാറെടുക്കുകയാണെന്നറിയുന്നു.

സഹയാത്രികയായി തോളോടു തോൾചേർന്ന് ജീവിത സഖി പ്രീത ഇരിയണ്ണി ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപികയാണ്.മകൻ വൈഷ്ണവ് ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സിൽ ബിരുദം നേടി ഉന്നത വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പിലാണ്.

ഒരു കാലഘട്ടം അവസാനിക്കുന്നു.ഈ വേളയിൽ ബാബുവേട്ടന് ഇനിയുള്ള കാലം സുന്ദര സുരഭിലവും ആഹ്ലാദകരവും ആരോഗ്യപൂർണ്ണവുമാകട്ടെ എന്ന് ആശംസിക്കുന്നു……………..

ബി എൻ സുരേഷ്

പെഹ്ലാ പെഹ്ലാ പ്യാർ

അതായത് ആദ്യാനുരാഗം.ഞങ്ങളുടെ പതിനാറാം വിവാഹവാർഷികമാണിന്ന്.ഈ അവസരത്തിൽ ആദ്യ സമാഗമം ഒന്നയവിറക്കിനോക്കിയതാണ്.ഇത് സർവ്വ സാധാരണമായ ഒരു പ്രതിഭാസമാണെങ്കിലും സാർവത്രികമായ ഒരു ഘടകം അതിലടങ്ങിയിട്ടുണ്ടാകുമെന്നും എല്ലാവർക്കുമുള്ള അനുഭവമാണെന്നും ഞാൻ വിശ്വസിക്കുന്നു.

2004 ലെ മെയ്ദിനമാണ്.ഗരുഡ മംഗല്യ സഹായി വഴികാട്ടിയതനുസരിച്ച് പെണ്ണുകാണൽ ചടങ്ങുകൾ പുരോഗമിക്കുകയാണ്.അധികമൊന്നും കണ്ടിട്ടില്ലെങ്കിലും വല്ലാതെ മടുത്തിരുന്നു.ഇന്ന് രണ്ട് കേസ് മുന്നിലുണ്ട്.ഒന്ന് കണ്ണൂരിലും മറ്റേത് കൊയിലാണ്ടിയിലും.

അളിയനുമൊത്ത് രാവിലെത്തന്നെ കളസവും ചാർത്തി ഇറങ്ങി.കൈയ്യിൽ പതിനഞ്ചാം തിയതി അരങ്ങേറാനിരിക്കുന്ന "അശ്വമേധം" നാടകത്തിൻ്റെ സ്ക്രിപ്റ്റ് മാത്രമാണുണ്ടായിരുന്നത്.യാത്രക്കിടയിൽ ഉരുവിട്ട് പഠിക്കുക,അതെങ്കിലും നടക്കട്ടെ എന്ന് ഞാൻ കരുതി.

ഏതായാലും ഇന്നത്തെ യാത്ര പരാജയപ്പെട്ടാൽ ഇനിമേലിൽ ഈ പണിയ്ക്കിറങ്ങില്ലെന്ന് മനസാവിചാരിച്ചിരുന്നു.കണ്ണൂരിലെ രാവിലത്തെ ചടങ്ങ് കഴിഞ്ഞതോടെ വീട്ടിലേയ്ക്ക് തിരിക്കാമെന്ന് ഞാൻ അളിയനോട് പറഞ്ഞു.ഏതായാലും അടുത്ത സ്വീകരണ കേന്ദ്രമായ കൊയിലാണ്ടിയിലും കൂടി പോയിട്ട് വരാമെന്ന് പറഞ്ഞതനുസരിച്ച് ഉച്ചയ്ക്ക് ശേഷം കൊയിലാണ്ടിയിലെത്തി.ഹോട്ടലിൽ നിന്ന് ചോറുണ്ട് കൊല്ലം പിഷാരികാവിന് സമീപത്തുള്ള വീട്ടിലെത്തി.കണ്ടു.യാത്ര പറഞ്ഞിറങ്ങി.

ഏതായാലും ഞാനായിട്ട് ഈ കേസിന് നോ പറയില്ലെന്ന് തീരുമാനിച്ചു.നടക്കുന്നെങ്കിൽ നടക്കട്ടെ.ചുരുക്കിപറഞ്ഞാൽ എനിയ്ക്ക് ബോദ്ധ്യമായിരുന്നു.അതു മാത്രം പോരല്ലോ.പരശുരാം എക്സ്പ്രസ്സിൽ നാടക സംഭാഷണങ്ങൾ ഉരുവിട്ടുകൊണ്ട് ഞാൻ അളിയനോടൊപ്പം മടങ്ങി.

ഏതായാലും സംഗതി നടന്നു.നാടകം അരങ്ങേറുന്ന ദിവസം എൻ്റെ വീട് കാണലും അധികം താമസിയാതെ നിശ്ചയവും കഴിഞ്ഞു.നിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം ഫോൺ വിളിയും തുടങ്ങി.കല്യാണത്തിന് ഇനിയും ദിവസങ്ങൾ കിടക്കുന്നു.ഞങ്ങൾ രണ്ടു പേരുടെ ഉള്ളിലും പരസ്പരം ഒന്ന് കണ്ടാൽ വേണ്ടില്ല എന്ന തോന്നലുണ്ടായി.

അങ്ങനെയിരിക്കെയാണ് കിലയിൽ ഔദ്യോഗിക യാത്ര തരപ്പെട്ടത്. പ്രസീദ അന്ന് "ചങ്കുവെട്ടി " യിൽ ഒരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരുന്നു.തിരികെ വരുന്നവഴി കാണാമെന്നായി.ഞാൻ മീറ്റിംഗ് കഴിഞ്ഞ് കിലയിൽത്തന്നെ തങ്ങി.അടുത്ത ദിവസം രാവിലെ 11.00 മണി സമയം നിശ്ചയിച്ചിരുന്നു.

റൂമിൽ സുഹൃത്ത് രാജേഷും ഉണ്ടായിരുന്നു.രാജേഷ് അവിവാഹിതനാണെങ്കിലും ഒരുപദേശകൻ്റെ റോൾ വളരെ നന്നായി കൈകാര്യം ചെയ്തു.ആദ്യ സമാഗമത്തിന് തയ്യാറാകുന്ന എൻ്റെ പരിഭ്രമം തിരിച്ചറിഞ്ഞ രാജേഷ് എന്നിൽ ആത്മവിശ്വാസം പകർന്നു.എനിയ്ക്ക് രാജേഷിൻ്റെ കഴിവിൽ അസൂയയും എൻ്റെ പരമിതിയിൽ ജാള്യതയും തോന്നിതുടങ്ങി.എന്തൊക്കെ ചെയ്യാമെന്നും എന്തൊക്കെ ചെയ്യരുതെന്നും എന്തൊക്കെ പറയാമെന്നും എന്തൊക്കെ പറയരുതെന്നും ഒരു ജ്ഞാനിയെപ്പോലെ രാജേഷ് പറഞ്ഞു.

രാവിലെ രാജേഷിനെ റൂമിൽ തനിച്ചാക്കി ഞാൻ "ചങ്കുവെട്ടി " യെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.തീരുമാനിച്ചതിനേക്കാൾ നേരത്തേ ഞാനെത്തി.പേരിൻ്റെ പ്രത്യേകതയൊന്നും ആ സ്ഥലത്തിൽ ഞാൻ കണ്ടില്ല.വളരെ ശാന്തമായ ഒരു കവല.കൈയ്യിൽ പഞ്ചായത്ത് ദിനാഘോഷത്തിന് കിട്ടിയ ഒരു പെട്ടിയുമുണ്ട്.

ആവശ്യമില്ലെങ്കിലും ഒരു ചെറിയ ഹോട്ടലിൽ കയറി ഒരു ചായ കുടിച്ചു.മൂത്രശങ്കയകറ്റി.ഷർട്ട് ഇൻസൈഡ് ചെയ്തതിലെ പെർഫക്ഷനൊക്കെ ഉറപ്പു വരുത്തി നിശ്ചയിച്ചുറപ്പിച്ച പോയിൻ്റിൽ പെട്ടി തറയിൽ വച്ച് ഒരു മതിലിൽചാരി ഇരു കൈയ്യും കെട്ടി ഞാൻ ഒറ്റക്കാലിൽ നിലയുറപ്പിച്ചു.

പെണ്ണുകാണുമ്പോൾ കണ്ടതല്ലാതെ പെണ്ണിൻ്റെ ഒരു ഫോട്ടോ പോലും കണ്ടിരുന്നില്ല.അതു കൊണ്ട് ആളെങ്ങനെയാണെന്ന് എനിയ്ക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല.മുന്നിലൂടെ പലരും കടന്നു പോകുന്നുണ്ട്.അതിൽ ചിലരെ കണ്ട് ഞാൻ മനസ്സാ വിചാരിച്ചു.

ഇതായിരിക്കല്ലേ ......

സമയം കടന്നു പോകുന്നു.വളരെ റിലാക്സ്ഡ് ആയിട്ടുള്ള പോസ്റ്ററിലാണ് ഞാൻ നിന്നിരുന്നതെങ്കിലും സമയം കടന്നു പോകും തോറും ഞാൻ അസ്വസ്ഥനായിക്കൊണ്ടിരുന്നു.

ഒടുവിലതാ റോഡിൻ്റെ മറുവശത്ത് ഓറഞ്ച് സാരിയുടുത്ത് ഒരു സ്ത്രീ നടന്നു വരുന്നു.എന്നെ ലക്ഷ്യം വച്ച് തന്നെയാണ് വരുന്നതെന്ന് എനിയ്ക്ക് തോന്നി.മനസ്സിൽ ലഡു പൊട്ടിയെങ്കിലും ഒട്ടും ശ്രദ്ധക്കാത്തമട്ടിൽ ഞാൻ കണ്ണുകൾ അടർത്തിമാറ്റി.ഇടങ്കണ്ണിലൂടെ ഞാൻ കണ്ടു ആ രൂപം എന്നെ ലക്ഷ്യമാക്കിത്തന്നെയാണ് വരുന്നത്.ഒരു സംശയവും അവർക്ക് ഉണ്ടായിരുന്നില്ല.അതുകൊണ്ടു തന്നെ അടുത്തെത്തിയപ്പോൾ ഒരു പരിചയപ്പെടുത്തലിൻ്റെ ആവശ്യവും ഉണ്ടായില്ല.എന്നാലും പെണ്ണുകാണൽ ചടങ്ങിന് ഞാൻ കണ്ട എൻ്റെ മനസ്സിലുണ്ടായിരുന്ന രൂപം തന്നെയായിരുന്നില്ല.

എത്തിയ സമയവും കാലവും വൈകാനുള്ള കാരണവും പരസ്പരം കൈമാറിയതോടെ സ്റ്റോക്ക് തീർന്ന് നീണ്ട മൌനത്തിലേയ്ക്ക് ഞങ്ങളിരുവരും വഴുതി വീണു.

അപ്പോഴാണ് പരിസര ബോധമുണ്ടായത് പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിയ്ക്ക് തോന്നിത്തുടങ്ങി.അങ്ങനെ നിൽക്കുമ്പോഴാണ് കോഴിക്കോടേയ്ക്കുള്ള ബസ് ഞങ്ങളുടെ മുമ്പിലെത്തുന്നത്.ഞങ്ങൾക്ക് രണ്ടു പേർക്കും ആ റൂട്ട് തന്നെയായതിനാൽ ബസ്സിൽ കയറാനുള്ള പ്രസീദയുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുകയും ബസ്സിൽ കയറുകയും ചെയ്തുു.

ബസ്സിന് ഭയങ്കര സ്പീഡായിരുന്നു.തൊണ്ണൂറുകളിലെ ഹിന്ദി ഗാനങ്ങൾ നല്ല ഉച്ചത്തിൽ വച്ചിരുന്നു.സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു.പുരുഷന്മാരുടെ സീറ്റ് ഫുള്ളായിരുന്നു.പ്രസീദ മുന്നിൽ സ്ത്രീകളുടെ സീറ്റിലിരുന്നു അടുത്ത സീറ്റ് ഒഴിഞ്ഞു കിടന്നെങ്കിലും ഞാൻ മാന്യത കാത്ത് കൂടെയിരിക്കാൻ പോയില്ല. പിന്നിൽ തൂണിൽ ചാരി നിന്നു.ബസ്സ് ആടിയുലഞ്ഞ് പറക്കുകയാണ്.പിന്നിൽ നിന്ന് ഞാനെൻ്റെ ഭാര്യയാകാൻ പോകുന്നയാളിനെ കാണുകയാണ്.

അവസാനം അത് സംഭവിച്ചിരിക്കുന്നു.എന്നോടൊപ്പം കഴിയേണ്ടവൾ.ഒന്നിച്ച് ജീവിതാവസാനം വരെ കൂടെ ഉണ്ടാകേണ്ടവൾ.അതാ ബസ്സിൽ എനിയ്ക്ക് മുന്നിൽ ഇരിയ്ക്കുന്നു.ഒടുവിൽ എൻ്റെ ജീവിതത്തിലും ആ ഘട്ടം വന്നിരിക്കുന്നു.പ്രസീദയുടെ അരികിൽ സീറ്റുണ്ട്.വേണമെങ്കിൽ പോയിരിക്കാം.വേണ്ട എന്ന് ഞാൻ തീരുമാനിച്ചു.ഇതിനിടയ്ക്ക് പ്രസീദ പതുക്കെ തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ എൻ്റെ നോട്ടം മാറ്റി.

ബസ്സ് കുതിക്കുകയാണ്.തൊണ്ണൂറുകളിൽ യുവാക്കളെ പ്രണയ പരവശവിവശരാക്കിയ ഹിന്ദി ഗാനങ്ങൾ തകർക്കുകയാണ്.
" ബഹുത്ത് പ്യാർ കർത്തേ ഹൈം തുംകോ സനം …. കസം ചാഹെ ലേലോ ഖുദാ കീ കസം…… "

" മൈം ദുനിയാ ഭുലാ ദൂംഗാ തേരീ ചാഹത്ത് മേം………. "

ഞങ്ങളുടെസമാഗമവേളയിൽ ഇതേ പാട്ട് വയ്ക്കണമെന്ന് ആരോ നേരത്തേ നിശ്ചയിച്ചുറപ്പിച്ചതുപോലെ എനിയ്ക്ക് തോന്നി.സിനിമയിലെ പ്രണയാർദ്രനായ നായകനുമായി ഞാൻ താദാത്മ്യം പ്രാപിച്ചു.ഇത്രയും ഗംഭീരമായ സെറ്റിംഗ്സ് ഇനിയ്ക്കിഷ്ടമുള്ള എൻ്റെ സ്വപ്നങ്ങളിൽ പ്രണയസങ്കൽപ്പങ്ങളുടെ കനകലുകൾ ആളിപടർത്തിയ ഗാനങ്ങൾ ഒന്നൊന്നായി ഒഴുകിക്കൊണ്ടിരുന്നു. പ്രസീദ എഴുന്നേറ്റ് വരുന്നത് കണ്ടിട്ടാണ്.ഞാൻ കോഴിക്കോടെത്തിയതറിഞ്ഞത്.ഒന്നരമണിക്കൂർ പോയത് ഞാനറിഞ്ഞില്ല.

കോഴിക്കോടെത്തി ഹോട്ടലിൽ കയറി ചോറിന് ഓർഡർ കൊടുത്തപ്പോൾ തനിയ്ക്ക് വ്രതമാണന്നും ഒരു ചോറ് പറഞ്ഞാൽ മതിയെന്നും പ്രസീദ പറഞ്ഞു.എന്തിനുള്ള വ്രതമാണെന്ന ചോദ്യത്തിന് നല്ല ഭർത്താവിനെ കിട്ടാനുള്ള വൃതമാണെന്ന മറുപടി കേട്ട് ഞാനെൻ്റെ ആദ്യ വളഞ്ഞ ചോദ്യം തൊടുത്തു വിട്ടു.എന്നിട്ട് കിട്ടിയത് നല്ല ഭർത്താവാണോ.ഒരു പുഞ്ചിരിയിലൂടെ മറുപടി പറഞ്ഞെങ്കിലും ആ കണ്ണുകളിൽ അതെ എന്ന മറുപടി ഞാൻ കണ്ടു.

വൈകുന്നേരത്തെ പരശുറാം എക്സ്പ്രസ്സിനാണ് ഞാൻ പോകാനിരുന്നത്.അതുവരെ സംസാരിച്ചിരിക്കാമെന്നായി ഞങ്ങൾ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ ഒഴിഞ്ഞകോണിൽ ചെന്നിരുന്ന് സംസാരിച്ചു.ചിരപരിചിതരെപ്പോലെ പരിസരം മറന്ന്.ഞങ്ങൾ ഇരുവരും സ്വപ്ന ലോകത്തിലായിരുന്നു.

ജീവിതത്തിലെ പുതിയൊരദ്ധ്യയത്തിൻ്റെ ശുഭാരംഭം.പരസ്പരം ഇഷ്ടപ്പെട്ടതിലെ സന്തോഷം.

ഒടുവിൽ സമയമായപ്പോൾ പ്രസീദ ബസ്സിൽ കയറി പോയപ്പോൾ എൻ്റെ ഉള്ളിൽ എവിടെ നിന്നോ ഒരു വിങ്ങൽ ഒരു വീർപ്പു മുട്ടൽ എന്തെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഇത്.

വീണ്ടും ഹിന്ദി സിനിമാ ഗാനം മടങ്ങിയെത്തി.

" ഹം ബേക്കറാർ ഹൈ തും ബേകറാറ് ഹോ …..ശായദ് യഹീ പ്യാർ ഹൈ …...ശായദ് യഹീ പ്യാർ ഹൈ." 

അതെ ഇത് അത് തന്നെ അത് സംശയിക്കണ്ട അതുതന്നെ...

പ്യാർ………

ഞങ്ങളീ മലർവാടിയിലെ കുസുമങ്ങൾ

ഞങ്ങളീ മലർവാടിയിലെ കുസുമങ്ങൾ

ഒന്നാണ് നമ്മുടെ ഭൂമി
അതിൻ മണ്ണിൽ നമ്മൾ പിറന്നു

ഒരു വെയിലേറ്റു വളർന്നു
ഒരേ ജലത്താൽ നമ്മൾ നനഞ്ഞു

ഒരു കാറ്റിലൂഞ്ഞാലാടി
നമ്മളൊന്നിച്ചു തന്നെ  വളർന്നു.

പല പല വർണ്ണത്തിൽ
വെവ്വേറേ തടങ്ങളിൽ

എങ്കിലും ഞങ്ങളൊന്നായാൽ
ഈ മലർവാടിതൻ ശോഭയേറും

ഒരു തോട്ടകാരൻ്റെ കീഴിൽ
ഒരേനഭസ്സിൻ്റെ  ചോട്ടിൽ

ഞങ്ങളീ മലർവാടിയിലെ കുസുമങ്ങൾ

സൂര്യകിരണങ്ങളൊന്നാണല്ലോ 
നമ്മുടെ  മൊട്ടുകൾ വിരിയിക്കും

അമ്പിളി തന്നുടെ ചന്ദ്രികയൊന്നതിൽ
നമ്മൾ കുളിച്ചു രസിക്കും

ഒന്നാണാസ്വരം വണ്ടുകൾ തന്നുടെ ഇമ്പമെഴുന്നൊരു ഗാനം

ഞങ്ങളീ മലർവാടിയിലെ കുസുമങ്ങൾ

हम सब सुमन एक उपवन के എന്ന ഹിന്ദി കവിത മലയാളത്തിലാക്കാനുള്ള ശ്രമം.

നന്മതിന്മകൾ

തോക്കും വാളും 
കൊണ്ടു മാത്രം 
നിലനിൽപ്പില്ലെന്ന് 
മനസ്സിലാക്കിയ  തിന്മ 
പുത്തൻ ആയുധങ്ങൾ 
തേടിയിറങ്ങി.....

ഒടുവിൽ 
ഒന്നല്ല ഒട്ടേറെ ആയുധങ്ങൾ 
അവൻ കണ്ടെത്തി. 
സ്നേഹം, കരുണ, 
ജീവകാരുണ്യം,ആതുരസേവനം,
ഭക്തി,പ്രകൃതിസ്നേഹം, 
സാഹിത്യം ഇത്യാദി.......

അങ്ങനെ തിന്മ 
നന്മയുടെ ചക്രവ്യുഹത്തിനകത്ത് 
കടന്ന് വിജയക്കൊടി നാട്ടി.
നന്മയുടെ മേൽ 
തിന്മയുടെ മേൽക്കോയ്മ 
എന്നും തുടർക്കഥ.....